Monday, December 29, 2025

കാലൻ കൂവുമ്പോൾ

                          വെളുപ്പിനെ മൂന്നു മണിയോടടുപ്പിച്ചാണ് ചെങ്കാലത്തോട് മുസ്ലിം ജമാഅത്തിനു സമീപം അത് സംഭവിച്ചത് !! പള്ളിക്കമ്മിറ്റിക്കാർ ചേർന്നു ഒരു കള്ളനെ പിടികൂടിയിരിക്കുന്നു.. അതും തൊണ്ടിമുതലോടു കൂടി..
                   തെരുവ്നായ്ക്കൾ  മത്സരിച്ചു ഓരിയിട്ടുകൊണ്ടേയിരുന്നു..

                              പള്ളിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മൊയ്‌തീൻകാക്ക പുറത്തുനിന്നുള്ള  അലറിവിളിയും ബഹളവും കേട്ട്  എന്തെന്നറിയാതെ ഞെട്ടി എഴുന്നേറ്റു.. രാത്രിയിലെപ്പോഴോ അരയിൽ നിന്നൂർന്നുപോയ കള്ളിമുണ്ടു ചുറ്റി ഉറക്കം വിടാത്ത കണ്ണുകളുമായി പള്ളിയിലെ അകത്തും പുറത്തുമുള്ള എണ്ണമറ്റ ലൈറ്റുകൾ തെളിയിച്ചു..പിന്നെ തലയിലൊരു തോർത്തുമിട്ടു ടോർച്ചുമെടുത്ത്  വേഗം പുറത്തേക്കിറങ്ങി..
നായ്ക്കൾ കൂവലിനു ഒന്നുകൂടി ശക്തി കൂട്ടി.. 
 " ഹലാഖിലെ പന്നി പട്ടികള് .. ഓർക്കു ബാങ്ക് ബിളിച്ചാലും ഇതന്നെ പണി..ഒന്നീണത്തി നീട്ടി ബിളിക്കാ തുടങ്ങോ ..അപ്പൊ ആ ശെയ്ത്താന്മാര് തൊള്ള കീറി കൂടെ കൂവാൻ തുടങ്ങും !! ഓര ബിചാരം ഞമ്മള് നബിദിനത്തിനു മാപ്പിള പാട്ടു മത്സരത്തിന് നിക്കാണെന്നാ ??കള്ള ഹിമാറുകള് .."
പള്ളിമുറ്റത്തിന് താഴെയുള്ള റോഡിൽ  നിന്നും വീണ്ടും അമറലിന്റെയും ഞെരുങ്ങലിന്റെയും ശബ്ദങ്ങൾ .. മൊയ്തീൻ കാക്ക റോഡിലേക്ക് ടോർച്ചടിച്ചു. പള്ളികമ്മീറ്റിലെ തിന്നുകൊഴുത്തു  പോത്തുട്ടികളെ പോലുള്ള മൂന്നു നാലു   ശെയ്ത്താന്മാര്  ആണെന്നു തോന്നണു  ആരെയോ പൂണ്ടടങ്ങം കെട്ടിപിടിച്ചോണ്ട് നിൽക്കുന്നു !!.പെരുന്നാളിനു പള്ളിയൊന്നു അടിച്ചിടാൻ സഹായിക്കാൻ കൂടാൻ പറഞ്ഞാൽ അനങ്ങാത്ത ഹിമാറുകള് ..ഇപ്പൊ എന്താണള്ളാ പ്രശ്നം ഒപ്പിച്ചേക്കണത് ..
' ആരാണ്ടാ ശെയ്ത്താന്മാരെ ഈ കൊച്ചു ബെളുപ്പിന് ഉറക്കം കളയാൻ പള്ളീല് ബന്നേക്കണത് ..?" 
താഴെ നിന്നും മറുപിടി ഒന്നും ഉണ്ടായില്ല !!

     ഇനി സുബൈറിന്റെ വീട്ടിൽ വന്ന ആരേലും.. ??

മൊയ്തീൻ കാക്കയ്ക്ക് ദേഷ്യം ഇരമ്പിയങ്ങു മണ്ടേൽ കയറി ..
ഓന് വേറെ ആരേം കിട്ടീല കെട്ടാൻ !! 
 ഒരു ജമന്തി!!  ആ പേരിൽ തന്നെ  ഒരു അസ്സലുകേടുണ്ട് !! ഓള്  രണ്ടും കല്പിച്ചു നടക്കുവല്ലേ? ഓനെ മ്മടെ കൂട്ടത്തീന്നു കൊണ്ടു പോയതും പോരാ പരസ്യമായിട്ടല്ലേ ഈ പള്ളീന്റെ മുന്നെക്കൂടി ഓനേം കെട്ടിപ്പിടിച്ചു ബൈക്കേൽ പോയിരുന്നേ ?? എല്ലാം അള്ളാ കാണണുണ്ട് .. ഓരേ,  അവൾടെ ആൾക്കാരും ഓൻറെ ബാപ്പയും
അടുപ്പിച്ചില്ല ..ഒന്നു കൂടുതൽ പഠിക്കാൻ വിട്ടപ്പോഴേ മ്മള് പറഞ്ഞതാണ് , അത് ബേണ്ട കാക്കാ ഗൾഫിൽ ബിടാൻ . കേട്ടില്ല ..ഇപ്പൊ ദാണ്ടെ ഓൻ  നടൂക്കടലില്  ഏതോ പത്തേമാരിയില് കിടപ്പൊണ്ട് !! ഓക്കാണേൽ പെറാൻ കയ്യൂല !! എങ്ങനെ കഴിയും??  ഇതോരെ ദീനിലേക്ക് ബരാത്ത ഓളെ  എങ്ങനേലും ഓൻ ഒന്നു മൊഴിചൊല്ലിക്കാനും  വേണ്ടി ന്തോരം തകിടും കൂടുമാ മ്മള് ഓതി  ഓര്ടെ  പുരേല് ഇട്ടേക്കണത്.. . അല്ലേലും കാഫിറിന്റെ വയറ്റിൽ കിടന്നു വളരണത്  മ്മടെതാവൂല്ലല്ലോ ?? അത് കാഫിറിന്റെ തന്നെയാ.. !!
ഓള് ഇപ്പൊ കാമറെം കൊണ്ടു നടക്കല്ലേ !! പടം പിടിക്കാൻ !! ഓളെ സഹായിക്കാനായിട്ടു ഇബുടുന്നും കുറെ ഉപ്പുപ്പാമാരിറങ്ങിട്ടുണ്ട് .. ഖിയാമത്തു നാളിന്റെ ഓരോ ലക്ഷണങ്ങള് !!
ഓളെ 'രാത്രി' സഹായിക്കാൻ വന്ന ആരേലുമാണോ ഈ പോത്തുട്ടികള് കെട്ടിപിടിച്ചേക്കണത് .. എന്നാ  നന്നായി റബ്ബേ . ഓള് ചെയ്യണത് ദീനിനു  നിരക്കാത്ത കാര്യമാണേലും, തെളിവില്ല എന്നും പറഞ്ഞു സഹായികളായ ഉപ്പുപ്പമാര് ഇടംകോലിടുവാരുന്നു  .. 
എന്തായാലും താഴേക്കു പോയി നോക്കട്ടെ..

മൊയ്തീൻ കാക്ക പള്ളിമുറ്റത്തൂന്നു റോഡിലേക്കുള്ള പടികളിറങ്ങി.. 
ഇടയ്ക്കിടയ്ക്ക് ടോർച്ചു തെളിച്ചു ഞരക്കവും അമറലും കേൾക്കുന്നിടത്തേക്കു നോക്കി..

"ഒന്നും ബെക്താവണില്ലാലാ  റബ്ബേ !! കണ്ണട  എടുക്കാനും മറന്നു. വർഷം 10 - 50 ആയില്ലേ.. ഈ പള്ളീം പറമ്പും നാട്ടുകാരുമൊക്കെയായി കഴിയണത് .. കണ്ടില്ലേലും വഴികളും ആൾക്കാരുമൊക്കെ നല്ല നിശ്ചയമാ.."

                    യത്തീംആയിരുന്ന മൊയ്തീനെ യഹ്യ മൗലവിയാണ് നന്നേ ചെറുപ്പത്തിൽ ചെങ്കാലത്തോട് ജുമാ മസ്ജിദിലേക്കു കൂട്ടികൊണ്ടു വന്നത്. മൗലവിയുടെ കൂടെ നിന്ന് ഓതലും പള്ളികാര്യങ്ങളുമെല്ലാം പഠിച്ചു . ചെങ്കാലത്തോട് പള്ളീൻറെ  അക്കരേം ഇക്കരേം മുസ്ലിം കുടുംബങ്ങളെ ഉള്ളു, അവിടെ പെറ്റു  വീണത് ആമ്പിള്ളയാണേല് 18 കഴിഞ്ഞ പാടെ പാസ്പോർട്ടില്  പടം പതിച്ചു നബിതിരുമേനിയുടെ നാട്ടിലേക്ക് ഒരു യാത്രയാണ്!! പിന്നെ വരണത് അറബി പൊന്നും കൊണ്ടാ.. പടച്ചോന്റെ ബർക്കത്ത് കൊണ്ട് ഓരോ വീട്ടിലും കുറഞ്ഞത് 6 ആമ്പിള്ളേരെങ്കിലും കാണും, അവരുടെ പോക്കും വരവും , മൗലൂദും  ആട്ടിറച്ചിയും പത്തിരിയും അത്തറും ഒക്കെയായിട്ടു പള്ളീല് സുഖം.. ചെങ്കാലത്തോട് എത്തിയതിൽ പിന്നെ  മൊയ്തീൻ കാക്ക ഏങ്ങോട്ടും പോയില്ല,  കെട്ടിയതുമില്ല..


"എടാ പോത്തുട്ടികളേ ആരേലും തൊള്ള തുറന്ന് മഴിഞ്ഞാണീ .. ആരേണ് ഇങ്ങള് പിടിച്ചെക്കണ ?"
താഴെ നിന്നും ഒരു മറുപിടിയും ഇല്ല!!.

ജമന്തിയുടെ  മുഖവും  അവളുടെ കൂടെ നടക്കുന്ന താടിക്കാരുടെ  കനത്ത മുഖങ്ങളും മൊയ്തീൻ കാക്കയുടെ ഉള്ളിലൂടെ കടന്നുപോയി..അയാളുടെ ചങ്കിലൊരു സന്തോഷത്തിന്റെ പെടപെടപ്പ് ഉണ്ടായി..

ടോർച് തലയോളം പൊക്കിപ്പിടിച്ചു പള്ളിയുടെ മുന്നിലെ ചെറിയ റോഡിനെ ചേർന്നൊഴുകുന്ന ചെങ്കാലതോട്ടിന്റെ വക്കിലേക്ക് കാക്ക വേഗത്തിൽ നടന്നു.
പെട്ടെന്ന് മനസ്സിൽ  ഒരു വെള്ളിടിപോലെ പള്ളിക്കകത്തെ സ്വർണവാളിന്റെ കാര്യം ഓർമ്മ വന്നു

" ..അള്ളാ ഇനി ഇവന്മാര് പിടിച്ചത് കള്ളനെയാണാ ..?? കുറേ  നാളായി ഓൻ  നാട്ടുകാരുടെ ഉറക്കം കളയണത് .. കള്ളൻ ഈ ഭാഗങ്ങളിൽ കയറീ എന്നു കേട്ടപ്പോ  തൊട്ടു മനസ്സിലൊരു ആശങ്ക .. താൻ പള്ളീല്  രാത്രി ഒറ്റക്കേ ഉള്ളു.. ഒരു നെഞ്ചുവേദന വന്നിട്ട് ഗുളിക കഴിച്ചു ബയറു നിറച്ചാ താൻ നടക്കണത്!!  പണ്ട്  ഖലീഫ  ഖുത്തുബ ഓതാൻ കയ്യിലെടുത്ത പ്രശസ്തമായ സ്വർണ്ണ വാളാണ് പള്ളീല് ..അതെങ്ങാനും കട്ടോണ്ടു പോയാ പിന്നെ .. റബ്ബേ !! പള്ളി കമ്മിറ്റില് പറഞ്ഞു മാറീം തിരിഞ്ഞും കാവലു  കിടക്കാൻ ഏർപ്പാടാക്കിയത് തന്റെ ഒറ്റ പിടിയിലാണ് .. എന്നിട്ടാ..  കാവലാണെന്നും പറഞ്ഞു പോരുന്നവരെയൊന്നും താനിതുവരെ കണ്ടിട്ടില്ല.. "
പിന്നെ പെട്ടെന്നോർത്തു "അല്ല രാത്രി പത്തുകഴിഞ്ഞാ താൻ പുറത്തിറങ്ങിയാലല്ലേ?? "

ആവലാതിപെട്ട്  മടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാൽമുട്ടുകളുമായി അയാൾ തോട്ടുവക്കത്തേക്കെത്തി.

മൊയ്തീൻ കാക്ക ബാങ്ക് വിളിക്കണപോലെ തൊള്ളകീറി ചോദിച്ചു:

" അങ്ങള് പിടിച്ചേക്കണത് ഞമ്മടെ ഉറക്കം കളഞ്ഞ കള്ള ഹിമാർ  കള്ളനെത്തന്നേണാ  ??"

 " ആണ് മൊയ്തീനെ.. ങ്ങള് ബേഗം  ബരീ.. ബെട്ടം അടിക്കീ .."

തോട്ടിനകത്തേക്കു കയ്യിലുള്ള ചെറുവെട്ടം അടിച്ചു പിടിച്ചുകൊണ്ടു നിൽക്കുന്ന മൂന്നു ഉപ്പുപ്പമാരാണ്  അത് പറഞ്ഞത് ..

മൊയ്‌തീൻകാക്ക തോട്ടിനകത്തേക്കു ടോർച്ചടിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു .. 
"ആയുധം ബെല്ലതും കാണും ഹിമാറിന്റെ കയ്യില് .. സൂക്ഷിക്ക് .."

അപ്പോഴാണ് കാക്ക ആ കാഴ്ച  കണ്ടത്.. ഒരാജാന ബാഹുവും പൊത്തൂട്ടികളും  ചെളിയിലുരുണ്ടു പിരണ്ടു മറിയുന്നു .. ഒരുവൻ കയറുകൊണ്ട് കള്ളന്റെ കാലേൽ കെട്ടിടാൻ നോക്കുന്നു ..

മൊയ്തീൻ കാക്കേടെ രക്തം അങ്ങട് ചൂടായി
"ഹമുക്കുകളെ അത് ഊരാം കുരുക്കിട്ട് കെട്ടി, അതിന്റെയൊരറ്റം ഇങ്ങു തരീ.. അവന്റെ കഴുത്തിലൂടെ ഇട്ടൊന്നു കൊളുത്തിയാ പിന്നെ ഹിമാറ് ഏങ്ങാട്ടും അനങ്ങത്തില്ല !!"

മൊയ്തീൻ കാക്കയുടെ ഉള്ളിലെ ആവേശം പ്രായത്തെ കവിഞ്ഞു ഉയർന്നു പൊങ്ങി.കാക്ക ചുറ്റിനും നോക്കി ..കള്ളന്റെ ഊര് കണ്ടിട്ട് ഈ  പൊത്തൂട്ടികളെ കൊണ്ടു മാത്രം നടക്കുമെന്ന് തോന്നുന്നില്ല....ജമന്തിയുടെ  വീട്ടിൽ പോയിട്ടു ഈ  വഴി വന്നു ചാടിയ കറാമ്പിറപ്പ് ഉപ്പുപ്പാമാരാകും   ഈ നിക്കണത്!!..

10 പേരല്ല 1000 പേര് ഒരുമിച്ചു വന്നാലും നിയന്ത്രിക്കാൻ അറിയാം ..കാര്യങ്ങൾ  ചെയ്യിക്കാനും.. പക്ഷെ ഈ സമയത്ത് ആരെയാ ഒന്ന് വിളിക്കുക ??
പള്ളിപ്പറമ്പിനു ചുറ്റുമുള്ള വീട്ടിലൊക്കെ  പ്രായം മൂത്ത് അസ്രായേൽ മലഖിൻറെ  വരവും കാത്ത് കുറെ ഉപ്പുപ്പമാരും, പാസ്‌പോർട്ടിൽ പടം വരാൻ കാത്തിരിക്കുന്ന പീക്കിരി പൊത്തൂട്ടികളും മാത്രേ ഉള്ളു..ഈ അസമയത്ത് ഇത്രേം ഒച്ചയും നിലവിളിയും ഉണ്ടായിട്ടും ഒരു വീട്ടിലും ലൈറ്റ് പോലും  തെളിഞ്ഞിട്ടില്ല!! ആരെയാ ഒന്ന് വിളിക്കണേ .. പോലീസ് സ്റ്റേഷൻ കുറെ ദൂരെയാ.. വിളിക്കാനൊട്ടു മൊബൈലും എടുത്തില്ല..

" എടാ ആരേലും സ്റ്റേഷനിൽ ഒന്ന് വിളിക്കോ ?

" ഇന്റ കാക്കാ ഇവന്റെ പിടിവിട്ടാ പോയ് .. "

പൊത്തൂട്ടികളിലൊരുവൻ അമറി .. അതോടൊപ്പം 
'കാക്കാ പിടിച്ചോളീ ..' ന്നൊരു നിലവിളിയോടെ മൊയ്തീൻ കാക്കയുടെ മുഖത്തിനു നേരെ ഒരു കയറുയർന്നു വന്നു..

അത് കണ്ടതും ടോർച്ചു താഴെയിട്ടു കാക്ക കയറിലൊരു അള്ളിപ്പിടുത്തമായിരുന്നു.. കാക്ക തൊള്ള കീറി 'അള്ളോ ' ന്നു വിളിച്ചോണ്ട് ആ കയറുപിടിച്ചു ആവതു ശക്തിയിൽ കണ്ണൂകൾ മുന്നോട്ടു ഉന്തി ദേഹം കൊണ്ട്   പിന്നോക്കം വലിഞ്ഞു നിന്നു, . അനങ്ങാതിരുന്ന ശരീരത്തിന്റെ ഓരോ ഇണുക്കിലും  ഞൊട്ട പൊട്ടി.. ആ ഞരങ്ങലിൽ മൊയ്തീൻ കാക്ക പറഞ്ഞു പോയി..

"ഉപ്പുപ്പാ ഇനി നോക്കണ്ടാ.. ഒരാൾ ഇബിടെ നിക്കിൻ ..ബാക്കിഒള്ളോരു  തോടിന്റെ  അറ്റത്തുചെന്നു പള്ളീലെ  പാതിരിയെ ബേഗം ബിവരമറിയിക്ക് "

ഉപ്പുപ്പാ ഒരു ഞെട്ടലോടെ മൊയ്തീനെ നോക്കി, ഒരു നിമിഷം എന്തോ ഓർത്തു.. പിന്നെ ധൃതിയിൽ കിഴക്കോട്ടു നടന്നു പോയി..

മൊയ്തീൻ കാക്കയുടെ ഭാഷയിൽ പറഞ്ഞാൽ പള്ളീടെ കിഴക്കു തോട് മുറിയുന്നിടത്തു 'ബെച്ചാരാധന' ഉള്ള ജമന്തീടെ കൂട്ടരാണ് .. അവരുമായിട്ടുള്ള ഒരു ചങ്ങാത്തത്തിനും കാക്ക തയ്യാറല്ല, ഒരു ചായ പോലും വാങ്ങികുടിക്കുകേല . അതിനൊന്നും അറിഞ്ഞോണ്ട് ആരെയും  ഒട്ടു അനുവദിക്കത്തുമില്ല  .. അതിനു വേറൊരു കാരണവുമുണ്ട്.. ഇവിടേയ്ക്ക് വന്നിടക്ക് യഹ്യ മൗലവിയുടെ മത പ്രഭാഷണം കേട്ടു  മൂത്ത്  അവരെയും ദീനിലേക്കു കൊണ്ടുവരാൻ കുറെ കഷ്ടപ്പെട്ടു നോക്കിയതാണ് , കാഫിറുകള് .. ബോധം വേണ്ടേ? അതിന്റെ പേരിൽ ഒന്നുരണ്ടു കൈപ്രയോഗങ്ങളൊക്കെ ഏറ്റുവാങ്ങിയതുമാണ് .. പിന്നെ ആരോടെങ്കിലും അതേക്കുറിച്ചു  പറയാമെന്നു  വെച്ചാൽ  അന്നൊക്കെ ദുനിയാവില് കലാപത്തിന്റെ  സീസൺ ആയിരുന്നില്ലേ  ? അതുകൊണ്ടു മിണ്ടിയില്ല , ശെയ്ത്താൻ  തലേക്കെറിക്കൂടിയാ പിന്നെ എന്തേലും കാര്യമുണ്ടോ? ഇപ്പൊ പിന്നെ ഒരു നിർവാഹവും ഇല്ലാത്ത കൊണ്ട് മാത്രം ഓരേ കൂട്ടിനു വിളിക്കാം  .. ഇതിപ്പോ പളളിലെ സ്വർണവാളിന്റെ കാര്യമായിപ്പോയില്ലേ??

     കാക്ക ആവതു ശക്തിയെടുത്ത് കയറേൽ കൈ ചുറ്റിപിടിച്ചു നിന്നു , കള്ളൻ തിരിച്ചൊരു പിടി പിടിച്ചു. ആ കള്ള ഹിമാറിന്റെത് ഉരുക്കുശക്തി തന്നെയായിരുന്നു!! പിന്നോക്കം നിന്ന മൊയ്തീൻ കാക്ക  മുന്നോട്ടു മൂക്കും കുത്തി വീണു.. എന്നാലും കയറേലുള്ള പിടി വിട്ടില്ല.. കയറും കാക്കയും  വലിഞ്ഞിഴഞ്ഞു നിരങ്ങി കമിഴ്ന്നു മലർന്നു ലക്ഷ്യമില്ലാതെ  തോട്ടിലേക്ക് പോകും  വഴി ഒറ്റമുണ്ടും തോർത്തുമുണ്ടുമെല്ലാം ഉരുണ്ടു കൂർത്തുകിടന്ന ചരൽ മണ്ണ് കൊണ്ടു പോവുകേം ചെയ്‌തു  ..

അല്പനേരത്തിനുശേഷം ഒരാൾ താഴ്ചയുള്ള തോട്ടിലേക്ക് മുഖം കുത്തി വീണതിന്റെ ആഘാതത്തിൽ നിന്ന് മൊയ്തീൻ കാക്ക മെല്ലെ കൈകുത്തി, ചെളി മൂടിയ മുട്ടുകാലിൽ നിന്നു തലപൊക്കി...
സ്ഥലകാല ബോധം കാറ്റിനേക്കാളേറെ വേഗത്തിൽ തിരിച്ചു വന്നു.

പള്ളിയിലെ  സ്വർണ വാൾ .. കള്ളൻ..!!

ഉണക്കായതിനാൽ വെള്ളം നന്നേ കുറവായിരുന്നു, പക്ഷെ പകലിൻറെ പകപോക്കൽ കഴിഞ്ഞു ഭൂമി ആവതു തണുത്തു കിടന്നതിനാൽ  തണുപ്പിനു കുറവുമുണ്ടായിരുന്നില്ല ..അരക്കു കീഴേക്കു തണുപ്പ് അരിച്ചിറങ്ങിയപ്പോഴാണ് ഉടുതുണി പോയകാര്യം മുഖത്തിനിട്ടടിച്ചത് .. നിലാവ് മങ്ങിയ സമയമായതിനാൽ ആരും കാണില്ല... റബ്ബേ നീ കാത്ത്..
ദേഷ്യവും വിഷമവും സങ്കടവും ഒക്കെക്കൂടി ഒരുമിച്ചൊരു നേരത്തങ്ങു വരും.. കാക്ക അങ്ങനേ  നിന്ന് കള്ളന്റെ നേരെ കൈ ചൂണ്ടി അലറി..

"പിടിച്ചു കേട്ടെടാ കള്ളാ ഹിമാറിനെ.. ഓന്റെ മയ്യത്ത് മ്മടെ കൈകൊണ്ടാ"

"കാക്കോ .. അവനെ കെട്ടിക്കഴിഞ്ഞു .. പിന്നെ ഇങ്ങള് തിരിഞ്ഞു നോക്കീ .. അവിടല്ല , കള്ളൻ ഈ വശത്താണ് "

മൊയ്തീൻ കാക്ക കണ്ണൊന്നു ചിമ്മിനോക്കി..

"അള്ളാ  അപ്പ അബര് രണ്ടു പേരുണ്ടല്ല് .. ദേണ്ടെ ഇബിടെ ഒരുത്തൻ.."

"എൻറെ  പൊന്നു മൊയ്തീൻ കാക്ക അത് തൊണ്ടിമുതലാ .. ഓൻ കട്ടോണ്ടു വന്ന പോത്ത് ..അയിന്റെ കയറോണ്ടല്ലേ ഹിമാറിനെ കെട്ടിയത് " 

ചെളിയിൽ പൂണ്ട മുണ്ടു വലിച്ചെടുത്തോണ്ടു പൊത്തുട്ടികളിൽ  ഒരുവൻ പറഞ്ഞു ..

 മൊയ്തീൻ കാക്ക  തിരിഞ്ഞു നോക്കി..

ശെരിയാണല് .. ഓൻ പിറകിലാണ് .. എന്നാലും എന്ത് ബലിയ പോത്താണ് ഓൻ കട്ടോണ്ടു ബന്നതു??

ഒരു നിഴലുപോലെയേ  കള്ളനെ കാണാവൂ  .. എന്നാലും ഒരാജാന ബാഹു.. അവനൊന്നു ഉറക്കെ തുമ്മിയാൽ പുരയെത്തുന്നവരായിട്ടുള്ളവരെ അബിടുള്ളൂ .. പിന്നെ കെട്ടിയിട്ടിരിക്കുന്ന കള്ളനെ പേടിക്കേണ്ടല്ലോ ?? നാളെ പത്രത്തില് ഒരു കോളം  ബാർത്ത എന്തായാലും ബരണം.. കള്ളനെന്നൊക്കെ  പറഞ്ഞാൽ എമ്മാതിരി കള്ളനാ.. ചെറുത് ബെല്ലതുമോ? റിപ്പറെന്നൊക്കെ കേട്ടിട്ടേയുള്ളു .. ഇതൊരു ഒന്നാന്തരം റിപ്പർ ഏമാൻ !!

" മ്മടെ മുണ്ടു ഇങ്ങു തരീൻ .. ടോർച്ചും.. ഈ ഹിമാറിനെ ഒന്ന് നന്നായി കാണട്ടെ.." കാക്ക തിട്ടപ്പുറത്തിരുന്നു രംഗം ആസ്വദിക്കുന്ന ഉപ്പൂപ്പയോടു പറഞ്ഞു.

മൊയ്തീൻ കാക്ക  നാണം മറച്ചു .. ടോർച്  താഴെ വീണതിനാലാകാം കത്തുന്നില്ല..അതിന്റെ തലയ്ക്കു തട്ടി കത്തിക്കാൻ ശ്രമിച്ചു കൊണ്ട് കാക്ക പോത്തുട്ടികളെ നോക്കി ..

" എന്നാലും ഹിമാറുകളെ അനക്കൊക്കെ ഇത്രേം ഉശിരാ..!! നല്ല ഗുസ്തി നടന്നാരിക്കും ..അള്ളാ കാണാൻ പറ്റിലല്ലാ .. എന്തായാലും നേരം ബെളുത്തിട്ടു പേപ്പറിൽ കൊടുക്കണം ഇബനെ പിടിച്ച കാര്യം ..ഞമ്മടെ പടമുൾപ്പടെ  !!"  കാക്ക കള്ളന് നേരെ തിരിഞ്ഞു

"അന്റെ പേരെന്താണ്ടാ.. നീ ബരുമെന്ന് റബ്ബെന്റെ മനസ്സില് തോന്നിപ്പിച്ചേക്കണ് .. അതോണ്ടല്ലേ മ്മടെ പളളിലെ ചുണക്കുട്ടന്മാർക്ക് അന്നെ കയ്യോടെ കിട്ടിയേ??"

  " ഞാൻ നിങ്ങളെ കാണാൻ വന്നതാ മൊയ്തീനെ "

12  ചെവികളെ കിടിലം കൊള്ളിച്ചുകൊണ്ടു  ഇടി മുഴങ്ങും പോലൊരു ശബ്ദം കള്ളനിൽ നിന്നും  മുഴങ്ങി .. നായ്ക്കൾ കൂട്ടത്തോടെ ഓരിയിട്ടു ..
എല്ലാരും ഒന്ന് പകച്ചു ..

"എന്നെ കാണാനാ .. പൊത്തിനേം കൊണ്ട് എന്നെ കാണാൻ ബരാന്  നീ ആരാണ് ഹിമാറെ..എന്റെ ബീവിന്റെ ഉടപ്പിറന്നോനാ.."

മൊയ്തീൻ കാക്ക അത്രേം പറഞ്ഞൊപ്പിച്ചു തത്തിപ്പിടിച്ചു കരയിലേക്ക് കയറി..

അപ്പോഴേക്കും അകലെനിന്നും കുറെ ടോർച്ചു വെളിച്ചങ്ങൾ ഉറക്കെ സംസാരിച്ചുകൊണ്ടു ആളെ കൂട്ടാൻ പോയ ഉപ്പുപ്പാമാരുടെ കൂടെ അങ്ങോട്ടേക്കു എത്തി..അടുത്തെത്തത്തിയപ്പോൾ മുഖങ്ങൾ കാണാനായി, രൂപം കൊണ്ട് തന്നെ അറിയാം, പള്ളിക്കാരും അമ്പലകമ്മിറ്റിക്കാരും സാമൂഹ്യ പ്രവർത്തകരും .. ഒക്കെയുണ്ട് ..

" ഇബനേ .. ബഷീറിന്റെ പൊരേലെ  പൊത്തിനേം കട്ടോണ്ടു ബരുന്ന ബയിക്കു മ്മടെ പള്ളീല് കയറാൻ നോക്കി.. ഇബന്മാര് ബിടുമോ??"

മൊയ്‌തീൻകാക്ക ഒന്ന് വിരണ്ടിരുന്നു.. കള്ളൻ തന്നെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ താനും കുടുങ്ങുമോ? അതൊക്കെ ആര്. എപ്പോ തെളിയിക്കാനാണ് !! അതുകൊണ്ടു വന്നവരെ ആയ്‌പ്പോടെ തന്നെ ഉടനെ കാര്യം ബോധിപ്പിച്ചു ..
വന്ന ടോർച്  വെളിച്ചങ്ങൾ കള്ളന്റെ മുഖത്തേക്ക് മാറി മാറി മിന്നി..

                 ഒന്നരയാൾ പൊക്കം,..ചന്ദനക്കുറി .. ചുറ്റുമുണ്ട്.. ഉണ്ടക്കണ്ണുകൾ ..കൊമ്പൻ മീശ.. എങ്കിലുമുണ്ടാ മുഖത്തിനൊരു ഐശ്വര്യം.. കത്തിച്ചുവെച്ച വെളിച്ചങ്ങളുടെ നടുവിൽ ഇരുട്ടുമൂടിയ പ്രഭാതത്തിന്റെ ആദ്യ നാഴികകളിൽ ഒരു സെലിബ്രിറ്റിയെപ്പോലെ കള്ളൻ നിന്നു ..

മൊയ്തീൻ കാക്കയും അപ്പോഴാണ് അവനെയൊന്നു നേരെ കാണുന്നത്..

"എന്തോ വീഴുന്ന ശബ്ദം കേട്ടാണ്  നോക്കിയത്.. വീണതൊരു തേങ്ങയാ..പക്ഷെ മ്മള് നോക്കുമ്പോ അപ്പുറത്തോരു വലിയ മനുഷ്യൻ നിക്കാണ്‌ ഒരു പോത്തുമായിട്ടു  .. ചോയിച്ചിട്ടൊന്നും മിണ്ടണില്ലാ ..മ്മള് നാലുപേരും ഓടിവന്നിടിച്ചു മറിച്ചിട്ടു  .. ദേ നേരെ തോട്ടിലേക്ക് .. പിന്നെ ഞങ്ങളും മൊയ്തീൻ കാക്കയും കൂടി എങ്ങനേലും കെട്ടികൂട്ടിപ്പിടിച്ചു, ഇനി അനങ്ങത്തതില്ല  "

പോത്തുട്ടികൾ മാറി മാറി കഥ വിവരിച്ചു..

"ഞാൻ പോലീസിനെ വിളിക്കാം, അവര് വന്നാൽ ഇവൻറെ വായ തുറന്നുകൊള്ളും  .." കൂട്ടത്തിൽ വന്ന യുവജന പ്രസ്ഥാനക്കാരൻ മുന്നേക്ക്  വന്നു പറഞ്ഞു ..
അവിടെ കൂടി നിന്ന പള്ളിക്കാരും പട്ടക്കാരും അമ്പലക്കാരുമൊന്നും അതുകാര്യമായി ഗൗനിച്ചില്ല ,അവൻ തിരിച്ചും.
 പോലീസ് സ്റ്റേഷനിലേക്ക് ഒരു അറിയിപ്പ് യാത്രയായി..

പള്ളീലച്ചൻ ളോഹയിൽ കരുതിയിരുന്ന ഇറ്റാലിയൻ മെയ്‌ഡ്‌ ടോർച്ചെടുത്തു കള്ളന്റെ കണ്ണ് പുളിക്കെ അടിച്ചു.
"നിന്റെ പേരെന്താ ?? നാടെവിടെയാ?"

"അവന്റെ പേരറിഞ്ഞിട്ടിപ്പോ എന്തിനാ?? കള്ളൻ അതന്നെ!! കണ്ടില്ലേ അറുക്കാൻ കൊണ്ടുപോണ ബീഫ്, നമ്മടെ പേര് കളയിക്കാൻ ചന്ദനക്കുറിയുമിട്ടു വന്നിരിക്കുന്നു..ഇന്നലെയും കൂടി ഞാൻ ശത്രു സംഹാര പൂജ ചെയ്‌തേയുള്ളു നാടിനു വേണ്ടി.."
നിർമാല്യത്തിനു നട തുറക്കാൻ വന്ന പോറ്റി പുഛത്തോടെ പറഞ്ഞു..നാട്ടുകാരുടെയൊക്കെ പേടിസ്വപ്നമായി മാറിയ അവനെ കാണാൻ വേണ്ടി ശ്രീകോവിൽ തുറക്കാതെ വന്നതാണ് ..

                      "സംശയമേതുമേ വേണ്ട .. ഞാൻ യമരാജൻ "

വീണ്ടും അതെ ഇടിമുഴങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി.. ടോർച്ചുവെളിച്ചങ്ങൾ ഒരു നിമിഷത്തേക്ക് ഒന്നായണഞ്ഞു  കത്തി..

കൂട്ടത്തിലുള്ള അമ്പലകമ്മിറ്റിയിലെ സാത്വികജ്ഞാനി  ധൈര്യം സംഭരിച്ചു ഒന്നുറക്കെ ചിരിച്ചു.. പിന്നെ തള്ളവിരലുയർത്തി നെഞ്ചോട് ചേർത്ത് ആകാശത്തിലേക്കു മുഖമുയർത്തി കണ്ണുകൾ മെല്ലെയടച്ചു കൊണ്ട് പറഞ്ഞു ..
" യമൻ എന്നാൽ കാലൻ , മൃത്യുവിന്റെ ദേവൻ ..ആയുധം കയർ , വാഹനം പോത്ത് .. അത് രണ്ടും ഉണ്ട് .. "
പിന്നെ കള്ളനു  നേരെ നോക്കി "ബീഫ് കട്ടോണ്ടു  വരുന്ന കള്ളനും ഈ വക സാധനങ്ങൾ കൂടെ കാണും!! അല്ല യമൻ ആണേൽ തന്നെ ഈ ജമാഅത്തു പള്ളിയുടെ ചുറ്റുവട്ടത്തു എന്താ കാര്യം ?? യമൻ ഞങ്ങളു ഹിന്ദുക്കളുടെ മാത്രം ജീവനെടുക്കാനുള്ള ദേവനാണ് .. ഞങ്ങൾ  താമസം അങ്ങേക്കരയിലും.. ഞങ്ങളെ കളിയാക്കുവാണോ, അതോ വഴി തെറ്റിയതോ  ?"
അമ്പലകമ്മിറ്റിക്കാർക്ക്  ആ ചോദ്യം രസിച്ചു , അവർ ഒന്നായി ശരി വെച്ചു ..

  " അതെല്ലോ .. ഞങ്ങളു സത്യക്രിസ്ത്യാനികൾക്കു ആസ്രേത് മാലാഖ വരും നിങ്ങളീ പറേന്നപോലെ സ്വർഗ്ഗവാസത്തിന്റെ സമയമാകുമ്പോ? " പാതിരി അച്ചനെ കടന്നു ഇടയ്ക്കു കൂട്ടിച്ചേർത്തു

മൊയ്തീൻ കാക്കയുടെ ഊഴമാണ് പിന്നെ.. പൊത്തൂട്ടികളും ഉപ്പുപ്പമാരും കാക്കയെ നോക്കി.. എല്ലാവർക്കും  അവകാശപ്പെടാനെന്ന പോലെ നമുക്കുള്ളതും അറിയിക്കേണ്ട ?? 

"അസ്‌റാഇൽ മലഖ്‌  ഞമ്മക്കുമുണ്ട്.. റൂഹ് പിടിക്കാൻ.. പടച്ചോന്റെ അടുത്തേക്ക് മലഖ് വന്നാലേ ദീനിയായ മുസൽമാന് പോകാനൊക്കു"
 
   കള്ളനിൽ നിന്നും ആ  ഇടിമുഴക്കം വീണ്ടും ..
    " പകലെന്നപോൽ  ഇരുളും  
    മഴയെന്നപോൽ  വെയിലും 
    കനവെന്നപോൽ കാഴ്ചയും
    കനലെന്നപോൽ  ജലവും
സുഖമെന്നപോൽ  ദുഖവും  
    ജനനമെന്നപോൽ മരണവും
    ഒന്നൊന്നിനേ മറയ്ക്കും 
എല്ലാമൊന്നിൽ ലയിക്കും 
എല്ലാമൊന്നുമാത്രമേ.."

"നിങ്ങളെയൊക്കെ ഇങ്ങനെ അധഃപതിച്ചു കാണുമ്പോൾ എനിക്കുറക്കെയുറക്കെ  കൂവാനാണ് തോന്നുന്നത്"

കള്ളൻ എല്ലാരേയും തറപ്പിച്ചൊന്നു നോക്കി, പിന്നെ ഉച്ചത്തിൽ കൂവിയാർത്തു ...

നായ്ക്കൾ അതിനേറ്റുപിടിച്ചു നിർത്താതെ  ഓരിയിട്ടുകൊണ്ടേയിരുന്നു ..

അതും കൂടി ആയപ്പോൾ എല്ലാവരും ഒരു രണ്ടടി പിന്നോക്കം നീങ്ങി നിന്നു

..ഇനി ഇത് ...'കാലൻ '..??

      എല്ലാവരുടെയും  ഉള്ളൊന്നു പതറിയെങ്കിലും കൂട്ടത്തിൽ നിൽക്കുമ്പോൾ അത് കാണിക്കാൻ പാടില്ലാലോ.

  " അങ്ങനെ പറ്റിക്കാൻ നോക്കണ്ട..പിന്നെയീ കാവ്യാത്മകത ..അപ്പൊ നക്സൽ ആവും.. ഉള്ളവന്റെ കയ്യിലെ ബീഫ്  കൊണ്ട് പാവങ്ങൾക്ക് നൽകാനുള്ള പുറപ്പാടിലായിരുന്നോ ? അല്ലേൽ തന്നെ ഇവുടുത്തെ യുവജനക്കാര് ഒരു വിധമുള്ള ദൈവങ്ങളെയൊക്കെ ചുവന്ന ഫ്ലെക്സടിച്ചു ചുമരിന്മേൽ കയറ്റിക്കഴിഞ്ഞു , ഇനി ഈ പറഞ്ഞപോലെ കാലനും ചാത്തനുമൊക്കെയേ ഉള്ളു ഞങ്ങൾക്ക് സ്വന്തമായി!!"  സാത്വികജ്ഞാനി യുവജനക്കാരനെ ഒന്നിരുത്തി നോക്കി.

പക്ഷെ അവന്റെ മനസ്സിൽ അപ്പോൾ ജംഗ്ഷനിലെ ആലിൽ തൂങ്ങിയാടുന്ന  ചുവന്ന ഫ്ലെക്സിൽ പോത്തിൻ പുറത്തിരിക്കുന്ന 'സഖാവ്  യമരാജൻ' ആയിരുന്നു.

കാര്യങ്ങളിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നു മനസിലാക്കിയ  പള്ളീലച്ചൻ ടോർച്ചു തെളിയിച്ചു വാച്ച് നോക്കി, പിന്നെ അൾത്താരയിലെന്നപോലെ എല്ലാവരോടുമായി പറഞ്ഞു

" നോക്കുവിൻ.. ആസ്രേത് മാലാഖയാണ് ഞങ്ങളെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുന്നത് , ഇതിപ്പോ കള്ളനാണോ കാലനാണോ ?? ആരായാലും പിടിച്ചു കെട്ടിയിട്ടസ്ഥിതിക്കും, മുസ്ലിം സഹോദരങ്ങളുടെ കോളനിയിൽ വന്നു പെട്ടതിനാലും ശേഷം കാര്യങ്ങൾ കർത്താവ് നിശ്ചയം ആകട്ടെ .. എന്റെ എളിയ അഭിപ്രായം..."
അച്ഛൻ ഒന്നു നിർത്തിയിട്ടു എല്ലാവരെയുമൊന്നു നോക്കി  "കാലനാണേൽ അമ്പലകമ്മിറ്റിക്കാർ  തീർച്ചയായും ചോദ്യം ചെയ്യണം.. കള്ളനാണേൽ പോലീസും.. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ .."

പിന്നെ പാതിരിയെ നോക്കി വരാൻ ആംഗ്യം കാണിച്ചു

"വെള്ളിയാഴ്ച കുർബാന മുടക്കാൻ പാടില്ല, പാതിരീ  പോകാം.. "

കണങ്കാലുവരെ ളോഹയിട്ടു പ്രേതംപോലൊരു രൂപം നടന്നു നീങ്ങി.. കൂടെ തെക്കുനിന്നു വന്ന കുറച്ചു വിശ്വാസികളും..

"നിർമാല്യത്തിന് നടതുറക്കാറായി , നിങ്ങളു വേണ്ടപോലെ ചെയ്തോളണം..ഞാൻ സ്വാമിജിയെ ഒന്ന് വിളിച്ചു ഇങ്ങോട്ടേക്കു പറഞ്ഞു വിടാം.. ഇനിയിപ്പോ അഥവാ യമരാജാവാണേൽ നമുക്ക് ഒരു തീരുമാനം ഉണ്ടാവണ്ടേ !!"
 പോറ്റിയും പിരിഞ്ഞു പോയി ..

മൊയ്തീൻ കാക്കയ്ക്കു അപ്പോഴാണ് ദൈവവിളി ഉണ്ടായത്!!

"അള്ളോ, സുബ്ഹിയുടെ ബാങ്ക് !! മ്മള് പള്ളീലൊട്ടു കേറട്ടെ .. നിങ്ങള് ഒന്നു നോക്കിക്കോണം..അഥവാ പോലീസു ബന്നാൽ പള്ളീലെ വാളിന്റെ കാര്യം.. അതെടുക്കാനാ ഓൺ ബന്നെന്നു  പറയാൻ മറക്കല്ലേ, പിന്നെ പത്രക്കാരെ അറിയിക്കണം .. "
മൊയ്തീൻ കാക്ക പള്ളീലോട്ടു പടികൾ കയറുന്നിതിടെ പറഞ്ഞു,
എന്നിട്ടു  വേഗം തന്നെ ചെളിയെല്ലാം കഴുകി വുളു എടുത്ത് ശുദ്ധിയായി മൈക്കിനു മുന്നിൽ നിന്നു ..
"അള്ളാഹു അക്ബർ ..
അള്ളാഹു  അക്ബർ .."

മൊയ്തീൻ കാക്കയുടെ ശബ്ദം കോളാമ്പി വഴി പുറത്തേക്കു ഒഴുകി, അതിനു ചുവടുപിടിച്ചു നായ്ക്കൾ ഓരിയിടാൻ തുടങ്ങി ..

"അശ്ഹദു  അല്ലാ ഇലാഹ ......

പെട്ടെന്ന് മൊയ്തീൻ കാക്കയുടെ തൊണ്ടയിടറി..അയാളൊന്നു ചുമച്ചു ..

തൊട്ടു മുന്നിൽ കള്ളൻ !! 

 പോത്തിനേയും കൊണ്ട്...
... പള്ളിക്കുള്ളിൽ തന്റെ മൈക്കിനു മുന്നിൽ..!!
ഇവനെ പിടിച്ചു നിർത്താൻ അവിടെ ആരും ഉണ്ടായിരുന്നില്ലേ??

അയാൾക്ക് രക്തം  ഉറഞ്ഞു പോകുന്ന പോലെ തോന്നി.. മൈക്കിലൂടെ ആവുന്ന ശക്തിയിൽ വിളിച്ചുകൂവാൻ നോക്കി.. ശബ്ദം പൊങ്ങുന്നില്ല .. റബ്ബേ നീ തുണക്ക് .. നമ്മുടെ സ്വർണവാൾ ..!!

"മൊയ്തീനെ ഞാൻ നിന്നെ കാണാൻ വന്നതാണെന്ന് എപ്പോഴേ പറഞ്ഞു , നമുക്ക് പോകാനുള്ള സമയം ആകുന്നു " കള്ളൻ ചിരിച്ചുകൊണ്ട് പറഞ്ഞു 
ആ പള്ളിയാകെ കിടുകിടാ വിറച്ചു ..

മൊയ്തീൻ കാക്കയ്ക്ക് ഒരു നെഞ്ചു വേദന പോലെ.. അയാൾ നിലത്തേക്കിരുന്നു..
 "ഇയ്യ് അപ്പൊ കാലൻ തന്നെയാ ??" 

മങ്ങി മങ്ങി നിറംമങ്ങുന്ന കാഴ്ചകൾക്കിടയിൽ അയാൾ കൈകൾ ഉയർത്തി റബ്ബിനോട് കേണു.

" ഇല്ല റബ്ബേ .. അസ്‌റാഇൽ മലഖിന് മാത്രമേ ഈ റൂഹ് കൊണ്ടുപോകാനാകൂ .. ഹിന്ദുക്കളുടെ കാലന് എന്നെ നീ വിട്ടു കൊടുക്കാണോ ?? എൻറെ ദീനിൽ നിനക്ക് വിശ്വാസമില്ലെയോ ?"

അയാൾ കള്ളനെ ദയനീയമായൊന്നു നോക്കി..

കള്ളൻ മൊയ്തീനെ നോക്കി മെല്ലെ ചിരിച്ചു.. പിന്നെ ഉച്ചത്തിൽ കൂവി - മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങൾക്കും കേൾക്കുമാർ   ...
നായ്ക്കൾ അതേറ്റുപിടിച്ചു ..

കള്ളനിൽ  നിന്നും ഒരു പ്രകാശം ജ്വലിക്കാൻ തുടങ്ങി.. കണ്ണഞ്ചിപ്പിക്കും വിധം അത് മെല്ലെ മെല്ലെ പള്ളിയുടെ ചുവരുകൾക്കുള്ളിൽ നിറഞ്ഞു .. 

കള്ളൻ നിന്നിടത്തു കിത്താബുമായി അസ്‌റാഇൽ മലഖ് !!

മൊയ്തീന്റെ മനസ്സിൽ കുറച്ചുമുന്നേ കേട്ട വാചകങ്ങൾ തികട്ടി വന്നു ..

"എല്ലാം ഒന്നുമാത്രമേ  !!"  

ആ കിത്താബ് മെല്ലെ തുറക്കപ്പെട്ടു ..

മൊയ്തീനു ചുറ്റും പല പ്രായത്തിലുമുള്ള മൊയ്തീൻമാർ ..

ഈ ഭൂമിയിൽ മൊയ്തീൻ എന്ന രേഖ വരച്ചുചേർത്തതുമുതൽ ഓരോ നാളുകളും അയാൾ കണ്ടു..
ഇനിയൊരു തെറ്റും ശെരിയും വേർതിരിക്കാനാകാതെ മഷിതീർന്നു പോകുന്ന പേനയും സമയവും അയാളുടെ മുന്നിൽ അവസാന താളിൽ ഇല്ലാതാകുന്നു ..

നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ തുടച്ചു, മരണത്തിൻറെ ഭീതിയെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നതിനിടയിൽ  ഒന്നുമാത്രം  അയാളെ  അത്ഭുതപ്പെടുത്തി ..

കിത്താബിന്റെ അവസാന പുറത്തിൽ അയാൾ കണ്ട വാക്കുകൾ !!

 "ഓരോ പുരുഷനും അവനേറ്റം വെറുക്കുന്ന ഗർഭപാത്രത്തിൽ ജന്മം കൊള്ളും..

ഓരോ പെണ്ണും അവളേറ്റം തഴഞ്ഞ പുരുഷന്റെ ബീജമായി ജനിക്കും..

അവരറിയുന്നില്ലാലോ, ആ ജീവനും ആത്മാവും എന്നേ ജനിക്കുവാനും സ്നേഹിക്കപ്പെടാനും  വിധിക്കപ്പെട്ടു കഴിഞ്ഞുവെന്ന് !!" 

പിന്നെയുള്ളത് മൊയ്തീന് ഒന്നുകൂടി  നോക്കുവാനേ കഴിഞ്ഞില്ല!!!

തന്റെ  റൂഹ് പോകുന്നിടം..അത് .. അത് ..

അതൊരു ഗർഭപാത്രത്തിലേക്കാണ്!!

അതു  പേറുന്ന സ്ത്രീയുടെ മുഖം !! അള്ളാ ..

ജമന്തി അവളുടെ അടിവയറിനുമുകളിൽ വാത്സല്യത്തോടെ തഴുകി ...

" മൊയ്തീനെ ഇയ്യ്‌ വേഗം ബാങ്ക് വിളിച്ചു തീർത്തോളീ .., പോകാറായി " 
 അസ്‌റാഇൽ മലഖിന് കള്ളൻറെ അതെ ശബ്ദ ഗാംഭീര്യം !! 
******
ആ സമയം പുറത്ത്  പോലീസ് ജീപ്പ്  വന്നു നിന്നു, കൂടി നിന്നവർ എല്ലവരും  വണ്ടിക്കു നേരെ നടന്നു, ജീപ്പിൽ നിന്നിറങ്ങാതെ പോലീസ് ഏമാൻ  കഥകൾ എല്ലാം കേട്ടു .. പിന്നെ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. 
തോടിനകം ശൂന്യം!! 



 





 





                                                                                                                                       

                          



കാഴ്ചയിലേക്കുള്ള ദൂരം .. (കഥ)

മുന്നൊരുക്കം  .. 



പ്രിയ ഇസഹാഖ് ,

                      ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ വേട്ടയാടുന്നു ,  നിങ്ങള്‍ അടുത്തുണ്ടാകുന്ന  സമയം ഞാന്‍ പറയേണ്ടുന്ന കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു ..

                                                                                                           മീര  .


                                                ഒരു ന്യൂസ്‌ പേപ്പര്‍ ഫോട്ടോയിലാണ് മീര ആദ്യമായി അയാളെ കാണുന്നത് ,ഏതോ സമര മുഖത്ത് തീക്ഷ്ണമായ നോട്ടമെറിഞ്ഞു നില്കുന്ന  ചെറുപ്പക്കാരന്‍ . ആ നോട്ടം മീരയില്‍ വീഴ്ത്തിയ ചെറിയ മുറിവ് ,പിന്നീട് നിരന്തരം കുത്തിനോവിക്കുന്ന നീറ്റലായി മാറുകയായിരുന്നു .പേരുപോലും അറിയാത്ത അയാള്‍ , അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതു അവിടെ നിന്നുമാണ് ..  പിന്നീടു ദിനപത്രങ്ങള്‍ അവള്‍ സ്ഥിരമായി മറിച്ചു  നോക്കി .
                               നാളുകള്‍ക്കു ശേഷം  25 -)o  പിറന്നാളിനു,  സപ്ലിമെന്റില്‍ അയാളുടെ   ഫോടോയുമായി  വന്ന ഒരു നാലുവരി കവിത ,അതിനു കീഴില്‍  ഇസഹാഖ് എന്ന പേരും .
                  ആ ഫോട്ടോയും കവിതയും അവള്‍ കണ്ണാടിയുടെ അരികില്‍ ചേര്‍ത്ത്   വെച്ചു  , തന്റെ മുഖത്തോടൊപ്പം ചേര്‍ത്തു കാണുവാന്‍ .
                    പലപ്പോഴും പലയാവര്‍ത്തി ആ കവിത വായിച്ചുവെങ്കിലും അതോര്‍ത്തെടുക്കുവാന്‍ പലപ്പോഴും വളരെ കഷ്ടപെട്ടു .ചിലപ്പോള്‍ ആദ്യ വരി മാത്രം , അല്ലെങ്കില്‍ ഇടയില്‍ നിന്ന് ഒരു വരി ..  അത്ര മാത്രമായി ആ കവിത മനസ്സില്‍ കിടന്നു ..

ഒരുപാടു ചിന്തകള്‍ക്കൊടുവിലാണു  മീര പത്രത്തിന്റെ എഡിറ്റിങ്ങ് ഡെസ്കിലേക്കു ഇസഹാഖിന്റെ പേരില്‍ അങ്ങനെ ഒരു കത്തയച്ചത്   ..

                                                                  ...........................


       "കാണുന്ന സ്വപ്നങ്ങളെ പിന്നീട് കണ്മുന്നില്‍ യാഥാര്‍ത്യമായി കാണാറുണ്ടോ മീര ?ചില സ്ഥലങ്ങള്‍ ,സംഭവങ്ങള്‍ ,മുഖങ്ങള്‍ കാണുമ്പോള്‍    ..  അവ്യക്തമായി മുമ്പെങ്ങൊ  ഞാനിതു സ്വപ്നത്തില്‍ കണ്ടിരുന്നല്ലോ എന്നു തോന്നും .. ഉണര്‍ന്നാല്‍ കഴിയാത്തതു പിന്നീട്  ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നതു അതുമായി സാദൃശ്യമുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് ..  അതിനെ കുറിച്ചു  പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായിട്ടെടുക്കുന്നില്ല , അതു കൊണ്ടാകണം വിശ്വാസയോഗ്യമല്ലാത്ത ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസു തന്നെ വേണ്ടന്നു വെച്ചത് .. "

                              ഇസഹാഖ്,  മീരയുടെ മുഖത്തേക്കു നോക്കി ..


               എത്ര ശരിയാണ് .... എന്റെ  സ്വപ്നങ്ങളുടെ അവസ്ഥയും മറിച്ചല്ല ..

മീര , പറയുവാന്‍ തുനിഞ്ഞെങ്കിലും നാവിന്‍ തുമ്പില്‍ നിന്നും വാക്കുകള്‍ ഓര്‍മ്മകളായി മനസിലേക്ക് തിരിചൊഴുകി   ..

                    മീര  ഒരു സ്വപ്ന ജീവിയാണെന്ന്  അവളുടെ അമ്മ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു , ഒട്ടുമിക്ക  പെണ്‍കുട്ടികളെയും പോലെ അമ്മയായിരുന്നു അവളുടെയും ഏറ്റവും അടുത്ത സുഹൃത്ത്‌  .വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞിരുന്ന നാളുകളില്‍ കാണുന്ന സ്വപ്നങ്ങളെ കുറിച്ചും അവള്‍ വാചാലയാകുമായിരുന്നു ,അന്തം വിട്ടു വായും പൊളിച്ചു അവര്‍ അതു  കേട്ട് നില്‍ക്കും , പിന്നെ പറയും
" ചുമ്മാ ദൈവ വിചാരമില്ലാതെ ഉറങ്ങാന്‍ കിടന്നിട്ടാ , നന്നായിട്ടു പ്രാര്‍ഥിചിട്ടു വേണം എന്നും കിടക്കാന്‍ ... "
         ചിലപ്പോഴെല്ലാം മീര  കണ്ട സ്വപ്‌നങ്ങള്‍ ഫലിക്കുമ്പോള്‍ നെഞ്ചില്‍ കൈ വെച്ച് അവര്‍ ദൈവത്തെ സ്തുതിക്കും " ദൈവം മോളുടെ കൂടെയുണ്ട് .. എപ്പോഴും .. കണ്ടോ , വരാന്‍  പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കാട്ടുന്നെ .. !! "

                      കാലം കടന്നു പോയപ്പോള്‍ അമ്മയോട് പറയേണ്ടതും , അല്ലാത്തതുമായ കാര്യങ്ങള്‍ മീര  വേര്‍തിരിച്ചു .
അത് അറിഞ്ഞുകൊണ്ട്  എവിടെയും തൊടാത്ത ഒരു ഒറ്റമൂലി പ്രയോഗത്തിന്റെ പരിഭവത്തില്‍ അവര്‍ പറയും  " എനിക്കെല്ലാം മനസിലാകുന്നുണ്ട് !!

 എത്ര പെട്ടെന്നാണ് മനസിന്റെ ചിറകുകള്‍ നമ്മെയും കൊണ്ട് ഓര്‍മ്മകളുടെ , പ്രതീക്ഷിക്കാത്ത തുരുത്തുകളില്‍ പോയി മടങ്ങുന്നത് ..

                       ടൂറിസത്തിന്റെ പറുദീസയായ ഗോവയുടെ ഹൃദയത്തിലൂടെ ഒഴുകി വന്നിണ  ചേരുന്ന മണ്ടോവി ,സുവാരി നദികളുടെ സംഗമ സ്ഥാനത്താണ്‌ ഡോണ പോള എന്ന ചെറിയ പാര്‍ക്കും , അതിനു മോടികൂട്ടുന്ന ചെറിയ കുന്നും  . തീരത്തുനിന്നും വേറിട്ട്‌ നില്‍ക്കുന്ന അവിടേക്ക് നടപ്പാലം നീണ്ടു കിടക്കുന്നുണ്ട്  .
                              ഗോവയിലെ ഒരു പോര്‍ച്ചുഗീസ് വൈസ്രോയിയുടെ  പ്രിയപ്പെട്ട മകളായിരുന്നു "ഡോണ പോള " ..  അവള്‍ ഒരു മുക്കുവ യുവാവുമായി  അഗാധ പ്രണയത്തിലായി  , മനസുകളെ അകലാന്‍ വേണ്ടി മാത്രമായുള്ള സാമൂഹിക നീതികളെ കാറ്റില്‍ പറത്തി  , ജീവിതത്തില്‍    ഒന്നിക്കുവാന്‍ ആകാതെ മരണമേറ്റു വാങ്ങി  പ്രണയം വിജയിപ്പിച്ച കമിതാക്കള്‍ . അവരുടെ  ഓര്‍മ്മയും പേരുമാണ് ഈ പ്രദേശത്തിന്  .

                                 അവര്‍ കണ്ടുമുട്ടിയത് മുതല്‍ ആഴിയിലേക്കു താഴ്ന്നു പോകും വരെ നിശബ്ദം മാറോടു ചേര്‍ത്ത് സ്നേഹിച്ച, ഇന്നും അവരുടെ ഓര്‍മ്മകളുടെ പ്രതിമകള്‍ പേറുന്ന  ഒരു വെറും മൊട്ടകുന്ന് ..
ആ കുന്നിന്‍ മുകളിലെ ബെഞ്ചില്‍ ഇരുളിനെ കീറിമുറിച്ചു ദൂരെ നിന്നും പടരുന്ന  ഹീലിയം ലൈറ്റുകളുടെ മങ്ങിയ  പ്രകാശത്തിന്‍ കീഴില്‍ അവരിരുന്നു
                   
                       കാലമേറെ കടന്നു പോയി
                       പാദങ്ങളിന്നും ഉപ്പുവെള്ളമേറ്റും
                        മുഖമെന്നും ഉപ്പുകാറ്റെറ്റും
                        കണ്ണുകള്‍ പൂട്ടാതെ കാല്പാടുകള്‍
                        പേറി , ഉരഞ്ഞും ഉതിര്‍ന്നും
                        പകുതിയും ശോഷിച്ചും
                        ഇന്നുമവശേഷിപ്പൊരു പ്രണയത്തിന്‍ -
                        പ്രതീകമായി ..
   മീര ആശ്ചര്യപെട്ടു .. ഈ കുന്നിന്‍ മുകളില്‍ വന്നിരിക്കുമ്പൊഴെല്ലം ഈ കഥ ഓര്‍ക്കാറുണ്ട്,പക്ഷെ ഇത്ര പെട്ടെന്ന് ഒരു കവിത തന്റെ നാവില്‍ എങ്ങനെ പിറന്നു ..നിമിഷ  കവിയായി രൂപാന്തരം പ്രപിച്ചുവോ  ??
            ഇയാള്‍ ..തന്റെ  അരികില്‍ ഇരിക്കുന്ന ഇസഹാഖ് എന്ന പുരുഷന്‍    .. അയാളുടെ സാമീപ്യം ആകണം  ശാസ്ത്രത്തോട്‌ സന്ധി ചെയ്തു ലാബുകളില്‍ വിഹരിക്കുന്ന മനസിനെ ഈയൊരു തലത്തില്‍ എത്തിച്ചത് ...
         
                     അവളുടെ ചിന്തകളെ മുറിച്ചുകൊണ്ട് ഇസഹാഖ് തുടര്‍ന്നു


" സമര മുഖങ്ങളാണ് ഒരിക്കല്‍ എന്നെ ഏറ്റവും ഭയപ്പെടുത്തിയിരുന്നത്‌ ,  പക്ഷെ ഇപ്പോള്‍ എനിക്കേറ്റവും ഇഷ്ടം സമരങ്ങളാണ് ,അല്ല അത് ഒരു തരത്തില്‍ യുദ്ധങ്ങള്‍ തന്നെയാണ് . ഒരു പ്രത്യയ ശാസ്ത്രത്തിലും ,പ്രസ്ഥാനത്തിലും ഞാന്‍ കലൂന്നിയല്ല നില്കുന്നത് .  എന്റെ പ്രത്യയ ശാസ്ത്രം , സമരങ്ങള്‍ എല്ലാം മനുഷ്യന് വേണ്ടിയാണ് .  അനേകം  സമരങ്ങളില്‍ ഞാന്‍ പങ്കാളിയായി ,ഏതു  കൊടിയുടെ  കീഴില്‍ എന്ന് ഞാന്‍ നോക്കിയില്ല ,അവരുടെ ലക്‌ഷ്യം മാത്രമായിരുന്നു എന്റെ ആശയം .Freedom, justice , Honor , duty, mercy  അങ്ങനെ നിരവധി ..
 as paulo said "it's soldiers, they know they could die at any moment .. and that's why , for them , life is one long celebration .. " .. ഫ്ലാസ്കില്‍ മിക്സ്‌ ചെയ്ത റഷ്യന്‍ വോഡ്ക ഇസഹാഖ് ഒരു കവിള്‍  കൂടി കുടിച്ചു
         
          കാറ്റിനു തണുപ്പേറിയിട്ടും ,ഇസഹാഖിന്റെ രക്തത്തിന് ചൂട് കുറഞ്ഞിരുന്നില്ല .
ഗോവയുടെ രാത്രികള്‍ എപ്പോഴും തണുത്ത കാറ്റുമായി എങ്ങു നിന്നോ വന്നു ചേര്‍ന്ന അതിഥികളെ സ്വീകരിക്കുവാന്‍ വെമ്പി നില്കും . ആ കാറ്റ് നിലക്കാതെ അവരെ തഴുകി കൊണ്ടേയിരുന്നു .
     
                             ഇസഹാഖ് എന്ന ഒരേയൊരു ഓമന പുത്രനെ ദൈവത്തിനായി അര്‍പ്പിക്കാന്‍ ബലിപീOത്തിലേക്കു നയിച്ച പിതാവിന്റെ  കഥ മീര ഓര്‍ത്തു . ലോകത്തെ വിഖ്യാതമായ 2 മത ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപെടുന്ന പേര് . ഏതു  മതത്തിലാണ് അയാളുടെ വിശ്വാസമെന്ന് ചോദിക്കുവാന്‍ പക്ഷെ  മീര ധൈര്യപെട്ടില്ല . അയാള്‍ ആരെന്നോ ,എന്തെന്നോ മീരക്ക് വ്യക്തമായി അറിയില്ല ,അയാളുടെ മനസ്സില്‍ അണയാത്ത തീക്കനലുകള്‍ ആവോളം അവശേഷിക്കുന്നു എന്ന് മാത്രം അറിയാം , ഒരു വാള്‍ തലപ്പു പോലെ തിളങ്ങുന്ന , മൂര്‍ച്ചയേറിയ , തീക്ഷ്ണമായ കണ്ണുകള്‍ ..
                 
                                 ഉയര്‍ന്ന ശമ്പളത്തിലെ ജോലിക്കും ,അതിലൂടെ സ്വന്തം സുഖ സൗകര്യങ്ങളും  മാത്രം ലക്‌ഷ്യം വെച്ച് ജീവിക്കുന്ന ഒരു തലമുറയിലൂടെ നടന്നു പോകേണ്ട മനുഷ്യനാണ് ,പക്ഷെ തലയ്ക്കു പിടിച്ച വിപ്ളവ  ചിന്തകളാണ് ജോലിയുപേക്ഷിച്ചു , അദ്ധ്യപനത്തിലെക്കു തിരിയാന്‍ അയാളെ പ്രേരിപ്പിച്ചത് . പിന്നീടങ്ങോട്ട് യാത്രകളും , പോരാട്ടങ്ങളും ആയിരുന്നു വഴി നിറയെ .. മനസു  നിറയെ ..  ചെഗുവേരയെ അഗാധമായി ആരാധിക്കുന്ന , ആഗ്രഹങ്ങള്‍ക്കു പിന്നാലെ പോകുന്നവരെക്കാള്‍ സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കാന്‍ ത്യാഗങ്ങള്‍ നേരിടുന്ന ഒരു ചെറുപ്പക്കാരന്‍ .
                        തെറ്റുകളെ തിരുത്താതെ , ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്നു  കരുതി പിന്തിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തില്‍ തിരിഞ്ഞു നിന്ന ഒരാള്‍ .. കൈയും ,ശബ്ദവും , നെഞ്ചുമുയര്‍ത്തിയ  , ഒരു തന്റേടി   .  അത്രയുമാണ് അയാള്‍ ആഗ്രഹിച്ചത് ..
                                             follow your dreams , it only cost risk ..
                             
             അയാളുടെ നീണ്ട വാക്കുകള്‍ക്കിടയില്‍ അവള്‍ ഗ്രഹിച്ചതു  ഇത്ര മാത്രം ..
                     
                   ഇസഹാഖ് തുടര്‍ന്നും സംസാരിച്ചു കൊണ്ടേയിരുന്നു   .. " ജീവിതത്തിലെ , ഒരു ദിവസത്തിലെ ഏതാനും മിനിട്ടുകള്‍ മാത്രം ചുറ്റുപാടിനായി ,സമൂഹത്തിനായി മാറ്റിവെക്കുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍ ഈ ലോകത്തിനു ഉണ്ടാകേണ്ട മാറ്റം മീരക്ക് ഊഹിക്കാനാകുമോ ?? "

  " എന്റെ ലോകം ചെറുതാണ് ഇസഹാഖ് , വലിയ കാര്യങ്ങളും ,ലോകവുമൊന്നും ഒരിക്കലും എന്റെ കണ്മുന്നില്‍ വന്നിട്ടില്ല ,നമുക്ക് ചെറിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാം .. പുതിയ സിനിമകളെ കുറിച്ചോ , നിങ്ങളുടെ യാത്രകളെ പറ്റിയൊ ,ഈ ദിവസത്തെ പറ്റിയോ .."

പലയാവര്‍ത്തി ഇസഹാഖിന്റെ സംസാരത്തിനിടയില്‍ ഇടപെട്ടു ഇത്രയും പറയാന്‍ അവള്‍  ആഗ്രഹിച്ചു .
 ഇത്തരം കാര്യങ്ങളൊന്നും ഗ്രഹിക്കാനുള്ള താല്പര്യം മീരക്കുണ്ടായിരുന്നില്ല  ,എന്നാലും ഇടമുറിയാതെ ഇസഹാഖ് സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിനിടയില്‍ ഒരു താല്പര്യകുറവ്  പ്രകടിപ്പിക്കാനോ, പലപ്പോഴും ശ്രദ്ധിക്കുവാനോ ,  മറുത്ത് എന്തെങ്കിലും പറയാനോ അവള്‍ക്കു   കഴിഞ്ഞില്ല .

                         താന്‍ പറയുന്നത് മീരക്ക് ദഹിക്കുന്നുണ്ടോ എന്നൊരു സംശയം ഇസഹാഖിനും തോന്നി, ഒരു പെണ്ണിനോട് അടുത്തിടപഴകുവാന്‍ ലഭിക്കുന്ന അവസരത്തില്‍ എന്ത് കാര്യങ്ങളാണ്‌ പറയേണ്ടതെന്നറിയാത്ത ഒരുപാട് പേരില്‍ ഒരാളായി .. പിന്നെ തനിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയുക ,അത് വിരസമാണെങ്കിലും , നിശബ്ദതയെക്കാള്‍ ശബ്ദങ്ങളാണ് നല്ലതെന്ന തോന്നലാണ് ഇസഹാഖിന്റെ മനസ്സില്‍ നിലനിന്നത് .

                  അയാള്‍ തുടര്‍ന്നു  ..
     
            "ടിയര്‍ ഗ്യസുകളും ,ഗ്രനേഡുകളും ,റബ്ബര്‍ ബുള്ളറ്റുകളും ലാത്തിയും എന്റെ ശരീരത്തെ മുറിപ്പെടുത്തി , പക്ഷെ ഈ ഹൃദയത്തെ തൊടുവാന്‍ ,തോല്പിക്കുവാന്‍ വേദനിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല .
                             ഇസഹാഖ് ഇടതു നെഞ്ചിലേക്ക് വലം കൈ ചേര്‍ത്തു പറഞ്ഞു , അയാളുടെ   നെഞ്ചിന്റെ അപ്പോഴുള്ള താളം ചെവിയോര്‍ത്തു കേള്‍ക്കുവാന്‍ മീര  ആഗ്രഹിച്ചു .
                             ഇടതു നെഞ്ചിനു മുകളില്‍ ഹൃദയത്തിന്റെ ചൂടേറുന്ന  കൈപത്തിക്ക് മുകളില്‍ അവള്‍ മുഖം ചേര്‍ത്തുവെങ്കിലെന്നു ഇസഹാഖും .
                 അവരുടെ കണ്ണുകള്‍ കുറച്ചു സമയം പരസ്പരം  കോര്‍ത്തു നിന്നു .

               അകലെ അറബിക്കടലിനോട് ചേര്‍ന്ന വാസ്കോയിലെ തുറമുഖത്തു നിന്നും രാത്രിയുടെ നെഞ്ചിലേക്കു ആഴ്ന്നിറങ്ങി വേരുകള്‍ പടര്‍ത്തി, പാറിവീഴുന്ന  പ്രകാശത്തില്‍ ,ആ കുന്നിന്‍ മുകളില്‍ , അതിഥികള്‍ക്കായി ഒരുക്കിയ ബെഞ്ചില്‍ ,  അടുത്തിരിക്കുന്ന ഇസഹാഖിന്റെ കൈകളിലും മുഖത്തും ഉണങ്ങാതെ അവശേഷിക്കുന്ന മുറിവുകളില്‍ മീര വേദനയോടെ നോക്കി ..
         
              ഡോണയും അവളുടെ പ്രിയതമനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആസ്വദിച്ച ആ തണുത്ത കാറ്റിനെ മീരയും ഇസഹാഖും അറിഞ്ഞു ..  ചൂടേറിയ ഒരുപാട് നിശ്വാസങ്ങള്‍ പേറിയെങ്കിലും തണുത്തു വിറങ്ങലിച്ച കാറ്റ് അവരുടെ ശ്വസനാളങ്ങളില്‍ കുളിരേറിയ ശുദ്ധ വായു നിറച്ചു .
                   
         "മീരക്ക് ഈ തണുപ്പു ശീലമാണോ ..? " ചോദിക്കണമെന്ന് ഇസഹാഖ് ഒരുപാട് വട്ടം ആഗ്രഹിച്ചു . പക്ഷെ അവളുടെ സാമീപ്യം .. അതു മനസ്സില്‍ ഇപോഴുണ്ടാക്കുന്ന സുഖം ..
               
                          " നമുക്ക് ഇവിടം വിട്ടു പോകാം " എന്നവള്‍ പറഞ്ഞാല്‍ ....

സ്ത്രീകളോട് എന്നല്ല പുരുഷന്മാരോട് പോലും അമിതമായ ഒരു സുഹൃത്ത് ബന്ധം അയാള്‍ക്കുണ്ടായിരുന്നില്ല , ഉള്ളതു നിലനിര്‍ത്താന്‍ കഷ്ടപ്പെടാറില്ല ,യാത്രകളിലാണ് ..   ആ ദിനങ്ങളില്‍ ഒന്നാണ് മീരയുടെ കത്ത്  പോസ്റ്റ്‌ ബോക്സില്‍ വന്നു കിടന്നത് ..
                   
                        മാസങ്ങളോളം ആ കത്തിലെ വരികള്‍  ഇസഹാഖിന്റെ  മനസ്സില്‍ തെളിഞ്ഞു കിടന്നു . ലഹരി തലയ്ക്കു പിടിച്ച ഒരു രാത്രിയില്‍ ഇരുളു  മൂടിയ മുറിയിലേക്ക് അരണ്ട വെളിച്ചം വീഴ്ത്തുന്ന ജനാലകള്‍ തുറന്നിട്ടു , പ്രകൃതിയുടെ രാത്രി സഞ്ചാരികളെ തൊട്ടറിഞ്ഞു അടുക്കും ചിട്ടയും ഒട്ടുമില്ലാത്ത മേശയിലിരുന്നു അയാള്‍ മറുപടി എഴുതി ..

 മീര  ,

                   നിന്റെ വിശുദ്ധി എന്റെ കണ്ണുകളെ നനയ്ക്കില്ല എങ്കില്‍ ഞാനതു  കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു
           
                                                                                                 ഇസഹാഖ് .

   പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ ശേഷമാണു ആ കത്തിലെ 'വിശുദ്ധി ' എന്ന വാക്ക്  ഓര്‍മ്മ വന്നത്, പെണ്ണിന്റെ വിശുദ്ധിക്കായി അഗ്നി ശുദ്ധി വരുത്തിയ ഭാരതമാണ്‌ .. പക്ഷെ  മനസിനെയാണ് സങ്കല്പിച്ചത് എന്ന് ഇനി തിരുത്താന്‍ ആകുമോ ?

     പക്ഷെ മീരയില്‍ ആ വാക്ക് ചലനങ്ങള്‍ ഉണ്ടാക്കിയില്ല ,അവള്‍ തിരിച്ചെഴുതി .

 " നിങ്ങളുടെ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലെ  ഒരു ദിവസം ഞാന്‍ ആവശ്യപ്പെടുന്നു,വളരെ വിചിത്രമാണ് എന്നറിയാം,പക്ഷെ നിവൃത്തിയില്ല "

  ഇസഹാഖ് ആകാശത്തിലേക്കു മുഖമുയര്‍ത്തി പറഞ്ഞു   " എന്റെ ഓരോ രാത്രികള്‍ക്കും ഓരോ സ്വാദാണ് , ചിലത് സമര പന്തലിലെ ആഹാരം കഴിച്ചു ഉറങ്ങും ,ചിലപ്പോള്‍ ലഹരി പിടിച്ച തലയുമായി ഏതെങ്കിലും  സിമന്റു തറയില്‍ ,ചിലപ്പോള്‍ ഓടികൊണ്ടെയിരിക്കുന്ന ട്രെയിനില്‍ , ചിലപ്പോള്‍ .. അതങ്ങനെ ആണ് ..  ഈ ലോകത്തെ സര്‍വ ജീവനുകളും ഇണയെ തേടുന്ന പോലെ ഒരു സ്ത്രീയുടെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചുവെങ്കിലും ശരീരങ്ങള്‍ മാത്രമാണു ലഭിച്ചത് .."
       
     " ശരീരങ്ങള്‍ " എന്ന വാക്ക് ചെറിയ മുള്ളുകള്‍ പോലെ കുത്തി നോവിച്ചു കൊണ്ട്  മീരയുടെ മനസ്സില്‍ ആവര്‍ത്തിച്ചു കേട്ടു  ..പക്ഷെ നേരിനെ നേരായി പറയുന്ന മനസിനെ അവള്‍ കണ്ടു .

                 അയാള്‍ തിളങ്ങുന്ന കണ്ണുകളെ മീരയുടെ മിഴികളില്‍ ലയിപ്പിച്ചു പറഞ്ഞു

"ഇപ്പോള്‍ , ഈ നിമിഷം   ഞാന്‍ സ്നേഹമുള്ള മനസിന്റെ സാമീപ്യം അറിയുന്നു , വളരെ ആഴത്തില്‍   "

ഒരു യോദ്ധാവിന്റെ രക്തത്തിനും ശബ്ദത്തിനും ഇത്രയും നിര്‍മ്മലമാകുവാന്‍ കഴിയുമെന്നവള്‍ തിരിച്ചറിഞ്ഞു ..
                             
                                  പിന്നെ അതിയായ സന്തോഷത്തോടെ ഓര്‍ത്തു ..  " അപ്പോള്‍ എന്റെ സാമീപ്യത്തില്‍ ഇയാള്‍ സന്തോഷിക്കുന്നു "                    

                     സ്കൂള്‍ കാലഘട്ടത്തിലെയും  ,കലാലയ ജീവിതത്തിലെയും എല്ലാ പ്രണയങ്ങളും മീര  മനസ്സില്‍ സൂക്ഷിച്ചിരുന്നു ,ചില മുഖങ്ങള്‍ മറന്നു പോയെങ്കിലും ആരുടേയും പേരുകള്‍ മറന്നിട്ടില്ല, ആ ചുറ്റുപാടിന്റെ ,പ്രണയം മനസ്സില്‍ നില നിന്ന കാലത്തിന്റെ വായുവിലെ ചൂട് ഇന്നും അവള്‍ക്കു ഓര്‍മ്മയുണ്ട് ..
                    ജീവിതത്തില്‍ ഒരാളോട് മാത്രം പ്രണയം തോന്നുക എന്നത് ഒരിക്കലും നടപ്പുള്ള കാര്യമല്ല എന്ന് മീര വിശ്വസിച്ചു . ഒന്നിലധികം പേരോട് അഗാധമായ ഇഷ്ടം തോന്നാം .. ചിലപ്പോള്‍ ഒരേ സമയം .. പക്ഷെ അത് തെറ്റാണു , പാപമാണ് എന്നൊക്കെ കണ്ടു പിടിക്കപെട്ടിടുണ്ടത്രേ , ആരാണ് ആ  മഹാന്‍ എന്നുള്ളത് മാത്രം ലോകത്തിനിതുവരെ അറിയില്ല , അങ്ങനെ പ്രണയം തോന്നാതിരിക്കണം  എങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് പല സൈക്കൊളജിസ്റ്റുകളും , ചിന്തകരും കുറിച്ച് വെച്ചു ,അവരുടെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായതിനു ശേഷം മാത്രം ആകണം അവര്‍ക്കും മറിച്ചു  ചിന്തിക്കാന്‍ കഴിഞ്ഞത് ..
               
                                            ജീവിതത്തിന്റെ ഓരോ പടിയിലും ഒരാണ്‍ കുട്ടി വീതം മീരയെ പ്രണയിച്ചു ,ചിലരെയൊക്കെ അവള്‍ തിരിച്ചും ,അഗാധമായ സ്നേഹവും ,വാത്സല്യവും , കാമവും മനസ്സില്‍ നിറഞ്ഞു കൂടിയിടുണ്ട് , എങ്കിലും ഓട്ടോഗ്രാഫുകളിലും ,നോട്ടുബുക്കിന്റെ പേജുകളിലും , എഴുതി തീര്‍ത്ത സ്നേഹത്തിനപ്പുറം പിന്നീട് ആരും ജീവിതത്തിലേക്ക് കടന്നു വന്നിരുന്നില്ല , പലപ്പോഴും കണ്ടില്ല എന്ന് നടിച്ചു , അതാണ് സത്യം . വഴി പിരിഞ്ഞു പോയ ജീവിതത്തിലേക്ക് അവള്‍  ആരെയും തിരഞ്ഞു പോയതുമില്ല .
           പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പുരുഷനെ ആഗ്രഹിച്ചത്‌ , അയാള്‍ തന്റെ അരികില്‍  കണ്ണുകളിലേക്കു അദൃശ്യമായ ചലനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

                       മീര മെല്ലെ ഇസഹാഖിന്റെ നെറുകയില്‍ ചുണ്ടുകള്‍ അമര്‍ത്തി  .

ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു അവളുടെ പെരുമാറ്റം , എന്തിനിപ്പോള്‍ താന്‍ അത് ചെയ്തു എന്ന് മീര ആശ്ചര്യപെട്ടു .പിന്നെ  പരിസര ബോധം വീണ്ടെടുത്ത് പെട്ടെന്നെഴുന്നേറ്റു .
                               
  " നമുക്ക് നടക്കാം " ഇസഹാഖില്‍ നിന്നൊരു മറുപടിക്കായി കാത്തു നില്‍ക്കാതെ മീര നടന്നു തുടങ്ങി    ..

                     കാറ്റ്,  ആ കുന്നിന്‍ മുകളിലെ വൃക്ഷത്തലപ്പുകളെ കൂസാതെ അവരുടെ ശരീരങ്ങളെ പിടിച്ചുലച്ചു ,ചുറ്റിവരിഞ്ഞു ,പിന്നെ കായലിനു കുറുകെ ആഞ്ഞു വീശി , തണുപ്പ് കൂടിയിരിക്കുന്നു, അതോ, വളരെ മുമ്പേ ഇത്രയും തണുപ്പുണ്ടായിരുന്നോ ? ഈ നേരം വരെയും കാറ്റിനെയോ തണുപ്പിനെയോ  കുറിച്ചോര്‍ത്തിരുന്നില്ല ,  ഇടക്കോര്‍മ്മ  വന്നിരുന്നെങ്കിലും സൂചിപ്പിച്ചില്ല .. അതിനു മുതിര്‍ന്നില്ല . ഒരു കൈത്തലത്തിന്റെ ദൂരത്തില്‍ മാത്രം ഇരുന്ന 2 ശരീരങ്ങളിലെ പഞ്ചേന്ദ്രിയങ്ങളും ,തെല്ലൊരു ഞെട്ടലോടെ,  ഓരോ ചലനങ്ങളിലും  , ഓരോ വാക്കുകളിലും  ,  പരസ്പരം മുഴുകി , അങ്ങനെ...  അങ്ങനെ ... രാത്രിയുടെ വിജനത ആസ്വദിക്കുകയായിരുന്നു . അവിടെ അറിയാതെ ഉയര്‍ന്ന ശരീരോഷ്മാവ് അവര്‍ക്കു ചുറ്റും മറ്റൊരു വലയം സൃഷ്ടിച്ചിരുന്നു .

   വരണ്ട ചുണ്ടുകള്‍ നാവു കൊണ്ട് നനച്ചു , കൈകള്‍ നെഞ്ചോടു ചേര്‍ത്തു കെട്ടി അവള്‍ കുന്നിനു മുകളില്‍ നിന്ന് ചെരിവിലൂടെ കെട്ടിയ പടികള്‍ ഇറങ്ങി .
               
           പടികള്‍ ഇറങ്ങുമ്പോള്‍ മീരയുടെ  മനസു  നിറയെ ചെയ്തു പോയതിനെ കുറിച്ചു ഇസഹാഖ് എന്തു  വിചാരിക്കുമെന്ന ചിന്തയായിരുന്നു , " ദൈവമേ  , ഏതു  ദുര്‍ബല നിമിഷത്തിലാണോ അങ്ങനെ ചെയ്യാന്‍   .. ."

 ജീവിതം എത്ര വിചിത്രമാണ് , ഒരു പ്രത്യേക ആകര്‍ഷണം ഉള്ള മനുഷ്യന്‍ , അങ്ങനെ തോന്നിയ ആരാധനയാണ് ഒരിക്കല്‍ കണ്ടുമുട്ടണം എന്ന ആഗ്രഹത്തിലേക്ക് നയിച്ചത് .. പിന്നെ കുറച്ചു സമയം കൂടെയുണ്ടാകണം എന്നായി .. പിന്നെ അടുത്തറിയണം .. ഇപ്പോള്‍ ഒരു പക്ഷെ, ഒരിക്കലും ഈ ബന്ധം അറ്റു പോകാത്ത വിധം ഇണക്കി ചേര്‍ക്കണമെന്നായിരുന്നു . ഇതേ അഗ്രഹങ്ങളുമായിട്ടാണോ അയാള്‍ ഇവിടെ വന്നതു എന്ന് ചോദിച്ചില്ല , പക്ഷെ തന്റെ കൂടെയുള്ള ഒരു ദിവസം എന്ന ആവശ്യം അയാള്‍ പരിഗണിച്ചിരിക്കുന്നു , .. ആ സമയത്താണ് ചാടിക്കയറി ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയതു  ..
                 തിരിച്ചു കിട്ടുക എന്നല്ലാതെ തിരിചെടുക്കാനാകാത്ത സ്നേഹം ..... അതു  തെറ്റായിപ്പോയോ  ?? "

      അവള്‍ കായലിനെ മുറിച്ചു തീരവുമായി ബന്ധിപ്പിക്കുന്ന നടപ്പാതയില്‍  എത്തി .. കൂട്ടുകാരുമായി ഒരുപാടു  വട്ടം അവിടെ മുമ്പും വന്നിരുന്നു എങ്കിലും , നിലത്തു പാകിയിരുന്ന തറയോടുകളുടെ ആകൃതി അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത് ,  ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ഓരോ തറയോടിലും  അവള്‍ ചുവടു വെക്കുവാന്‍ ശ്രമിച്ചു ..
             
                        വീണു ചിതറുന്ന വഴിവിളക്കിന്റെ പ്രകാശം തെളിഞ്ഞും ഒളിഞ്ഞും ചിത്രം വരച്ച മീരയുടെ ശരീര വടിവുകളില്‍ ഇസഹാഖിന്റെ കണ്ണുകള്‍ ഒഴുകി വീണു , ഒരിക്കലും അങ്ങനെയൊന്നു പാടില്ല എന്ന  ചിന്തയാല്‍ അയാള്‍ നോട്ടം മററെവിടെക്കോ തിരിച്ചു , പക്ഷെ കണ്ണുകളെ ചലിപ്പിക്കുന്ന മാംസ പേശികള്‍ക്കു തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ പലപ്പോഴും ഉത്സാഹം കൂടുതലാണല്ലോ ..
           " കാണരുതേ .. എന്ന തോന്നലുണ്ടാകും മുമ്പേ മിഴികള്‍ അതിനെ ഒപ്പിയെടുത്തിരിക്കും ..
          അങ്ങനെയല്ലേ ??  , പുരുഷന്റെ കണ്ണുകള്‍ക്കു  സ്ത്രീയുടെ മുഖത്തേക്കു മാത്രമായി നോക്കുവാന്‍  കഴിയുമോ ??
                            കഴിയണം .. മാംസമല്ല മനസ്സാണു കാണേണ്ടത്  ..

           തണുപ്പിനു  കൂടുതല്‍ ശക്തിയാര്‍ജിച്ചിരുന്നു  , പക്ഷെ ഇസഹാഖിന്റെ നെറ്റിതടത്തില്‍ , മീരയുടെ ചുണ്ടുകള്‍ പതിഞ്ഞ ഭാഗം മാത്രം ചൂടു  മാറാതെ മരവിച്ചു , ശരീരത്തിലെ ഓരോ അണുവും ആ ഭാഗത്തേക്ക്  ശ്രദ്ധിക്കുന്നത് പോലെ ..

 അയാളുടെ സാമീപ്യം പിന്നില്‍ തന്നെയുള്ളതവള്‍  തിരിച്ചറിഞ്ഞു ..  മീരയുടെ ശരീരത്തിനു വീണ്ടും ചൂടു  കൂടുന്ന പോലെ ..
           
                  കണ്ണുകളെ നിയന്ത്രിക്കുവാന്‍ അയാള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു .. അവളുടെ ഒപ്പമെത്തി ..
                                              നടപ്പാതയിലെ വഴിവിളക്കുകള്‍ ഇരുട്ടിനെ അകറ്റാന്‍ നന്നായി പാടുപെടുന്നുണ്ട്.  ഇരു വശത്തും ഉയരത്തില്‍ ഘടിപ്പിച്ച വഴിവിളക്കുകളുടെ പ്രകാശം അവരുടെ നിഴലിനെ അടുത്തേക്ക് ചേര്‍ക്കുകയും , കുറുകി ഒന്നാക്കുകയും , പിന്നെ വേര്‍പിരിച്ചു അകലങ്ങളിലേക്കു നീട്ടുകയും ചെയ്തു ..   ഒരു പ്രകാശത്തിന്റെ നിഴല്‍ അകലുമ്പോള്‍ മറ്റൊരു പ്രകാശത്തില്‍ ആ നിഴലുകള്‍ ഒന്ന് ചേരുകയായിരുന്നു ..  ആ നിഴലുകള്‍ അവരുടെ മനസ് തന്നെയായിരുന്നില്ലേ ? .
                   
                                          ആ നടപ്പാതയിലെ  അവസാന ലൈറ്റ് അവരുടെ നിഴലുകളെ അകറ്റി നീളം കൂട്ടികൊണ്ടെയിരുന്നു  .

               പാര്‍ക്കിംഗ് ഏരിയ കഴിഞ്ഞു കയറ്റത്തിലേക്ക്  വളഞ്ഞു പോകുന്ന റോഡിന്റെ ഒരു വശത്തു റിസോര്‍ട്ട്കളാണ് , ഓഫ് സീസണ്‍ ആയതിനാല്‍ ഉള്ളിലേക്കുള്ള പ്രകാശങ്ങള്‍ നന്നേ കുറവായിരുന്നു , പക്ഷെ മുന്നിലെ ബോര്‍ഡുകളില്‍  ഫാന്‍സി ലൈറ്റുകള്‍ മിന്നി അണഞ്ഞു കത്തുന്നുണ്ടായിരുന്നു ..
                  മറുവശത്തു കടല്‍ത്തിരകള്‍ വന്നു മുട്ടുന്ന തീരത്തു ഇരുളില്‍ മയങ്ങിക്കിടങ്ങുന്ന മുക്കുവ കുടിലുകള്‍ .. അവിടേക്ക് നോക്കി ഇസഹാഖ് പറഞ്ഞു ..
       
                        "ഇതു കാണുമ്പോള്‍ പഴയ ഗോത്രങ്ങളാണ്  ഓര്‍മ്മ വരുന്നത് .. മറ്റുള്ള എല്ലാ സാമൂഹിക നിയമങ്ങള്‍ക്കും അതീതമായി അവര്‍ക്കു മാത്രം എന്നായി ഒരു അലിഖിത നിയമം നില നില്‍ക്കുന്നുണ്ടാകും ,  കുടിലുകള്‍ക്കിടയിലെ കൂട്ടങ്ങള്‍ക്കിടയില്‍ അവര്‍ ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും , ശിക്ഷിക്കുകയും , രക്ഷിക്കുകയും ചെയ്യുന്നുണ്ടാകണം .. ബൊളീവിയന്‍  കാഴ്ചപാട് പോലെ ..
                    ഒരു പെണ്ണിനു ഒരാണു മാത്രം എന്ന വ്യവസ്ഥ സമൂഹത്തിനിടയില്‍ ഇന്നു നിലനില്‍ക്കുവാന്‍ കാരണം എന്താണെന്നു മീരക്കറിയുമോ ??
           മീരയുടെ മുഖത്തെ അപ്പോഴത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ലൈറ്റിന്റെ അരണ്ട പ്രകാശം നന്നേ കഷ്ടപെട്ടു  ..
            നിശബ്ദതയെ തകര്‍ത്തു കൊണ്ട് ഇസഹാഖു പറഞ്ഞു

 " ഗോത്ര വര്‍ഗങ്ങള്‍ പണ്ട് ഒരു പുരുഷന് ഒരു സ്ത്രീ മാത്രമാണെന്ന് ഒരു കര്‍ശന നിയമം മുന്നോട്ടു വെച്ചു , പെറ്റു   പെരുകുന്ന തലമുറകളെ ഉള്‍കൊള്ളുവാനുള്ള വസ്ത്രം , ആഹാരം ,പാര്‍പ്പിടം എന്നിങ്ങനെ  ശേഷി കുറഞ്ഞപ്പോഴാണ് അവര്‍ അങ്ങനെ ചിന്തിച്ചത് ..
അവര്‍ക്കിടയില്‍ നില നിനിരുന്ന അവിഹിത ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ജീവനുകള്‍ ബലി കൊടുത്തു , ദൈവ കൊപമെന്നു പറഞ്ഞു ഭയപ്പെടുത്തി . ആ ഭയം തലമുറകള്‍ കൈമാറി , പിന്നീട് വന്ന പുരോഗമന ചിന്താഗതികള്‍ പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായ ബന്ധം മാത്രമല്ല നിലനിര്ത്താനാകുക , അവരുടെ ശരീരങ്ങളുടെ മറു പുറത്ത് ഏതൊരു മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വം ആകാമെന്ന് തിരിച്ചറിഞ്ഞു .. പ്രണയം ദൈവീകമാണ്‌ , പാപമല്ല .. പാപം എന്ന വാക്ക് കണ്ടു പിടിച്ചത് മനുഷ്യനാണ് .. "

  " ഹോ .. പിന്നെയും വലിയ വലിയ കാര്യങ്ങള്‍ .. " പക്ഷെ  ചിലപ്പോഴൊക്കെ തോന്നാറുണ്ട്, സമൂഹം വിലക്കിയ ചില കാര്യങ്ങള്‍ .. അങ്ങനല്ല എങ്കില്‍ കൂടി, പാപമെന്നു മുദ്രകുത്തപെട്ട കാര്യങ്ങള്‍ ..   ,  മനസ്സില്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ ഫുള്‍ സ്റ്റോപ്പ്‌ ഇടുന്ന ഇത്തരം കാര്യങ്ങള്‍ മറ്റൊരാള്‍  പറഞ്ഞു കേള്‍ക്കുമ്പോള്‍ ,  അങ്ങനെ ചിന്തിച്ചത് തെറ്റല്ല എന്ന ആശ്വാസം .. ഒരു പക്ഷെ ഇയാളുടെ ഈ ചിന്താഗതികള്‍ തന്നെയാകണം ചിറകുകള്‍ സ്വതന്ത്രമാക്കുവാന്‍ കൊതിക്കുന്ന തന്നെ ഒരുപാട് ആകര്‍ഷിച്ചത് ..നമ്മുടെ മനസ്സുകള്‍ ഒരേ പാതയിലാണ് സഞ്ചരിക്കുന്നതു  ഇസഹാഖ് ..
       
                            മീര , അയാളുടെ വിരലുകള്‍ കോര്‍ത്തു പിടിക്കുവാന്‍ അതിയായി ആഗ്രഹിച്ചു .. നടക്കുന്നതിനിടയില്‍ അറിയാതെ അവളുടെ കാലുകള്‍ അയാളോടടുത്തു . കൈകള്‍ മെല്ലെ അടുപ്പിച്ചു .. ഇസഹാഖ് പിന്നെയും എന്തെക്കെയോ പറയുന്നു ..  അവളുടെ ശ്രദ്ധ മുഴുവന്‍ പക്ഷെ ഒന്നു ചേര്‍ക്കാന്‍ പോകുന്ന വിരലുകളില്‍ ആയിരുന്നു .. കാന്തിക വലയത്തിലെന്നപോലെ അവര്‍ വളരെയടുത്തു കൊണ്ടേയിരുന്നു , കൈകള്‍ക്കു മുമ്പേ പക്ഷെ തോളുകള്‍ ചേര്‍ന്നുരുമ്മി , ഒരു ഞെട്ടലോടെ അവര്‍ വീണ്ടും തെല്ലകലെക്കു നീങ്ങി നടന്നു , പിന്നെയും അതേ പ്രതിഭാസം ,
ആ കാന്തിക മണ്ഡലത്തിന്റെ സയന്‍സ് എന്തെന്നൊരു നിമിഷം അവളോര്‍ത്തു .. " ദൈവത്തിനു മാത്രമറിയാവുന്ന പ്രതിഭാസമെന്നു " ഉത്തരവും നല്‍കി ..

 ഇടമുറിഞ്ഞു പോകുന്ന ചിന്തകളും ഇടമുറിയാത്ത വാക്കുകളും പ്രതീക്ഷകളും ചേര്‍ത്തു നടന്നു തീര്‍ത്ത വഴികള്‍ അവരെ, മീരയുടെ കൊട്ടെയ്സ് നില്‍ക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട്  വക റസിഡന്‍ഷ്യല്‍ കോളനിയുടെ മതില്‍   കെട്ടിനുള്ളിലെത്തിച്ചു . ഇരു നിലകളും  3 നിലകളിലുമായി തീര്‍ത്ത , കുടുംബങ്ങളും, വിദ്യാര്‍ത്ഥികളും തിങ്ങി പാര്‍ക്കുന്ന  അവിടെ , ധമനികള്‍ പോലെ ഓരോ കെട്ടിടത്തെയും യോജിപ്പിക്കുന്ന ഇലകള്‍ വീണു നിറഞ്ഞ,  വീതി കുറഞ്ഞ വഴിയുടെ വശങ്ങളിലെ  പാര്‍ക്കിംഗ്  ഷെഡില്‍ യജമാനന്മാരെ കാത്തു കിടക്കുന്ന വാഹനങ്ങള്‍ ..
                     വളഞ്ഞു പോകുന്ന വഴികളെ തൊട്ടടുത്ത ഹയര്‍ സെക്കണ്ടറി സ്കൂളുമായി വേര്‍തിരിക്കുന്ന മതിലിനോട് ചേര്‍ന്ന് ആ കോളനിയുടെ അറ്റത്തായി  ഇരുമ്പ് ഗേറ്റ് തീര്‍ത്തു വേര്‍തിരിച്ച വളരെ ഉയരത്തിലുള്ള  ഒരു വാട്ടര്‍ ടാങ്കുണ്ട് , അവിടെ കുറ്റിച്ചെടികള്‍ വളര്‍ന്നു മൂടിയ മണ്ണില്‍ ,  പാദങ്ങളുരഞ്ഞു നേര്‍ത്ത വരയായി തെളിഞ്ഞ ഒരു ചെറുപാത ..

                ഇസഹാഖ് അവിടേക്ക് നോക്കി നിന്നു .. ടാങ്കിനു പിന്നിലെ തണല്‍മരം സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തെ ഇലകളില്‍ ഏറ്റുവാങ്ങി നില്‍ക്കുന്നു ..
          "മീരാ  .. സ്വപ്നങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ ?? നോക്കു ഈ സ്ഥലം ഈ വാട്ടര്‍ ടാങ്ക് ,അതിനു പിന്നിലെ ആ തണല്‍ മരം .. ഇതു  ഞാന്‍ എന്റെ ഏതോ സ്വപ്നത്തില്‍ , വളരെ മുമ്പ് എപ്പോഴോ കണ്ടിട്ടുണ്ട് .. വിശ്വാസം വരുന്നില്ലേ ? എന്നാല്‍ ഒന്നു  കൂടി പറയട്ടെ ?? ഈ ടാങ്കിനു കീഴില്‍ ഒരു ചെമ്പരുന്തിന്റെ കൂടുണ്ട്‌ .. അറിയോ മീരക്ക് ??"

പിന്നൊരുക്കം 

           മീര കണ്ണ് തുറന്നു , വെള്ള പൂശിയ റൂഫില്‍ ഫാന്‍ വലിയൊരു വൃത്തം വരച്ചു കൊണ്ട് കറങ്ങുന്നു .. അവള്‍ മെല്ലെ ചരിഞ്ഞു മുഖമുയര്‍ത്തി ..
          " ആരാ ഈ ജനാലകളൊക്കെ ഇങ്ങനെ തുറന്നിട്ടത് ??"
പകുതി തുറന്ന കണ്ണുകളുമായി അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു ..
                             ഇസഹാഖ് ....
                             കത്തുകള്‍ .....
                             ഡോണ പോള ....
                             വാട്ടര്‍ ടാങ്ക് .....
                             പിന്നെ .. എന്താ .. ഒരു ... ആ .. ചെമ്പരുന്ത് .. !!
      എന്തൊക്കെയാ  സംഭവിച്ചത് ??

കഴിഞ്ഞ രാത്രിയില്‍ തന്റെ 25 )o  പിറന്നാളിന്‍റെ ആഘോഷമായിരുന്നുവെന്നു ഹാങ്ങ്‌ ഓവര്‍ വിടാത്ത തലയിലേക്ക് ഓര്‍മ്മ തിരിച്ചെത്തിയത്‌ , ഉറക്കം വിടാത്ത കണ്ണുകളെ പൂര്‍ണ്ണമായി തുറപ്പിച്ചു ..
  കട്ടിലിന്‍ ചുവട്ടില്‍ കറങ്ങുന്ന ഫാന്‍ നോക്കി മിഴിച്ചിരിക്കുന്ന വോഡ്കയുടെ കുപ്പി കാലുകൊണ്ട്‌ ഉള്ളിലേക്ക് നീക്കി അവള്‍ വേഗത്തില്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി ..
                   ആഘോഷത്തിനിടയില്‍ വാരിത്തേച്ച ബ്ളാക്ക് ഫോറെസ്റ്റ് തലയിലും മുഖത്തുമെല്ലം അതേപടി ഒട്ടിപ്പിടിച്ചു ഇരുപ്പുണ്ട്‌ ..
                       
                                       ഇസഹാഖ്  ....

വീണ്ടും മനസിലേക്ക് അയാളുടെ ചിന്തകള്‍ വന്നു നിറയുന്നു ..

കണ്ണാടിയുടെ വശങ്ങളിലൊന്നും ഇസഹാഖിന്റെ ഫോട്ടോയോ കവിതയോ ഒന്നും തന്നെയില്ല ..
ഈ ഭാഗത്തായി പശ തേച്ചു പിടിപ്പിച്ചതാണല്ലോ ?? അവള്‍ വിരലുകള്‍   കൊണ്ട് കണ്ണാടിയില്‍ ഉരച്ചു നോക്കി,  ഇനിയിപ്പോ ഇളക്കി കളഞ്ഞതാകുമോ ?? ..

            പിന്നെ പെട്ടെന്നു എന്തോ ഓര്‍മ്മ വന്ന പോലെ മേശ തുറന്നു .. ഡയറിയുടെ താളുകള്‍ മറിച്ചു നോക്കി .. അതിനുള്ളില്‍ ഭദ്രമായി മടക്കി വെച്ച ഇസഹാഖിന്റെ ഫോട്ടോയും അച്ചടിച്ചു വന്ന കവിതയും ..
           
                    മീരയുടെ മുഖത്തു ചെറിയ ചിരി വിടര്‍ന്നു , അവള്‍ കൈകൊണ്ടു തലക്കു തട്ടി ..
" ആഘോഷങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും പോയിട്ടു ഒട്ടിക്കണമെന്നു കരുതി സൂക്ഷിച്ചു വെച്ചതാണ് ..
                           അപ്പോള്‍ കണ്ടതൊക്കെ ... ?? "

   തെല്ലൊരു ദൈര്‍ഘ്യത്തിനൊടുവില്‍ വീണ്ടും മനസ്സില്‍ മിന്നി മാഞ്ഞ കാഴ്ചകളില്‍ നിന്നുമുണര്‍ന്നു    അവള്‍ ഡയറി മടക്കി മേശയിലേക്ക്‌ ഇട്ടു , മുഖം കഴുകി എന്ന് വരുത്തി , ചെരുപ്പുകള്‍ ധൃതിയില്‍ കയറ്റി വാട്ടര്‍ ടാങ്കിനു അടുത്തേക്ക് നടന്നു , അവധി ദിവസമായതിനാല്‍ കോളനി ഉറക്കം വിട്ടു എഴുന്നേല്‍ക്കുന്നതേ ഉള്ളൂ , റോഡില്‍ ആരെയും കാണുവാനില്ല .
                                           ചെടി നനക്കുവാനും ,കൂടെ  കോളനിയിലെ ഏതോ പുതിയ പ്രണയ കഥയുടെ ഗോസ്സിപ്പ് പങ്കുവെക്കാനും ബാല്‍കണിയില്‍ നിന്ന 2 സ്ത്രീകള്‍ മീരയുടെ പരവേശവും ഓട്ടപാച്ചിലും കണ്ടു എന്തോ പറഞ്ഞു ചിരിച്ചു .. അവള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു , ഇങ്ങനെ തലമുഴുവന്‍ കേക്ക് തേച്ചു ഷോക്ക്‌ തട്ടിയ പോലെ ഈ കോലത്തില്‍  കണ്ടാല്‍ പിന്നെ ആരാ ചിരിക്കാത്തത്  .. കൂടുതല്‍ പേരുടെ കണ്ണില്‍പെടും മുമ്പ് തിരിച്ചെത്തണം .

          ഒരു പാടു തവണ ആ ടാങ്കിനു മുന്നിലൂടെ നടന്നിടുണ്ടെങ്കിലും അങ്ങോട്ടേക്കു  ശ്രദ്ധിചിട്ടെയില്ല .. ചെമ്പരുന്ത് .... അതെ അങ്ങനെ ഒരു കാര്യം ... അതു കണ്ടു പിടിക്കണം ..  അത്ര മാത്രം ..
           
           വേലി തീര്‍ത്ത , ഗേറ്റിനുള്ളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നു ടാങ്കിന്റെ മുകളിലേക്കുള്ള പടികളെ ബന്ധിപ്പിക്കുന്ന,  നേര്‍ത്ത വരപോലെ ആ പച്ചപ്പിനിടയില്‍ , ഇസഹാഖിനോടൊപ്പം സ്വപ്നത്തില്‍ കണ്ട അതേ നേര്‍ത്ത വഴി .. അവള്‍ മെല്ലെ ഗേറ്റ് തുറന്നു ആ വഴിയിലൂടെ നടന്നു .. തലയുയര്‍ത്തി നില്‍ക്കുന്ന ടാങ്കിന്റെ തൂണുകളില്‍ കൈകള്‍ ചേര്‍ത്തു .. ടാങ്കിനു മുകളിലേക്കു നോക്കി .. തണല്‍ മരം ഇലകള്‍ പൊഴിച്ചു അവളോട്‌ എന്തൊക്കെയോ സംസാരിച്ചു ..
       
           എവിടെ നിന്ന് എന്നറിയില്ല .. ഒരു ചെമ്പരുന്ത് ആ ടാങ്കിനു മുകളിലേക്കു പറന്നു വന്നിരുന്നു, പിന്നെ അവിടെ നിന്നു  താഴ്ന്നു പറന്നു ,മുഖം ചെരിച്ചു മീരയെ നോക്കി ,പിന്നെ ആ ടാങ്കിനടിയിലേക്ക് ഊളിയിട്ടു പറന്നു കയറി ..
                                                   
           തിരിച്ചു നടക്കുമ്പോള്‍ മീരയുടെ മനസ് നിറയെ ഇസഹാഖ് ആയിരുന്നു ..   അവള്‍ നടന്ന വഴികളെ കുറിച്ചോ , അവിടെ ബാല്‍കണിയിലെ ഗോസ്സിപുകളെ കുറിച്ചോ  .. അവളുടെ നേരെ നീളുന്ന നോട്ടങ്ങളെ കുറിച്ചോ അറിഞ്ഞില്ല ..

    തന്റെ സ്വപ്നത്തില്‍ മറ്റൊരാളുടെ സ്വപ്നത്തെ കുറിച്ച് കേള്‍ക്കുക .. പിന്നെ സ്വപ്നത്തില്‍ അതു യാഥാര്‍ത്ഥ്യമാകുന്നത് കാണുക ...  . ഇപ്പോള്‍ അതേ സ്വപ്നത്തെ നേരില്‍ തൊട്ടറിയുക ..
എത്ര വിചിത്രം ..
         
മുറിയിലെത്തിയ ഉടന്‍ അവള്‍ വീണ്ടും മേശ തുറന്നു ഇസഹാഖിന്റെ ഫോട്ടോയും കവിതയും ഒന്നു  കൂടി നോക്കി ..
   പിന്നെ ഒരു പേപ്പറില്‍ എഴുതി ...
   

  ഇസഹാഖ് ,
 
                       ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ വേട്ടയാടുന്നു ,  നിങ്ങള്‍ അടുത്തുണ്ടാകുന്ന  സമയം ഞാന്‍ പറയേണ്ടുന്ന കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു ..
                                     
                                                                                                                              മീര .
                     

ചുനരി

 വെളുപ്പിനു നാലു മണിക്കാണ് ജോയിയെത്തേടി ആ ദുഃഖവാർത്ത വന്നത് 'കുന്നേൽ ജേക്കബേട്ടന്റെ മകൾ അഞ്ജു കർത്താവിനടുത്തേക്കു യാത്രയായി'. ഫോൺ കട്ട് ചെയ്യാൻ പോലും മറന്നുകൊണ്ട് ജോയി  ഒരു ഞെട്ടലോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഇരുട്ടത്ത് തപ്പിപിടിച്ചു മേശമേൽ വെച്ചിരുന്ന വെള്ളം മൊത്തികുടിച്ചു.
                      'അഞ്ജു '
             - ഈ ലോകത്തേക്കു ഇറ്റു വീഴുമ്പോൾ മഴവില്ലു നിറഞ്ഞ  ഒരു മഷിത്തുള്ളിയായിരുന്നു അവൾ. ജീവിതത്തിന്റെ എല്ലാ ഭംഗികളും അഭംഗികളും നിറഞ്ഞു തുളുമ്പുന്ന കുടുന്ന ഒരു മഷിത്തുള്ളി. മേരിചേച്ചിടെ വയറ്റിനുള്ളിൽ നിന്നും വീണു പടർന്നു  ഇളംവെയിലു കൊണ്ട് കുന്നേൽ വീട്ടിലെ ഇറയത്തു പ്രകാശം പൊഴിക്കുന്നൊരു കുഞ്ഞായി കിടക്കുന്നതു എത്രയോ തവണ കുഞ്ഞുനാളിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. മാമോദീസക്കു അവൾ കത്രീന ജേക്കബ്, സ്കൂളു കഴിഞ്ഞു ഡിഗ്രി വരെ അഞ്ജു ജേക്കബ്. അന്തമില്ലാതെ നീണ്ടുപോയ അവളോടുള്ള എൻറെ  പ്രണയത്തിന്റെയും അതുണ്ടാക്കിയ പ്രശ്നങ്ങളുടെയും  ഒടുവിൽ  വിട്ടുപിരിഞ്ഞു ദുബായിക്കാരൻ അഗസ്റ്റിനോടൊപ്പം വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ച നാളുതൊട്ടു അഞ്ജു അഗസ്റ്റിൻ. ദുബായിൽ Mrs. അഗസ്റ്റിൻ. അസുഖം ബാധിച്ചു ഹോസ്പിറ്റലിലേക്ക് മാറ്റിയപ്പോൾ Mrs. അഞ്ജു ജേക്കബ് അഗസ്റ്റിൻ. ആശുപത്രിയിലെ  സമയം കൊല്ലി അഗസ്റ്റിന്റെ ജോലിയെ ബാധിച്ചപ്പോൾ കുട്ടികളെയും വിട്ടു അവൾ അഞ്ജു ജേക്കബ്  ആയി  നാട്ടിലേക്ക് . ഭേദപ്പെട്ടു എന്നു തന്നെ കരുതിയതാണ്. ഇത്ര പെട്ടെന്ന്..വിശ്വസിക്കാനാകുന്നില്ല.. ഇനി ശീതീകരിച്ച പെട്ടിക്കുമുകളിൽ നിറയുന്ന റീത്തുകളിൽ 'അഞ്ജുവിന്' .. അന്ത്യകൂദാശക്ക് വീണ്ടും കത്രീനാ ജേക്കബ് ആയും മണ്ണിനു മുകളിൽ പതിക്കുന്ന മാർബിളിൽ അഞ്ജു ജേക്കബ് ആയും വന്ന വഴിയേ പേര് തിരിച്ചു പോകും. ആ ജീവനുചുറ്റും ചിലരുടെ ഓർമ്മകൾ മാത്രം വല്ലപ്പോഴും വന്നു സങ്കടം പറഞ്ഞും, മെഴുകുതിരിയായി ഉരുകി ഉറഞ്ഞും അൽപനേരം നിൽക്കും..
     ജോയിയെ പൊതിഞ്ഞു  നിന്ന മുറിയിലെ  ഇരുട്ടിനുള്ളിലേക്കു എവിടെനിന്നോ കാർമേഘം വന്നുമൂടി പിന്നെ മെല്ലെ അറിയാതൊരു കണ്ണുനീർ തുള്ളി  ഇറ്റു  വീണു. അവൻ വേഗം ലൈറ്റ് ഇട്ടു . മുഖമൊന്നു കഴുകി മുണ്ടും ഷർട്ടും മാറി ടോർച്ചുമെടുത്ത് ജേക്കബേട്ടന്റെ വീട്ടിലേക്കു നടന്നു. വേനലു കനത്തു വരുന്നുണ്ട്, മലമ്പ്രദേശമായതു കൊണ്ട് പക്ഷെ രാത്രിയിൽ മഞ്ഞും തണുപ്പും പതിവാണ്. പറമ്പിലെ വഴിമൂടിക്കിടന്ന പുല്ലുകളൊക്കെ ഉണങ്ങി തലകുമ്പിട്ടു മഞ്ഞുതുള്ളിയിൽ കുതിർന്നു നിൽക്കുന്നു. പാദം നനഞ്ഞു ചെരുപ്പിൽ വഴുക്കലുണ്ടായി തുടങ്ങി. ജോയി ഫോണെടുത്ത്  ആദ്യം പള്ളിയിലേക്ക്  വിളിച്ചറിയിച്ചു, അവിടെ നിന്നും മണിമുഴങ്ങി, മൈക്ക് വഴി പിന്നാലെ വന്ന അറിയിപ്പ് കൂടുതൽ നാട്ടുകാരെ ഉണർത്തി. അവൻ പിന്നെ അത്യാവശ്യം  അറിയിക്കേണ്ടവരെ കുറിച്ചാലോചിച്ചു ,  , . ജോയി ഷാജുവിനെ വിളിച്ച് വെട്ടുപോത്തിനോട് കുറച്ചു പണവും സംഘടിപ്പിച്ചു വേഗം വരാൻ ഏർപ്പാട് ചെയ്തു. ഷാജു ആ നാട്ടിലെ വിജയികളായ ഗൾഫുകാരിൽ ഒരുവനാണ്. ഇരുപത്തിരണ്ടാം വയസ്സിൽ തുറന്ന ജയിലെന്നു ഓമനപ്പേരുള്ള സൗദിയിലേക്ക്  ചേക്കേറിയവനാണ്, കറുത്തിരുണ്ട് ആഫ്രിക്കൻ കോലത്തിലാണ് തിരിച്ചു വന്നത് . അവധിക്കു വന്നിട്ട് മാസം രണ്ടു  കഴിഞ്ഞു, കാശൊക്കെ ഏകദേശം തീർന്നിട്ടുണ്ട്.  നാളെ ലീവ് കഴിഞ്ഞു  തിരിച്ചു പോകും മുമ്പ് അവന്റെ ഒരു ആഗ്രഹം സഫലീകരിക്കാൻ കുറച്ചു കാശ് ബാക്കി  വെച്ചിട്ടുണ്ട്!! തന്നെ വലിയ കാര്യമാണ് ,വിശ്വാസമാണ് ..അതുകൊണ്ടുതന്നെ   ഒന്നും മറച്ചു വെക്കത്തില്ല , എല്ലാറ്റിനും കൂടെ ചെല്ലണം, ഒരു കാര്യത്തിൽ നിന്നും ഒഴിവാകാൻ  സമ്മതിക്കുകേല.പക്ഷെ അവന്റെ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേയുള്ള   ആശ കേട്ടിട്ട് ഉണ്ടായ ഞെട്ടൽ ഇതുവരെ പോയിട്ടില്ല. പിന്നെ അങ്ങനെയൊരു ആഗ്രഹം അവൻറെയീ പ്രായത്തിൽ പറഞ്ഞാൽ തെറ്റ് എന്ന് പറയാനാകില്ല. അപ്പൊ പിന്നെ കാശ് അവനോടു ചോദിക്കാനാകുകേല, പിന്നെയുള്ള ഏക വഴി വെട്ടുപോത്താണ്.. അതൊരു വെട്ടുപോത്തു തന്നെയാ.. ഏതൊരു അടിയന്തര സാഹചര്യത്തിലും കാശ് തന്നു സഹായിക്കും. പക്ഷെ ഒരേ ഒരു കണ്ടിഷൻ .. കല്യാണത്തിനാണേൽ താലി കെട്ടും മുമ്പേ,  ചോറൂണിനു ഉരുള ഉരുട്ടും മുമ്പ്, മരണത്തിനു അടക്കും മുമ്പ് -കാശ് തിരിച്ചു കൊടുക്കണം. പിന്നെ നാട്ടിലെല്ലാരും കാര്യങ്ങൾ ഒന്ന് കരക്കെത്തിക്കാൻ കാശ് മറിഞ്ഞു വരും വരെ അവനെ ആശ്രയിക്കുകയെ ഉള്ളു പോംവഴി. വെട്ടുപോത്തിൻറെ വേദ പുസ്തകത്തിലെ നിയമപ്രകാരം കാര്യം കഴിഞ്ഞാൽ കാശ് മേടിച്ചവൻറെ പൊടിപോലും കാണത്തില്ല എന്നതാണ്..ഒരു കണക്കിന് ഒരു പരിധിവരെ സത്യവുമാണ്. അതുകൊണ്ടു അവന്റെ  കാശ് തിരിച്ചു നല്കിയില്ലെങ്കിലോ ..അവിടെ അവനൊരു ഒറിജിനൽ  വെട്ടുപോത്തായി മാറും. സർവത്ര പ്രശ്നമുണ്ടാക്കും, നാണമെന്നൊന്നു അവനില്ല. ജേക്കബേട്ടൻ   ഹോസ്പിറ്റലിൽ കെട്ടേണ്ട കാശ് മുതൽ ഇന്ന്  വീട്ടിലെ ചടങ്ങിനു  വരെയുള്ള കാശ് അവന്റെ കയ്യിൽ  നിന്നുമാണ് മറിച്ചത് ..  തൽകാലം നിന്ന് പറ്റി കാര്യങ്ങളെല്ലാം അഗസ്റ്റിൻ വരുന്നവരെ ഓടിക്കാൻ ഇതല്ലാതെ വേറൊരു മാർഗമില്ല.
                      ജോയി തൊടിയിൽ നിന്നും ജേക്കബേട്ടന്റെ മുറ്റത്തേക്കു കയറി...ജേക്കബേട്ടന്റെ വീട്ടിൽ നിന്ന് കരച്ചിൽ ഉയർന്നു കേൾക്കുന്നു .. . വീട്ടിനുള്ളിലേക്ക് നോക്കിയപ്പോൾ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.അവളുടെ കുഞ്ഞിക്കാലുകൾ ഓടിക്കളിച്ച വരാന്തയും ഇടനാഴിയും മുറികളും, ഇടയ്ക്കു കുറച്ചു നാളെങ്കിലും തന്നെയും കാത്ത് തൊടിയിലെക്കു കണ്ണുംനട്ടിരുന്ന ജനാലപ്പടികൾ .  മിന്നുകെട്ടിനു തന്റെ മനസ്സിടം തകർത്തു കൊണ്ടു അവൾ ഒരുങ്ങിയിറങ്ങിയ മുറ്റം .. പിന്നെ നാളുകൾക്കിപ്പുറം അസുഖം ബാധിച്ചു വേവലാതികൾ നിറഞ്ഞ മുഖവുമായി ഉരുകുന്ന അന്തരീക്ഷത്തിലേക്ക് അവൾ സ്വയം തളച്ചിട്ടയിടം..എല്ലാം ശെരിയാകുമെന്നു പറഞ്ഞു ചേർത്തുനിർത്തി ആശ്വസിപ്പിക്കണമെന്നു ഒരുപാട് തവണ കരുതിയതാണ് ..
 ചിലരങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾക്ക് ഒരു വിലയും തരാതെ സ്വന്തം ഇഷ്ടത്തിനങ്ങു പോകും.. ആർക്കു നഷ്ടം.. അവർക്കുതന്നെ.. ഈയൊരു സ്നേഹവും, കരുതലും  കൂടി അനുഭവിക്കാൻ യോഗമില്ല, അത്ര തന്നെ  .. പക്ഷെ നഷ്ടം .. അത് ഏകപക്ഷീയമാണോ? ജോയിയുടെ കണ്ണുകൾ  നനഞ്ഞു വീഴുന്നുണ്ടായിരുന്നെങ്കിലും പുലർച്ചയുടെ മങ്ങിയ ഇരുട്ടുകൊണ്ടു അവനതു  മറച്ചു.
അയൽവാസികളെല്ലാം കൂടിയിട്ടുണ്ട്, ഉറക്കച്ചടവ്‌ വിടാത്ത മുഖങ്ങൾ. ജോയിയെ കണ്ടതും ആ മുഖങ്ങൾ ഒന്ന് വിടർന്നു. ആ നാട്ടിലെ ഏതു കാര്യത്തിനും ജോയിയെ ആശ്രയിക്കുക എന്നത് ഒരു ശീലമാണവർക്ക് .ജോയിയല്ലാതെ മറ്റാരുണ്ടേലും കാര്യങ്ങൾ അങ്ങ് വെടിപ്പാകാത്തതില്ല ..ഏതു പ്രശ്നവും സ്വന്തം കാര്യം പോലെ ഏറ്റെടുത്തു നടത്തിക്കോളും .കൂടി നിന്നവരുടെ കൂട്ടത്തിൽ കുറച്ചു പേരെങ്കിലും കരുതി  'ഇതിപ്പോ ജോയിയുടെ സ്വന്തം കാര്യം തന്നെയല്ലേ??'.
ജോയിയുടെയും അഞ്ജുവിന്റെയും പരിശുദ്ധ ബന്ധത്തെ കുറിച്ച്  കേൾക്കാത്തവർ വിരളമാണ്..  ഇല്ല എന്ന് തന്നെ പറയാം. തലമൂത്ത പലരും അങ്ങനൊരു വിഷാദഭാവം കൂടി നിറച്ചാണോ തന്നെ നോക്കുന്നതെന്നു ജോയിക്ക് സംശയവും ഉണ്ടായിരുന്നു. ആണായി പിറന്നവൻ പിടിച്ചു നിൽക്കേണ്ടുന്ന സാഹചര്യങ്ങൾ !!സത്യം പറഞ്ഞാൽ അവൾ ആരെങ്കിലുമാണോ തനിക്കു ?? പിന്നെയെന്തിനാ ഞാൻ വിഷമിക്കുന്നേ ?? ഇവരൊക്കെയെന്തിനാ എന്നെയും കൂടി അവരുടെ സഹതാപത്തിൽ കൂട്ടുപ്രതിയാക്കുന്നെ ?? പക്ഷെ മനസിന്റെ ഏതോ ഭാഗത്തിരുന്നു കണ്ണിലെ നാഡിവ്യൂഹത്തെ നിയന്ത്രിക്കുന്ന തെണ്ടിക്ക്നൊന്നും അറിയേണ്ടല്ലോ? അതിങ്ങനെ നിറച്ചും ഒഴിച്ചും വീണ മീട്ടുവാണല്ലോ ??
                        ഇനിയും വിളിച്ചറിയിക്കേണ്ടവരെ അറിയിക്കാൻ  തോമസേട്ടനോട് പറഞ്ഞേൽപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നാട്ടിലെ അമരക്കാരായ  സുഗുണനും സന്ദീപും ടിങ്കുവുമെല്ലാം പടുതായും, കസേരയും ട്യൂബും കൊണ്ട് കുന്നുംപുറത്തെ ആ ചെറിയ പറമ്പു നിറച്ചു. പള്ളിയിൽ നിന്നും മൈക്ക് സെറ്റും പാട്ടും വന്നു. നേരം വെളുത്തു തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ പോയി അവുടുത്തെ കാര്യങ്ങളൊക്കെ തീർപ്പാക്കി ഷാജുവും വെട്ടുപോത്തും മുന്നേയും ആംബുലൻസിൽ അവളോടൊപ്പം ജേക്കബേട്ടനും രണ്ടു അമ്മാവന്മാരും കൂടി പിന്നാലെയും വന്നു. നേരം വെളുത്തിരുന്നു ..തൊടിയിൽ നിന്നും വെള്ളയിൽ പൊതിഞ്ഞ അവളുടെ ദേഹം വാങ്ങി മുറിയിലേക്ക് കിടത്തുമ്പോൾ ജോയിക്ക് വല്ലാത്ത വിറയൽ തോന്നി.
"അഗസ്റ്റിൻ ദുബായിൽ നിന്ന് തിരിക്കാനുള്ള ഏർപ്പാട് ചെയ്യുന്നേയുള്ളു. കുട്ടികളും ഒക്കെ വരേണ്ടേ ? വൈകും.. ടിക്കറ്റ് ആയിട്ടില്ല. ഇനീപ്പോ എങ്ങനെ നോക്കിയാലും നാളത്തേക്കെ അടക്കം ഉണ്ടാകൂ, അല്ലെ?.." ഷാജു ജോയിയോട്  സംശയം ഉന്നയിച്ചു.
 ഷാജു അപ്പറഞ്ഞതു കേട്ടോ എന്നറിയാൻ ജോയ് ജേക്കബേട്ടനെ  നോക്കി .. അഞ്ജുവിന്റെ വിവാഹ ശേഷം അത്ര നല്ലൊരു സൗഹൃദം അവർക്കിടയിൽ ഇല്ല തന്നെ, എന്നിരുന്നാലും സ്നേഹത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല..'എന്താന്നു വെച്ചാൽ അറിഞ്ഞു കേട്ടു ചെയ്യാൻ' സമ്മതം നൽകും പോലെ ജേക്കബേട്ടൻ ജോയിയുടെ കണ്ണുകളിലേക്കു നോക്കി. ഒരു നിമിഷം ആ നാല് മിഴികളും നിറഞ്ഞു വന്നു..ജോയി മുണ്ടിന്റെ വായ്ത്തലയെടുത്ത് മുഖം തുടച്ചു കണ്ണീർ മറച്ചുകൊണ്ട് മൊബൈൽ മോർച്ചറി ഏർപ്പാടാക്കാൻ  ഷാജുവിനെ ഏല്പിച്ചു, പിന്നെ പുറത്തേക്കിറങ്ങി..
                                      "ഉന്നത നൃപനാം മിശിഹാ നാഥാ
                                        മൃതരെല്ലാരും മിന്നിവിളങ്ങും
                                        വദനമോടുണരാൻ വരമരുളേണം ..
                                        വിധിയുടെ നാളിൽ .. വിജയപ്രഭയിൽ -
                                        വിൻതലമെങ്ങും മുങ്ങിമുഴങ്ങും -
                                         കാഹള നാദം പൂജിതമല്ലോ .."
പള്ളിയിൽ നിന്നു വന്ന കൊയർ സംഘം അവൾക്കു യാത്രാമൊഴി പാടിത്തുടങ്ങി.. ജോയി അഞ്ജുവിനെ കിടത്തിയിരുന്ന പെട്ടിയിലേക്കു നോക്കി, തിരശ്ചീനമായി പിന്നിലേക്ക് ഓടുന്ന രണ്ടു നേർ രേഖകളായി അവർ രൂപാന്തരം പ്രാപിച്ചു. നേർരേഖകളിലൊരെണ്ണം ഇന്നലെയോടു കൂടി ദൈവത്തിൻറെ ഏതോ മാലാഖ വരച്ചു നിർത്തിയിരിക്കുന്നു. പണ്ട് ആ വരകൾക്കിടയിലെ ദൂരം അധികമല്ലായിരുന്നു .. ആ ചെറു ദൂരത്തിനിടയിൽ തുറന്നു വെച്ചിരുന്ന ജോയിയുടെ മനസ്സ്  അഞ്ജുവിനേക്കാളേറെ എളുപ്പത്തിൽ ജേക്കബേട്ടൻ കണ്ടുപിടിച്ചു. നാട്ടിലറിഞ്ഞതോടെ ആ വരകൾക്കിടയിലെ അകലം കൂടുകയും, അവൾ അകന്നകന്നു മറ്റൊരു വരയിൽ ലയിച്ചു ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ വിഹരിക്കുകയും അതിൽ നിന്നും മറ്റു രണ്ടു ചെറു വരകൾ ഉത്ഭവിക്കുകയും,  ഇന്ന് എല്ലാ വരകളിൽ നിന്നും വേർപിരിഞ്ഞു തികച്ചും സ്വാതന്ത്രമായൊരു അദൃശ്യവരയായി മാറുകയും ചെയ്തു.
കണ്ണുകൾക്കും നെഞ്ചിനുമിടയിലെവിടെയോ ആർക്കും നിയന്ത്രിക്കാനാകാതെ ദൈവം ഘടിപ്പിച്ച മനസ്സെന്ന മാന്തിക ജാലകം ചിന്തകളെയും കൊണ്ട് എങ്ങേങ്ങോക്കെയോ ഏതൊക്കെയോ ദിശകളിലൊഴുകുന്ന കാറ്റിൽ പാറിപറക്കുന്നു. ജോയി എന്തുചെയ്യണമെന്നു നിശ്ചയമില്ലാതെ നിന്നു . അഞ്ജുവിനെ കാണുവാൻ വരുന്നവർ ജേക്കബേട്ടനും പിന്നെ പുറത്തുവന്നു ജോയിക്കും അനുകമ്പ നിറച്ച കൈകളും നോട്ടങ്ങളും നൽകി. ഞാൻ!! അല്ല എന്നെയെന്തിനാ ഇക്കണ്ട നാട്ടുകാരൊക്കെ  വീർപ്പുമുട്ടിക്കുന്നെ? ജോയിക്ക് അവിടെ നിന്നും എങ്ങോട്ടേക്കെങ്കിലും മാറിയാൽ മതിയെന്നായി ... കവലയിലേക്കു പോയ ഷാജു ഭാഗ്യത്തിനു ആ സമയത്തു തിരികെ തൊടിയിൽ എത്തി. അവൻ കാർ ലോക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ജോയി അവന്റെയടുത്തെത്തി, ജോയിയുടെ ഊതി വീർത്തു കുടം പോലെ നിറഞ്ഞ മുഖം കണ്ടിട്ടു അവനും വിഷമമായി. സത്യത്തിൽ അഞ്ജു ജോയിക്കുള്ളതാണെന്നു കെട്ടവരിൽ നിക്കറു പ്രായത്തിൽ ഷാജുവും ഉൾപ്പെടും.. അവൻ ജോയിയെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. പിന്നെ മെല്ലെ കാതിൽ പറഞ്ഞു  "രണ്ടെണ്ണം അടിച്ചാൽ കുറച്ചൊരു ആശ്വാസം ഉണ്ടാകും"
പിന്നെ ചോദ്യ ഭാവത്തിൽ ജോയിയുടെ മുഖത്തേക്ക് നോക്കി .
ജോയി തിരിഞ്ഞു അഞ്ജുവിന്റെ വീട്ടിലേക്കു നോക്കി
                                      "ഉന്നത നൃപനാം മിശിഹാ നാഥാ
                                        മൃതരെല്ലാരും മിന്നിവിളങ്ങും
                                        വദനമോടുണരാൻ വരമരുളേണം .."
കുന്നേൽ വീടിന്റെ മുറ്റത്തിരുന്ന ബോക്സ് ദുഖാർത്തമായി ഗാനമാലപിച്ചു .

                                          'ഇലവീണ ഇടവഴിയിലെ
                                           വഴുക്കുന്ന തറയിൽ
                                           നൂല്മഴ മതിലുകൾക്കപ്പുറം
                                           മാഞ്ഞുപോം സഖിയെ ...
                                           അറിഞ്ഞുവോ??
                                           മഴയോളം പെയ്തുപോയ് കണ്ണുനീർ...'..
മറ്റൊരുവന്റെ കയ്യും പിടിച്ചു അവൾ പള്ളിപടിക്കൽ നിൽക്കുന്ന ചിത്രം മനസ്സിലേറ്റി അലഞ്ഞു നടന്ന രാത്രികളിൽ ഒരിക്കലെന്നോ എഴുതിയ വരികൾ ജോയിക്ക് ഓർമ്മ വന്നു.
താഴെ തൊടിയിലെ അമ്മിണി ചേട്ടത്തിയും സാറാ ചേട്ടത്തിയുമൊക്കെ രാവിലത്തെ അടുക്കള പണിയൊക്കെ ഒതുക്കി മരണത്തിനു കൂടാൻ വേണ്ടി മാത്രം മാറ്റി വെച്ചിരുന്ന അടഞ്ഞ നിറത്തിലെ സാരിയുമുടുത്ത് നെറ്റിയിൽ മാത്രം പൗഡർ പൂശി അങ്ങോട്ടേക്ക് വന്നു.
"ജോയിയേ ..."  ഹൃദയം പൊടിയുന്ന പോലൊരു വിളി ജോയിക്ക് നേരെ അവർ നൽകിയിട്ടു പറയാനുള്ളത് മുഴുവൻ ജോയിക്ക് മനസിലായി എന്ന ആശ്വാസത്തിൽ കുന്നിലേക്കു കയറിപ്പോയി.
"ജോയിച്ചേട്ടാ കണ്ടോ, കുട്ടക്കണക്കിനു പൗഡറിട്ട കവിളിൽ  കണ്ണീരു വീണു ചാലുകൾ നിവരുന്നത് കനാലിനു കുഴിവെട്ടിയപോലാന്നു നിങ്ങളു പറഞ്ഞെ പിന്നെ ഇതുങ്ങള് നെറ്റിതയിൽ മാത്രമാക്കി മേക്കപ്പ് , ആ പറഞ്ഞതിനു ഇപ്പൊ കണക്കിനു കൃത്യമായി തിരിച്ചു തരുകേം ചെയ്തല്ലോ !! സ്ത്രീകളുടെ ഓരോ നിയമാവലികളെ .."
ഷാജു കാറിന്റെ അകത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.
"നിങ്ങളു  കയറിക്കേ .. മൊബൈൽ മോർച്ചറി ടൗണിൽ നിന്നെത്താൻ കുറച്ചു സമയമെടുക്കും. വെട്ടുപോത്തിന്റെ പരിചയത്തിലുള്ള ആളാ.. അവനെ ഏല്പിച്ചിട്ടുണ്ട് , തത്കാലം നിങ്ങള് കുറച്ചു സമാധാനപ്പെടൂ "
ജോയി അവനോടൊപ്പം കയറി ..
                          " ഏക് ഗുഡി .. ജിതാനാ മുഹബ്ബത്ത് ..
                             വും ഹേ .. വും ഹേ ..."
കാറിനുള്ളിൽ ഉഡ്ഡ്താ പഞ്ചാബ് മുഴങ്ങുന്നു.. ജോയി സീഡീ പ്ലേയർ ഓഫ് ചെയ്തു. എന്നിട്ടു ഷാജുവിനെ തറപ്പിച്ചൊന്നു നോക്കി.
"സോറിയെ " എന്നും പറഞ്ഞു ആ വെട്ടു വഴിയിലൂടെ അവൻ വേഗത്തിൽ കാറോടിച്ചു. അതിനുള്ളിൽ ഗ്ലാസ്സും കുപ്പിയും തമ്മിൽ പോര് നടക്കുന്നുണ്ടായിരുന്നു. എന്താണേലും ആത്മാർത്ഥക്കാരനാ .. ആ വെട്ടുപോത്തിന്റെ മുഖം ഓർക്കുമ്പോഴാ. ഒരു ജോലിയും കൂലിയും ഇല്ലാതെ സാമൂഹിക പ്രവർത്തനവും കൊണ്ട് നടക്കുന്ന ഞാനെങ്ങനെ കാശ് തിരിച്ചു കൊടുക്കും. തന്നോടുള്ള വിശ്വാസത്തിന്റെ പുറത്താണ് ആരോട് ചോദിച്ചാലും കിട്ടുന്നത്.  ജോയി പോക്കറ്റിലേക്ക് നോക്കി, പത്തിന്റെയും ഇരുപത്തിന്റെയും കുറെ പഴകിയ നോട്ടു മാത്രം..അഗസ്റ്റിനോട് വെട്ടുപോത്തിന്റെ സ്വഭാവം പറയാൻ പറ്റുമോ? അത് മാത്രമല്ല പിള്ളേരുടെ 'അമ്മ മരിച്ചു കിടക്കുമ്പോൾ താനെങ്ങനാ അടക്കിനു മുമ്പ് കണക്കു പറയുന്നേ.. ജേക്കബേട്ടനു വെട്ടുപോത്തിനെ നന്നായറിയാം എന്നാലും ആ പാവം പൊട്ടിപ്പൊളിഞ്ഞു നിൽക്കുന്ന ഈ സമയത്ത് ..
കുഴപ്പമില്ല , അവരോടൊന്നും കൈ നീട്ടേണ്ട ,എങ്ങനെയും  സംഘടിപ്പിച്ചു തനിക്കു തന്നെ കൊടുത്തു വീട്ടണം. അവൾക്കായിട്ടു ഈ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന അവസാനത്തെ ഏറ്റവും വലിയ കാര്യം.. അല്ല എന്നാലും അവൾ .. അവൾ ആരായിരുന്നു എനിക്ക്?? ഞാനെന്തിനാ ഇങ്ങനെ ആവശ്യമില്ലാതെ ഓരോന്നു ചെയ്യുന്നേ? അഞ്ജുവെന്ന ഭംഗിയുള്ള മഷിത്തുള്ളി വരച്ചുതീർത്ത വഴികൾക്കു മറ്റെവിടെയെങ്കിലും ചെന്നവസാനിച്ചാൽ പോരായിരുന്നോ? തിരിച്ചു ഇവിടേയ്ക്ക് തന്നെ ..
ഷാജു പാടത്തിനരികിലെ തെങ്ങിൻ തൊപ്പിനോട് ചേർന്ന് കാറിട്ടു .
ജോയി മൂന്നു പെഗ് ഒറ്റയിരിപ്പിനു മൊത്തിക്കുടിച്ചു.
'ഹോ ആ ഭാരം ഒന്ന് കുറഞ്ഞു.."
"ജോയിച്ചേട്ടാ നാളെ വൈകിട്ടാ ഫ്ലൈറ്റ്..ഞാൻ അടക്കം കഴിഞ്ഞു പോകും. ഞാനൊരു ആഗ്രഹം പറഞ്ഞത്.." ഷാജു ജോയിക്ക് ഒന്നുകൂടി ഒഴിച്ചിട്ടു ചോദിച്ചു ..
"എന്ത്?"
ജോയി മുഖം ചുളിച്ചു
"ഓ .. ഒന്നുമറിയാത്ത പോലെ.. ഒരു വേഴാമ്പൽ.."
അവന്റെ മുഖത്തോരു നാണം..

31 വയസ്സ് കഴിഞ്ഞ , സാമാന്യം നല്ല ശമ്പളമുള്ള ഒരു ഗൾഫ്‌കാരന് കഴിഞ്ഞ രണ്ടു മാസത്തെ അവധിയിൽ നടന്ന 13 പെണ്ണുകാണൽ ചടങ്ങുകളിലും ഒരു നീക്കുപോക്കുണ്ടായിട്ടില്ല . പെൺകുട്ട്യോൾക്കാണോ, കാർന്നോമ്മാർക്കാണോ ഡിമാൻഡ് ? ഉള്ള നല്ല പ്രായമൊക്കെ അവിടെ റിയാലിന് പുറകെ നടന്നു ഒരു പ്രണയം പോലും തരപ്പെടുത്താൻ  കഴിഞ്ഞിട്ടില്ല  എന്ന സങ്കടമാണവന്. നാളെ തിരികെപ്പോയാൽ ഇനിയും 700 ദിവസം വേണം ഈ പച്ചപ്പ്‌ വീണ്ടുമൊന്നു കാണാൻ. പോകുന്നതിനു മുമ്പ് ഒരേയൊരു ആഗ്രഹം സാധിക്കണമെന്നു പറഞ്ഞതാ.. താല്പര്യമുള്ള വിഷയമേ അല്ല.. എന്നാലും നിർബന്ധിച്ചപ്പോൾ പൂർണമായിട്ടല്ലെങ്കിലും  അന്ന് വഴങ്ങി  ..പക്ഷെ ഇപ്പൊ എന്തൊരു വിരോധാഭാസമാണ് ദൈവമേ ?? ജീവനേക്കാളേറെ ഒരു കാലത്ത് സ്നേഹിച്ചവൾ ചേതനയറ്റു കിടക്കുമ്പോൾ ഇവിടെ ഒരുവന് നാണം.. ഹും എന്ത് സ്നേഹം എന്ത് ആത്മാർത്ഥത ?? അവന്റെ കാര്യം കാണാൻ , ആഗ്രഹം പോലും!! എന്നാലും എങ്ങനെ തോന്നുന്നു? ഈയുള്ളവൻ  ചങ്കുപൊട്ടി നിൽക്കുന്നു..അന്ത്യകർമങ്ങൾ ഒരല്ലലും ഇല്ലാതെ  നടത്തുവാൻ നെട്ടോട്ടമോടുമ്പോൾ അതറിഞ്ഞിട്ടും അവന്റെയൊരു ജീവിതാഭിലാഷം!! അല്ല ഞാനെന്തിനു ആവശ്യമില്ലാതെ എന്റെ ചങ്കു പൊട്ടിക്കുന്നു..
.
ഷാജു വീണ്ടും ആവർത്തിച്ചു " ജോയിച്ചേട്ടാ ചുനരി "
' എടാ ഈ സാഹചര്യത്തിൽ എന്നോട് ഇതേക്കുറിച്ചു പറയുന്നത് പോലും.."
ആപ്പറഞ്ഞതു മുഴുമിക്കുവാൻ അവൻ ഇടം കൊടുത്തില്ല
"ഒരാഗ്രഹം ഉണ്ടായാൽ അത് പറയാൻ ഈ നാട്ടിൽ വിശ്വസിക്കാൻ നിങ്ങള് മാത്രേ എനിക്കുള്ളൂ.." ഷാജുവിന്‌ ദേഷ്യം വന്നു തുടങ്ങി..
" ഒരാഗ്രഹം അല്ല ദുരാഗ്രഹം " ജോയി തിരുത്തി
" ദേ കളിക്കല്ലേ.. ദാഹിച്ചു വലഞ്ഞ അനേകായിരം വേഴാമ്പലുകൾ നിലകൊള്ളുന്നിടമാണ് ഇവിടം, മദന മനോഹര കേരളം, എന്നൊക്കെ ആ ജോണി വാക്കറിന്റെ പോസിൽ പറഞ്ഞതാ അല്ലെ..? അതെ ഇങ്ങട് നോക്ക് "
ജോയിയുടെ മനസ് ഇതിനിടയിൽ നിന്നും കുതറിയോടി അഞ്ജുവിനോടൊപ്പം നിന്നു അൽപനേരം ..
"ഹ എന്തു മനുഷ്യാ.. ഞാനിന്നു സൗദിക്ക് പോയാൽ  പിന്നെ രണ്ടു വർഷം കഴിഞ്ഞേ ഒരു പെണ്ണിന്റെ മുഖം  പോലും കാണൂ ..ഈ വാട്സ്ആപ്പിലും  പോൺ സൈറ്റിലും കണ്ടു മടുത്തു. എനിക്ക് നേരിട്ടൊരു ചുനരിയെ  എല്ലാ ഭംഗിയോടെയും കാണണം.. കണ്ടാൽ മതി.. ഒരേ ഒരു തവണ.."
" എടാ ചെക്കാ .. എന്തറിയാം നിനക്ക്? നിയീപ്പറയുന്നതു പോലെ ഒന്നും ഇല്ല. ഒരു ശരീരം അത്ര മാത്രം..നേരിട്ട് കാണുന്നതും മൊബൈലിൽ കാണുന്നതും ഒക്കെ കണക്കാ..ചിലപ്പോൾ നേരിട്ട് കാണുമ്പോൾ അതിനേക്കാൾ വൃത്തികേടായിരിക്കും"
ഷാജു കാറിനുള്ളിൽ നിന്ന് മദ്യമെടുത്ത് ഒന്ന് കീറി.. ജോയി അന്ധാളിച്ചു പോയി. പറമ്പിൽ പകൽ വെളിച്ചത്തിൽ പോലുമൊന്നു മുള്ളാത്തവനാണ് .
"അല്ല ജോയിച്ചേട്ടാ .. നിങ്ങള് തന്നെ പറഞ്ഞിട്ടില്ലേ.. നിങ്ങടൊരു പെൺ  സുഹൃത്തിന്റെ കാര്യം? 30 വയസ്സ് വരെ എല്ലാ ആഗ്രഹങ്ങൾക്കും കടിഞ്ഞാണിട്ടുകൊണ്ടു കല്യാണമാകുമോ എന്നവൾ കാത്തിരുന്നു, അന്ന്,30 തികഞ്ഞ ആ ദിവസം, ജീവായുസ്സിന്റെ പകുതിയും കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ആഗ്രഹങ്ങളെ ചങ്ങലക്കിട്ടിട്ടു കാര്യമില്ലെന്നു മനസിലാക്കി അവൾ മദ്യപിച്ചതും, എല്ലാ സുഖങ്ങളും അറിഞ്ഞതും .. അപ്പൊ 31 ആയ എനിക്ക് , ഒരാണായ എനിക്ക് എന്തെ അതൊന്നും പാടില്ലേ? ഞാൻ ആരോടും നിങ്ങളെ പോലെ ഇങ്ങനെ അടുത്ത് സഹകരിക്കില്ല എന്നറിയില്ലേ ?"
എന്നോ ഒരിക്കൽ ലഹരിയുടെ ആവേശത്തിൽ അവനോടു പറഞ്ഞതു താൻ മറന്നു പോയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഒട്ടും തന്നെ പ്രാധാന്യമില്ലാന്നു തോന്നുന്ന കാര്യങ്ങൾ മറ്റുചിലർ എത്ര ഭദ്രമായിട്ടാണ് സൂക്ഷിക്കുന്നത്.
"മോനേ ഷാജൂ .. പെണ്ണിനോളം എളുപ്പമല്ല ഒരാണിന്" ജോയി തല ചെരിച്ചു തൊടിയിലേക്കു നോക്കി..
വെയിലിനു കളിക്കുവാൻ നിഴലു കളം  വരച്ചിട്ടിരിക്കുന്നു. വെട്ടിത്തിളങ്ങുന്ന വെയിൽ. ഉള്ളിലെ വിശപ്പിനു മുകളിലൂടെ ചെന്ന ആൽക്കഹോൾ വയറിനുള്ളിൽ സ്ഫോടനം സൃഷ്ടിച്ചു. പക്ഷെ ആ നീറ്റലിനും ഒരു സുഖമുണ്ടെന്നു ജോയിക്ക് തോന്നി. നെഞ്ചിലെ നീറ്റലിനു പകരം ചോദിക്കുന്ന വയറ്റിന്റെ ആന്തൽ!! എന്ത് മാത്രം കിളികളാണ് ഈ തൊടിയിലിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ഒരു പക്ഷെ അഞ്ജുവിനെയും എന്നെയും കുറിച്ചാകും..കുറച്ചകലെ പേഴിലിരുന്നു ഒരു വേഴാമ്പൽ ജോയിയെ തല ചെരിച്ചു നോക്കി. പിന്നെ മരക്കൊമ്പിലെ എന്തോ കൊത്തിത്തിന്നു ..
" ജോയിച്ചേട്ടാ .. ദേ കണ്ടോ ഒരു വേഴാമ്പൽ!! നിങ്ങളന്നു പറഞ്ഞപോലെ ..എന്റെ ദാഹവും അതിന്റെയും ഒന്നാകുന്നു .."
 ഷാജുവിന്റെ ബഹളം കേട്ടാകണം ആ സുന്ദരി പക്ഷി ജീവനും കൊണ്ട് പറന്നുപോയി.
"നിന്റെ തലവെട്ടം കണ്ടതെ ഉള്ളു"..
"ജോയിച്ചേട്ടാ ഈ ജീവിതത്തിൽ എനിക്ക് വേണ്ടി ഇതൊന്നു മാത്രം ചെയ്യൂ.. " ഷാജു ജോയിയുടെ കൈ കടന്നുപിടിച്ചു.
അവൾക്കു വേണ്ടി ഇനി ഈ ജീവിതത്തിൽ തനിക്കു ഒന്നും ചെയ്യാൻ കഴിയുകയില്ലാലോ .. ജോയിയുടെ മനസ്സുരുകി, ആവി പടർന്നു ഘനീഭവിച്ചു കണ്ണുനീർ ഉറവകൊണ്ടു..
"അത് ശെരി .. അതാണ് .. രണ്ടുപേരും കൂടി ഇവിടിരുന്നു ദുഃഖം പങ്കുവെക്കുകയാണല്ലേ ??
വെട്ടുപോത്തിന്റെ മുഴങ്ങുന്ന ശബ്ദം അവർ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് കാറിനുള്ളിൽ മുഴങ്ങി.
"ഇതൊരു ശെരിയായ ഏർപ്പാടാണോ? ദുഃഖം എനിക്കുമുണ്ട്.. എല്ലാറ്റിനും എന്നെ വിളിക്കും.. ജോയിയെ.. നിന്നെ ഒന്നു സമാധാനിപ്പിക്കാൻ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.. ഏതായാലും അവളെ നീ കേട്ടാഞ്ഞത് നന്നായി.." വെട്ടുപോത്ത്‌ കാറിലേക്ക് കടന്നിരുന്ന് കുപ്പിയിൽ ശേഷിച്ചത് മുഴുവൻ ഒറ്റവലിക്ക് അകത്താക്കി വായിൽ നിറഞ്ഞ കശർപ്പു ചീറ്റിച്ചുകൊണ്ടു പറഞ്ഞു.
ചെകിട്ടിനു ഒരെണ്ണം പൊട്ടിക്കാനാണ് ജോയിക്കു തോന്നിയത്.. അവന്റെ ഒരു സമാധാന സംഭാഷണം.
വെയിലൊഴിഞ്ഞു തുടങ്ങി. മൊബൈൽ മോർച്ചറിയുമായി ആംബുലൻസ് എത്തി, വലിച്ചു കെട്ടിയ പന്തലിനു കീഴിൽ വിളക്കുകൾ തെളിഞ്ഞു. .  ഇന്നൊരു രാത്രി ഓർത്തോർത്ത് പറഞ്ഞു  തീർക്കുവാൻ ആവോളം സങ്കടവുമായി കുന്നേൽ വീട്ടിലേക്കു ജനങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു. ഇനി കാണുവാൻ വരണ്ടയെന്നു എതിർക്കുവാനാകാത്ത അഞ്ജുവിന്റെ അടുത്തേക്കും, സങ്കടം കൂടുമ്പോൾ ഷാജുവിൻറെ കാറിലേക്കും, അവിടെ നിന്നും പറമ്പിലേക്കും, വയറിനുള്ളിലേക്കു മദ്യത്തിനെയും , ഘനീഭവിക്കുന്ന കണ്ണുനീരിനെയും ഒരു പിടി ഓർമ്മകളെയും ജോയി തൻറെ നേർരേഖയിൽ പിടിച്ചു കെട്ടി സമയത്തിനു മീതെ നടന്നു.. പക്ഷെ കാൽച്ചുവട്ടിലെ മണ്ണിനു പലപ്പോഴും ഇളക്കം തട്ടി .. കണ്ടു നിന്നവർ "അവനു പിന്നെ മനസ്സിനു തട്ടുകേടു കാണുകേലെ !!" എന്നു പറഞ്ഞു നെടുവീർപ്പെട്ടു.
    പുലർച്ചെ തൊടിയിൽ വണ്ടി വന്നു ഹോൺ മുഴക്കിയപ്പോഴാണ് ജോയി എഴുന്നേറ്റത്. അഞ്ജു കിടന്നുറങ്ങുന്ന മൊബൈൽ മോർച്ചറിയുടെ കണ്ണാടി ചില്ലിനു മുകളിൽ തല ചേർത്തിരിക്കുകയായിരുന്നു ജോയി. കണ്ണ് തുറക്കുമ്പോൾ തൊട്ടടുത്ത് അഞ്ജുവിനെ കണ്ട് അവന്റെ കണ്ണുകൾ സ്വപ്നത്തിലെന്നപോലെ കീഴ്മേൽ മറിഞ്ഞു. ഒന്നുമറിയാതെ അവൾ സുഖമായുറങ്ങുന്നു. ചിതറിവീണ റോസാ പുഷ്പങ്ങളുടെ ദളങ്ങളിൽ ഇന്നലെയറ്റുപോയ അവളുടെ നിശ്വാസങ്ങൾ നിലകൊണ്ടിരുന്നു. അവൾ യാത്രയായെന്ന ബോധം ലഹരിയുടെ മതിൽക്കെട്ടുകൾ തകർത്ത് മണിക്കൂറുകൾക്കു ശേഷം വീണ്ടും വേട്ടയാടുവാൻ പിന്നിൽ വന്നു നിന്നു . ഇതെപ്പോഴാ ഇവിടെ വന്നിരുന്നതെന്നറിഞ്ഞു കൂടാ.ജോയി പരിസര ബോധം വീണ്ടെടുത്തു , കണ്ണാടി ചില്ലിനു മുകളിലൂടെ അവളുടെ മുഖത്തിനു നേരെ കരങ്ങൾ  ചേർത്ത് അവൻ എഴുന്നേറ്റു. ഭാഗ്യത്തിന് ചുറ്റുമുണ്ടായിരുന്ന ബന്ധുക്കൾ എല്ലാം വാടിക്കൊഴിഞ്ഞു വീടിനുള്ളിൽ പലയിടങ്ങളിലായി വീണുകിടക്കുന്നു. താഴെ തൊടിയിൽ നിന്നും വീണ്ടും ഹോൺ മുഴങ്ങി.

    പന്തലിൽ ജേക്കബേട്ടൻ ഒഴിഞ്ഞൊരു മൂലയിൽ ഇരുന്നുറങ്ങുന്നു. ജോയി ജേക്കബേട്ടനെ തട്ടി വിളിച്ചു.
" അഗസ്റ്റിനും പിള്ളേരുമാണെന്നു തോന്നുന്നു."
ജോയി വരാന്തയിലെ ക്ലോക്കിലേക്കു നോക്കി. പുലർച്ചെ 4 .30 ആയിരിക്കുന്നു. ജേക്കബേട്ടൻ പെട്ടെന്നു തന്നെ ടോർച്ചുമെടുത്ത് ധൃതിയിൽ താഴെ തൊടിയിലേക്കിറങ്ങി. ജോയി പിന്നാലെ നടന്നു. തലക്കകത്തു വല്ലാത്ത കനവും തൊണ്ട പൊട്ടുന്ന  ദാഹവും..
കണ്ണുനീർ മറച്ചുകളഞ്ഞ രണ്ടു നിഷ്കളങ്കമായ കണ്ണുകളാണ് ജോയി ആദ്യം കണ്ടത്. അഞ്ജുവിന്റെ മൂത്ത പുത്രൻ. ഏഴു വയസ്സ് ആയിട്ടുണ്ടാകും. പാവം!!ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ജോയിക്ക് അവനോടു വല്ലാത്ത ഒരാകർഷണം  തോന്നി. ഒരു പക്ഷെ തനിക്കു ജനിക്കേണ്ടിയിരുന്ന മകൻ. ആ കുഞ്ഞു കൈകളിൽ മാറോടു ചേർത്ത് അവനൊരു ചൂരൽ വടി  പിടിച്ചിരുന്നു. അവനു പിന്നാലെ അഗസ്റ്റിൻ തോളിലൊരു പെൺ കുഞ്ഞിനേയും  ഇട്ടുകൊണ്ട് ജേക്കബേട്ടന്റെ പിന്നാലെ വീട്ടിലേക്കു നടന്നു.
ജോയി അവന്റെ കൈപിടിച്ചു ..."മോന്റെ പേരെന്താ?"
ആകാംശയും നിരാശയും വേദനയും നിറഞ്ഞ അവന്റെ കണ്ണുകൾ ജോയിയെ നോക്കി "ഇവാൻ.. മമ്മിയെന്നെ കുഞ്ഞിവായെന്നു വിളിക്കും".
അവൻ ജോയിയോടൊപ്പം കുന്നുകയറാൻ ആഞ്ഞു ശ്രമിച്ചു. കല്ലും പൂച്ചെടികളും മുള്ളും നിറഞ്ഞ അങ്ങനൊരു പ്രദേശം അവന്റെ കാലുകൾ ആദ്യമായി പരിചയിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടാകും . കൈക്കുഞ്ഞായിരിക്കുമ്പോൾ ഒരു തവണ വന്നിട്ടല്ലേയുള്ളു. ജേക്കബേട്ടനും മേരിചേച്ചിയും മകളുടെ അടുത്തേക്ക് വർഷത്തിൽ ഒരിക്കൽ പോകലാ പതിവ്. ജോയി കുഞ്ഞിവാനെ കയ്യിലെടുത്തു കുന്നു കയറി. പന്തലിനു വെളിയിൽ എത്തിയതേ ഉള്ളു.. കുഞ്ഞിവാൻ ജോയിയുടെ കൈകളിൽ നിന്നു തുള്ളി താഴേക്കിറങ്ങി "മമ്മീ "ന്നും വിളിച്ചുകൊണ്ടു അകത്തേക്ക് പാഞ്ഞു. ജോയി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു.
  "മോനേ ഇവാനേ .." എന്നലറി അഗസ്റ്റിനും ജേക്കബേട്ടനും ജോയിയെകടന്ന് വീട്ടിനുള്ളിലേക്ക് പാഞ്ഞു.
ഈ ലോകത്ത് അവളെ തന്നെക്കാൾ പ്രിയപ്പെട്ടതായി കരുതുന്ന എത്രയോ പേരുണ്ട് !!. ജോയി മെല്ലെ മുൻവാതിൽ ചേർന്ന് ചാരി നിന്നു. അഗസ്റ്റിന്റെ തോളിൽ ഉറങ്ങിക്കിടന്ന പെൺകിടാവും കരച്ചിൽ തുടങ്ങി, എന്തിനെന്നറിയാതെ.. ഒരു പക്ഷെ ആ അലർച്ചയും വിളിയുമെല്ലാം കേട്ട് ഭയന്നിട്ടാകണം..
ഇവാൻ അഞ്ജു കിടന്നിരുന്ന മൊബൈൽ മോർച്ചറിയുടെ ചില്ലു ഗ്ലാസ് തുറക്കാൻ ആവതു ശ്രമിച്ചു. ജേക്കബേട്ടനും അഗസ്റ്റിനും അവനെ പിടിച്ചു മാറ്റാൻ നോക്കി. അവൻ നിന്ന് കെഞ്ചി " എനിക്ക് മമ്മിയെ തൊടണം.." പിന്നെ അവനൊരു മഴപോലെ ആർത്താർത്തു കരഞ്ഞു. ആ മഴയുടെ നനവിൽ മുന്നേ ഉറങ്ങി വീണവർ എഴുന്നേറ്റു. അവരുടെ കണ്ണുകളിലെ ഉറക്കം പാടെ മായ്ചുകൊണ്ടു നനവ് ഉണർന്നു. ജോയിക്ക് അവിടെ സംഭവിക്കുന്നതും ചെയ്യുവാനുള്ളതും തമ്മിൽ വേർതിരിക്കാൻ സമയമെടുത്തു . ജോയി ഇവാന്റെ അടുത്തേക്ക് ചെന്നു , അഞ്ജുവിനെ ഇവാനിൽ നിന്നും വേർപെടുത്തിയിരുന്ന കണ്ണാടിച്ചില്ലു മാറ്റി. കുഞ്ഞിവാൻ അഞ്ജുവിന്റെ നെറ്റിയിലും കവിളിലും മാറിമാറി ഉമ്മവെച്ചു. അവന്റെ കണ്ണുനീര് വീണു അവളുടെ മരച്ച ശരീരം ഉപ്പു നീരാൽ കുതിർന്നു. ജോയിക്ക് സങ്കടം സഹിക്കാനായില്ല "കുഞ്ഞിവാനെ.." എന്ന് വിളിച്ചു കൊണ്ട് ജോയി അവനെ കുനിഞ്ഞെടുത്തു . അവൻ കുതറിമാറി നിലത്ത് വെച്ചിരുന്ന ചൂരൽ എടുത്തു ജോയിയെ തലങ്ങും വിലങ്ങും തല്ലി . ജോയി പിന്നോക്കം മാറി, എന്തിനാ അവൻ അത് ചെയ്തത്? ഇവാൻ ആ ചൂരൽ അഞ്ജുവിന്റെ കൈകളിൽ വെച്ചു . ഇവന് പിടിച്ചു മാറ്റാൻ വന്ന ജേക്കബേട്ടനും അഗസ്റ്റിനും ആ രംഗം കണ്ടു തകർന്നു നിലത്തേക്ക് വീണു. ജോയി വീണ്ടും ഇവന്റെ അടുത്തേക്ക് വന്നു.
ബന്ധുക്കൾ, തൊട്ടയൽവാസികൾ, സുഹൃത്തുക്കൾ - നായ്ക്കൾ ..പട്ടികൾ..എല്ലായെണ്ണവും  വെറുതെ നോക്കി നിൽക്കുന്നു. കുഞ്ഞിവാനെ ഒന്നുവന്നു ആശ്വസിപ്പിക്കാനോ എഴുന്നേൽപ്പിക്കുവാനോ ഇവറ്റകൾക്കൊന്നും തോന്നാത്തതെന്താണോ?
   അഞ്ജുവിന്റെ മുകളിലേക്ക് വീണു കിടക്കുന്ന കുഞ്ഞിവാനെ ജോയി കോരിയെടുത്തു . റബ്ബർ ബാൻഡ് കൊണ്ടു ചുരുട്ടികെട്ടിയ 2000 ൻറെ ഒരു കെട്ട് നോട്ട് ജോയിയുടെ പോക്കറ്റിൽ നിന്നും അഞ്ജുവിന്റെ ദേഹത്തേക്ക് വീണു. ജോയി ഞെട്ടിത്തരിച്ചു  പോയി. ഇത്രയും കാശ് എവിടുന്നു വന്നു?? ഇങ്ങനെ ചുരുട്ടി ആരാണ് പോക്കറ്റിൽ ഇട്ടതു??
 ജോയി ഇവാനെ മെല്ലെ മാറ്റി അഗസ്റ്റിന്റെ അടുത്തിരുത്തി. മൂടി തിരിച്ചടക്കാൻ കുനിയും വഴി ആരും കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിൽ ആ നോട്ട്കെട്ടു മെല്ലെ കൈക്കുള്ളിൽ ചുരുട്ടിപ്പിടിച്ചു.
ജേക്കബേട്ടനും അഗസ്റ്റിനും ആകെ തകർന്നിരുന്നു. ജോയി അവരുടെ അടുത്തേക്ക് ചെന്ന് തോളിൽ തട്ടി സമാധാനിപ്പിച്ചു. എന്ത് പറഞ്ഞാ ഒന്നാശ്വസിപ്പിക്കുക?? ദൈവം അവളെ നേരത്തേ വിളിച്ചൂന്നോ?? മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ, വിധിയെന്ന് കരുതണമെന്നോ ??
ജോയി ആകെ വിയർത്തു.. കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് കെട്ട് വിയർപ്പിൽ കുതിർന്നു നനവറിയിച്ചു തുടങ്ങി.  ജോയി മെല്ലെ പുറത്തേക്കിറങ്ങി. മരണ വീട്ടിൽ നിന്നും അസമയത്തുണ്ടായ ബഹളത്തിൽ അയല്പക്കത്തുകാർ വീണ്ടും കൂടിത്തുടങ്ങി. ജോയി മെല്ലെ കാശ് പോക്കറ്റിലേക്കിട്ടു. വന്നവർ വന്നവർ ജോയിയോട് അഞ്ജുവിന്റെ കാര്യമന്വേഷിച്ചു. പക്ഷെ ജോയിയുടെ മനസ്സിൽ ആ കാശിന്റെ ഉറവിടം തേടുകയായിരുന്നു. ഒരു കണക്കിന് ചോദിച്ചവരോട് കാര്യം പറഞ്ഞൊപ്പിച്ചു. ഉറക്കം പറിച്ചുമാറ്റി ഉരുണ്ട കണ്ണുകളോടെ അന്തംവിട്ടു നിന്ന ഒരമ്മച്ചിയോടു കുറച്ചു കട്ടൻ ഇടാൻ പറഞ്ഞു കൊണ്ട് അവൻ ഇരുട്ടിലേക്കിറങ്ങി. പോക്കറ്റിൽ നെഞ്ചോടു ചേർന്ന് കിടക്കുന്ന നോട്ടുകളുടെ ഭാരം അവനെ വല്ലാതെ വേട്ടയാടി. എവിടെ നിന്നാണ് ഇത്രയും കാശ് വന്നത്. അത് അഞ്ജുവിന്റെ ദേഹത്തേക്ക് തന്നെ വീഴുകയും ചെയ്തു, അതാരെങ്കിലും കണ്ടിട്ടുണ്ടാകുമോ? ഓ കണ്ടാലും കുഴപ്പമില്ല..ഇവിടുത്തെ കാര്യങ്ങൾക്കായി കരുതിയതാണെന്നു വിചാരിച്ചോളും. എന്നാലും ??? ആരെയും അറിയിക്കാതെ ഈ കാര്യങ്ങളൊക്കെ ചെയ്യണമെന്ന് അതിയായ  ആഗ്രഹമുണ്ട് , അഗസ്റ്റിനും ജേക്കബേട്ടനും ചോദിക്കുമ്പോൾ 'അതിലൊന്നും കാര്യമില്ല ' എന്ന് പറഞ്ഞൊഴിയാൻ .. ജേക്കബേട്ടന് ഇപ്പോഴേലും ഈ ജോയിയെ ഒന്ന് മനസിലാകാൻ .. വർഷങ്ങൾക്കു മുമ്പ് 'കുഞ്ഞിനെകിടത്താനുള്ള തീട്ടപ്പായ എങ്കിലും മേടിക്കാനുള്ള ഗതിയുണ്ടാക്കാൻ ' പറഞ്ഞ മനുഷ്യന് ഒരു സുഖമുള്ള സമ്മാനം തിരിച്ചു നൽകാൻ.. ഒരിക്കലും അത് മനഃസാക്ഷി  ക്ഷമിക്കുകേലെങ്കിലും, ചെയ്യുവാൻ തോന്നിയെന്നത്  സത്യം തന്നെ. പക്ഷെ അതൊന്നുമല്ല !! ഈ കാശ് ആരുടെ? ഇനി താനുറങ്ങിപ്പോയപ്പോൾ ജേക്കബേട്ടൻ തന്നെ കൊണ്ടിട്ടതാണോ??
ജോയിയുടെ ഓർമയയിലൂടെ വെച്ചു കെട്ടിയ ട്യൂബുകൾ നിന്നാടിത്തുടങ്ങി..
വാച്ചിൽ 11.30 സമയം കണ്ടു. രാത്രി വൈകിയും ആളുകൾ വന്നുകൊണ്ടേയിരുന്നു . ജോയി ഇരുളിലേക്ക് മാറി ആരുടേയും കണ്ണിൽപെടാതെ നിൽക്കുന്നു. അല്ല താൻ ഒറ്റക്കല്ലായിരുന്നു. ആംബുലെൻസ് എന്ന് തലതിരിച്ചാണോ എഴുതിയിരിക്കുന്നതെന്നു ഒരു 10 വട്ടമെങ്കിലും ജോയി സൂക്ഷിച്ചു നോക്കി. ജോയിയുടെ മുന്നിൽ മൂന്നുപേരുണ്ട്. ഒരു മെറൂൺ ഷർട്ട്, വെള്ള ഖദർ , ഇളം നീല ഷർട്ട്.. മെറൂൺ ഷർട്ട് മറ്റു രണ്ടു നിറങ്ങളേയും കെട്ടിപ്പിടിച്ചു കരയുന്നു. ഇളം നീല ഷർട്ടും ഖദർ ഷർട്ടും തിരിച്ചു ആശ്വസിപ്പിക്കുന്നു.
സംഭവങ്ങൾ ഓരോന്നായി ജോയിയുടെ മനസ്സിൽ തെളിഞ്ഞു വന്നു. ഇന്നത്തെ ദിവസം ലഹരി ഒഴുകുകയായിരുന്നു. ഷാജുവിന്‌ പിന്നാലെ വെട്ടുപോത്തും തൻറെ ദുഃഖത്തിൽ അറിഞ്ഞു പങ്കാളിയായി. ടൗണിൽ നിന്ന് വന്ന ആംബുലൻസിലെ ഡ്രൈവർക്കു ഒരു രാത്രി കഴിച്ചുകൂട്ടാൻ ധൈര്യം പകർന്നുകൊണ്ട് ഡ്രൈവർ അയ്യപ്പനോടൊപ്പം ആംബുലൻസിന്റെ ക്യാബിനിൽ അയാളുടെ തൊങ്ങലു പിടിപ്പിച്ച ഭീകര മുഖങ്ങളോടൊപ്പം.. കഥകളുടെ ഒടുവിൽ ആ ക്യാബിനുള്ളിൽ ജീവിച്ചു മരിച്ചവരുടെ മണം പിടിക്കാതെ ഷാജുവിന്റെ ശർദിൽ !! അവനെ കുളിപ്പിച്ചെടുത്തു വീട്ടിലേക്കു വിടും മുമ്പ് ഇരട്ടച്ചിറ കുളത്തിന്റെ തിട്ടയിൽ  നിന്നും കെട്ടിപ്പിടിച്ചു അവൻറെ കരച്ചിൽ!!ഏറ്റുപറച്ചിൽ !!
"ഈ ജോയിച്ചേട്ടൻ മനസ്സുരുകി ഇല്ലാണ്ടായി നിൽക്കുവാ.. വെട്ടുപോത്തേട്ടാ നിങ്ങടെ കയ്യിന്നു മേടിച്ച കാശ് എനിക്ക് വേണേൽ കൊടുക്കാരുന്നു ..എന്റെ കയ്യിലുണ്ട് ..കണ്ടോ??" അവൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും റബ്ബർ ബാൻഡ് ഇട്ട നോട്ടുകെട്ടെടുത്ത്  കാണിച്ചു.
"അതിയായ ആഗ്രഹമുണ്ട് ഇയാളെ സഹായിക്കണമെന്ന്,പക്ഷെ എന്റെ ഒരാഗ്രഹം..ജീവായുസ്സിന്റെ പകുതിയും തീർന്ന ഒരു പുരുഷനായ എനിക്ക് ഒരാഗ്രഹം.. ഇത്രയും നാൾ മറ്റുള്ളവർക്ക് വേണ്ടി ചോര നീരാക്കി. ഇനി മിച്ചമുള്ളതു ഈ കാശാണ്..ഇതും കൂടി ..വേണ്ട എനിക്കിനി ഇത് കയ്യിൽ വെച്ചാൽ ഉരുകും " തടഞ്ഞിട്ടും അവൻ ആ നോട്ടുകെട്ട്  ജോയിയുടെ പോക്കറ്റിൽ ഇട്ടു.
വെട്ടുപോത്ത്‌ ഇടിമുഴക്കികൊണ്ടു ചോദിച്ചു " എന്താ എന്റെ കുഞ്ഞിന്റെ പകുതി തീർന്ന ആയുസ്സിന്റെ ഇത്ര വലിയ ആഗ്രഹം ??"
"വേഴാമ്പൽ.. ഒരു ചുനരി ..ഒരു വസന്തം ..ഒന്ന് ഒന്നേയൊന്നു " നാക്കു തിരിയുന്നില്ലെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു.
"ഏന്തുന്ന ??" അയ്യപ്പന്റെ മുഖത്തു ചുളിവുകൾ വീണു
"ഞാനതു ജോയിചേട്ടനോട് മാത്രേ പറഞ്ഞിട്ടുള്ളു, നിങ്ങളോടു പറയാം.. പക്ഷെ എനിക്കതു വേണം.." ഷാജു കുഴഞ്ഞു മറിഞ്ഞു തറയിൽ ഇരുന്നു. ചെറുതായി മോങ്ങിക്കരയാൻ തുടങ്ങി.
വെട്ടുപോത്തും അയ്യപ്പനും ജോയിയെ നോക്കി..
" ആ അവനു ഭ്രാന്ത്!!" ജോയി കയ്യൊഴിഞ്ഞു.
"ജോയിച്ചേട്ടാ ..!! എനിക്കു നല്ല ബോധമുണ്ട് .. വിഷമം കൊണ്ടാ ഞാൻ കരയുന്നെ ".. ഷാജു വിതുമ്പി..
"എടാ നിന്നെക്കാളും ആയിരമിരട്ടി നീറി നീങ്ങുന്നവനാ ഞാൻ .. ആ എന്നോട് നിൻറെ ഊള വർത്തമാനം പറയരുത് .." ജോയി തല്ലാനോങ്ങി ..
വെട്ടുപോത്തും അയ്യപ്പനും ഇടപെട്ടു .. അവർ ഷാജുവിന്റെ അടുത്തു കുത്തിയിരുന്ന് ആശ്വസിപ്പിച്ചു.." നീ കാര്യം പറയ് മോനെ..ഞങ്ങളുണ്ട്.. ഈ ജോയിയും കാണും, പിന്നെ ഇത്രേം നാളും നിന്നോടൊപ്പം ഉണ്ടായിട്ടു നിനക്കൊരു ആഗ്രഹം വന്നപ്പോൾ.. അതെന്തായാലും ശെരി തന്നെ..ഇത്രയും നീ വിഷമിക്കുന്നുണ്ടേൽ അത് ഞങ്ങള് നടത്തി തരാം.."
"ദേ നിങ്ങളു കാര്യമറിയാതെ വെറുതെ എടുത്ത് ചാടരുത് .. ഞാൻ പോകുവാ.."
ജോയി രംഗം വിട്ടു .. അവൻ നേരെ ജേക്കബേട്ടന്റെ വീട്ടിലേക്കു നടന്നു..
നേരം കുറേ വൈകിയിട്ടാണ് വെട്ടുപോത്തും അയ്യപ്പനും തിരിച്ചു വന്നത്. അവർക്കു ജോയിയെ കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. ജോയി അവരെ വിളിച്ചു മാറ്റി ഇരുട്ടത്തേക്കു നടന്നു.
"ഹ ഈ കിണിയൊന്നു നിർത്ത്. അവനെവിടെ..?"
" ആര്  ? ഹെന്റെ ജോയി ഈ ഒരു ചെറിയ കാര്യത്തിനാണോ നീ അവനെ ഇങ്ങനെ ഇട്ടു കരയിക്കുന്നെ?" വെട്ടുപോത്ത്‌ ഊറിച്ചിരിച്ചു കൊണ്ട് ചോദിച്ചു .
"അവനെവിടെയെന്നു??" ജോയി അവരെ വകഞ്ഞുമാറ്റി പിന്നിലോട്ടു നോക്കി
ഷാജു ആംബുലൻസിന്റെ പുറകിൽ കഴുത്തുറയ്ക്കാത്ത കുഞ്ഞിനെ പോലെ ആടിയാടി നിൽക്കുന്നു. അയഞ്ഞുവീണ ഷിർട്ടിനുള്ളിൽ നിന്നും അവൻ കയ്യുയർത്തി കാട്ടി ..
"ജോയിച്ചേട്ടാ താങ്ക്സ് !! എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെടാൻ പോകുന്നു. നാളെ പോകുന്നതിനു മുന്നേ.. "
എങ്ങനെ ? ഈ ചെക്കനിതെന്തിന്റെ കേടാ ..ജോയി കാശെടുത്ത് തിരികെ നൽകി .. ഷാജു വീണ്ടും നിർബന്ധിച്ചു ജോയിയുടെ പോക്കറ്റിൽ തിരുകി .
" ഇതെന്റെ കയ്യിലിരുന്നാൽ കളഞ്ഞു പോകും, ഇന്നൊരു രാത്രി സൂക്ഷിക്കു പ്ളീസ് "
ജോയി സിഗരറ്റു കത്തിച്ചു .. എന്നിട്ടു  ആംബുലൻസിനു മുന്നിൽ വന്നിരുന്നു.
 
കണ്ണിനു മുന്നിൽ അരണ്ട വെളിച്ചത്തിൽ ഭൂലോകം എടുത്തടിച്ചു കറങ്ങുന്നു.ആംബുലെൻസ് എന്ന് തലതിരിച്ചാണോ, നേരെയാണോ  എഴുതിയിരിക്കുന്നതെന്നു ഒരു 10 വട്ടമെങ്കിലും ജോയി സൂക്ഷിച്ചു നോക്കി. ജോയിയുടെ മുന്നിൽ മൂന്നുപേരുണ്ട്. ഒരു മെറൂൺ ഷർട്ട് അതു ഷാജുവാണ് , വെള്ള ഖദർധാരി വെട്ടുപോത്ത്‌  , ഇളം നീല ഷർട്ട് അയ്യപ്പേട്ടൻ .. പോകെ പോകെ അവർ നിറങ്ങൾ മാത്രമായി ..മെറൂൺ ഷർട്ട് മറ്റു രണ്ടു നിറങ്ങളേയും കെട്ടിപ്പിടിച്ചു കരയുന്നു. ഇളം നീല ഷർട്ടും ഖദർ ഷർട്ടും തിരിച്ചു ആശ്വസിപ്പിക്കുന്നു.മെറൂൺ ഷർട്ട് കാറുമെടുത്ത് ഒരു വഴിക്കും ഖദറും നീലയും ഷർട്ടുകൾ മറ്റൊരു വഴിക്കും പോയി. കുറെ നേരം നിറമില്ലാതെ താൻ മാത്രം അവിടെയിരുന്നു. പിന്നെയെപ്പൊഴോ അഞ്ജുവിന്നടുത്തേക്കും ..
തിരിച്ചറിവിന്റെ വിതുമ്പലിൽ ജോയി പകച്ചു നിന്നു .പോക്കറ്റിൽ കിടന്ന നോട്ടു കെട്ടെടുത്ത് നോക്കി. 
അഞ്ജുവിനെ അണിയിച്ചൊരുക്കി രാവിലെ തന്നെ സ്വർഗ്ഗയാത്ര ആരംഭിച്ചു. ആംബുലൻസിനുള്ളിൽ അഗസ്റ്റിനും, ജേക്കബേട്ടനും,മേരിചേച്ചിയും  ഇവാനും കുഞ്ഞുമകളും തലകുമ്പിട്ടിരുന്നു. അയ്യപ്പേട്ടൻ ജോയിയെ  നോക്കി കയ്യുയർത്തി ചിരിച്ചു കാണിച്ചു. ജോയി മുഖം വെട്ടിച്ചു കളഞ്ഞു. വെട്ടുപോത്തിനേയും ഷാജുവിനെയും കാണുന്നില്ല. അവനെയൊന്നു കാണണം.. ചുരുട്ടികൂട്ടിയ കാശ് അതുപോലെ തന്നെ ഇടുപ്പിൽ വെച്ചിട്ടുണ്ട്, അവന്റെ മുഖത്തേക്കു വലിച്ചെറിയാൻ!!
മരണത്തിനെ യാത്രയാക്കാൻ നീണ്ട നിരയായി പോകുന്നവർക്കിടയിൽ ആംബുലൻസിനു തൊട്ടു പിന്നാലെയായി ജോയി നടന്നു.  ഇടുപ്പിൽ കരുതിയ കാശിന്റെ കനം അവന്റെ മനസ്സിനെ കീഴ്പ്പോട്ടു ആഞ്ഞു വലിച്ചിരുന്നു. പള്ളിമുറ്റത്തേക്കു കയറും മുമ്പ് ഷാജുവിന്റെ കാർ ആംബുലന്സിനെ കടന്നു പോയത് ജോയി ശ്രദ്ധിച്ചു. 
    പള്ളിക്കുള്ളിൽ അന്ത്യശുശ്രൂഷ നടക്കുമ്പോൾ ആരും ശ്രദ്ധിക്കാതെ ഒരു കോണിൽ കിടന്ന ആംബുലൻസിന്റെ പുറകിലെ A/C ക്യാബിനിൽ ആഗ്രഹങ്ങളുടെ വസന്തം ചില്ലകൾ തോറും  പടരുകയായിരുന്നു. 
   ജോയി സെമിത്തേരിയിൽ നിന്നു എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ഷാജുവിന്റെ കാർ ആംബുലൻസിനടുത്തു കിടക്കുന്നു. അയ്യപ്പൻ ഓടിവന്നു ഷാജു നൽകിയ പണം ചോദിച്ചു.
"തിരക്കാണ് .. അവരെ സെറ്റിൽ ചെയ്തു പറഞ്ഞു വിട്ടിട്ടു വേണം പോകാൻ, ജോയി ഇറങ്ങാൻ  കാത്തിരിക്കുവാരുന്നു "

ഈ പണം ചുനരിക്കു  നൽകാൻ വേണ്ടി സൂക്ഷിക്കാൻ എന്നെ ചുമതലപെടുത്തി!!.. ജീവനുള്ള ശരീരസുഖത്തിൻറെ വില ആദ്യമുതിർന്നു വീണതു ജീവനറ്റ ശരീരത്തിനു മേൽ !! എന്തൊരു വിരോധാഭാസം !! ജോയിക്ക് വെറുപ്പോ വിദ്വേഷമോ സങ്കടമോ ഒക്കെ കൂടിക്കലർന്നു അസ്വസ്ഥതയുണ്ടായി. അവൻ ആ നോട്ടുകെട്ടു കയ്യിലിട്ടു ഞെരിച്ചു.. കുറച്ചു മുമ്പ് വരെ ഇത്രയും കാശ് കയ്യിലുണ്ടായിരുന്നെങ്കിലെന്നു ആശിച്ചു, ഇപ്പോൾ അത് വെറുമൊരു  പേപ്പർ ബോൾ പോലെ  അവന്റെ വിയർപ്പിൽ കുതിർന്ന് നിലത്തേക്കു വീണു..