Monday, December 29, 2025

കാലൻ കൂവുമ്പോൾ

                          വെളുപ്പിനെ മൂന്നു മണിയോടടുപ്പിച്ചാണ് ചെങ്കാലത്തോട് മുസ്ലിം ജമാഅത്തിനു സമീപം അത് സംഭവിച്ചത് !! പള്ളിക്കമ്മിറ്റിക്കാർ ചേർന്നു ഒരു കള്ളനെ പിടികൂടിയിരിക്കുന്നു.. അതും തൊണ്ടിമുതലോടു കൂടി..
                   തെരുവ്നായ്ക്കൾ  മത്സരിച്ചു ഓരിയിട്ടുകൊണ്ടേയിരുന്നു..

                              പള്ളിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മൊയ്‌തീൻകാക്ക പുറത്തുനിന്നുള്ള  അലറിവിളിയും ബഹളവും കേട്ട്  എന്തെന്നറിയാതെ ഞെട്ടി എഴുന്നേറ്റു.. രാത്രിയിലെപ്പോഴോ അരയിൽ നിന്നൂർന്നുപോയ കള്ളിമുണ്ടു ചുറ്റി ഉറക്കം വിടാത്ത കണ്ണുകളുമായി പള്ളിയിലെ അകത്തും പുറത്തുമുള്ള എണ്ണമറ്റ ലൈറ്റുകൾ തെളിയിച്ചു..പിന്നെ തലയിലൊരു തോർത്തുമിട്ടു ടോർച്ചുമെടുത്ത്  വേഗം പുറത്തേക്കിറങ്ങി..
നായ്ക്കൾ കൂവലിനു ഒന്നുകൂടി ശക്തി കൂട്ടി.. 
 " ഹലാഖിലെ പന്നി പട്ടികള് .. ഓർക്കു ബാങ്ക് ബിളിച്ചാലും ഇതന്നെ പണി..ഒന്നീണത്തി നീട്ടി ബിളിക്കാ തുടങ്ങോ ..അപ്പൊ ആ ശെയ്ത്താന്മാര് തൊള്ള കീറി കൂടെ കൂവാൻ തുടങ്ങും !! ഓര ബിചാരം ഞമ്മള് നബിദിനത്തിനു മാപ്പിള പാട്ടു മത്സരത്തിന് നിക്കാണെന്നാ ??കള്ള ഹിമാറുകള് .."
പള്ളിമുറ്റത്തിന് താഴെയുള്ള റോഡിൽ  നിന്നും വീണ്ടും അമറലിന്റെയും ഞെരുങ്ങലിന്റെയും ശബ്ദങ്ങൾ .. മൊയ്തീൻ കാക്ക റോഡിലേക്ക് ടോർച്ചടിച്ചു. പള്ളികമ്മീറ്റിലെ തിന്നുകൊഴുത്തു  പോത്തുട്ടികളെ പോലുള്ള മൂന്നു നാലു   ശെയ്ത്താന്മാര്  ആണെന്നു തോന്നണു  ആരെയോ പൂണ്ടടങ്ങം കെട്ടിപിടിച്ചോണ്ട് നിൽക്കുന്നു !!.പെരുന്നാളിനു പള്ളിയൊന്നു അടിച്ചിടാൻ സഹായിക്കാൻ കൂടാൻ പറഞ്ഞാൽ അനങ്ങാത്ത ഹിമാറുകള് ..ഇപ്പൊ എന്താണള്ളാ പ്രശ്നം ഒപ്പിച്ചേക്കണത് ..
' ആരാണ്ടാ ശെയ്ത്താന്മാരെ ഈ കൊച്ചു ബെളുപ്പിന് ഉറക്കം കളയാൻ പള്ളീല് ബന്നേക്കണത് ..?" 
താഴെ നിന്നും മറുപിടി ഒന്നും ഉണ്ടായില്ല !!

     ഇനി സുബൈറിന്റെ വീട്ടിൽ വന്ന ആരേലും.. ??

മൊയ്തീൻ കാക്കയ്ക്ക് ദേഷ്യം ഇരമ്പിയങ്ങു മണ്ടേൽ കയറി ..
ഓന് വേറെ ആരേം കിട്ടീല കെട്ടാൻ !! 
 ഒരു ജമന്തി!!  ആ പേരിൽ തന്നെ  ഒരു അസ്സലുകേടുണ്ട് !! ഓള്  രണ്ടും കല്പിച്ചു നടക്കുവല്ലേ? ഓനെ മ്മടെ കൂട്ടത്തീന്നു കൊണ്ടു പോയതും പോരാ പരസ്യമായിട്ടല്ലേ ഈ പള്ളീന്റെ മുന്നെക്കൂടി ഓനേം കെട്ടിപ്പിടിച്ചു ബൈക്കേൽ പോയിരുന്നേ ?? എല്ലാം അള്ളാ കാണണുണ്ട് .. ഓരേ,  അവൾടെ ആൾക്കാരും ഓൻറെ ബാപ്പയും
അടുപ്പിച്ചില്ല ..ഒന്നു കൂടുതൽ പഠിക്കാൻ വിട്ടപ്പോഴേ മ്മള് പറഞ്ഞതാണ് , അത് ബേണ്ട കാക്കാ ഗൾഫിൽ ബിടാൻ . കേട്ടില്ല ..ഇപ്പൊ ദാണ്ടെ ഓൻ  നടൂക്കടലില്  ഏതോ പത്തേമാരിയില് കിടപ്പൊണ്ട് !! ഓക്കാണേൽ പെറാൻ കയ്യൂല !! എങ്ങനെ കഴിയും??  ഇതോരെ ദീനിലേക്ക് ബരാത്ത ഓളെ  എങ്ങനേലും ഓൻ ഒന്നു മൊഴിചൊല്ലിക്കാനും  വേണ്ടി ന്തോരം തകിടും കൂടുമാ മ്മള് ഓതി  ഓര്ടെ  പുരേല് ഇട്ടേക്കണത്.. . അല്ലേലും കാഫിറിന്റെ വയറ്റിൽ കിടന്നു വളരണത്  മ്മടെതാവൂല്ലല്ലോ ?? അത് കാഫിറിന്റെ തന്നെയാ.. !!
ഓള് ഇപ്പൊ കാമറെം കൊണ്ടു നടക്കല്ലേ !! പടം പിടിക്കാൻ !! ഓളെ സഹായിക്കാനായിട്ടു ഇബുടുന്നും കുറെ ഉപ്പുപ്പാമാരിറങ്ങിട്ടുണ്ട് .. ഖിയാമത്തു നാളിന്റെ ഓരോ ലക്ഷണങ്ങള് !!
ഓളെ 'രാത്രി' സഹായിക്കാൻ വന്ന ആരേലുമാണോ ഈ പോത്തുട്ടികള് കെട്ടിപിടിച്ചേക്കണത് .. എന്നാ  നന്നായി റബ്ബേ . ഓള് ചെയ്യണത് ദീനിനു  നിരക്കാത്ത കാര്യമാണേലും, തെളിവില്ല എന്നും പറഞ്ഞു സഹായികളായ ഉപ്പുപ്പമാര് ഇടംകോലിടുവാരുന്നു  .. 
എന്തായാലും താഴേക്കു പോയി നോക്കട്ടെ..

മൊയ്തീൻ കാക്ക പള്ളിമുറ്റത്തൂന്നു റോഡിലേക്കുള്ള പടികളിറങ്ങി.. 
ഇടയ്ക്കിടയ്ക്ക് ടോർച്ചു തെളിച്ചു ഞരക്കവും അമറലും കേൾക്കുന്നിടത്തേക്കു നോക്കി..

"ഒന്നും ബെക്താവണില്ലാലാ  റബ്ബേ !! കണ്ണട  എടുക്കാനും മറന്നു. വർഷം 10 - 50 ആയില്ലേ.. ഈ പള്ളീം പറമ്പും നാട്ടുകാരുമൊക്കെയായി കഴിയണത് .. കണ്ടില്ലേലും വഴികളും ആൾക്കാരുമൊക്കെ നല്ല നിശ്ചയമാ.."

                    യത്തീംആയിരുന്ന മൊയ്തീനെ യഹ്യ മൗലവിയാണ് നന്നേ ചെറുപ്പത്തിൽ ചെങ്കാലത്തോട് ജുമാ മസ്ജിദിലേക്കു കൂട്ടികൊണ്ടു വന്നത്. മൗലവിയുടെ കൂടെ നിന്ന് ഓതലും പള്ളികാര്യങ്ങളുമെല്ലാം പഠിച്ചു . ചെങ്കാലത്തോട് പള്ളീൻറെ  അക്കരേം ഇക്കരേം മുസ്ലിം കുടുംബങ്ങളെ ഉള്ളു, അവിടെ പെറ്റു  വീണത് ആമ്പിള്ളയാണേല് 18 കഴിഞ്ഞ പാടെ പാസ്പോർട്ടില്  പടം പതിച്ചു നബിതിരുമേനിയുടെ നാട്ടിലേക്ക് ഒരു യാത്രയാണ്!! പിന്നെ വരണത് അറബി പൊന്നും കൊണ്ടാ.. പടച്ചോന്റെ ബർക്കത്ത് കൊണ്ട് ഓരോ വീട്ടിലും കുറഞ്ഞത് 6 ആമ്പിള്ളേരെങ്കിലും കാണും, അവരുടെ പോക്കും വരവും , മൗലൂദും  ആട്ടിറച്ചിയും പത്തിരിയും അത്തറും ഒക്കെയായിട്ടു പള്ളീല് സുഖം.. ചെങ്കാലത്തോട് എത്തിയതിൽ പിന്നെ  മൊയ്തീൻ കാക്ക ഏങ്ങോട്ടും പോയില്ല,  കെട്ടിയതുമില്ല..


"എടാ പോത്തുട്ടികളേ ആരേലും തൊള്ള തുറന്ന് മഴിഞ്ഞാണീ .. ആരേണ് ഇങ്ങള് പിടിച്ചെക്കണ ?"
താഴെ നിന്നും ഒരു മറുപിടിയും ഇല്ല!!.

ജമന്തിയുടെ  മുഖവും  അവളുടെ കൂടെ നടക്കുന്ന താടിക്കാരുടെ  കനത്ത മുഖങ്ങളും മൊയ്തീൻ കാക്കയുടെ ഉള്ളിലൂടെ കടന്നുപോയി..അയാളുടെ ചങ്കിലൊരു സന്തോഷത്തിന്റെ പെടപെടപ്പ് ഉണ്ടായി..

ടോർച് തലയോളം പൊക്കിപ്പിടിച്ചു പള്ളിയുടെ മുന്നിലെ ചെറിയ റോഡിനെ ചേർന്നൊഴുകുന്ന ചെങ്കാലതോട്ടിന്റെ വക്കിലേക്ക് കാക്ക വേഗത്തിൽ നടന്നു.
പെട്ടെന്ന് മനസ്സിൽ  ഒരു വെള്ളിടിപോലെ പള്ളിക്കകത്തെ സ്വർണവാളിന്റെ കാര്യം ഓർമ്മ വന്നു

" ..അള്ളാ ഇനി ഇവന്മാര് പിടിച്ചത് കള്ളനെയാണാ ..?? കുറേ  നാളായി ഓൻ  നാട്ടുകാരുടെ ഉറക്കം കളയണത് .. കള്ളൻ ഈ ഭാഗങ്ങളിൽ കയറീ എന്നു കേട്ടപ്പോ  തൊട്ടു മനസ്സിലൊരു ആശങ്ക .. താൻ പള്ളീല്  രാത്രി ഒറ്റക്കേ ഉള്ളു.. ഒരു നെഞ്ചുവേദന വന്നിട്ട് ഗുളിക കഴിച്ചു ബയറു നിറച്ചാ താൻ നടക്കണത്!!  പണ്ട്  ഖലീഫ  ഖുത്തുബ ഓതാൻ കയ്യിലെടുത്ത പ്രശസ്തമായ സ്വർണ്ണ വാളാണ് പള്ളീല് ..അതെങ്ങാനും കട്ടോണ്ടു പോയാ പിന്നെ .. റബ്ബേ !! പള്ളി കമ്മിറ്റില് പറഞ്ഞു മാറീം തിരിഞ്ഞും കാവലു  കിടക്കാൻ ഏർപ്പാടാക്കിയത് തന്റെ ഒറ്റ പിടിയിലാണ് .. എന്നിട്ടാ..  കാവലാണെന്നും പറഞ്ഞു പോരുന്നവരെയൊന്നും താനിതുവരെ കണ്ടിട്ടില്ല.. "
പിന്നെ പെട്ടെന്നോർത്തു "അല്ല രാത്രി പത്തുകഴിഞ്ഞാ താൻ പുറത്തിറങ്ങിയാലല്ലേ?? "

ആവലാതിപെട്ട്  മടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാൽമുട്ടുകളുമായി അയാൾ തോട്ടുവക്കത്തേക്കെത്തി.

മൊയ്തീൻ കാക്ക ബാങ്ക് വിളിക്കണപോലെ തൊള്ളകീറി ചോദിച്ചു:

" അങ്ങള് പിടിച്ചേക്കണത് ഞമ്മടെ ഉറക്കം കളഞ്ഞ കള്ള ഹിമാർ  കള്ളനെത്തന്നേണാ  ??"

 " ആണ് മൊയ്തീനെ.. ങ്ങള് ബേഗം  ബരീ.. ബെട്ടം അടിക്കീ .."

തോട്ടിനകത്തേക്കു കയ്യിലുള്ള ചെറുവെട്ടം അടിച്ചു പിടിച്ചുകൊണ്ടു നിൽക്കുന്ന മൂന്നു ഉപ്പുപ്പമാരാണ്  അത് പറഞ്ഞത് ..

മൊയ്‌തീൻകാക്ക തോട്ടിനകത്തേക്കു ടോർച്ചടിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു .. 
"ആയുധം ബെല്ലതും കാണും ഹിമാറിന്റെ കയ്യില് .. സൂക്ഷിക്ക് .."

അപ്പോഴാണ് കാക്ക ആ കാഴ്ച  കണ്ടത്.. ഒരാജാന ബാഹുവും പൊത്തൂട്ടികളും  ചെളിയിലുരുണ്ടു പിരണ്ടു മറിയുന്നു .. ഒരുവൻ കയറുകൊണ്ട് കള്ളന്റെ കാലേൽ കെട്ടിടാൻ നോക്കുന്നു ..

മൊയ്തീൻ കാക്കേടെ രക്തം അങ്ങട് ചൂടായി
"ഹമുക്കുകളെ അത് ഊരാം കുരുക്കിട്ട് കെട്ടി, അതിന്റെയൊരറ്റം ഇങ്ങു തരീ.. അവന്റെ കഴുത്തിലൂടെ ഇട്ടൊന്നു കൊളുത്തിയാ പിന്നെ ഹിമാറ് ഏങ്ങാട്ടും അനങ്ങത്തില്ല !!"

മൊയ്തീൻ കാക്കയുടെ ഉള്ളിലെ ആവേശം പ്രായത്തെ കവിഞ്ഞു ഉയർന്നു പൊങ്ങി.കാക്ക ചുറ്റിനും നോക്കി ..കള്ളന്റെ ഊര് കണ്ടിട്ട് ഈ  പൊത്തൂട്ടികളെ കൊണ്ടു മാത്രം നടക്കുമെന്ന് തോന്നുന്നില്ല....ജമന്തിയുടെ  വീട്ടിൽ പോയിട്ടു ഈ  വഴി വന്നു ചാടിയ കറാമ്പിറപ്പ് ഉപ്പുപ്പാമാരാകും   ഈ നിക്കണത്!!..

10 പേരല്ല 1000 പേര് ഒരുമിച്ചു വന്നാലും നിയന്ത്രിക്കാൻ അറിയാം ..കാര്യങ്ങൾ  ചെയ്യിക്കാനും.. പക്ഷെ ഈ സമയത്ത് ആരെയാ ഒന്ന് വിളിക്കുക ??
പള്ളിപ്പറമ്പിനു ചുറ്റുമുള്ള വീട്ടിലൊക്കെ  പ്രായം മൂത്ത് അസ്രായേൽ മലഖിൻറെ  വരവും കാത്ത് കുറെ ഉപ്പുപ്പമാരും, പാസ്‌പോർട്ടിൽ പടം വരാൻ കാത്തിരിക്കുന്ന പീക്കിരി പൊത്തൂട്ടികളും മാത്രേ ഉള്ളു..ഈ അസമയത്ത് ഇത്രേം ഒച്ചയും നിലവിളിയും ഉണ്ടായിട്ടും ഒരു വീട്ടിലും ലൈറ്റ് പോലും  തെളിഞ്ഞിട്ടില്ല!! ആരെയാ ഒന്ന് വിളിക്കണേ .. പോലീസ് സ്റ്റേഷൻ കുറെ ദൂരെയാ.. വിളിക്കാനൊട്ടു മൊബൈലും എടുത്തില്ല..

" എടാ ആരേലും സ്റ്റേഷനിൽ ഒന്ന് വിളിക്കോ ?

" ഇന്റ കാക്കാ ഇവന്റെ പിടിവിട്ടാ പോയ് .. "

പൊത്തൂട്ടികളിലൊരുവൻ അമറി .. അതോടൊപ്പം 
'കാക്കാ പിടിച്ചോളീ ..' ന്നൊരു നിലവിളിയോടെ മൊയ്തീൻ കാക്കയുടെ മുഖത്തിനു നേരെ ഒരു കയറുയർന്നു വന്നു..

അത് കണ്ടതും ടോർച്ചു താഴെയിട്ടു കാക്ക കയറിലൊരു അള്ളിപ്പിടുത്തമായിരുന്നു.. കാക്ക തൊള്ള കീറി 'അള്ളോ ' ന്നു വിളിച്ചോണ്ട് ആ കയറുപിടിച്ചു ആവതു ശക്തിയിൽ കണ്ണൂകൾ മുന്നോട്ടു ഉന്തി ദേഹം കൊണ്ട്   പിന്നോക്കം വലിഞ്ഞു നിന്നു, . അനങ്ങാതിരുന്ന ശരീരത്തിന്റെ ഓരോ ഇണുക്കിലും  ഞൊട്ട പൊട്ടി.. ആ ഞരങ്ങലിൽ മൊയ്തീൻ കാക്ക പറഞ്ഞു പോയി..

"ഉപ്പുപ്പാ ഇനി നോക്കണ്ടാ.. ഒരാൾ ഇബിടെ നിക്കിൻ ..ബാക്കിഒള്ളോരു  തോടിന്റെ  അറ്റത്തുചെന്നു പള്ളീലെ  പാതിരിയെ ബേഗം ബിവരമറിയിക്ക് "

ഉപ്പുപ്പാ ഒരു ഞെട്ടലോടെ മൊയ്തീനെ നോക്കി, ഒരു നിമിഷം എന്തോ ഓർത്തു.. പിന്നെ ധൃതിയിൽ കിഴക്കോട്ടു നടന്നു പോയി..

മൊയ്തീൻ കാക്കയുടെ ഭാഷയിൽ പറഞ്ഞാൽ പള്ളീടെ കിഴക്കു തോട് മുറിയുന്നിടത്തു 'ബെച്ചാരാധന' ഉള്ള ജമന്തീടെ കൂട്ടരാണ് .. അവരുമായിട്ടുള്ള ഒരു ചങ്ങാത്തത്തിനും കാക്ക തയ്യാറല്ല, ഒരു ചായ പോലും വാങ്ങികുടിക്കുകേല . അതിനൊന്നും അറിഞ്ഞോണ്ട് ആരെയും  ഒട്ടു അനുവദിക്കത്തുമില്ല  .. അതിനു വേറൊരു കാരണവുമുണ്ട്.. ഇവിടേയ്ക്ക് വന്നിടക്ക് യഹ്യ മൗലവിയുടെ മത പ്രഭാഷണം കേട്ടു  മൂത്ത്  അവരെയും ദീനിലേക്കു കൊണ്ടുവരാൻ കുറെ കഷ്ടപ്പെട്ടു നോക്കിയതാണ് , കാഫിറുകള് .. ബോധം വേണ്ടേ? അതിന്റെ പേരിൽ ഒന്നുരണ്ടു കൈപ്രയോഗങ്ങളൊക്കെ ഏറ്റുവാങ്ങിയതുമാണ് .. പിന്നെ ആരോടെങ്കിലും അതേക്കുറിച്ചു  പറയാമെന്നു  വെച്ചാൽ  അന്നൊക്കെ ദുനിയാവില് കലാപത്തിന്റെ  സീസൺ ആയിരുന്നില്ലേ  ? അതുകൊണ്ടു മിണ്ടിയില്ല , ശെയ്ത്താൻ  തലേക്കെറിക്കൂടിയാ പിന്നെ എന്തേലും കാര്യമുണ്ടോ? ഇപ്പൊ പിന്നെ ഒരു നിർവാഹവും ഇല്ലാത്ത കൊണ്ട് മാത്രം ഓരേ കൂട്ടിനു വിളിക്കാം  .. ഇതിപ്പോ പളളിലെ സ്വർണവാളിന്റെ കാര്യമായിപ്പോയില്ലേ??

     കാക്ക ആവതു ശക്തിയെടുത്ത് കയറേൽ കൈ ചുറ്റിപിടിച്ചു നിന്നു , കള്ളൻ തിരിച്ചൊരു പിടി പിടിച്ചു. ആ കള്ള ഹിമാറിന്റെത് ഉരുക്കുശക്തി തന്നെയായിരുന്നു!! പിന്നോക്കം നിന്ന മൊയ്തീൻ കാക്ക  മുന്നോട്ടു മൂക്കും കുത്തി വീണു.. എന്നാലും കയറേലുള്ള പിടി വിട്ടില്ല.. കയറും കാക്കയും  വലിഞ്ഞിഴഞ്ഞു നിരങ്ങി കമിഴ്ന്നു മലർന്നു ലക്ഷ്യമില്ലാതെ  തോട്ടിലേക്ക് പോകും  വഴി ഒറ്റമുണ്ടും തോർത്തുമുണ്ടുമെല്ലാം ഉരുണ്ടു കൂർത്തുകിടന്ന ചരൽ മണ്ണ് കൊണ്ടു പോവുകേം ചെയ്‌തു  ..

അല്പനേരത്തിനുശേഷം ഒരാൾ താഴ്ചയുള്ള തോട്ടിലേക്ക് മുഖം കുത്തി വീണതിന്റെ ആഘാതത്തിൽ നിന്ന് മൊയ്തീൻ കാക്ക മെല്ലെ കൈകുത്തി, ചെളി മൂടിയ മുട്ടുകാലിൽ നിന്നു തലപൊക്കി...
സ്ഥലകാല ബോധം കാറ്റിനേക്കാളേറെ വേഗത്തിൽ തിരിച്ചു വന്നു.

പള്ളിയിലെ  സ്വർണ വാൾ .. കള്ളൻ..!!

ഉണക്കായതിനാൽ വെള്ളം നന്നേ കുറവായിരുന്നു, പക്ഷെ പകലിൻറെ പകപോക്കൽ കഴിഞ്ഞു ഭൂമി ആവതു തണുത്തു കിടന്നതിനാൽ  തണുപ്പിനു കുറവുമുണ്ടായിരുന്നില്ല ..അരക്കു കീഴേക്കു തണുപ്പ് അരിച്ചിറങ്ങിയപ്പോഴാണ് ഉടുതുണി പോയകാര്യം മുഖത്തിനിട്ടടിച്ചത് .. നിലാവ് മങ്ങിയ സമയമായതിനാൽ ആരും കാണില്ല... റബ്ബേ നീ കാത്ത്..
ദേഷ്യവും വിഷമവും സങ്കടവും ഒക്കെക്കൂടി ഒരുമിച്ചൊരു നേരത്തങ്ങു വരും.. കാക്ക അങ്ങനേ  നിന്ന് കള്ളന്റെ നേരെ കൈ ചൂണ്ടി അലറി..

"പിടിച്ചു കേട്ടെടാ കള്ളാ ഹിമാറിനെ.. ഓന്റെ മയ്യത്ത് മ്മടെ കൈകൊണ്ടാ"

"കാക്കോ .. അവനെ കെട്ടിക്കഴിഞ്ഞു .. പിന്നെ ഇങ്ങള് തിരിഞ്ഞു നോക്കീ .. അവിടല്ല , കള്ളൻ ഈ വശത്താണ് "

മൊയ്തീൻ കാക്ക കണ്ണൊന്നു ചിമ്മിനോക്കി..

"അള്ളാ  അപ്പ അബര് രണ്ടു പേരുണ്ടല്ല് .. ദേണ്ടെ ഇബിടെ ഒരുത്തൻ.."

"എൻറെ  പൊന്നു മൊയ്തീൻ കാക്ക അത് തൊണ്ടിമുതലാ .. ഓൻ കട്ടോണ്ടു വന്ന പോത്ത് ..അയിന്റെ കയറോണ്ടല്ലേ ഹിമാറിനെ കെട്ടിയത് " 

ചെളിയിൽ പൂണ്ട മുണ്ടു വലിച്ചെടുത്തോണ്ടു പൊത്തുട്ടികളിൽ  ഒരുവൻ പറഞ്ഞു ..

 മൊയ്തീൻ കാക്ക  തിരിഞ്ഞു നോക്കി..

ശെരിയാണല് .. ഓൻ പിറകിലാണ് .. എന്നാലും എന്ത് ബലിയ പോത്താണ് ഓൻ കട്ടോണ്ടു ബന്നതു??

ഒരു നിഴലുപോലെയേ  കള്ളനെ കാണാവൂ  .. എന്നാലും ഒരാജാന ബാഹു.. അവനൊന്നു ഉറക്കെ തുമ്മിയാൽ പുരയെത്തുന്നവരായിട്ടുള്ളവരെ അബിടുള്ളൂ .. പിന്നെ കെട്ടിയിട്ടിരിക്കുന്ന കള്ളനെ പേടിക്കേണ്ടല്ലോ ?? നാളെ പത്രത്തില് ഒരു കോളം  ബാർത്ത എന്തായാലും ബരണം.. കള്ളനെന്നൊക്കെ  പറഞ്ഞാൽ എമ്മാതിരി കള്ളനാ.. ചെറുത് ബെല്ലതുമോ? റിപ്പറെന്നൊക്കെ കേട്ടിട്ടേയുള്ളു .. ഇതൊരു ഒന്നാന്തരം റിപ്പർ ഏമാൻ !!

" മ്മടെ മുണ്ടു ഇങ്ങു തരീൻ .. ടോർച്ചും.. ഈ ഹിമാറിനെ ഒന്ന് നന്നായി കാണട്ടെ.." കാക്ക തിട്ടപ്പുറത്തിരുന്നു രംഗം ആസ്വദിക്കുന്ന ഉപ്പൂപ്പയോടു പറഞ്ഞു.

മൊയ്തീൻ കാക്ക  നാണം മറച്ചു .. ടോർച്  താഴെ വീണതിനാലാകാം കത്തുന്നില്ല..അതിന്റെ തലയ്ക്കു തട്ടി കത്തിക്കാൻ ശ്രമിച്ചു കൊണ്ട് കാക്ക പോത്തുട്ടികളെ നോക്കി ..

" എന്നാലും ഹിമാറുകളെ അനക്കൊക്കെ ഇത്രേം ഉശിരാ..!! നല്ല ഗുസ്തി നടന്നാരിക്കും ..അള്ളാ കാണാൻ പറ്റിലല്ലാ .. എന്തായാലും നേരം ബെളുത്തിട്ടു പേപ്പറിൽ കൊടുക്കണം ഇബനെ പിടിച്ച കാര്യം ..ഞമ്മടെ പടമുൾപ്പടെ  !!"  കാക്ക കള്ളന് നേരെ തിരിഞ്ഞു

"അന്റെ പേരെന്താണ്ടാ.. നീ ബരുമെന്ന് റബ്ബെന്റെ മനസ്സില് തോന്നിപ്പിച്ചേക്കണ് .. അതോണ്ടല്ലേ മ്മടെ പളളിലെ ചുണക്കുട്ടന്മാർക്ക് അന്നെ കയ്യോടെ കിട്ടിയേ??"

  " ഞാൻ നിങ്ങളെ കാണാൻ വന്നതാ മൊയ്തീനെ "

12  ചെവികളെ കിടിലം കൊള്ളിച്ചുകൊണ്ടു  ഇടി മുഴങ്ങും പോലൊരു ശബ്ദം കള്ളനിൽ നിന്നും  മുഴങ്ങി .. നായ്ക്കൾ കൂട്ടത്തോടെ ഓരിയിട്ടു ..
എല്ലാരും ഒന്ന് പകച്ചു ..

"എന്നെ കാണാനാ .. പൊത്തിനേം കൊണ്ട് എന്നെ കാണാൻ ബരാന്  നീ ആരാണ് ഹിമാറെ..എന്റെ ബീവിന്റെ ഉടപ്പിറന്നോനാ.."

മൊയ്തീൻ കാക്ക അത്രേം പറഞ്ഞൊപ്പിച്ചു തത്തിപ്പിടിച്ചു കരയിലേക്ക് കയറി..

അപ്പോഴേക്കും അകലെനിന്നും കുറെ ടോർച്ചു വെളിച്ചങ്ങൾ ഉറക്കെ സംസാരിച്ചുകൊണ്ടു ആളെ കൂട്ടാൻ പോയ ഉപ്പുപ്പാമാരുടെ കൂടെ അങ്ങോട്ടേക്കു എത്തി..അടുത്തെത്തത്തിയപ്പോൾ മുഖങ്ങൾ കാണാനായി, രൂപം കൊണ്ട് തന്നെ അറിയാം, പള്ളിക്കാരും അമ്പലകമ്മിറ്റിക്കാരും സാമൂഹ്യ പ്രവർത്തകരും .. ഒക്കെയുണ്ട് ..

" ഇബനേ .. ബഷീറിന്റെ പൊരേലെ  പൊത്തിനേം കട്ടോണ്ടു ബരുന്ന ബയിക്കു മ്മടെ പള്ളീല് കയറാൻ നോക്കി.. ഇബന്മാര് ബിടുമോ??"

മൊയ്‌തീൻകാക്ക ഒന്ന് വിരണ്ടിരുന്നു.. കള്ളൻ തന്നെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ താനും കുടുങ്ങുമോ? അതൊക്കെ ആര്. എപ്പോ തെളിയിക്കാനാണ് !! അതുകൊണ്ടു വന്നവരെ ആയ്‌പ്പോടെ തന്നെ ഉടനെ കാര്യം ബോധിപ്പിച്ചു ..
വന്ന ടോർച്  വെളിച്ചങ്ങൾ കള്ളന്റെ മുഖത്തേക്ക് മാറി മാറി മിന്നി..

                 ഒന്നരയാൾ പൊക്കം,..ചന്ദനക്കുറി .. ചുറ്റുമുണ്ട്.. ഉണ്ടക്കണ്ണുകൾ ..കൊമ്പൻ മീശ.. എങ്കിലുമുണ്ടാ മുഖത്തിനൊരു ഐശ്വര്യം.. കത്തിച്ചുവെച്ച വെളിച്ചങ്ങളുടെ നടുവിൽ ഇരുട്ടുമൂടിയ പ്രഭാതത്തിന്റെ ആദ്യ നാഴികകളിൽ ഒരു സെലിബ്രിറ്റിയെപ്പോലെ കള്ളൻ നിന്നു ..

മൊയ്തീൻ കാക്കയും അപ്പോഴാണ് അവനെയൊന്നു നേരെ കാണുന്നത്..

"എന്തോ വീഴുന്ന ശബ്ദം കേട്ടാണ്  നോക്കിയത്.. വീണതൊരു തേങ്ങയാ..പക്ഷെ മ്മള് നോക്കുമ്പോ അപ്പുറത്തോരു വലിയ മനുഷ്യൻ നിക്കാണ്‌ ഒരു പോത്തുമായിട്ടു  .. ചോയിച്ചിട്ടൊന്നും മിണ്ടണില്ലാ ..മ്മള് നാലുപേരും ഓടിവന്നിടിച്ചു മറിച്ചിട്ടു  .. ദേ നേരെ തോട്ടിലേക്ക് .. പിന്നെ ഞങ്ങളും മൊയ്തീൻ കാക്കയും കൂടി എങ്ങനേലും കെട്ടികൂട്ടിപ്പിടിച്ചു, ഇനി അനങ്ങത്തതില്ല  "

പോത്തുട്ടികൾ മാറി മാറി കഥ വിവരിച്ചു..

"ഞാൻ പോലീസിനെ വിളിക്കാം, അവര് വന്നാൽ ഇവൻറെ വായ തുറന്നുകൊള്ളും  .." കൂട്ടത്തിൽ വന്ന യുവജന പ്രസ്ഥാനക്കാരൻ മുന്നേക്ക്  വന്നു പറഞ്ഞു ..
അവിടെ കൂടി നിന്ന പള്ളിക്കാരും പട്ടക്കാരും അമ്പലക്കാരുമൊന്നും അതുകാര്യമായി ഗൗനിച്ചില്ല ,അവൻ തിരിച്ചും.
 പോലീസ് സ്റ്റേഷനിലേക്ക് ഒരു അറിയിപ്പ് യാത്രയായി..

പള്ളീലച്ചൻ ളോഹയിൽ കരുതിയിരുന്ന ഇറ്റാലിയൻ മെയ്‌ഡ്‌ ടോർച്ചെടുത്തു കള്ളന്റെ കണ്ണ് പുളിക്കെ അടിച്ചു.
"നിന്റെ പേരെന്താ ?? നാടെവിടെയാ?"

"അവന്റെ പേരറിഞ്ഞിട്ടിപ്പോ എന്തിനാ?? കള്ളൻ അതന്നെ!! കണ്ടില്ലേ അറുക്കാൻ കൊണ്ടുപോണ ബീഫ്, നമ്മടെ പേര് കളയിക്കാൻ ചന്ദനക്കുറിയുമിട്ടു വന്നിരിക്കുന്നു..ഇന്നലെയും കൂടി ഞാൻ ശത്രു സംഹാര പൂജ ചെയ്‌തേയുള്ളു നാടിനു വേണ്ടി.."
നിർമാല്യത്തിനു നട തുറക്കാൻ വന്ന പോറ്റി പുഛത്തോടെ പറഞ്ഞു..നാട്ടുകാരുടെയൊക്കെ പേടിസ്വപ്നമായി മാറിയ അവനെ കാണാൻ വേണ്ടി ശ്രീകോവിൽ തുറക്കാതെ വന്നതാണ് ..

                      "സംശയമേതുമേ വേണ്ട .. ഞാൻ യമരാജൻ "

വീണ്ടും അതെ ഇടിമുഴങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി.. ടോർച്ചുവെളിച്ചങ്ങൾ ഒരു നിമിഷത്തേക്ക് ഒന്നായണഞ്ഞു  കത്തി..

കൂട്ടത്തിലുള്ള അമ്പലകമ്മിറ്റിയിലെ സാത്വികജ്ഞാനി  ധൈര്യം സംഭരിച്ചു ഒന്നുറക്കെ ചിരിച്ചു.. പിന്നെ തള്ളവിരലുയർത്തി നെഞ്ചോട് ചേർത്ത് ആകാശത്തിലേക്കു മുഖമുയർത്തി കണ്ണുകൾ മെല്ലെയടച്ചു കൊണ്ട് പറഞ്ഞു ..
" യമൻ എന്നാൽ കാലൻ , മൃത്യുവിന്റെ ദേവൻ ..ആയുധം കയർ , വാഹനം പോത്ത് .. അത് രണ്ടും ഉണ്ട് .. "
പിന്നെ കള്ളനു  നേരെ നോക്കി "ബീഫ് കട്ടോണ്ടു  വരുന്ന കള്ളനും ഈ വക സാധനങ്ങൾ കൂടെ കാണും!! അല്ല യമൻ ആണേൽ തന്നെ ഈ ജമാഅത്തു പള്ളിയുടെ ചുറ്റുവട്ടത്തു എന്താ കാര്യം ?? യമൻ ഞങ്ങളു ഹിന്ദുക്കളുടെ മാത്രം ജീവനെടുക്കാനുള്ള ദേവനാണ് .. ഞങ്ങൾ  താമസം അങ്ങേക്കരയിലും.. ഞങ്ങളെ കളിയാക്കുവാണോ, അതോ വഴി തെറ്റിയതോ  ?"
അമ്പലകമ്മിറ്റിക്കാർക്ക്  ആ ചോദ്യം രസിച്ചു , അവർ ഒന്നായി ശരി വെച്ചു ..

  " അതെല്ലോ .. ഞങ്ങളു സത്യക്രിസ്ത്യാനികൾക്കു ആസ്രേത് മാലാഖ വരും നിങ്ങളീ പറേന്നപോലെ സ്വർഗ്ഗവാസത്തിന്റെ സമയമാകുമ്പോ? " പാതിരി അച്ചനെ കടന്നു ഇടയ്ക്കു കൂട്ടിച്ചേർത്തു

മൊയ്തീൻ കാക്കയുടെ ഊഴമാണ് പിന്നെ.. പൊത്തൂട്ടികളും ഉപ്പുപ്പമാരും കാക്കയെ നോക്കി.. എല്ലാവർക്കും  അവകാശപ്പെടാനെന്ന പോലെ നമുക്കുള്ളതും അറിയിക്കേണ്ട ?? 

"അസ്‌റാഇൽ മലഖ്‌  ഞമ്മക്കുമുണ്ട്.. റൂഹ് പിടിക്കാൻ.. പടച്ചോന്റെ അടുത്തേക്ക് മലഖ് വന്നാലേ ദീനിയായ മുസൽമാന് പോകാനൊക്കു"
 
   കള്ളനിൽ നിന്നും ആ  ഇടിമുഴക്കം വീണ്ടും ..
    " പകലെന്നപോൽ  ഇരുളും  
    മഴയെന്നപോൽ  വെയിലും 
    കനവെന്നപോൽ കാഴ്ചയും
    കനലെന്നപോൽ  ജലവും
സുഖമെന്നപോൽ  ദുഖവും  
    ജനനമെന്നപോൽ മരണവും
    ഒന്നൊന്നിനേ മറയ്ക്കും 
എല്ലാമൊന്നിൽ ലയിക്കും 
എല്ലാമൊന്നുമാത്രമേ.."

"നിങ്ങളെയൊക്കെ ഇങ്ങനെ അധഃപതിച്ചു കാണുമ്പോൾ എനിക്കുറക്കെയുറക്കെ  കൂവാനാണ് തോന്നുന്നത്"

കള്ളൻ എല്ലാരേയും തറപ്പിച്ചൊന്നു നോക്കി, പിന്നെ ഉച്ചത്തിൽ കൂവിയാർത്തു ...

നായ്ക്കൾ അതിനേറ്റുപിടിച്ചു നിർത്താതെ  ഓരിയിട്ടുകൊണ്ടേയിരുന്നു ..

അതും കൂടി ആയപ്പോൾ എല്ലാവരും ഒരു രണ്ടടി പിന്നോക്കം നീങ്ങി നിന്നു

..ഇനി ഇത് ...'കാലൻ '..??

      എല്ലാവരുടെയും  ഉള്ളൊന്നു പതറിയെങ്കിലും കൂട്ടത്തിൽ നിൽക്കുമ്പോൾ അത് കാണിക്കാൻ പാടില്ലാലോ.

  " അങ്ങനെ പറ്റിക്കാൻ നോക്കണ്ട..പിന്നെയീ കാവ്യാത്മകത ..അപ്പൊ നക്സൽ ആവും.. ഉള്ളവന്റെ കയ്യിലെ ബീഫ്  കൊണ്ട് പാവങ്ങൾക്ക് നൽകാനുള്ള പുറപ്പാടിലായിരുന്നോ ? അല്ലേൽ തന്നെ ഇവുടുത്തെ യുവജനക്കാര് ഒരു വിധമുള്ള ദൈവങ്ങളെയൊക്കെ ചുവന്ന ഫ്ലെക്സടിച്ചു ചുമരിന്മേൽ കയറ്റിക്കഴിഞ്ഞു , ഇനി ഈ പറഞ്ഞപോലെ കാലനും ചാത്തനുമൊക്കെയേ ഉള്ളു ഞങ്ങൾക്ക് സ്വന്തമായി!!"  സാത്വികജ്ഞാനി യുവജനക്കാരനെ ഒന്നിരുത്തി നോക്കി.

പക്ഷെ അവന്റെ മനസ്സിൽ അപ്പോൾ ജംഗ്ഷനിലെ ആലിൽ തൂങ്ങിയാടുന്ന  ചുവന്ന ഫ്ലെക്സിൽ പോത്തിൻ പുറത്തിരിക്കുന്ന 'സഖാവ്  യമരാജൻ' ആയിരുന്നു.

കാര്യങ്ങളിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നു മനസിലാക്കിയ  പള്ളീലച്ചൻ ടോർച്ചു തെളിയിച്ചു വാച്ച് നോക്കി, പിന്നെ അൾത്താരയിലെന്നപോലെ എല്ലാവരോടുമായി പറഞ്ഞു

" നോക്കുവിൻ.. ആസ്രേത് മാലാഖയാണ് ഞങ്ങളെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുന്നത് , ഇതിപ്പോ കള്ളനാണോ കാലനാണോ ?? ആരായാലും പിടിച്ചു കെട്ടിയിട്ടസ്ഥിതിക്കും, മുസ്ലിം സഹോദരങ്ങളുടെ കോളനിയിൽ വന്നു പെട്ടതിനാലും ശേഷം കാര്യങ്ങൾ കർത്താവ് നിശ്ചയം ആകട്ടെ .. എന്റെ എളിയ അഭിപ്രായം..."
അച്ഛൻ ഒന്നു നിർത്തിയിട്ടു എല്ലാവരെയുമൊന്നു നോക്കി  "കാലനാണേൽ അമ്പലകമ്മിറ്റിക്കാർ  തീർച്ചയായും ചോദ്യം ചെയ്യണം.. കള്ളനാണേൽ പോലീസും.. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ .."

പിന്നെ പാതിരിയെ നോക്കി വരാൻ ആംഗ്യം കാണിച്ചു

"വെള്ളിയാഴ്ച കുർബാന മുടക്കാൻ പാടില്ല, പാതിരീ  പോകാം.. "

കണങ്കാലുവരെ ളോഹയിട്ടു പ്രേതംപോലൊരു രൂപം നടന്നു നീങ്ങി.. കൂടെ തെക്കുനിന്നു വന്ന കുറച്ചു വിശ്വാസികളും..

"നിർമാല്യത്തിന് നടതുറക്കാറായി , നിങ്ങളു വേണ്ടപോലെ ചെയ്തോളണം..ഞാൻ സ്വാമിജിയെ ഒന്ന് വിളിച്ചു ഇങ്ങോട്ടേക്കു പറഞ്ഞു വിടാം.. ഇനിയിപ്പോ അഥവാ യമരാജാവാണേൽ നമുക്ക് ഒരു തീരുമാനം ഉണ്ടാവണ്ടേ !!"
 പോറ്റിയും പിരിഞ്ഞു പോയി ..

മൊയ്തീൻ കാക്കയ്ക്കു അപ്പോഴാണ് ദൈവവിളി ഉണ്ടായത്!!

"അള്ളോ, സുബ്ഹിയുടെ ബാങ്ക് !! മ്മള് പള്ളീലൊട്ടു കേറട്ടെ .. നിങ്ങള് ഒന്നു നോക്കിക്കോണം..അഥവാ പോലീസു ബന്നാൽ പള്ളീലെ വാളിന്റെ കാര്യം.. അതെടുക്കാനാ ഓൺ ബന്നെന്നു  പറയാൻ മറക്കല്ലേ, പിന്നെ പത്രക്കാരെ അറിയിക്കണം .. "
മൊയ്തീൻ കാക്ക പള്ളീലോട്ടു പടികൾ കയറുന്നിതിടെ പറഞ്ഞു,
എന്നിട്ടു  വേഗം തന്നെ ചെളിയെല്ലാം കഴുകി വുളു എടുത്ത് ശുദ്ധിയായി മൈക്കിനു മുന്നിൽ നിന്നു ..
"അള്ളാഹു അക്ബർ ..
അള്ളാഹു  അക്ബർ .."

മൊയ്തീൻ കാക്കയുടെ ശബ്ദം കോളാമ്പി വഴി പുറത്തേക്കു ഒഴുകി, അതിനു ചുവടുപിടിച്ചു നായ്ക്കൾ ഓരിയിടാൻ തുടങ്ങി ..

"അശ്ഹദു  അല്ലാ ഇലാഹ ......

പെട്ടെന്ന് മൊയ്തീൻ കാക്കയുടെ തൊണ്ടയിടറി..അയാളൊന്നു ചുമച്ചു ..

തൊട്ടു മുന്നിൽ കള്ളൻ !! 

 പോത്തിനേയും കൊണ്ട്...
... പള്ളിക്കുള്ളിൽ തന്റെ മൈക്കിനു മുന്നിൽ..!!
ഇവനെ പിടിച്ചു നിർത്താൻ അവിടെ ആരും ഉണ്ടായിരുന്നില്ലേ??

അയാൾക്ക് രക്തം  ഉറഞ്ഞു പോകുന്ന പോലെ തോന്നി.. മൈക്കിലൂടെ ആവുന്ന ശക്തിയിൽ വിളിച്ചുകൂവാൻ നോക്കി.. ശബ്ദം പൊങ്ങുന്നില്ല .. റബ്ബേ നീ തുണക്ക് .. നമ്മുടെ സ്വർണവാൾ ..!!

"മൊയ്തീനെ ഞാൻ നിന്നെ കാണാൻ വന്നതാണെന്ന് എപ്പോഴേ പറഞ്ഞു , നമുക്ക് പോകാനുള്ള സമയം ആകുന്നു " കള്ളൻ ചിരിച്ചുകൊണ്ട് പറഞ്ഞു 
ആ പള്ളിയാകെ കിടുകിടാ വിറച്ചു ..

മൊയ്തീൻ കാക്കയ്ക്ക് ഒരു നെഞ്ചു വേദന പോലെ.. അയാൾ നിലത്തേക്കിരുന്നു..
 "ഇയ്യ് അപ്പൊ കാലൻ തന്നെയാ ??" 

മങ്ങി മങ്ങി നിറംമങ്ങുന്ന കാഴ്ചകൾക്കിടയിൽ അയാൾ കൈകൾ ഉയർത്തി റബ്ബിനോട് കേണു.

" ഇല്ല റബ്ബേ .. അസ്‌റാഇൽ മലഖിന് മാത്രമേ ഈ റൂഹ് കൊണ്ടുപോകാനാകൂ .. ഹിന്ദുക്കളുടെ കാലന് എന്നെ നീ വിട്ടു കൊടുക്കാണോ ?? എൻറെ ദീനിൽ നിനക്ക് വിശ്വാസമില്ലെയോ ?"

അയാൾ കള്ളനെ ദയനീയമായൊന്നു നോക്കി..

കള്ളൻ മൊയ്തീനെ നോക്കി മെല്ലെ ചിരിച്ചു.. പിന്നെ ഉച്ചത്തിൽ കൂവി - മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങൾക്കും കേൾക്കുമാർ   ...
നായ്ക്കൾ അതേറ്റുപിടിച്ചു ..

കള്ളനിൽ  നിന്നും ഒരു പ്രകാശം ജ്വലിക്കാൻ തുടങ്ങി.. കണ്ണഞ്ചിപ്പിക്കും വിധം അത് മെല്ലെ മെല്ലെ പള്ളിയുടെ ചുവരുകൾക്കുള്ളിൽ നിറഞ്ഞു .. 

കള്ളൻ നിന്നിടത്തു കിത്താബുമായി അസ്‌റാഇൽ മലഖ് !!

മൊയ്തീന്റെ മനസ്സിൽ കുറച്ചുമുന്നേ കേട്ട വാചകങ്ങൾ തികട്ടി വന്നു ..

"എല്ലാം ഒന്നുമാത്രമേ  !!"  

ആ കിത്താബ് മെല്ലെ തുറക്കപ്പെട്ടു ..

മൊയ്തീനു ചുറ്റും പല പ്രായത്തിലുമുള്ള മൊയ്തീൻമാർ ..

ഈ ഭൂമിയിൽ മൊയ്തീൻ എന്ന രേഖ വരച്ചുചേർത്തതുമുതൽ ഓരോ നാളുകളും അയാൾ കണ്ടു..
ഇനിയൊരു തെറ്റും ശെരിയും വേർതിരിക്കാനാകാതെ മഷിതീർന്നു പോകുന്ന പേനയും സമയവും അയാളുടെ മുന്നിൽ അവസാന താളിൽ ഇല്ലാതാകുന്നു ..

നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ തുടച്ചു, മരണത്തിൻറെ ഭീതിയെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നതിനിടയിൽ  ഒന്നുമാത്രം  അയാളെ  അത്ഭുതപ്പെടുത്തി ..

കിത്താബിന്റെ അവസാന പുറത്തിൽ അയാൾ കണ്ട വാക്കുകൾ !!

 "ഓരോ പുരുഷനും അവനേറ്റം വെറുക്കുന്ന ഗർഭപാത്രത്തിൽ ജന്മം കൊള്ളും..

ഓരോ പെണ്ണും അവളേറ്റം തഴഞ്ഞ പുരുഷന്റെ ബീജമായി ജനിക്കും..

അവരറിയുന്നില്ലാലോ, ആ ജീവനും ആത്മാവും എന്നേ ജനിക്കുവാനും സ്നേഹിക്കപ്പെടാനും  വിധിക്കപ്പെട്ടു കഴിഞ്ഞുവെന്ന് !!" 

പിന്നെയുള്ളത് മൊയ്തീന് ഒന്നുകൂടി  നോക്കുവാനേ കഴിഞ്ഞില്ല!!!

തന്റെ  റൂഹ് പോകുന്നിടം..അത് .. അത് ..

അതൊരു ഗർഭപാത്രത്തിലേക്കാണ്!!

അതു  പേറുന്ന സ്ത്രീയുടെ മുഖം !! അള്ളാ ..

ജമന്തി അവളുടെ അടിവയറിനുമുകളിൽ വാത്സല്യത്തോടെ തഴുകി ...

" മൊയ്തീനെ ഇയ്യ്‌ വേഗം ബാങ്ക് വിളിച്ചു തീർത്തോളീ .., പോകാറായി " 
 അസ്‌റാഇൽ മലഖിന് കള്ളൻറെ അതെ ശബ്ദ ഗാംഭീര്യം !! 
******
ആ സമയം പുറത്ത്  പോലീസ് ജീപ്പ്  വന്നു നിന്നു, കൂടി നിന്നവർ എല്ലവരും  വണ്ടിക്കു നേരെ നടന്നു, ജീപ്പിൽ നിന്നിറങ്ങാതെ പോലീസ് ഏമാൻ  കഥകൾ എല്ലാം കേട്ടു .. പിന്നെ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. 
തോടിനകം ശൂന്യം!! 



 





 





                                                                                                                                       

                          



No comments: