Tuesday, December 13, 2016

കൊക്കോപ്പുഴു

അർജുനൻ അത്താഴത്തിനു മുന്നേ ചോറ്റുപാത്രം കഴുകി വൃത്തിയാക്കി , ടവ്വൽ കൊണ്ട് തുടച്ചു ,അതിനുള്ളിലേക്ക് ചെറു ചൂടോടെ ചോറും കറികളും വിളമ്പി ഒതുക്കിവെച്ചു. ഗിരീശൻ എന്ന് കൊത്തിവെച്ച അടപ്പെടുത്തു പാത്രം അടച്ചു , പഴകിത്തുടങ്ങിയ സഞ്ചിയിലേക്കു അതു ഭദ്രമായി വെച്ചുകൊണ്ടയാൾ മുറ്റത്തേക്കിറങ്ങി . സമയം രാത്രി 9 കഴിഞ്ഞിരുന്നു . 'സോപാനം' എന്നെഴുതിയ ഇരുവശത്തേക്കു തുറക്കാവുന്ന ഇരുമ്പു ഗേറ്റിനു വെളിയിലേക്കായി അയാളാ സഞ്ചി തൂക്കിയിട്ടു. ഗേറ്റിനു പുറത്തേക്കു വെറുതെ കണ്ണോടിച്ചു ... വിജനമായ റോഡ് ... ഒരു ക്രമവുമില്ലാതെ നിൽക്കുന്ന പോസ്റ്റുകളിൽ വെളിച്ചം പതറി നിന്നു. റോഡാവസാനിക്കുന്നിടത്ത് തുടങ്ങുന്ന ലക്ഷം വീട് കോളനിയിൽ നിന്നും കലഹങ്ങളും പച്ചത്തെറികളും കേൾക്കാം .. അയാൾ ആ ഗേറ്റിൽ പിടിച്ചു കൊണ്ടു കുറച്ചു സമയം അങ്ങനേ നിന്നു ..
            "ദേ .. ചോറ് തണുക്കുന്നു .. വന്നു കഴിക്കൂ " .. ഭാര്യ വരാന്തയിൽ വന്നോർമ്മിപ്പിച്ചിട്ടു പോയി . വർഷങ്ങളായുള്ള ശീലമാണ് ഗിരീശനുവേണ്ടി ഒരു പിടി ചോറ് അത്താഴത്തിനു മുന്നേ മാറ്റി വെക്കുക ..സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് അത്താഴ പഷ്ണിക്കാരായ ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. എന്നെക്കാളും രണ്ടു  വയസ്സിനു മൂപ്പുണ്ട്  ആരോടും അധികം മിണ്ടാത്ത  എല്ലിച്ചു നീണ്ടു മെലിഞ്ഞ ഗിരീശന്. കഞ്ഞിപ്പുരയിലെ ഭാർഗവി തള്ളയുടെ - (ആരും അവരെ അമ്മേ എന്നു വിളിച്ചു കേട്ടിട്ടില്ല) - കനിവിലാണ്  ഒരു ദിവസത്തെ ആദ്യത്തെ അന്നം , അതും പതിനൊന്നു മണിക്ക് ഒരു തുടം കഞ്ഞിവെള്ളവും കൂടെ പൊങ്ങിക്കിടക്കുന്ന രണ്ടു വറ്റും കഴിക്കുന്നത് .. അപ്പോളൊരാശ്വാസമാകും . പിന്നെ ഉച്ചക്കഞ്ഞി വിളമ്പിക്കഴിഞ്ഞു വയറു നിറയെ ..ഭാർഗ്ഗവിത്തള്ള ഞങ്ങൾക്ക് വേണ്ടി കാട്ടുനെല്ലിക്ക അച്ചാറും മുളകു പൊടിച്ചതും സ്‌പെഷ്യൽ ആക്കി തരും.. പരീക്ഷാക്കാലത്ത് ചക്കയും കപ്പയുമെങ്കിലും വീട്ടിലുണ്ടാകുമെങ്കിലും ഗിരീശന്‌ അത്താഴപ്പഷ്ണിയായിരുന്നുവെന്നു ചളുങ്ങിയ ചോറ്റുപാത്രവുമായി കഞ്ഞിപ്പുരയിലേക്കു രാവിലെയുള്ള അവന്റെ പോക്കു കണ്ടാൽ അറിയാം .
   ഒരു ദിവസം ഭാർഗ്ഗവിത്തള്ള ചൊടിച്ചുകൊണ്ടു അവനെ പിള്ളേരുടെ മുന്നിൽ വെച്ച്  "നിനക്കെന്താടാ ചെക്കാ കൊക്കോപ്പുഴു ഉണ്ടോ വയറ്റില് ?" എന്നു കണ്ഠം കീറി ചോദിച്ചു.കെട്ടവരെല്ലാം കോട്ടിയ പ്ലാവില വിട്ടുപോയ പോലെ വായ തുറന്നു ആർത്തു ചിരിച്ചു. അന്നുതൊട്ട് അവനു 'കൊക്കോപ്പുഴു' എന്നു പേരും വീണു. അതിനുശേഷം ആ സ്‌കൂളിൽ അവനെ ഗിരീശാ എന്നു വിളിക്കാൻ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു . ഒരിക്കൽ സബ്‌ജില്ലാ സ്പോർട്സ് മത്സരം നടക്കുകയായിരുന്നു , ഞങ്ങടെ സ്കൂളിലെ ഏറ്റവും വലിയ ഓട്ടക്കാരനായിരുന്നു ഗിരീശൻ . നൂറു മീറ്റർ ഓട്ട മത്സരം തുടങ്ങും മുമ്പു തന്നെ 'കൊക്കൊ കൊക്കൊ കൊക്കോപ്പുഴു ' എന്നു പിള്ളേരു ആർത്തു വിളിച്ചു. പെൺകുട്ടികളും ടീച്ചർമാരുമൊക്കെ അവനെ ചൂണ്ടി ചിരിക്കുന്നത് കണ്ടിട്ട് എനിക്കു സങ്കടം സഹിക്കാനായില്ല. ഞാൻ 'ഗിരീശൻ ..ഗിരീശൻ ' എന്നുറക്കെ ഉച്ചത്തിൽ വിളിച്ചു .
                "എടാ അവൻ്റെ പേര് രജിസ്റ്ററിൽ പോലും കൊക്കൊപ്പുഴു എന്നാക്കി .. നിയറിഞ്ഞില്ലേ ?" അടുത്ത് നിന്നവൻ മുതുകിനു തോണ്ടിക്കൊണ്ടു പറഞ്ഞു.. പിന്നെ അവന്റെ കൂടെയുള്ള കുറെയെണ്ണം പൊട്ടിച്ചിരിച്ചു. രജിസ്റ്ററിൽ കോളം തിരിച്ചെഴുതിയ 'കൊക്കൊപ്പുഴു' എന്ന പേരു മനസ്സിലേക്ക് വന്നു. ഹാജർ വിളിക്കുമ്പോൾ .. അസംബ്ലിയിൽ വിളിക്കുമ്പോൾ ..ഇപ്പോൾ സമ്മാനം കിട്ടുമ്പോൾ കോളാമ്പിയിലൂടെ വിളിക്കുമ്പോൾ ..എനിക്ക് ഭാർഗ്ഗവിത്തള്ളയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. .
വിസിൽ കേട്ടു  .. ഗിരീശൻ മിന്നായം പോലെ ഫിനിഷിങ് ലൈൻ കടന്നു പോയി.. ചുറ്റും നിന്ന് 'കൊക്കൊപ്പുഴൂ കീ ജയ് ' .. വിളികൾ ഉയർന്നു കേട്ടു .ഗിരീശൻ കുനിഞ്ഞു മുട്ടുകാലിൽ കൈയൂന്നി നിന്നണച്ചു .. പുറകിൽ വളരെ പുറകിൽ ചിലരൊക്കെ എത്തുന്നതേയുള്ളു.. ടീച്ചർമാരും അദ്ധ്യാപകരും പിന്നാലെ പിന്നാലെ ഓടി ഫിനിഷ് ചെയ്യുന്നവർക്കു ഗ്ലൂക്കോസുമായി പോകുന്നതു കണ്ടു. ഗിരീശനെ ആരും ശ്രദ്ധിക്കുന്നതേയില്ല ..ഗ്ളൂക്കോസ് ആർത്തിയോടെ മോന്തുന്നവരെ കണ്ടപ്പോൾ മനസ്സിലായി PTA ഫണ്ടിലേക്ക് ഉദാരമായി കൈയഴച്ചു സംഭാവന നൽകുന്നവരുടെ സത്പുത്രന്മാർ.. ഗിരീശൻ  കഞ്ഞിപ്പുരക്കു നേരെ നടന്നു. ഞാനും പിന്നാലെ വെച്ചു പിടിച്ചു.
വെന്തു തുടങ്ങിയ തിളച്ചുമറിയുന്ന ഒരു തവി കഞ്ഞി കോരി അല്പം അച്ചാറും ചേർത്ത് കൈവിരലു പൊള്ളുന്നതും നാക്കിലെ തോലു പോകുന്നതുമറിയാതെ  ആർത്തിയോടെ വിഴുങ്ങുകയാണ് ഗിരീശൻ.
"കൂടിയവന്മാരുടെ മക്കൾക്കേ ബ്ലുംകോസ് ഉള്ളൂ " .. ഭാർഗ്ഗവിത്തള്ള പിറുപിറുത്തു .
   "200 മീറ്റർ ഓട്ടത്തിനുള്ളവർ എത്രയുംപെട്ടെന്നു ഗ്രൗണ്ടിൽ എത്തുക" കോളാമ്പിയിലൂടെ സുരേന്ദ്രൻ സാറിന്റെ ശബ്ദം തെറിച്ചു വീണു. ഗിരീശനത് കേട്ടില്ല എന്നെനിക്കു മനസ്സിലായി. . ഭാർഗ്ഗവിത്തള്ള അറിഞ്ഞിട്ടും കൂടിയുണ്ടാകില്ല ..ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു മനസ്സിൽ .. ഞാനും അവനോടു പറഞ്ഞില്ല..അവസാന വറ്റും കഴിച്ചു കഞ്ഞിവെള്ളം മൊത്തിക്കുടിക്കുന്ന അവൻ്റെ മുതുകിലേക്കു ഒരു ചൂരൽ ശീൽക്കാരത്തോടെ വന്നുവീണു ..
" ഭ .. എഴുന്നേൽക്കെടാ .. ഇവിടെ വന്നിരിക്കുവാണോ ? നിന്നെക്കൊണ്ടു ഈ സ്‌കൂളിനു ആകെകിട്ടുന്ന ഒരുപയോഗം ഓട്ടത്തിനാ ..24 മണിക്കൂറും തീറ്റിയെന്നൊരു വിചാരമേയുള്ളു..'കൊക്കൊപ്പുഴു" ..സുരേന്ദ്രൻ സാറിന്റെ കണ്ണുകളിൽ നിന്നഗ്നിയും ചെവിയിൽ നിന്നു പുകയും വരുന്നതു സത്യമായിട്ടും അന്നു കണ്ടു.
   പെട്ടെന്നുണ്ടായ അതിക്രമത്തിൽ തെറിച്ചുപോയ ചോറ്റുപിഞ്ഞാണം കളഞ്ഞ്  കൈകൾ  നിക്കറിൽ തുടച്ചു നിറകണ്ണുകളോടെ അവൻ ഓലപ്പുരയിൽ നിന്നു പുറത്തേക്കിറങ്ങി. സുരേന്ദ്രൻ സാറിന്റെ ചൂരലിനു വീശിയാൽ എത്താതാവുന്ന ദൂരത്തിലായിരുന്നു ഞാനും ..അതുകൊണ്ടു തന്നെ അപകടം മണത്ത് ഞാൻ മൂത്രപ്പുര വഴി ഗ്രൗണ്ടിലേക്ക് ഓടി.
          ഞാനെത്തുമ്പോഴേക്കും വിസിൽ മുഴങ്ങി.. കൂടെ ഓടുവാൻ നിന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ടു ഗിരീശൻ ചീറ്റപ്പുലിയെപ്പോലെ പാഞ്ഞു. ആരവങ്ങൾക്കിടയിലൂടെ , അവൻ്റെ വട്ടപ്പേരു വിളിച്ചു കളിയാക്കുന്നവർക്കിടയിലൂടെ , പിന്നിലായി ഓടിവരുന്നവർക്കു ഫിനിഷിങ് കഴിഞ്ഞാലുടൻ നൽകാൻ നിറഞ്ഞിരിക്കുന്ന ഗ്ളൂക്കോസ് പാനീയങ്ങൾക്കിടയിലൂടെ ... ഫിനിഷിങ് ലൈൻ കഴിഞ്ഞിട്ടും ഗിരീശൻ പക്ഷെ ഓട്ടം  നിർത്തിയില്ല.. ദൂരേക്ക് ..ദൂരേക്ക് .. അവൻ ഗ്രൗണ്ട് കടന്ന് , ചെമ്മൺ പാത താണ്ടി വയലേലകളിലൂടെ എല്ലാവരും വായ പൊളിച്ചു നോക്കി നിൽക്കേ കൺവെട്ടത്തു നിന്നും ഉച്ചവെയിലിൽ തിളയ്ക്കുന്ന മഞ്ഞപൂത്ത വയലിനു നടുവിലെവിടെയോ മാഞ്ഞു പോയി .. സുരേന്ദ്രൻസാർ ചൂരൽ വീശി നിലത്തെറിഞ്ഞു അരക്കു കയ്യും കൊടുത്തു തോറ്റുനിന്നു . അതുകണ്ടതും ഞാൻ ആഞ്ഞു കൈകൊട്ടി.. നിർത്താതെ കൈകൊട്ടിക്കൊണ്ടേയിരുന്നു ..
കഞ്ഞിപാത്രം നിറയെ ചേമ്പു പുഴുങ്ങിയതുമായാണ് പിറ്റേന്നു ഞാൻ വന്നത് , ഗിരീശനെ നന്നായി ഒന്നഭിനന്ദിക്കാൻ കൊതിയായി .. എല്ലാവരുടെയും പേടി സ്വപ്നമായ സുരേന്ദ്രൻ സാറിനെ നാണം കെടുത്തിയ ഒരു വലിയ ധീരനായകനെ കണ്ടതിലുള്ള അത്ഭുതാവേശം മനസ്സിൽ നിറഞ്ഞുനിന്നു .
കഞ്ഞിപ്പുരയിൽ വിറകുകീറുകൾ എരിഞ്ഞു കനലായും കരിയായും മാറി, ചാക്കുനൂലുകൾക്കിടയിൽ ശ്വാസംമുട്ടി റേഷൻ കടയിൽ നിന്നും പ്രയാണം തുടങ്ങി ഇവിടെ തിളച്ച വെള്ളത്തിലേക്കു വീണു മൃതിയടഞ്ഞ അരിമണികൾ ജന്മസാഫല്യം നേടിയ പോലെ വാർപ്പിനു മുകളിലൂടെ ചാടി പുറത്തേക്കു നോക്കിത്തുടങ്ങി ..ഗിരീഷനെ കണ്ടതേയില്ല.. വൈകിട്ട് അവന്റെ വീടന്വേഷിച്ചു കുറേ നടന്നു.. 3 പുഞ്ചകൾക്കപ്പുറത്ത് ഓലമേഞ്ഞ കൂരയിലിരുന്നു ഒടിഞ്ഞുകുത്തിയ ഒരു കിഴവിത്തള്ള നെറ്റിചേർത്ത്‌ കൈപിടിച്ചു 'ഗിരീശാ' എന്നെന്നെ നോക്കി വിളിച്ചു.
"ആ നായ വന്നോ ?"
വീട്ടിനു പുറകിൽ നിന്നും കമ്പൊടിയുന്ന ശബ്ദത്തോടൊപ്പം ഒരു മുരൾച്ച കേട്ടു .. വീടെത്തിയിട്ടാണ് പിന്നെ ഞാൻ നിന്നത് ..
   എൻ്റെ കൈകാലുകൾ വളർന്നു, മീശ മുളച്ചു, ചുണ്ടിനു കീഴെ കുറച്ചു സ്ഥലം വെറുതേ ബാക്കി വെച്ചുകൊണ്ട് താടിരോമങ്ങൾ തലങ്ങും വിലങ്ങും പൊന്തി വന്നു. ടൗണിലേക്കുള്ള ബസ് പിടിക്കാൻ ഗിരീശൻ ഓടിയ വഴിയിലൂടെ നടക്കുമ്പോൾ മുട്ടപ്പൂക്കൾ വെള്ളയും മഞ്ഞയും സമം കലർത്തി വിടർന്നു നിന്നാടുന്നു .. കുഞ്ഞുനാളിൽ മനസ്സിൽ കയറിക്കൂടിയ ഗിരീശനെന്ന സ്നേഹവും, ആരാധനയും, വേദനയും ... എങ്ങനേയും കണ്ടുപിടിക്കണം .. പോലീസ് , ബസ് കണ്ടക്ടർ , പോസ്റ്റുമാൻ , ഡ്രൈവർ .. ഇവരെല്ലാം ഓരോദിവസവും എത്രയേറെ മുഖങ്ങൾ കാണുന്നുണ്ടാകും, ഇതിലേതെങ്കിലും ഒരു ജോലിക്കു വേണ്ടിയാണ് ഈ യാത്ര..
ആഗ്രഹിച്ചതുപോലെ പോസ്റ്റുമാനായി, അന്നുമുതൽ അന്വേഷണവും തുടങ്ങി.. ലക്ഷോപലക്ഷം മേൽവിലാസങ്ങൾക്കിടയിൽ നിന്നൊരു പേരിനു വേണ്ടിയുള്ള തിരച്ചിൽ.. നടന്നു നടന്നു വർഷങ്ങൾ തീർത്തു, അന്നു ഗിരീശൻ സ്കൂളിൽ ഉപേക്ഷിച്ച സഞ്ചിയും ചോറ്റു പിഞ്ഞാണവും മാത്രമാണു ആകെ അടയാളമായി കയ്യിലുള്ളത്.. അവ രണ്ടും ഈ കൊഴിഞ്ഞുപോയ വർഷങ്ങൾക്കിടയിൽ രൂപവ്യത്യാസം വരുത്താതെ പലവുരു മാറ്റി..
സർവീസ് അവസാനിക്കാൻ 2 വർഷങ്ങൾ മാത്രം ബാക്കി നിൽക്കുന്നു.. ചേക്കേറിയ കൂടുകൾക്കു മുന്നിലെല്ലാം ഒരു രാത്രിപോലും ഒഴിയാതെ ഗിരീശന്‌ തൻ്റെ ചോറിൻറെ ഒരു പങ്ക് നീക്കി വെച്ചിട്ടുണ്ട്. എല്ലാ രാവിലെകളിലും പിന്നാമ്പുറത്തേക്കു തട്ടുന്ന പഴഞ്ചോറ് ഭാര്യക്കു മാത്രം പേരറിയാവുന്ന കുറേ പക്ഷികളും പൂച്ചകളും വന്നു കഴിച്ചിട്ടു പോകും.. ഇതിപ്പോൾ ആറാമത്തെ ട്രാൻസ്ഫർ , പ്രമോഷനോടെ..
പിറ്റേന്നു സഞ്ചിയെടുക്കുമ്പോൾ ഭാരമില്ലായ്മ .. ചോറ്റുപാത്രം കാലിയാണ്.. ഭാര്യ എൻ്റെ മുഖത്തു വിടർന്ന സന്തോഷം കണ്ടന്തിച്ചു നിന്നു .. ഞാൻ പുറത്തേക്കു വേഗം നടന്നു റോഡിലിറങ്ങി ചുറ്റും നോക്കി ..
  " എന്തു പറ്റി മാഷേ ? എന്തേലും മോഷണം പോയോ? ഇവിടെയടുത്ത് രണ്ടു വീട്ടിൽ ഇന്നലെ കള്ളൻ കയറി എന്ന് കേട്ടു ... സൂക്ഷിച്ചേക്കണേ ആ കോളനിയിലെ കള്ളൻ കീരി വെളിയിലിറങ്ങീന്നു സ്റ്റേഷനിൽ പറഞ്ഞുകേട്ടു ."
അടുത്ത വീട്ടിലെ പി സി ദിനേശനാണ് .. ഞാൻ ഒന്നുമില്ല എന്നു തോളു കുലുക്കി.. അന്ന് രാത്രി ഗിരീശനുള്ള അത്താഴം ഗേറ്റിനെ ഏൽപ്പിച്ചു ലൈറ്റുകളണച്ച് ഇരുട്ടത്ത് കണ്ണും മിഴിച്ചിരുന്നു.. തങ്ങളുടെ അതിർത്തി വെട്ടിച്ചു കടന്ന ഏതോ ഒറ്റയാൻ നായയെ ഗ്യാങ്ങു തിരിഞ്ഞു ഇവുടുള്ള നായ്ക്കൾ ഓടിച്ചിട്ടു പെരുമാറുന്ന കോലാഹലം കേൾക്കാം .. നിലാവ്‌ നിഴലും വാവലു തീറ്റയും തേടിയലഞ്ഞു.. ഭാര്യ വന്നു തട്ടിവിളിക്കുമ്പോഴാണ് കണ്ണു തുറന്നതു. അവളുടെ കയ്യിൽ ഒഴിഞ്ഞ ചോറ്റുപാത്രം.
"ഉറങ്ങിപ്പോയല്ലോ ..ഒന്നു കാണാൻ കഴിഞ്ഞില്ലാലോ ഗിരീശാ ..ഇതു നീ തന്നെയാണോ ?"
" മാഷേ ഇന്നു രാത്രി ഇവിടെ എന്തു ബഹളം കേട്ടാലും പുറത്തിറങ്ങേണ്ട.."
ചിന്തകളെ മുറിച്ചുകൊണ്ട് മുറ്റത്ത് നിന്നും ദിനേശൻ പി സി വിളിച്ചു പറഞ്ഞു..
ഞാൻ എഴുന്നേറ്റു മുറ്റത്തേക്കു ചെന്നു ..
" അവനേ .. ആ കീരി ... കീരിയെ ഓടിച്ചിട്ടു പിടിക്കുന്നവനാ പോലും.. ആയാലെന്താ ? അവൻ കൊത്തി കൊത്തി മുറത്തേൽ കയറിയാ കൊത്തിയേ .. വീടിൻ്റെ പിന്നാമ്പുറത്തു കഴുകിയിട്ടിരുന്ന രണ്ടു ജോഡി യൂണിഫോം അവനടിച്ചോണ്ടു പോയി.. കഴിഞ്ഞതവണ അവനെ പിടിച്ചതിന്റെ പണിയാകും.. ഇന്നലെ ഓഫ് ആയതു കൊണ്ട് കഴികിയിട്ടതാ .. ഇന്നിനിയെന്തോയിട്ടൊണ്ട് പോകും ??
ദിനേശൻ പിന്നെയും എന്തൊക്കൊയോ പിറുപിറുത്തു വഴിയിൽ നിന്ന കുറ്റിച്ചെടിയെ തൊഴിച്ചുകൊണ്ടു അപ്പുറത്തേക്കു പോയി ..
                                      കഴിഞ്ഞ രാത്രിയിലും  ഉറങ്ങിപ്പോയി . ഇന്നിതുവരെ താമസിച്ച സ്ഥലത്തതൊന്നും സഞ്ചിയും ചോറും ആരും തൊട്ടിട്ടില്ല..ഇനിയാ കള്ളൻ ?? എന്തായാലും ഇന്നു കണ്ടുപിടിച്ചിട്ടു തന്നെ.
പുറത്തു ഇരുട്ടിനെ മഞ്ഞുവീണു തണുപ്പിച്ചുകൊണ്ടിരുന്നു. അവളറിയാതെ അലമാരയിൽ കൊടിമുണ്ടിനു പുറകിൽ ഒളിച്ചുവെച്ചിരുന്ന മരുമകൻ സമ്മാനം തന്ന ഫോറിൻ ധൈര്യം പുറത്തെടുത്തു രണ്ടെണ്ണം കഴിച്ചു. മണിക്കൂർ സൂചിയും മദ്യവും ഒരേദിശയിൽ താഴ്ന്നുകൊണ്ടേയിരുന്നു.
 പുറത്തു റോഡരികിൽ നിന്ന ബദാം മരത്തിൻറെ ചില്ലയിൽ നിന്നു വാവലുകൾ പട പടാന്നു ചിറകടിച്ചു പറന്നുപോയി.
നോക്കുമ്പോൾ ഗേറ്റിനരികിൽ ഒരു രൂപം, ഉറഞ്ഞു നിന്ന മഞ്ഞിനോടൊപ്പം രക്തവും ഒരു നിമിഷം നിന്നുപോയി. പിന്നെ മെല്ലെ ചൂടു പിടിപ്പിച്ചുകൊണ്ടു ഹൃദയം അതി സമൃദ്ധമായി പ്രവർത്തിച്ചു. വരാന്തയിലേക്കു ശബ്ദമുയർത്താതെ എത്തിയപ്പോഴേക്കും മെല്ലിച്ചു നീണ്ടു കറുത്ത ആ രൂപം തലയുയർത്തി അകത്തേക്കു നോക്കികൊണ്ടുതന്നെ ആ ചോറ് മുഴുവൻ വാരിക്കഴിച്ചു ..സഞ്ചി തിരികെ തൂക്കി ഗേറ്റിൽ പിടിച്ചുകൊണ്ടു അയാൾ അങ്ങനെ ഒരു സെക്കൻഡ് നിന്നു .. എൻ്റെ ഉള്ളം കാലിൽ നിന്നു ഒരു തരിപ്പ് ഉള്ളിലേക്കു ഇരച്ചു കയറി. ..ഗിരീശൻ  ..
                       " ഗിരീശാ .."
ഒച്ച വലുതായിരുന്നില്ലെങ്കിലും അവനതു കേട്ടു കാണും.. അവൻ രണ്ടടി പിന്നിലേക്കു വെച്ചു .. പിന്നെ ഇരുട്ടിനും മഞ്ഞിനുമിടയിലൊരു വഴി കീറികൊണ്ട് ദൂരേക്കു നടന്നു. ഞാൻ മുറ്റത്തേക്കു പാഞ്ഞു ചെന്നു . ഗേറ്റ് തുറന്നു റോഡിലേക്കിറങ്ങുമ്പോഴേക്കും വളരെയകലെയല്ലാതെ ഒരു നിഴൽ മാത്രമായി ആ രൂപം വേഗത്തിൽ നടന്നു നീങ്ങുന്നു.
                  "കൊക്കോപ്പുഴു "...  ജീവിതത്തിൽ ആദ്യമായി ഞാനുറക്കെ ആ പേരു വിളിച്ചു
അതു കേട്ടതും അവനൊന്നു നിന്നു . എന്നെ തിരിഞ്ഞു നോക്കി. ഞാൻ ചവുട്ടി നിന്ന നിലത്തു നിന്നും സന്തോഷം ഒരു കൊടുമുടി തീർത്ത് എന്നെയുയർത്തി .. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഒരു നിമിഷം.
പെട്ടെന്നു ബൂട്ടിട്ട കാലടികൾ ചുറ്റുനിന്നും കേട്ടു ..
" മാഷേ അകത്തേക്കു പൊക്കോ... ഇവൻറെ കാര്യം ഞങ്ങളേറ്റു "
ദിനേശനും മറ്റു രണ്ടുപേരും എന്നെക്കടന്നോടി ..
"അതെൻറെ ഗിരീശനാ .. ഒന്നും ചെയ്യരുതേ.." എന്ന് അവരോടൊപ്പമെത്താൻ  കിണഞ്ഞോടി പറയുമ്പോഴേക്കും മഞ്ഞിൽ മൂന്ന്  നീർച്ചാലുകൾ തീർത്തുകൊണ്ടു ഒഴുകിയെത്താനാകാതെ വഴിയിലെങ്ങോ വരണ്ടുപോയ എന്നെയുപേക്ഷിച്ചവർ മറഞ്ഞിരുന്നു. കുറേ ദൂരം ആ വഴിയിലൂടെ മുന്നോട്ടു തന്നെ നടന്നു .
റോഡ് മൂന്നായി പിരിഞ്ഞു പോകുന്നു , കയ്യിനും കാലിനും ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.. ചെവിയൂതിയടക്കുന്ന മഞ്ഞുണ്ട്.. തിരികെ മെല്ലെ ചെന്ന് ഗേറ്റിനു വെളിയിൽ തലങ്ങും വിലങ്ങും നടന്നു .. നേരം വെളുക്കുവാൻ ഇനി അധികദൂരമില്ല ... മനസ്സു നിറയെ ഗിരീശനാണ് .. നല്ല ഓട്ടക്കാരനാണെന്നറിയാം .. പക്ഷെ പോലീസുകാരൻ ദിനേശൻ ഒരു കുറുക്കനാണ് , അവൻ്റെ വീട്ടിൽ കയറി പണി പറ്റിച്ച സ്ഥിതിക്ക് എങ്ങനെയും പിടിക്കുക എന്നതു ഈ കോളനിയിലെ അവൻ്റെ അന്തസ്സിനെതിരെ നിൽക്കുന്ന വെല്ലുവിളിയാണ്. പോരാത്തതിന് നല്ല ചെറുപ്പവും. പിടിച്ചാൽ അവനെയിടിച്ചു പതം വരുത്തും ..
ഗിരീശന് ആരെങ്കിലുമുണ്ടോ ഇവിടെ ? ആ കോളനിയിൽ ആരെങ്കിലും കാണും.. അവുടുന്നല്ലേ വന്നത്?
ഏതായാലും കുറച്ചുകൂടിക്കഴിഞ്ഞു സ്റ്റേഷനിലേക്ക് ഒന്നു വിളിച്ചു നോക്കാം.. ഒരു പോസ്റ്റ്മാഷ് ചെന്നാലേതായാലും ജാമ്യം കിട്ടുമല്ലോ ..
അർജുനൻ വരാന്തയിലേക്കു കയറി.. ചാരുകസേരയിലിരുന്നു . നല്ല ക്ഷീണമുണ്ട് . വർഷങ്ങൾ നടന്നു തീർത്ത മാംസപേശികൾ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു.
     " മാഷെ ..മാഷേ .."
വെയിലു വീണിരിക്കുന്നു . .ദിനേശനാണ് , തേച്ചു വടിയാക്കിയ യൂണിഫോമൊക്കെ ഇട്ടു നിറചിരിയോടെ മുന്നിൽ നിൽക്കുന്നു.
ദിനേശൻ അകത്തേക്ക് നോക്കി
 " ചേച്ചി .. ഒന്നിവിടം വരെ വായോ ..സത്യത്തിൽ ചേച്ചിയോടാണ് നന്ദി പറയേണ്ടത്. ഇവിടെ ഗേറ്റിൽ മാഷ് വെക്കുന്ന ചോറു കഴിക്കുന്നത് ആ കള്ളനാണോ എന്നൊരു സംശയം ചേച്ചി വീട്ടിൽ എൻ്റെ ഭാര്യയോട് പറഞ്ഞാരുന്നു ..ഞങ്ങളു പോലീസുകാരുടെ ഒരു ചെറിയ മയക്കുവെടിയുണ്ട്, കഴിച്ചാൽ മാണ്ടു പോകും .. അതു ചേർത്താ ഇന്നലെ അവൻ മിണുങ്ങിയത്, ഇനി അവനെക്കൊണ്ടൊരു ശല്യം ഈ കോളനിക്കാർക്കുണ്ടാകാത്തതില്ല.."
   അർജുനൻ മെല്ലെ എഴുന്നേറ്റു .. ശരീരം മുഴുവൻ ഒരു വരിഞ്ഞു മുറുക്കലനുഭവപ്പെട്ടു .
 " കള്ളൻ കീരി എന്നറിയപ്പെടുന്ന ഗിരീശൻ എന്നാണോ നിങ്ങടെ റെക്കോർഡിൽ "
ദിനേശൻ വാ തുറന്നു അർജുനനെ നോക്കി
"അതെ.. പക്ഷെ.. അല്ല പത്രത്തിൽ വായിച്ചറിയാനും വേണ്ടിയുള്ള വലിയ കള്ളനൊന്നുമല്ല .. ഒരു ശല്യം .. ഒരു വിര .. " ദിനേശൻ ഏതോ വാക്കിനു വേണ്ടി തപ്പി ..
"കൊക്കൊപ്പുഴു " .. ??
"അതന്നെ മാഷേ ..കൊക്കോപ്പുഴു " ദിനേശനു പറയാൻ നാവിന്റെ തുമ്പിലിരുന്ന പേര് കിട്ടിയപ്പോൾ സന്തോഷം കൊണ്ടു കണ്ണു വിടർന്നു..
 അർജുനൻ ഉരുണ്ടുകയറിയ മാംസപേശികളെ വലിച്ചു നിവർത്തി കൈവീശി ഒരൊറ്റയടി ഭാര്യയുടെ ചെകിട്ടിനു പൊട്ടിച്ചു.
ദിനേശൻ ഇരുന്നിടത്തു്നിന്ന് അഗ്നി മിസൈൽ പോലെ ഒന്നു കുതിച്ചു പൊന്തി ഇരു കാലിൽ നിന്നു .
"ചേച്ചി " എന്നു വിളിക്കാൻ തുടങ്ങിയതാണ് .. പക്ഷെ ഒന്നും മിണ്ടാതെ പെട്ടെന്നു പുറത്തേക്കിറങ്ങിപ്പോയി ..
അർജുനൻ പുറത്തെ പൈപ്പിൽ നിന്നു കൈകൾ കഴുകി മുണ്ടിൻറെ വായ്ത്തലയിൽ തുടച്ചു .. പിന്നെ ഗേറ്റു തുറന്നു കോളനിയെ ലക്ഷ്യമാക്കി നടന്നു ..


















Friday, August 7, 2015

ഓലക്കീറ്

'ഹെന്തു സുന്ദരിയാ അവൾ , ശോ  ..' ഞാൻ കയ്യെത്തിപിടിച്ചു ഒരു ഓലക്കീറെടുത്തു ചവച്ചരച്ചു .. പിന്നെ പച്ചനിറത്തിൽ തുപ്പി ..
അവളുടെ പുറകെ നടന്നു തീർത്ത വഴി നിവർത്തിവെച്ചു കണക്കുകൂട്ടി ..ഏകദേശം 280 km .. 
'ഹെന്റെ ദൈവമേ.. ഇത്രേം സൗന്ദര്യമുള്ളവരെ സൃഷ്ടിച്ചോ , പക്ഷെ ഒരപേക്ഷ .. അതിന്റെയൊക്കെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രം എന്നെപോലുള്ള പാവങ്ങളുടെ മുന്നിലേക്കു വിടാവൂ .. ഇതിപ്പോ ദിവസം എത്രയായിന്നാ.. ഇതിനൊരു തീരുമാനം വേണ്ടേ "
 വേണ്ടാ വേണ്ടാന്നു എത്ര വിചാരിച്ചാലും  വീണ്ടും വീണ്ടും എന്റെ കാലുകൾ അവളുവരുന്ന വഴിയിൽ കൊണ്ടുനിർത്തും ..
ദേ വരുന്നു പണ്ടാരം .. (  ദേ background music : അനുരാഗത്തിൻ വേളയിൽ .. വരമായി വന്നൊരു സന്ധ്യയിൽ .. ) ദിതിപ്പൊ എവുടുന്നാ ..
നെഞ്ചു പട പാടാന്നു മിടിക്കാൻ തുടങ്ങി ..വയറ്റിനകത്തൊരു ആന്തൽ .. കണ്ണിലൊരു ഇരുട്ടും കയറി .. ഇന്നു രണ്ടും കല്പിച്ചാ .. ഇന്നവളോടു ഞാൻ മിണ്ടിയിട്ടെയുള്ളൂ .. അതാകണം പതിവില്ലാത്തൊരു വിറയൽ .. ദൈവമേ വിറയലുമുണ്ടല്ലോ .. ഇവളിതു വെല്ലതും അറിയുന്നുണ്ടോ ?
കയ്യിലെ ചവച്ചരച്ച ഓലക്കീറ് കളഞ്ഞു ഡീസന്റ് ആയി നിന്നു .. 
അവളടുതെത്തി .. ഹും .. എന്നത്തെയും പോലെ ഞാൻ മിണ്ടാതെ നിന്നു .. 
അവളെന്നെ കടന്നുപോയി .. കയ്യെത്തുന്ന ഉയരെ നിന്ന ആ ഓലയിലെ അവസാന ഓലക്കീറ് വലിച്ചെടുത്തു .. എല്ലാ പ്രണയ സീനിലെയും പോലെ കാറ്റുവീശി .. 
                                 'ടപ്പ് ' തലയ്ക്കു പിന്നിലോരടികിട്ടി ..
ഞാൻ പേടിച്ചു തിരിഞ്ഞു .. ഹും ദേഷ്യം പിടിച്ചിട്ടാകണം ആ കാറ്റിലുലഞ്ഞു മടലു മാത്രമായി മാറിയ ഓല തന്ന പെടയാ .. ആ ആവേശത്തിൽ , ചെറിയ വേദനയിൽ രണ്ടും കല്പിച്ചങ്ങു പറഞ്ഞു ..
              'ഒന്നു നിന്നേ ..'
അവളു നിന്നു മോനേ .. പണി പാളി .. ഇനിയെന്താപ്പോ പറയുക ..
ഏതോ കാന്തികവലയത്തിലെന്നപോലെ ഞാൻ അവളുടെ അടുത്തേക്കു തന്നെ പോവുകയാണല്ലോ .. കാലേ വേണ്ടാ ..
(എവുടുന്നന്നറിയില്ല പെട്ടെന്നു background music വീണ്ടും : അവളു വേണ്ട്രാ .. ഇവളു വേണ്ട്രാ ..)
ഒന്നും പറയാൻ കിട്ടുന്നില്ല .. തൊണ്ടയിലെ വെള്ളം വറ്റുന്നു ..
പിന്നെ കയ്യിലിരുന്ന ആ ഓലക്കീറ് ഞാൻ അവൾക്കു നേരെ നീട്ടി ..
അവളു മുഖം ചുളിച്ചു ( എഹ് .. വൃത്തികെട്ട ഭാവം ..)
"ഏതോ ക്ഷുദ്ര ജീവി ഓല തിന്നു തെങ്ങുണങ്ങുണൂന്നും പറഞ്ഞു അച്ഛാച്ചൻ രാവിലെ തെങ്ങിനെല്ലാം ഫുരിടാൻ അടിചാർന്നു .. എനിക്കെങ്ങും വേണ്ടാ "
എന്റെ നെഞ്ചൊന്നു നിലച്ചു .. തിരിഞ്ഞു വേഗത്തിൽ നടന്നു .. 
പോകുന്ന വഴി പള്ളി സെമിത്തേരിയും , ഖബർസ്താനും, പൊതുശ്മശാനവും കണ്ടതായൊരോർമ്മ ..