Saturday, November 12, 2011

മണൽ (based on a true event )

                            മണൽ 

                     നിറഞ്ഞു തൂകുന്ന വെയിലിനെ ശിരസിലേറ്റി തണല്‍ നല്‍കിയ മരത്തിനു ചുവട്ടില്‍ നനുത്ത നീണ്ട വിരലുകളുള്ള അവളുടെ കൈ അവന്‍ കോരിയെടുത്തു ഉള്ളം കൈയില്‍ വെച്ചു .ധമനികള്‍ വന്നു മുറിയുന്ന അവളുടെ കൈവെള്ളയിലെ ചൂട് പകലിനെക്കാളേറെ തീക്ഷ്ണമെന്നവന്  തോന്നി.
           യാത്ര പറയുവാന്‍ വന്നതാണ് , ഉള്ളടക്കം അറിഞ്ഞോ അറിയാതെയോ അവള്‍ സമ്മാനമായി ഒരു പുസ്തകം നല്‍കി, 'ആടുജീവിതം'.
           ഒരുപാട് സ്വപ്നങ്ങളുമായി മണലാരണ്യത്തിന്റെ സുവര്‍ണ്ണ സൌധങ്ങളെ പുല്‍കി ജീവിതം പച്ചപ്പിടിപ്പിക്കാന്‍ കടല്‍കടന്ന നാട്ടിന്‍ പുറത്തുകാരന്‍ ,വിധിയുടെ മണല്‍ കാറ്റില്‍ പെട്ടുഴറി വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ,പുറംലോകം കാണാതെ ആടുകള്‍ക്കിടയില്‍ നരകിച്ചു അവസാനം കൂട്ടുകാരനെ മരുഭൂമിക്കു ബലിയര്‍പ്പിച്ചു ദൈവത്തിന്റെ സഹായം കൊണ്ട് മാത്രം ഉറ്റവരുടെ അടുത്തെത്തിപെട്ട ജീവിതം..ആടുജീവിതം..പച്ചയായ മനുഷ്യന്റെ ഉഷ്ണമേറിയ വിയര്‍പ്പുകണങ്ങള്‍ ഓരോ വാക്കിലും ഗന്ധം  പടര്‍ത്തിയിരുന്നു..
                   പുസ്തകം വായിച്ചുതീര്‍ന്നു, മടക്കി പുറം ചട്ടകള്‍ ഒന്നുകൂടി വീക്ഷിച്ചു വിലയിരുത്തി.ഭീതിയുടെ മുള്‍മുനയില്‍ നിന്നും അവന്റെ മനസു പക്ഷെ രക്ഷപെട്ടു വന്നിരുന്നില്ല.താനും യാത്രയിലാണ്..അങ്ങോട്ടേക്കുള്ള യാത്രയില്‍ .. 
            പ്രിയപ്പെട്ടവരുടെ കണ്ണും കയ്യും വിളിയും എത്താത്തിടത്തെക്കുള്ള  യാത്ര..ഉശിരുള്ള ദൈവത്തിന്റെ കൈകള്‍ ഇങ്ങേക്കരയില്‍ നിന്നും കടലിനപ്പുറത്തേക്ക്  മനുഷ്യന്റെ കരളു പറിച്ചു ഒരേറു  വെച്ചു കൊടുക്കുന്നു,അങ്ങേക്കരയില്‍ മണല്‍ത്തരികളോളം സ്വപ്‌നങ്ങള്‍ കണ്ട്‌, അവയെപ്പോലെ ചിലപ്പോള്‍ കാറ്റില്‍ പറന്നു എങ്ങുമെത്താതെയും , ചിലപ്പോഴെല്ലാം കൂനകള്‍ കൂടി യാഥാര്‍ത്യത്തിന്റെയും ഭാഗ്യത്തിന്റെയും ഉയരങ്ങളില്‍ എത്തിപെട്ടവരുമായ അനേകം പേരുടെ വിയര്‍പ്പു പേറുന്ന ഭൂമി,മണ്ണടിഞ്ഞ ജീവജാലങ്ങളുടെ കത്തുന്ന ആത്മാവിനു മുകളില്‍ മണലും,വരണ്ട പ്രകൃതിയെയും കൊണ്ട് മൂടി ദൈവം കാത്ത നിധി,അതിന്റെ പങ്കുപറ്റാന്‍ ഒരാള്‍ കൂടി..അത്യാവശ്യങ്ങള്‍  മറ്റാരേക്കാളും തന്റേതു മാത്രമാണെന്നു  കരുതുന്ന അനേകം വിഡ്ഡികളില്‍ ഒരാള്‍ ..

                 എയര്‍പോര്‍ട്ടില്‍ ഇറങ്ങി വിസ  തരപ്പെടുത്തിയ  ആളെ ഫോണില്‍ വിളിച്ചു."ടാക്സി പിടിച്ചു ബത്ത കേരള മാര്‍ക്കറ്റ്‌ എന്ന് പറയു,വന്നിട്ട് അഷറഫിനെ ചോദിക്ക്..ഞാന്‍ തിരക്കിലാ ..ശരി . " അങ്ങേത്തലക്കല്‍ തിരക്കിന്റെ വേഗത..
             പുറത്തിറങ്ങുമ്പോള്‍ ചുറ്റും അറബികള്‍ ..ഒരു അന്യഗ്രഹത്തില്‍ പെട്ടവനെ പോലെ അവന്‍ പകച്ചു നിന്നു.. നേരം വെളുത്തു തുടങ്ങുന്നതെ ഉള്ളു..തടിച്ച ചുണ്ടും ഉന്തിയ ചുവന്ന കണ്ണുകളുമുള്ള കറുത്തു തടിച്ച ഒരറബി അവനടുത്തെക്ക് വന്നു..
                                                "ടാക്സി ...???"
        വായില്‍ കടിച്ചുപിടിച്ചിരുന്ന മരത്തിന്റെ കമ്പ് ചവച്ചു ഊറി പുറത്തെക്കെടുത്തു അയാള്‍ ചോദിച്ചു..പെട്ടെന്ന് ആടുജീവിതം അവന്റെ മനസിലൂടെ കടന്നു പോയി,തന്നെ അയാള്‍ കൊണ്ടുപോയി ആടുകളുടെ ഇടയിലേക്ക് വലിചെറിയുമോയെന്നവന്‍  ഭയന്നു..എന്നാലും ധൈര്യം സംഭരിച്ചു അവന്‍ ചോദിച്ചു..
                        "ബത്ത കേരള മാര്‍ക്കറ്റ് ???"
അയാള്‍ അവനെ നോക്കി ചിരിച്ചു, കറ പുരണ്ടു കറുത്ത  പല്ലുകള്‍ ,ടൂത്ത് പേസ്റ്റു കമ്പനിക്കാര്‍ കണ്ടാല്‍ പരീക്ഷണാര്‍ത്ഥം ചോദിക്കുന്ന വിലകൊടുത്തു അത് വാങ്ങിയേനെ..മനസ്സില്‍ തോന്നിയ നര്‍മ്മത്തിന് നിറം നല്‍കും മുമ്പേ  അയാള്‍ അവന്റെ കയ്യിലെ ബാഗ് പിടിച്ചു വലിച്ചു, കുറച്ചു തുണികളും ചിതലരിച്ചു തുടങ്ങ്യ കൂരക്കു കീഴില്‍ ഉമ്മ വെച്ചുകെട്ടി നല്‍കിയ അച്ചാറുകളും മാത്രം..തോളിലെ സഞ്ചിയിലാണ് തന്റെ ജീവിതം, പാസ്പോര്‍ട്ടും ,ഐറ്റി വരെ പഠിച്ച സര്‍ട്ടിഫിക്കറ്റും,പിന്നെ അവളുടെ സമ്മാനമായ ആടുജീവിതവും..ആ കുഞ്ഞു ബാഗ്‌ അവന്‍ കയ്യില്‍ മുറുക്കെ പിടിച്ചിരുന്നു..
            അയാളുടെ പെരുമാറ്റത്തിലും  ടാക്സി എന്ന് ബോര്‍ഡ് വെച്ച് കണ്ട വാഹനത്തിലും ആശ്വാസം തോന്നി  ..
 "ഉമ്മ,ബാപ്പ,പ്രിയപ്പെട്ടവളെ ..ഞാന്‍ ഇവിടെ എത്തി.പക്ഷെ യാത്രയിലാണ്.."

                             എയര്‍പോര്‍ട്ട് റോഡില്‍നിന്നും വാഹനങ്ങള്‍ നിരന്നു നിറഞ്ഞു തുടങ്ങ്യ പ്രധാന നിരത്തിലേക്ക് കാര്‍ നീങ്ങി ..ശീതികരിച്ച കാറിനുള്ളില്‍ ആലസ്യം അവന്റെ  കണ്ണിമകളെ മൂടി ..സിഗ്നലുകള്‍ കടന്നു കാര്‍  ഒരു ചെറിയ പാതയിലേക്ക് കയറി...കുടുക്കം അനുഭവപ്പെട്ടപ്പോള്‍ അവന്‍ കണ്ണ് തുറന്നു ..അവനുള്ളില്‍ സംശയം ഉണര്‍ന്നു,ചെറിയ പേടിയും..
                       "ബത്ത കേരള മാര്‍ക്കറ്റ്‌ ..." അവന്‍ വീണ്ടും അയാളോട് വിളിച്ചു പറഞ്ഞു.മുഖം ചെരിച്ചു അയാളൊന്നു ചിരിച്ചു, ഒരു പക്ഷെ ഇതാകാം വഴി.
                     ആ പാത മുറിഞ്ഞ്‌ ചെമ്മണ്‍ പാതയിലേക്ക് കയറി, വിജനമായ വരണ്ട പ്രദേശങ്ങള്‍ക്ക് ഓരം ചേര്‍ന്ന് കല്ലുകൊണ്ട് കെട്ടിയ ഒരാള്‍ പൊക്കം കഷ്ടി ഉള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കു പുറകിലേക്ക് അയാള്‍ വേഗത്തില്‍ ഓടിച്ചു കയറി, ഡോര്‍ തുറന്നു പെട്ടന്ന് പുറത്തിറങ്ങി, പിന്നിലെ ഡോര്‍ തുറന്നു അവന്റെ കഴുത്തില്‍ ഒരു കടാര വെച്ചു..അയാളുടെ മുഖം വലിഞ്ഞു മുറുകി.എന്ത് ചെയ്യണമെന്നറിയാതെ അവന്റെ കണ്ണുകളില്‍ നിന്നും ധാരയായി വെള്ളം ഒഴുകുവാന്‍ തുടങ്ങി, എന്തെങ്കിലും ആലോചിക്കും മുമ്പേ അയാള്‍ അവന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു പുറത്തേക്കിട്ടു, കമിഴ്ന്നു വീണ അവന്റെ ശിരസ്സില്‍ അറബി ആഞ്ഞു ചവുട്ടി, അവന്റെ മുഖം ദൈവത്തിന്റെ മണ്ണില്‍ അമര്‍ന്നു ഞെരിഞ്ഞു, മുഖത്തേക്ക് കൂര്‍ത്ത കല്ലുകളും മണല്‍ത്തരികളും തറച്ചു കയറി..
      "ഉമ്മ, ബാപ്പ, പ്രിയപ്പെട്ടവളെ..ഞാന്‍ മരിച്ചാല്‍ നിങ്ങള്ക്കാരുണ്ട്‌ ...നിങ്ങളെന്റെ ശബ്ദം കാത്തിരിക്കുമ്പോള്‍  ഞാന്‍  ..  ഞാനിവിടെ.."
   അവന്റെ പിന്നില്‍ നിന്നും അയാള്‍ പേഴ്സ് വലിച്ചെടുത്തു ,കുറച്ചു ഇന്ത്യന്‍ രൂപയും മാറിയ റിയാലുകളും,ഇലക്ഷന്‍ ഐഡി കാര്‍ഡും..
     അവന്റെ തലയില്‍ അമര്‍ന്ന കാലിന്റെ ശക്തി അല്പം കുറഞ്ഞു,  മണ്ണില്‍ പുതഞ്ഞ കൈകള്‍ മുറുക്കി അവന്‍ പൂഴി വാരി മുന്നോട്ടു ആഞ്ഞെഴുന്നെറ്റതും   ,അറബിയുടെ തുറിച്ചു നിന്ന കണ്ണുകളിലേക്കു പൂഴി വലിചെറിഞ്ഞതും  ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.  ആഞ്ഞു തറച്ച മണല്‍ത്തരികളില്‍ കാഴ്ചയടഞ്ഞു പോയ അറബിയെ ആഞ്ഞു ചവുട്ടി, അയാള്‍ തുറന്നിട്ട കാറിന്റെ ഡോറിലൂടെ ഉള്ളിലേക്ക് വീണു..ലക്കില്ലാതെ കടാര വീശാന്‍ തുടങ്ങി..മറുവശത്തെ ഡോര്‍ തുറന്നു കുഞ്ഞുബാഗ് കൈക്കലാക്കി അവന്‍ തിരിഞ്ഞോടി..

                അവിടെങ്ങും  ഒരു മനുഷ്യജീവിയെയും കാണുവാനില്ല..ചുട്ടു പോള്ളുവാന്‍ തുടങ്ങിയ മണലാരണ്യം ദിക്കറിയിക്കാതെ അവനുചുറ്റും പരന്നു കിടക്കുന്നു.. പെട്ടന്ന് പിന്നില്‍ നിന്നും ഒരു സൈക്കിള്‍ ബെല്ലടിച്ചു കൊണ്ട് അവനെ കടന്നു നിന്നു..അവന്‍ നിശ്ചലനായി ..ശ്വാസഗതിയും   ഭീതിയും ചൂടും കൊണ്ട് അവന്‍ ചുവന്നു..പിന്നിലേക്ക്‌ വേച്ചു മാറി..
               "നീയെന്തിനാ ഓടുന്നെ..???"
  ദൈവമേ ആശ്വാസമായി..മലയാളി..മണലാരണ്യത്തില്‍ ദൈവം അവനു നല്‍കിയ ആദ്യ നിധി...പക്ഷെ താന്‍ മലയാളിയാണെന്ന് എങ്ങനെ ഇയാള്‍ക്ക് മനസ്സിലായി..??അറിയില്ല..പക്ഷെ ഇപ്പോള്‍ ..
       "നീയാ അറബിയെ ഇടിച്ചിട്ടിട്ട് ഓടിയതാ അല്ലെ? ,വേഗം ഇതിലേക്ക് കയറു."മറ്റൊന്നും ചിന്തിക്കാതെ അവന്‍ സൈക്കിളിലേക്ക് കടന്നിരുന്നു..പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുവാന്‍ മനസിലെ ഭയം അനുവദിക്കുന്നില്ല..
     അയാള്‍ ആഞ്ഞു ചവുട്ടി,സൈക്കിള്‍ വേഗത്തില്‍ മുന്നോട്ടു നീങ്ങി..
"ആ വഴിക്ക് ഒരു മുദീറുണ്ട്‌ (ധനികനായ യജമാനന്‍ ),അവിടെ ഫാമില്‍ സാധനം നല്‍കി തിരിച്ചു വരുമ്പോഴാ കാര്‍ കിടക്കുന്ന കണ്ടേ,അയാള്‍ അറബിയില്‍ തെറി വിളിക്കുന്നുമുണ്ട്,നോക്കുമ്പോള്‍ രംഗം പന്തിയല്ല,അപ്പോഴാ നീ ഓടുന്ന കണ്ടേ.." സൈക്കിള്‍ ചവുട്ടുന്നതിന്റെ കയറ്റിറക്കങ്ങള്‍ക്കിടയില്‍  അയാള്‍ പറഞ്ഞു.
          "എങ്ങോട്ട് പോകുവാനാ  അയാളുടെ കൂടെ ടാക്സിയില്‍ കയറിയേ?"
 " കേരള മാര്‍ക്കറ്റ്‌ .......ആ പേര്..ദൈവമേ..മറന്നു.." സ്ഥലത്തിന്റെ പേര് ഇത്ര വേഗം മറന്നു പോയതില്‍ അവന്‍ ആശ്ചര്യം പൂണ്ടു, ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ നമ്പര്‍ തിരഞ്ഞു ,കാണുന്നില്ല..പേഴ്സും പോയി,ആകെയുള്ളത് ആ കുഞ്ഞു ബാഗാ ..
  "എന്ന് വെച്ചാല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണോ?സ്ഥലം എങ്ങോട്ടാ?"സൈക്കിള്‍ യാത്രികന്‍  .
"ഞാന്‍ പുതിയ ആളാ,കയ്യിലുണ്ടായിരുന്ന പണവും അഡ്രസ്സും പോയി,ആ കാട്ടളനുമായുള്ള പിടി വലിയില്‍ .."നെഞ്ചിടിപ്പിന്റെ വേഗത അവന്റെ വാക്കുകളെ മുറിച്ചു..
                              അവര്‍ ഒരു പെട്രോള്‍ പമ്പിനുള്ളിലേക്ക് കടന്നു ,അയാള്‍ കെട്ടിടങ്ങള്‍ക്കു പിന്നിലേക്ക്‌ സൈക്കിള്‍ നിര്‍ത്തി, ഈച്ചകള്‍ പൊതിഞ്ഞു തിന്നുന്ന മലത്തിന്റെ ദുര്‍ഗന്ധം കാറ്റിലേക്ക് വേരുറപ്പിക്കുന്നു,ടിന്നുകളും പ്ലാസ്റ്റിക്‌ ബാഗുകളും കൊണ്ട് കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങള്‍ ..ഒരു ബോട്ടില്‍ വെള്ളം അയാള്‍ അവനു നല്‍കി,അത് കുടിചിറക്കുമ്പോഴേക്കും  ഹോണുകള്‍ തെരുതെരെ മുഴക്കി വലിയ ശബ്ദത്തോടെ രണ്ടു മൂന്നു വാഹനങ്ങള്‍ പമ്പിലേക്കു പാഞ്ഞു കയറി, കറുത്ത്   തടിച്ച പത്തോളം അറബികള്‍ പമ്പിലെ ജീവനക്കാരോട് അറബിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു...
                            "നിന്നെയാ തിരക്കുന്നെ...മറ്റവന്റെ ആളുകളാ, ഇങ്ങോട്ട് മറഞ്ഞു നില്‍ക്ക്.."
            കെട്ടിടങ്ങള്‍ക്കു വിടവിലൂടെ രംഗം വീക്ഷിച്ചു കൊണ്ട് സൈക്കിള്‍ യാത്രികന്‍ പറഞ്ഞു.
     "നീയിവിടെ നില്‍ക്കുന്നത് ആപത്താ,നിന്നെ കണ്ടാല്‍ ..ദൈവമേ.."
  ആ കാട്ടാളന്‍മാരെ  അവരില്‍ നിന്നും മറച്ചു കൊണ്ട് ഒരു ബസ്സ് വന്നു നിന്നു, എന്തോ ബുദ്ധി തോന്നിയ പോലെ അവന്റെ രക്ഷകന്‍ ,  ആ  സൈക്കിള്‍  യാത്രികന്‍ പെട്ടെന്ന് ബസ്സിനടുത്തെക്കു പോയി,വേഗത്തില്‍ തിരിച്ചു വന്നു,പോക്കറ്റില്‍ നിന്നും പത്തിന്റെ രണ്ടു റിയാലുകളെടുത്തു അവന്റെ കയ്യില്‍ പിടിപ്പിച്ചു,"പത്ത് റിയാല് ബസ്സില്‍ കൊടുക്കണം..പിന്നെ..അവിടെ ചെന്ന്..."
                 അപ്പോഴേക്കും ഹോണ്‍ മുഴക്കി ആ അറബികള്‍ ബസ്സിനടുത്ത് കൂടി ഒരു ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളുടെ അടുത്തേക്ക് പോയി, ആ ഇടവേളയില്‍ അയാള്‍ അവനെ ബസ്സിനകത്തേക്ക് തള്ളി വിട്ടു,അവന്റെ ഹൃദയമിടിപ്പ് ബസ്സിനുള്ളില്‍ മുഴങ്ങുന്നതായി അവനു തോന്നി,അതിന്റെ ശക്തി കൂടി ബസ്സിന്റെ കര്‍ട്ടനിട്ടു മറച്ചിരിക്കുന്ന കണ്ണാടി ചില്ലുകള്‍ പോട്ടുമോയെന്നവന്‍ ഭയന്നു.
   "ദൈവമേ എന്തൊരു ശിക്ഷ..'
      ഡ്രൈവറെ കാണുന്നില്ല, ബസ്സ് എന്താണാവോ പുറപ്പെടാത്തെ..
അവനെ തിരയുന്ന അറബികള്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി പലവഴിക്കായി നടന്നു,അവരെ അനുഗമിച്ചു കൊണ്ട് വാഹനങ്ങളും..കര്‍ട്ടനിടയിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്ന അവന്റെ പുറകില്‍ , ആരോ തോളില്‍ തട്ടി,അവന്റെ കണ്ണില്‍ ഇരുട്ട് കയറി ,തീര്‍ന്നു ജീവിതം ഇവിടെ അവസാനിക്കുന്നു..
പ്രിയ ഉമ്മ,ബാപ്പ,പ്രിയപെട്ടവള്‍ ,സ്വപ്‌നങ്ങള്‍ ..എല്ലാം മനസ്സില്‍ കനലെരിഞ്ഞു നിന്നു..
             
                          "ടിക്കറ്റ്.."
ഡ്രൈവര്‍ അവന്റെ മുഖത്തേക്ക് നോക്കി ..ശ്വാസഗതിയും പരിസര ബോധവും പെട്ടെന്ന് തിരിച്ചെടുത്തു അവന്‍ പണം നല്‍കി,ബസ്സെടുത്തു..
ഭാഗ്യം ആ അറബികള്‍ കണ്ടിട്ടില്ല,അവന്‍ പിന്നിലേക്ക്‌ തിരിഞ്ഞു അവന്റെ രക്ഷകനെ നോക്കി,അയാള്‍ അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു..

വാഹനങ്ങള്‍ക്കിടയില്‍ വരയിട്ടു തിരിച്ച പാതയിലേക്ക് വേഗത്തില്‍ ആ വാഹനം നീങ്ങി..

                                                           ചൂട്,തിളയ്ക്കുന്ന സൂര്യന്‍ ,ദാഹം,വിശപ്പ്‌............ //.......     ....ശിരസ്സിലേറ്റ ചവിട്ടിന്റെ മരവിപ്പ് മാറിയിട്ടില്ല,മുഖത്തെ മുറിവുകള്‍ വിയര്‍പ് തട്ടുമ്പോള്‍ നീറുന്നു,കയ്യിലുണ്ടായിരുന്ന കാശിനു കുറച്ചു വെള്ളം വാങ്ങി കുടിച്ചു,ഭയം വറ്റിച്ചു കളഞ്ഞ വിയര്‍പ്പു കളങ്ങള്‍  നിറച്ചു..അവിടെ സാന്‍ഡ്വിച്ച് കഴിക്കുന്ന അറബികളെ കണ്ടു,അങ്ങോട്ടേക്ക് പോയി,രണ്ടെണ്ണം മതിയാകുമായിരുന്നില്ല,പക്ഷെ പണം..
                             
                          നിരത്തിലൂടെ അനുസരണയുള്ള കുട്ടികളെ പോലെ ഒന്നിന് പുറകെ ഒന്നായി നീങ്ങുന്ന വാഹനങ്ങള്‍ ..അതിനിടയിലൂടെ കടന്നു മറുവശത്ത് കണ്ട മസ്ജിദിലേക്ക് നടന്നു..ഒരു അഭയം കിട്ടുമെങ്കിലോ,ഭീതിയും ഭയവും ദൈവത്തില്‍ അര്‍പ്പിക്കാം , അല്ലാതെ ഇപ്പൊ ആശ്വാസിപ്പിക്കാന്‍ ആരാ..?ഒറ്റപ്പെടലുകളില്‍  മനസ്സില്‍ ഉണരുന്ന ആത്മീയതയും ഭക്തിയും മറ്റെല്ലാം മറക്കാന്‍ പ്രാപ്തമാകും..ഒന്നിരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ . പുലര്‍ച്ചെ  വന്നതാണ് സ്വപ്നങ്ങളുടെ ഭാരവുമേറി..പ്രഭാത കര്‍മ്മങ്ങള്‍ പോലും നിര്‍വഹിച്ചിട്ടില്ല..
  പെട്ടെന്ന് നിരത്തില്‍  തുടരെ ഹോണടികള്‍ മുഴങ്ങി.. അവന്റെ ഉള്ളം പതറി,അടിവയറ്റില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ ശിരസ്സിലേക്ക്  പ്രകംബനമുണ്ടാക്കി പാഞ്ഞു കയറി, അവന്‍ തിരിഞ്ഞു നോക്കി..ദൈവത്തിന്റെ മണ്ണില്‍ ശിക്ഷകള്‍ ഇനിയും തീര്‍ന്നില്ലെന്നോ...?
                ഒരു കാര്‍ റോഡിന്റെ മധ്യ ഭാഗത്ത്‌ സിഗ്നല്‍ വളയുംപോള്‍ നിന്നു പോയതാണ്,അവനു ആശ്വാസമായി..പിന്നിലെ വാഹനങ്ങള്‍ അതിനെ കടന്നു ഇരു വശത്ത് കൂടിയും പോകുവാന്‍ തിക്കിത്തിരക്കുന്നു, ആ കാറിനുള്ളിലെ  മനുഷ്യന്‍ പുറത്തിറങ്ങി അധികം വലിപ്പമില്ലാത്ത ആ വാഹനത്തെ റോഡിന്റെ ഒരു വശത്തെക്ക് തള്ളി മാറ്റുവാന്‍ ശ്രമിക്കുന്നു, നടക്കുന്നില്ല,കയ്യുയര്‍ത്തി പിന്നിലെ വാഹനങ്ങളിലേക്ക് ക്ഷമിക്കു എന്നാഗ്യം കാട്ടുന്നുണ്ട്..
                        അടുത്ത സിഗ്നല്‍ വീണു,ഏതോ ഉള്‍പ്രേരണയില്‍ അവന്‍ ഓടി ആ വാഹനത്തിനടുത്തെത്തി ,പിന്നില്‍ നിന്നും തള്ളി ഒരു വശത്തേക്ക് നിര്‍ത്താന്‍ അയാളെ സഹായിച്ചു.
വെളുത്ത കുപ്പായമിട്ട്,വെട്ടിയൊതുക്കിയ നരകയറിയ ദീക്ഷയും ,തിളക്കമേറെയുള്ള  കണ്ണുകളെ മറച്ച കണ്ണാടിയും,വെയില്‍  കൊണ്ട് തുടുത്തു ചുവന്ന കവിളുകളുള്ള അറബി,കാറ്റില്‍ അയാളില്‍  നിന്നും സുഗന്ധം പരക്കുന്നു ,വരകള്‍ വീണു തുടങ്ങിയ കൈകള്‍ അവനു നീട്ടി അയാള്‍ നന്ദി പറഞ്ഞു, പിന്നെ കുപ്പായത്തിന്റെ കീശയില്‍ നിന്നും കുറച്ചു റിയാലുകളെടുത്തു   കയ്യില്‍ പിടിപ്പിച്ചു,പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി, അയാള്‍ അറബിയില്‍ എന്തെക്കെയോ ചോദിച്ചു,കയ്യും തലയും കുലുക്കി അറിയില്ല എന്ന് ആംഗ്യം കാട്ടി മെല്ലെ അവന്‍ നടന്നു തുടങ്ങി,
  "പ്രിയ ഉമ്മ,ബാപ്പ,പ്രിയമുള്ളവളെ, എന്റെ വേദന നിങ്ങള്‍ക്കായി ഞാന്‍ പേറട്ടെ.."
                             
                                              തണല്‍ പറ്റി അറിയാതെ ഉറങ്ങിപ്പോയി..  ഉണരുമ്പോള്‍ നേരം സന്ധ്യയാകുന്നു,വേദനയും ക്ഷീണവും ഒറ്റപ്പെടലും അവനെ തളര്‍ത്തി,മസ്ജിദിന്റെ പുറകിലെ തിട്ട കെട്ടിയ വലിയ പനമരത്തിനു ചുവട്ടിലവന്‍ എഴുന്നേറ്റിരുന്നു..
   ആഴമേറിയ പരന്ന കടലുപോലെ ആഗ്രഹങ്ങള്‍ ,സ്വപ്‌നങ്ങള്‍ ..അതിനു മുകളില്‍ ഒരു കൊതുമ്പു വള്ളം പോലെ ജീവിതം..തുഴയുകയാണ്, ഒരുപക്ഷെ ഏതെങ്കിലും തുരുത്തോ ദ്വീപോ കണ്ടെത്താം,ചിലപ്പോള്‍ വന്‍കരകള്‍ വരെ..അവിടെ കാത്തിരിക്കുന്ന  സൗഭാഗ്യങ്ങള്‍  ഓര്‍ത്തു ആകാംഷയോടെ ചെല്ലുമ്പോള്‍ നരഭോജികളും,ക്രൂര മൃഗങ്ങളുമാണെങ്കിലോ ..??
                           അവന്‍ അടുത്ത് കണ്ട കടയിലേക്ക് നടന്നു ,ചൂണ്ടു വിരല്‍ ഉയര്‍ത്തി,ഒന്നെന്നു ആംഗ്യം  കാട്ടി പറഞ്ഞു
                                    "ചായ "
 ഭാഗ്യം ചായക്ക്‌ ഇവിടെയും അങ്ങനെ പറഞ്ഞ മതില്ലോ..
    പെട്ടെന്ന് പിന്നില്‍ നിന്നു ഒരു ചവിട്ടേറ്റ് അവന്‍ കമിഴ്ന്നു സിമന്റു തറയിലേക്കു വീണു,കയ്യുരഞ്ഞു മുഖമിടിച്ചു തോലുപോട്ടി ചോര വരാന്‍ തുടങ്ങി,എഴുന്നേല്‍ക്കാന്‍ തുടങ്ങും മുമ്പ് അറബിയില്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് വീണ്ടും  ചവുട്ട്,അവന്‍ തറയില്‍ ഉരുണ്ടു തിരിഞ്ഞു,,നോക്കുമ്പോള്‍ ടാക്സി ഡ്രൈവര്‍ , ആ കാട്ടാളന്‍ അറബി ,അയാളുടെ ഒരു കണ്ണ് വെച്ചു കെട്ടിയിരിക്കുന്നു, കൂടെ രണ്ടു കാട്ടാളന്മാരും ,അവര്‍ ബട്ട് ( തലയില്‍ ധരിക്കുന്ന വളയം) എടുത്തു,അത് വട്ടത്തില്‍ ചുഴറ്റി അവനെ തലങ്ങും വിലങ്ങും അടിക്കുവാനും ചുറ്റി നിന്നും ചവുട്ടുവാനും ആക്രോശിക്കുവാനും തുടങ്ങി, ഒന്നും ചെയ്യുവാനാകാതെ അവന്‍ വാവിട്ടു കരഞ്ഞു,ശരീരം മുഴുവന്‍ നുറുങ്ങുന്നു ,തലയും മുഖവുമെല്ലാം മരവിച്ചു,ഒരു കണ്ണ് ചവിട്ടേറ്റു തുറക്കുവാനകാതെ നീര് കെട്ടി,മൂക്കില്‍ നിന്നും കുടു കുടാ ചോര ചാടുവാന്‍ തുടങ്ങി..അവനു ചുറ്റും  ആളുകള്‍ ഓടിക്കൂടി .
                                             
                  വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ ജീവനറ്റ ശരീരത്ത്തിനരികെ  അവന്റുമ്മ നെഞ്ചുപൊട്ടി കരഞ്ഞു  ,ആശ്വസിപ്പിക്കാനാകാതെ അവന്റെ പെങ്ങന്മാരും ബന്ധുക്കളും..,മുസ്ലിയാര്‍ യാസീന്‍ ഓതി ദുആ  ഇരന്നു, വിഷാദത്തോടെ നാട്ടുകാര്‍ ആമീന്‍ ചൊല്ലി, നീല ടാര്‍പ്പളിനു കീഴില്‍  ജീവിത കാലം മുഴുവന്‍ ചുമടെടുത്തു തളര്‍ന്ന  അവന്റെ ബാപ്പ വിയോഗ ഭാരം താങ്ങാനാകാതെ ഇരിക്കുന്നു ,പള്ളിയിലേക്ക് എടുക്കും മുമ്പ് ഇനി ആരെങ്കിലും കാണുവാനുണ്ടോ  എന്ന് വിളിച്ചു ചോദിക്കുന്നു , 'ഉണ്ട്..അവള്‍ വരും..ഉണ്ട്..'പുറത്ത് വരാത്ത ശബ്ദത്തില്‍ അവന്റെ ആത്മാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു, പക്ഷെ അവള്‍ , അവന്റെ പ്രിയ സ്വപ്നം ,അവസാനമായി ഒരു നോക്ക് കാണുവാന്‍ ആകാതെ,വീട്ടുകാരുടെ ശകാരങ്ങള്‍ കേട്ട് നീറുകയായിരുന്നു,അവന്റെ ആത്മാവിന്റെ കരച്ചില്‍ കേള്‍ക്കാതെ രണ്ടു തട്ടായി വെട്ടിയ കബറിലേക്ക്  അവര്‍ അവനെ വെച്ചു..
                                                      മുഖത്തേക്ക് ആരോ വെള്ളം തളിച്ചു ..അവനൊന്നു ഞെട്ടി,കണ്ണ് മെല്ലെ തുറന്നു,

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ എന്റെ ജീവന്‍ പോയിട്ടില്ല,ഇല്ല ഞാന്‍ മരിച്ചിട്ടില്ല,.."

                     ആകാംഷയും ,സന്തോഷവും എന്നാല്‍ ശരീരം മുഴുവന്‍ നീറുന വേദനയുമായി അവന്റെ കണ്ണില്‍ കാഴ്ചകള്‍ നിറഞ്ഞു ,തന്റെ തോളില്‍ ഉണ്ടായിരുന്ന  ചെറിയ ബാഗ്‌,അതെവിടെ? അവന്റെ  കണ്ണുകള്‍ പരതി,ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഇടയില്‍ അത് മണ്ണ് തിന്നു കിടക്കുന്നു,അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചില്ല,ഇഴഞ്ഞു അതിനടുത്തേക്ക് നീങ്ങി,ഒരാള്‍ അതെടുത്തു നല്‍കി,മറ്റൊരാള്‍ അവനരികിലിരുന്നു ഒരു കുപ്പിയില്‍ നിന്നും വെള്ളം പകര്‍ന്നു കൊടുത്തു, അത് കുടിച്ചു കൊണ്ട് അവന്‍ ബാഗില്‍ പരതി, പാസ്പോര്‍ട്ട് ,സര്‍ട്ടിഫിക്കറ്റു പിന്നെ ആടുജീവിതം..അതൊന്നും  നഷ്ടപെട്ടിട്ടില്ല,ഭാഗ്യം
              ശരീരമാസകലം വേദന,നീര് കെട്ടിയ ഒരു  കണ്ണ് ഇനിയും നേരെ തുറക്കുവാന്‍  കഴിയുന്നില്ല,കാല്‍മുട്ടുകള്‍ കൈകള്‍ കൊണ്ട് ചേര്‍ത്ത് കെട്ടി അവന്‍ എഴുന്നേറ്റിരുന്നു, മുഖമുയര്‍ത്തി ആ കാട്ടാളന്മാരായ  അറബികളെ നോക്കി, അവരെ അമ്പാടും കഴുത്ത് ഞെരിച്ചു കൊല്ലുവാന്‍ അവനു തോന്നി..
         അപ്പോഴാണവന്‍  അത് ശ്രദ്ധിച്ചത്,ആ കാട്ടാളന്മാര്‍ക്ക് ചുറ്റും കൂടി നില്‍കുന്നവരില്‍ റോഡില്‍ പെട്ടുപോയി താന്‍ സഹായിച്ച അറബി അവരോടു സംസാരിക്കുന്നു,എഴുന്നെറ്റിരുന്ന  അവനെ കണ്ടു അയാള്‍ പെട്ടെന്ന് അടുത്തേക്ക്  വന്നു,അവന്ടടുത്ത് ഇരുന്നു,പാസ്പോര്‍ട്ട് എടുത്തു..നോക്കി വായിച്ചു.
        "ഷാനു ഷാജഹാന്‍ ,ഇന്ത്യന്‍ .." മരിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം പുനര്‍ജനിക്കുവാന്‍ പോകുന്ന  അവനു പുതിയ പേരും ദേശവും നിശ്ചയിച്ചു നല്‍കുന്ന ദൈവത്തിന്റെ സഹായിയായി ആ അറബിയെ അവനു തോന്നി..
 ചുറ്റിലും നിന്നവരില്‍ നിന്നും ഒന്ന് രണ്ടുപേരെ അയാള്‍ വിളിച്ചു,അറബിയില്‍ ചോദിച്ചതൊക്കെയും   മലയാളത്തിലേക്ക് മാറ്റി അവര്‍ സംസാരിച്ചു,
'കള്ളനെന്നു മുദ്രകുത്തിയാണത്രെ  അവര്‍ മര്‍ദ്ദിച്ചത് ,മോഷ്ടിച്ച പണം നല്‍കണം  പോലും..'
നടന്നതെല്ലാം കണ്ണീരോടെ അവന്‍ പറഞ്ഞു കേള്‍പ്പിച്ചു, തൊട്ടടുത്ത്‌ നിന്ന പോലീസുകാരോട് ആ അറബി എന്തൊക്കെയോ സംസാരിച്ചു,ആ കാട്ടാളന്മാര്‍ അപ്പോഴും വലിയ വായില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
  അയാള്‍ അവന്റെ കൈകളില്‍ പിടിചെഴുന്നെല്‍പ്പിച്ചു, അവനെയും കൂട്ടി കാറിനടുത്തെക്കു നീങ്ങി..

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ..ഞാന്‍ സുരക്ഷിതനാണ്,ദൈവത്തിന്റെ കൈകള്‍ എന്നെ കൊരിയെടുത്തിരിക്കുന്നു,ഇനി നിങ്ങള്‍ക്കെന്റെ ശബ്ദം കേള്‍ക്കാം.."


                                                                                           




Monday, September 26, 2011

മുള്ളല്‍ക്കഥകള്‍

മുള്ളല്‍ക്കഥകള്‍ I 

         "എന്നാലിനിയൊരു  കഥവുര ചെയ്യാം..
           തുള്ളലിലല്ലിതു മുള്ളലിലാണ്..
           കാലം തെറ്റി കോലം തെറ്റി 
            ഇടവും തെറ്റി മുള്ളിയ കഥകള്‍ .."

 കഥ നടക്കുന്നത് അങ്ങ് കൊച്ചിയില്‍ , കായലിന്റെ അരികുപറ്റി വടിവൊത്ത മേനിയില്‍ കുളിര്കോരി കിടക്കുന്ന കൊച്ചിന്റെ ക്ഷമിക്കണം കൊച്ചിയുടെ ഉച്ചിയില്‍ തെറിച്ചു കിടക്കുന്ന പ്രതിഭകളുടെ കൂടാരമായ സരോവറില്‍ . 
                  
                            കഥാപത്രങ്ങള്‍ സോമരസം പകര്‍ന്നു cheers അടിച്ചു ലക്കില്ലാതെ ഇരിക്കുന്നു .
നമ്മുടെ നായക കഥാപാത്രം സരോവര്‍ മെസ്സിലെ ജീവനക്കാരനാണ് .പുള്ളിയെ പേരെടുത്തു വിളിക്കുന്നത്‌ ശരിയല്ലാ എന്നൊരു തോന്നല്‍ ,അപ്പൊ "മെസ്സന്‍ " എന്നൊരു പേര് കൊടുത്തേക്കാം .
                    നമ്മുടെ മെസ്സനും സഹമെസ്സന്മാരായ അയ്യപ്പ ബൈജു , ബിനീഷ് , ബിജു പിന്നെ വിനോദു മാഷും , t  d    -യും , ഗോവയില്‍ നിന്നും t  d   ഇറക്കുമതി ചെയ്ത മദ്യത്തിന്റെ ടേസ്റ്റ്' - "ടെസ്റ്റ്‌" ചെയ്യുന്ന സദസ്സാണ് . 
             
                  " അപ്പോഴേ പെരെന്തെന്നാ പറഞ്ഞെ..?? " മെസ്സന്‍ t  d    യോട് .
15 -)൦ തവണ പേര് പറയുന്ന വിഷമം ഉള്ളിലൊതുക്കി t  d   പറഞ്ഞു ..
                    " t  d    എന്ന് വിളിച്ചാല്‍ മതി .."
 മെസ്സന്‍ പൊട്ടിച്ചിരിച്ചു "ഹ ഹ ഹ.......... t  d    ഐ ലവ് യു ...വിനോദ് മാഷേ അടുത്ത കുപ്പി പൊട്ടിക്കൂ.."
വിനോദ് മാഷ് t  d   യുടെ മുഖത്ത് നോക്കി ,..t  d    മെസ്സന്റെ മുഖത്ത് നിന്നും കണ്ണ് എടുക്കുന്നില്ല..
സഹമെസ്സന്മാരില്‍ അയ്യപ്പ ബൈജു നാടന്‍ പാട്ടുപാടി തളര്‍ന്നു ശ്വാസം കിട്ടാതെ ജനാലക്കമ്പികളില്‍ ചുറ്റിപിണഞ്ഞു നിന്നു . കയ്യിലെ ഗ്ലാസ്സില്‍ മുറുക്കെ പിടിച്ചു തല കിഴുക്കാം തൂക്കായി ബിജു ഉറങ്ങി , ബിനീഷ് എന്തിനും പോന്ന പോരാളിയെ പോലെ അവസാന പെഗ്ഗില്‍ ഒരു ഷെയറ് കാത്തു ഇരിക്കുന്നു ..
  
മെസ്സന്‍ അലറി " എടൊ വിനോദേ..വയറു നിറച്ചു കുടിക്കണം എനിക്കിന്ന് ,t  d   വന്ന ദിവസമല്ലേ..മദ്യം എടുക്കെടോ..."
      
       സത്യത്തില്‍ ആദ്യമായിട്ടാ മെസ്സനെ t  d   കാണുന്നെ.. മദ്യപാന സദസ്സില്‍ മെസ്സന്മാര്‍ സര്‍വ്വ സാധാരണമാണ് , പിറ്റേന്ന് വെളുപ്പിന് പാചകത്തിന് പോകേണ്ടതിനാല്‍  ഒരു 2 മണിവരെയെ സദസ്സുണ്ടാകൂ .അതിനിടയില്‍ രാത്രി എപ്പോഴെങ്കിലും വിശന്നാല്‍ മെസ്സില്‍ പോയി പാചകം തുടങ്ങും,മെസ്സിന് പുറകിലെ 'ഔട്ട്‌ ഹൌസ്' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന ഷെഡില്‍ തീറ്റയും കുടിയുമായി പിന്നെ കഴിഞ്ഞു കൂടും .അങ്ങനെയുള്ള ദിവസങ്ങളില്‍ സദസ്സ് കൂടുവാനുള്ള തീരുമാനമെടുക്കുന്നത് തന്നെ രാത്രി 9 മണിക്ക് ശേഷമാണ് .
             ഇതിപ്പോള്‍ നേരത്തെകൂടി എല്ലാം പ്ലാന്‍ ചെയ്തു തുടങ്ങിയതാണ്‌ , എന്നിട്ടും മദ്യത്തിന്റെ സ്ടോക്ക് തീര്‍ന്നു .
        വിനോദ് മാഷിന്റെ പഴയ പോളിസി പുതിയ കുപ്പിയില്‍ കയറി രംഗത്ത് വന്നു .

      "t  d   , മദ്യപാന സദസ്സില്‍ തൃപ്തിയാകാതെ ആരും പോകാന്‍ പാടില്ലാ  .."
  
  24 മണിക്കൂറും തുറന്നും അടഞ്ഞും പ്രവൃത്തിക്കുന്ന 'സദ്യ' ബാര്‍ തലയില്‍ ലഡ്ഡു പൊട്ടിച്ചു ..പിന്‍വാതില്‍ നിയമനം എന്നപോലെ കിളിവാതില്‍ കച്ചവടം നടത്തുന്ന അരുമയായ ബാര്‍ ' .
ബാറിന്റെ ഷട്ടറിനു പുറത്തുള്ള കിളിവാതില്‍ 11 മണിക്ക് ബാര്‍ അടക്കുമ്പോള്‍ തുറന്നു വരും .രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ കിളിവാതില്‍ അടയും .കിളിവാതിലിലൂടെ എത്ര രൂപ നല്‍കിയാലും അതിനു സമവാക്യമായ കുപ്പി അല്‍പ സമയത്തിനകം എത്തും ..ബ്രാന്‍ഡ്‌ മാത്രം ചോദിക്കരുത് ..പലപ്പോഴും പേരും ..
                     ആരുടെയൊക്കെയോ ബൈക്ക് എടുത്തു ബിനീഷും t  d  യും പോയി വാങ്ങി വന്നു .അപ്പോഴേക്കും അയ്യപ്പ ബൈജു മുറിയുടെ ജനാലക്കമ്പികള്‍ വിട്ടു ഭൂഗുരുത്വാകര്‍ഷണത്തിനു വിധേയനായി സിമെന്റു തറയിലേക്കു നിലം പതിച്ചിരുന്നു .കിഴുക്കാം തൂക്കായ ബിജുവിന്റെ തല ഉറക്കം തൂങ്ങി പലതവണ മേശമേല്‍ തല്ലി അവസാനം മേശയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു കെട്ടിപ്പിടിച്ചു കിടന്നു .എങ്കിലും ആത്മാര്‍ത്ഥതയും ധീരതയും അപ്പോഴും താഴെ വീണു പോകാതെ മുറുക്കെ പിടിച്ച ഗ്ലാസ്സില്‍ തിളങ്ങി നിന്നു .

                  മെസ്സന്‍ ഏതോ തമാശകഥ വലിയ വായില്‍ വിനോദ് മാഷിനോട് പറയുന്നുണ്ട് .വിനോദ് മാഷ്‌ മറ്റേതോ തമാശകഥ മെസ്സനോടും ..കഥയുടെ ഇടവേളകളില്‍ രണ്ടുപേരും ആര്‍ത്തു ചിരിക്കുണ്ട്.. സ്വയം പര്യാപ്തത നേടിയ മദ്യപന്മാര്‍ !!!

                കൊണ്ടുവന്ന കുപ്പിയിലെ ബ്രൈറ്റ്ലൈറ്റ് അടിച്ചാലും മറുവശം കാണുവാന്‍ കഴിയാത്ത കറുത്ത ദ്രാവകം ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു , വെള്ളം ഒഴിച്ച് എത്ര നേര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നിറത്തിന് ഒരു മാറ്റവുമില്ല, "കരിഓയില്‍ " എന്ന വിശേഷണം തികച്ചും ചേരുന്ന സാധനം .

           സമയം വെളുപ്പിന് 4 -30  ആയി , H  m t  -യില്‍ സൈരെന്‍ മുഴങ്ങി .ഏതോ പുകയുടെ ആലസ്യത്തില്‍ ടി ഡി പായ വിരിച്ചു , പിന്നെ പായക്ക്‌ വെളിയില്‍ നല്ല സിമന്റ്‌ തറയില്‍ കിടന്നുറങ്ങി . t  d  -യുടെ മങ്ങിയ കാഴ്ചയില്‍ കസേരയുടെ ആകൃതി കൊണ്ട് മാത്രം ഇരിക്കുകയാണെന്നു പറയാവുന്ന 3 പേര്‍ ആടിയുലഞ്ഞു ..
           പച്ചപ്പ്‌ വിരിച്ച മലനിരകള്‍ക്കു ചുവട്ടില്‍ ഓടു  മേഞ്ഞ ഒരു കുഞ്ഞു വീട് .മഞ്ഞു വീണു ഉറഞ്ഞ  ചില്ലുജാലകങ്ങള്‍ക്ക് പുറത്ത് തെളിനീരോഴുകുന്നൊരു കുഞ്ഞരുവി ..
                         ആ ജാലകം തുറന്നു ..അത് ചുമരില്‍ തട്ടി ശബ്ദം ഉണ്ടാക്കി .."ടക്ക് "
 സിര്ര്ര്ര്ര്ര്‍ ..ബ്ലും ബ്ലും ..കുഞ്ഞോളങ്ങളില്‍ പ്രുകൃതിയുടെ മാസ്മരികത നിറഞ്ഞ പുഞ്ചിരി .

    'എന്താ ഒരു മൂത്ര നാറ്റം ..??ഏതേലും തല തിരിഞ്ഞവന്മാര്‍ പ്രുകൃതിയെ അശുദ്ധമാക്കിയോ ?"

                       t  d   മെല്ലെ കണ്ണ് തുറന്നു. ചെറിയൊരു പുകചിലോട് കൂടി രംഗം വ്യക്തമായി . 'ഓ സ്വപ്നമായിരുന്നോ ?' സൂര്യന്‍ ഉദിച്ചു കഴിഞ്ഞു ,അപ്പോഴാണ്‌ മുറിയുടെ വാതിലിനരികില്‍ ആരോ ആടിയാടി നില്‍ക്കുന്നത് കണ്ടത് .
     നോക്കുമ്പോ മെസ്സന്‍ ''' .വാതില്‍ ചാരി നില്‍ക്കുന്നു ...സിര്ര്ര്ര്ര്‍ ബ്ലും ബ്ലും 
                          നായ മുള്ളും പോലെ വാതില്‍ ചാരിനിന്നു മെസ്സന്‍ പരിപാടി കഴിക്കുന്നു . ബോധം തീരെ തൊട്ടു തീണ്ടാത്തതിനാല്‍ മെസ്സന്റെ ഉടുമുണ്ട് വഴി ചാല് കീറിയാണ്‌ യൂറിയ വെള്ളം "ബ്ലും ബ്ലും"!!! ";
             
        'ദൈവമേ അപ്പൊ ചില്ലുജാലകം തുറന്നിട്ട ശബ്ദം ഈ വാതില്‍ അടച്ചതാണോ ? ഉം ഉം കുഞ്ഞരുവി ഒഴുകിയിറങ്ങുന്നുണ്ട് ...എന്താ ഭാവന ..എന്താ സ്വപ്നം .." t  d  മനസ്സില്‍  ഓര്‍ത്തുകൊണ്ട്‌ ആഞ്ഞു വിളിച്ചു " ഡോ..."

   അടുത്ത് കിടന്ന വിനോദ് മാഷ്‌ t  d  യെ നോക്കിയിട്ട് 
" ശ്ശ്ശ് ..മിണ്ടല്ലെ ...കഴിയട്ടെ ..'

t  d  : സാറെ നിങ്ങളിത് നോക്കി രസിച്ചു കിടക്കുവാണോ ?

വിനോ.മാഷ് :  എടൊ പുള്ളി എഴുന്നേറ്റു കതകു തുറന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു .മെസ്സന്‍ തുറന്ന കതകു ചാരി കുറച്ചു നേരം നിന്നുറങ്ങി .പിന്നെ അകത്തു നിന്നു വാതിലടച്ചു .പുള്ളി വിചാരിച്ചു കാണും കതകു തുറന്നു ടോയിലെറ്റില്‍ എത്തിയെന്ന് .ഇപ്പൊ അടച്ചത് ടോയിലെട്ടിന്റെ കതകെന്നും .പിന്നെ അടച്ച കതകില്‍ ചാരി നിന്നു തുടങ്ങിയ പരിപാടിയാ ..
        
              t  d  ചാടിയെഴുന്നേറ്റു , മെസ്സനെ പിടിക്കാന്‍ അടുത്തേക്ക് അടുക്കുവാന്‍  ആകുന്നില്ല. 
ചുറ്റും മൂത്രപ്രളയം ഉണ്ടാക്കി  അതിനുള്ളില്‍ നില്‍ക്കുന്നു .മെസ്സന്‍ അവസാന തുള്ളിയും ഇറ്റിച്ചു, തിരിഞ്ഞു ടാപ്പ്‌ തപ്പുന്നു .ടാപ്പ്‌ കാണാത്ത വിഷമത്തില്‍ മെല്ലെ കണ്ണ് തുറന്നപ്പോള്‍ ദേ പായും തലയിണയും വിനോദ് മാഷും ...ഹോ ഇത്ര പെട്ടന്ന് മുറിയിലെത്തിയല്ലോ എന്നാ സന്തോഷത്തില്‍ മൂത്രക്കുളത്തില്‍ കുഞ്ഞുകുട്ടികളെ പോലെ യൂറിയ വെള്ളം തട്ടിത്തെറിപ്പിച്ചു വിനോദ് മാഷിന്റെ മുഖത്തും പരംബിലും  തളിച്ചു . പിന്നെ മാണ്ട് വീണു ഉറങ്ങി ..
t  d  : നല്ലതാ രാവിലെ പുണ്യാഹം മുഖത്തും മുറിയിലും തളിച്ചല്ലോ ..'#%!#

                        ഹാങ്ങ്‌ ഓവറും ഉറക്കവും മാറാത്ത വിനോദ് മാഷിന്റെ മുഖത്ത് അപ്പോഴുണ്ടായ ഭാവം ....ഹോ ...ആശ്ചര്യം തന്നെ..ഗംഭീരം ..

                             
             മുള്ളല്‍ക്കഥകള്‍ II 


 " ഇനിയൊരു കഥയുണ്ടത് കേട്ടാല്‍ 
   37  -നു തൊഴുകൈ നല്‍കും 
   മൂക്കിന്‍ തുമ്പില്‍ വിരലും വെക്കും .."

                         ആഗ്രഹങ്ങളും സ്വപ്നങ്ങളും ബുദ്ധിജീവി ചിന്താഗതികളും ചര്‍ച്ചയും പ്രണയവും അഭിനിവേശവും എല്ലാം എല്ലാം മദ്യത്തിനോട് മാത്രം തോന്നിയിരുന്ന സുവര്‍ണ്ണ മദ്യ നവോതഥാന കാലഘട്ടത്തിലെ ഒരു മഴക്കാലം . ദേശാടനപക്ഷികള്‍ ലീവെടുത്ത് കേരളത്തില്‍ നിന്നും ടൂര്‍ പോയിരിക്കുന്ന സമയം . വഴിതെറ്റി ബംഗ്ലൂരില്‍ നിന്നും ഒരു പക്ഷി  സരോവറില്‍ 37 - ന്റെ വാതില്‍ പഴുതിലൂടെ അകത്തു കടന്നു . വന്ന ദേശത്തെങ്ങും ബാര്‍ബര്‍ ഷോപ്പില്ല എന്നാ നഗ്ന സത്യം നീട്ടി വളര്‍ത്തിയ മുടിയിലും ദീക്ഷയിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു .

                    മേനോന്‍ കുട്ടി എന്ന് നമുക്കീ കഥാപാത്രത്തെ വിളിക്കാം ..

                  വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന പഴയ ഷാപ്മേറ്റിനോട് ഈ തണുത്ത പകലില്‍ ഒരു ഗ്ലാസ്‌ മുട്ടിച്ചു മനസ് പങ്കുവെക്കുന്ന സുഖം സ്വര്‍ഗീയാനുഭൂതികളില്‍ ഒന്നെന്നു തോന്നി . കുളിച്ചിട്ടും നനച്ചിട്ടും നാളുകളേറെ ആയങ്കിലും മേനോന്‍ കുട്ടിയില്‍ സൌഹൃദത്തിന്റെ സുഗന്ദം നിറഞ്ഞൊഴുകി . കെട്ടിപ്പിടിച്ചു ഒരുപാട് പറയാനുള്ള വ്യഗ്രതയില്‍ എവിടെ തുടങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ദേ വരുന്നു വിനോദ് മാഷ്‌ . കഴിഞ്ഞ രാത്രിയില്‍ എവിടെയോ ട്വന്റി -8 മാച്ചു കഴിഞ്ഞു ക്ഷീണിച്ചു തലയില്‍ തോര്‍ത്തും കെട്ടി വരുന്നു .

വിനോദ്മാഷ്  : ഏതാട ഈ കാട്ടുവള്ളി ? തലയിലും മുഖത്തും  നിറച്ചു വള്ളിയാണല്ലോ ? ദേ t d  ഇവനെയൊന്നും ഇവിടെ പറ്റത്തില്ല..

മേനോന്‍ കുട്ടി : ഹ ഹ്  ഹ ഹ അയ്യോ മാഷേ ഇത് ഞാനാ, എന്നെ മനസിലായില്ല അല്ലെ ?
 ( ഗദ്ഗദം : അപ്പൊ നേരെ വീട്ടില്‍ പോകഞ്ഞത് നന്നായി ) എങ്ങനുണ്ട് എന്റെ മാറ്റം ??

വിനോ. മാഷ് .: ഹ നീയാ ? മാറ്റമല്ല നാറ്റം ..പോയി കുളിച്ചിട്ട് ഇതിനകത്ത് കടന്നാ മതി ..പോ പോ ..

                                     മേനോന്‍ കുട്ടി കുളിച്ചു തണുത്തു വിറച്ചു വെള്ളത്തില്‍ വീണ കോഴിയെ പോലെ എത്തിയപോഴേക്കും നമ്മടെ മെസ്സന്മാര്‍ 37  -ന്റെ  നടുമുറ്റത്ത് വട്ടം കൂടിയിരുന്നു . പരിചയം പുതുക്കലും പരിചയപ്പെടലും കഴിഞ്ഞപ്പോഴേക്കും ആദ്യ കുപ്പിയെത്തി ..

                                         വിറച്ചു ഇറ്റു വീഴുന്ന വെള്ളവുമായി നിന്ന മേനോന്‍ കുട്ടിയുടെ നെറുകയില്‍ നിന്നും നീരാവി ഊതിക്കൊണ്ടു അന്നനാളത്തിലൂടെ 'റം' പുഷ് - പുള്‍ ട്രെയിന്‍ പോലെ ഇരചിറങ്ങി ...നനഞ്ഞ തോര്‍ത്തുമുണ്ട് ഉണങ്ങും മുമ്പേ കുപ്പി കാലി .
                  ഒരു തുള്ളി മഴനീര് വീണു ജലദോഷം പിടിക്കാതിരിക്കുവാന്‍  വാത്സല്യം കൊണ്ട് മൂടിപ്പിടിച്ച  കുപ്പികള്‍ 37  - ല്‍ ഒഴിഞ്ഞു വീണുരുണ്ടു ...
                         
                           യാത്രയും ഇത്രയും നേരം പുഷ് പുള്‍ ട്രെയിനില്‍  കഷ്ട്ടപെട്ട ക്ഷീണവും മേനോന്‍ കുട്ടിയെ ആലസ്യത്തിലേക്ക്‌ ഉരുട്ടിയിട്ടു . കട്ടിലിലെ മൂട്ടകള്‍ റമ്മിന്റെ വീര്യമുള്ള രക്തത്തിനായി 
കടി പിടികൂടി .
                           സമയം വൈകുന്നേരം 4  മണിയാകുന്നു .മേനോന്‍ കുട്ടി നല്ല ഉറക്കം .ഉച്ചയൂണ് കഴിക്കാതെ സോമരസം പകര്‍ന്ന ഞങ്ങളുടെ വയറ്റില്‍ തീ നാമ്പുകള്‍ ..മേനോന്‍ കുട്ടിയെ കുലുക്കി വിളിച്ചിട്ടും ഒരു രക്ഷയുമില്ല ...വായും തുറന്നു കിടന്നുറങ്ങുവാ ..
       
                താഴെ മെസ്സില്‍ ക്ലാസ്സു കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ ചായ കുടിക്കനെത്തി, ഇവിടെ ചോറുണ്ണാന്‍ പോകുന്നേയുള്ളൂ  ..എന്താ വിധിവൈപര്യത്വം ..!!!
  
                  മുകളില്‍ 37  - ല്‍ മേനോന്‍കുട്ടി റമ്മിന്റെ മത്തില്‍ ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി , മുറിയുടെ ജാലകത്തിനു പുറത്തെ വലിയ തണല്‍ വൃക്ഷം മരം പെയ്തു നിന്നു . .            
സമയം നീങ്ങി ..മേനോന്‍ കുട്ടിക്ക് ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ അടിവയറിന്റെ അസ്ഥാനത്ത് നിന്നും യുറേക്കാ..യുറേക്കാ ..എന്നൊരു നിലവിളി ..
  "നാശം ഉറങ്ങുമ്പോഴാണോ  ഒരു മൂത്രശങ്ക .."

                         കണ്ണ് രണ്ടും തുറക്കാനുള്ള മടിയില്‍ മേനോന്‍ കുട്ടി ഒരു മിഴി പാതി വിടര്‍ത്തി ആടിയുലഞ്ഞു പ്രകാശം കണ്ട ഭാഗത്തേക്ക് നടന്നു ..
                                             " ഹെന്റമ്മേ .." വാതിലിനു പകരം തുറന്നിട്ട ജനാലയിലെക്കാ പുള്ളി നടന്നെ .. അവിടെ അരപോക്കത്തില്‍ ജനാലപ്പടിയിലെ പഠിപ്പു മേശമേല്‍ മേനോന്‍ കുട്ടിയുടെ യുറേക്ക തട്ടി ഉറീക്ക ആയി ..

                   നേരെ തിരിഞ്ഞു എങ്ങനെയോ വാതില്‍ തുറന്നു ഇടനാഴിയില്‍ എത്തി ..ക്ലാസ്സു കഴിഞ്ഞു വന്ന വിദ്യാര്‍ത്ഥികള്‍ 'തലേപിലെന്നും' പറഞ്ഞു പരക്കം പായുന്നു .ആകെ ട്രാഫിക്‌ ബ്ലോക്ക് .ബ്ലോക്ക് തീരട്ടെ എന്നു കരുതി മേനോന്‍ കുട്ടി വാതില്‍ ചാരി 37  -ന്റെ മുന്നില്‍ നിന്നുറങ്ങി .ചാരിയ വാതില്‍ മെല്ലെ പിന്നോക്കം പോയപ്പോള്‍ ഉണ്ടായ ചെറിയൊരു ബോധോതയത്തില്‍ 
" കുറെ നേരമായല്ലോ ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ..! ടോയ്ലെറ്റ് എവിടെ ?" എന്ന വെളിപാടില്‍ പാതിതുറന്ന കണ്ണില്‍ പെട്ട വാതില്‍ തുറന്നു അകത്തു കയറി ..

                   "ഉം ഉം ..ടോയിലെറ്റൊക്കെ എന്താ പട്ടുമെത്ത പോലെ .? പൂസായത് കൊണ്ട് തോന്നുന്നതാകും..ആഹ ഹാ.."
         "ഒന്ന് നിര്‍ത്തുന്നുണ്ടോ ???"  യുറേക്കയോട് ചോദിയ്ക്കാന്‍ തല കുനിച്ചപ്പോള്‍ ദേ ഒരു dunlop  മെത്ത. " ഹ റൂമിന്റെ സെറ്റ് അപ്പ്‌ ആകെ മാറിയല്ലോ ?അപോ ടോയിലേറ്റ് സ്വപ്നമായിരുന്നോ?അതോ  ....??? ആ എന്തെലുമാകട്ടെ നല്ല ഉറക്കം .."മേനോന്‍ കുട്ടി ആ മെത്തയിലേക്ക് കമിഴ്ന്നു വീണു , സുഖമായുറങ്ങി ..

   മഴപെയ്തു മണ്ണില്‍ നീരുറവകള്‍ പൊട്ടി ..
   മുള്ളല്‍ പേമാരിയില്‍ dunlop മെത്തയില്‍ യുറിയ ഉറവകള്‍ കിനിഞ്ഞു പൊട്ടി ..
   താഴെ മെസ്സില്‍ ചായ കുടിക്കാന്‍ പോയ ആ റൂമിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചു വന്നു,ആ വര്‍ണ്ണ        മനോഹര കാഴ്ച കണ്ടപ്പോള്‍ ആ പാവം ഹിന്ദിക്കാരുടെ തലയില്‍ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി ..

       മുടി നീട്ടിവളര്‍ത്തി അലക്കാത്ത  ജുബ്ബയുമിട്ട് കമിഴ്ന്നു കിടക്കുന്ന മേനോന്‍ കുട്ടിയെ ആ ഹിന്ദിക്കാര്‍ക്കുണ്ടോ അറിയുന്നു ??ഏതോ പിച്ചക്കാരനോ  ഭ്രാന്തനോ മുറിയില്‍ കയറിയെന്നു കരുതി ആകെ ബഹളവും നിലവിളിയുമായി ..

                  ഇതൊന്നുമറിയാതെ ചോറ് കഴിച്ചു മഴയുടെ ഭംഗിയില്‍ മെസ്സിന്റെ ഔട്ട്‌ ഹൌസില്‍ ഞങ്ങള്‍ മുട്ടന്‍ കഥകള്‍ അടിചിരിക്കെ ഹോസ്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നൊരു കോലാഹലവും നിലവിളിയും ..ഓടി മുകളിലെത്തി നോക്കുമ്പോള്‍ ഇടനാഴിയില്‍ 37 - ന്റെ മറുവശത്തുള്ള റൂമിലേക്ക്‌ വിദ്യാര്‍ഥി  സമൂഹം ഉറ്റു നോക്കുന്നു .ഞാന്‍ 37 - ന്റെ വാതില്‍ തുറന്നു നോക്കി , മേനോന്‍ കുട്ടിയെ കാണ്മാനില്ല.. 
കൂടിനിന്നവരെ മാറ്റി അടുത്ത മുറിയിലെത്തിയപ്പോള്‍ 2 - 3  ഹിന്ദി പയ്യന്മാര്‍ വിനോദ് മാഷിനോട് ഹിന്ദിയില്‍ എന്തെക്കെയോ വെച്ചലക്കുന്നു .അതുകേട്ടു കുടിച്ച പൂസിറങ്ങി കണ്ണ് തളളി വിനോദ് മാഷും മെസ്സന്മാരും .. അപ്പോഴാണത് കണ്ണില്‍ പെട്ടത് അവരുടെ മുറിയുടെ തറയില്‍ ഇട്ടിരുന്ന മെത്തയില്‍ മേനോന്‍ കുട്ടി കമിഴ്ന്നു കിടന്നുറങ്ങുന്നു , വളരെ  ശാന്തനായി.. .. ബെഡില്‍ നിന്നും അപ്പോഴും വെള്ളം ഇറ്റിറ്റു പുറത്തേക്ക് ഒഴുകുന്നു ..റൂമില്‍ വല്ലാത്ത വാട..

                         ഹിന്ദിക്കാരെ ഒരു വിധത്തില്‍ മലയാളത്തിലും മുറി ഹിന്ദിയിലും എന്തെക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി ,നടന്നില്ല,വിട്ടു തരുന്ന ഭാവമില്ല..പിന്നെ നമ്മടെ പച്ച മലയാളത്തില്‍  നീട്ടി  #**&$%##***%#$  പറഞ്ഞങ്ങു ഒതുക്കി .. 
                     മേനോന്‍ കുട്ടിയുടെ നടുവിന് ചവുട്ടി  വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല. അവസാനം ഞങ്ങളെല്ലാരും കൂടി പൊക്കിയെടുത്ത് പായ വിരിച്ചു 37  -ല്‍ കിടത്തി .

                   അന്ന് രാത്രിയില്‍ പുതിയ മെത്തയും തലയിണയും ഷീറ്റും ഹിന്ദിക്കാര്‍ക്ക് നല്‍കാന്‍ വാങ്ങി റൂമില്‍ തിരിച്ചു എത്തുമ്പോഴേക്കും മേനോന്‍ കുട്ടി ഉറക്കമെഴുന്നേറ്റു. ആ ഹിന്ദിക്കാര്‍ മുറിയിലുണ്ടായിരുന്ന സമയമാണ്  മേനോന്‍ കുട്ടിയുടെ അതിക്രമമെങ്കിലോ എന്നാലോചിച്ചു പോരുമ്പോള്‍  പുള്ളി ആശ്ചര്യത്തോടെ ചോദിക്കുവാ ..
    "കൊള്ളാലോ സാറേ മെത്തയോ ? ഓ എനിക്കിതൊന്നും വേണ്ടായിരുന്നു ..ഈ കാശിനു 2 കുപ്പി വാങ്ങായിരുന്നില്ലേ ??

കുറിപ്പ് : സത്യം എത്ര പറഞ്ഞിട്ടും മേനോന്‍ കുട്ടിക്ക് വിശ്വാസമായില്ല ,പിന്നെ അവന്‍ കളങ്കപ്പെടുത്തിയ മെത്തയില്‍  ആ സത്യം ദര്‍ശിച്ചു മണത്തറിഞ്ഞു ..പിന്നെന്താ പുകില്‍ .. ക്ഷമ പറച്ചില്‍ ..നിങ്ങള്‍ ക്ഷമിചില്ലേല്‍ മുറി വിട്ടു പോകത്തില്ല എന്ന ഘട്ടം വന്നപ്പോള്‍ അവര്‍ തിരിച്ചു കാലുപിടിച്ചു..

         
                                                

Friday, August 5, 2011

അര്‍ജ്ജുന സ്വയംവരം

 മുന്‍കുറിപ്പ്   : പ്രിയ അര്‍ജുന്‍, വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്ന് വിശ്വാസം. നരകം സ്വര്‍ഗത്തിന്റെ അതിര്‍ത്തിയില്‍ ആണെന്നും , അവിടം ഭരിക്കുന്നത്‌ അസുരന്മാരെന്നും പ്രമാണം, അവരുടെ സാമ്രാജ്യം ഊഹിക്കാമല്ലോ, താങ്കളുടെ വധുവിന്റെ ബന്ധു ഗണത്തില്‍ ചിലരെ ഞങ്ങള്‍ക്ക് ആ നരകം കാണിക്കേണ്ടി വന്നു എന്ന വസ്തുത വിനയപൂര്‍വ്വം അറിയിക്കുന്നു..

     തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലട എന്ന ത്രീ സ്റ്റാര്‍ ടൂറിസ്റ്റ് ഹോമിന്റെ  103 നമ്പര്‍ a/c റൂമില്‍ പുറത്തേക്ക് തുറക്കുന്ന ജനാലക്കരികില്‍ ചരിച്ചിട്ട മേശമേല്‍ MH - ന്റെ മൂന്നു നാല് കുപ്പികള്‍ ,മിശ്ച്ചര്‍ ,സിഗേറെറ്റു,ചിക്കന്‍ കഷണങ്ങള്‍ , ഗ്ലാസ്സുകള്‍ ..റൂമിലെ കട്ടിലിനരികില്‍ മേശയോട്‌ ചേര്‍ത്തിട്ട  കസേരമേല്‍ ശരീരം കൊണ്ട് വിളിപ്പേര്  അര്‍ത്ഥവത്താക്കിയ കിങ്ങ് എന്ന കപ്പല്‍ നങ്കൂരമിട്ടു കസേര തികയാതെ ഇരിക്കുന്നു.ധ്യാനത്തിലാണ് ...ഗ്ലാസ്സിലേക്ക്‌ സോമരസം പകരുന്നു,വിഴുങ്ങുന്നു..പിന്നെ സ്വതസിദ്ധമായ ദിക്കുകള്‍ കുലുങ്ങുന്ന പൊട്ടിച്ചിരി..ചിരി കേട്ട് മൃതപ്രാണനായി കട്ടിലില്‍ പ്രവീണ്‍ എന്ന സെസ്സിലെ MSD ഡിവിഷനിലെ മുത്തു ഉരുണ്ടു പിരണ്ടു കിടന്നു.ഉറങ്ങാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ കുറെയായി..സമയം എന്തായെന്നാ ??? പാതിരാത്രി 12 മണി .. 
               കപ്പല്‍ , മൊബൈല്‍ എടുത്തു അലറി വിളിച്ചു.."വിനോദ് സാറേ എവിടെയാ?"
അങ്ങേത്തലക്കല്‍ വിനോദ് സര്‍ ഫോണെടുത്തു.. ചാലക്കുടി പാലത്തിനു കീഴില്‍ പുള്ളി പോസ്റ്റായി നില്ക്കാന്‍ തുടങ്ങിയിട്ട് നേരം ഏറെയായി..കൂട്ടിനു TD -യുടെ സഹവള്ളിയായ നാട്ടുകാരന്‍ വികാസുമുണ്ട്‌..2 പോസ്റ്റുകളും നോക്കി നമ്പര്‍  ഇട്ടിട്ടു KSEB - യുടെ ജീവനക്കാര്‍ ഇപോ പോയതെ ഉള്ളു,ഈ നില്‍പ്പ് തുടര്‍ന്നാല്‍ 11kv ലൈന്‍ നാളെ  കണക്ഷന്‍  നല്‍കും..കിട്ടിയ ബസ്സിനു കയറി പോയിരുന്നേല്‍ ഇപ്പോള്‍ കിങ്ങിനു ഒരു കമ്പനി കൊടുക്കാമായിരുന്നു ..
                     "ഹലോ സാറെ വരുന്നില്ലെന്ന് ???" കപ്പല്‍ അലറി..
   "ആ വള്ളി TD 10 മണിക്ക് മുമ്പ് വരുമെന്ന് പറഞ്ഞതാ,അവനെ കാത്തു നിന്ന് ബസ്സും പോയി,
12.30 - നു ഒരെണ്ണം ഉണ്ട്..ഞാനതില്‍ കയറാം.." വിനോദ് മാഷ് 
 "ഹ ഹ ഹ അതല്ലേ സാറെ ഞാന്‍ വള്ളി ചുറ്റാന്‍ നില്‍ക്കാതെ നേരെ ഇങ്ങു പോന്നത്, എനിക്കറിയാമായിരുന്നു ഞാനും post ആകുമെന്ന്..എന്തായാലും പോരെ ഞാന്‍ MH - മായി കാത്തിരിക്കും,103- ന്റെ വാതില്‍ കുറ്റിയിടത്തില്ല  " കപ്പല്‍ 
                        വിനോദ് സര്‍ ഫോണ്‍ ഡയല്‍ ചെയ്തു,കോതമംഗലം കാലടി അങ്കമാലി വഴിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വെളുത്ത  മാരുതി 800 നുള്ളില്‍ TD  ഫോണെടുത്തു,വിനോദ് സര്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുമ്പ് അങ്ങേ തലക്കല്‍ നിന്നും "സാറൊന്നും പറയണ്ട ,കുറെ നേരമായി വെയിറ്റ് ചെയ്യുവല്ലേ?നല്ലതാ..ഒരു 10-15 മിനിറ്റ് ,ഇപോ എത്തും.." ഫോണ്‍ കട്ട്‌. 
                   TD - യുടെ സഹയാത്രികനായ ബ്രീസ് വള്ളി ആക്സിലേറ്ററില്‍ ചവുട്ടി പിടിച്ചു..കാര്‍ ഏറ്റവും കൂടിയ വേഗതയില്‍ ഓടി- 80-85 km.
                        12.30 -ന്റെ ബസ്സും പോയി, പോസ്റ്റുകള്‍ മുഖത്തോടു മുഖം നോക്കി..
"സര്‍ വിഷമിക്കണ്ട പുള്ളി ഇപ്പൊ വരും " വികാസ് വള്ളി 
      വിനോദ് സര്‍ എന്തോ മുറു മുറുത്തുകൊണ്ട്  കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ കുടിച്ചു വറ്റിച്ചു,വയറ്റിലെ ഇരകള്‍  സമയം തെറ്റിയിട്ടും പച്ചവെള്ളം മാത്രം വരുന്നതില്‍ പ്രതിക്ഷേധിച്ച് ടിയര്‍ ഗ്യസുകള്‍ പൊട്ടിച്ചു.
    1 മണി, കറങ്ങുന്ന കണ്ണുകളുമായി  ചാലക്കുടി കാണാതെ 10-20 km മുന്നോട്ടോടി പിന്നെ തിരിച്ചോടി TD പോസ്റ്റുകളുടെ അടുത്തെത്തി..
   മാരുതി വീണ്ടും 80-85 km....
   "അതെ ഞങ്ങള്‍ അങ്ങോട്ട്‌ വരുകയ..എന്തേലും  വാങ്ങണോ??" TD
"എടാ ഇവിടെ കഴിക്കാനൊന്നുമില്ല,ബാറും ഹോട്ടലും ഇവന്മാര് നേരത്തെ അടച്ചു  ( വെളുപ്പിന് 1 മണിക്ക് ) നീ കഴിക്കാനെന്തെലും  വാങ്ങിയിട്ട് വരണേ.." കപ്പല്‍ 
                    ഭാഗ്യത്തിന് ഇരിങ്ങാലക്കുടയില്‍ മൂന്നു ദിവസത്തെ സ്ടോക്ക് തീരാത്ത വിഷമത്തില്‍ തുറന്നു വെച്ച ഒരു ഹോട്ടല് കണ്ടത്തി..വേവിച്ചതിനു ശേഷം ജരാ നരകള്‍ ബാധിച്ച പെറോട്ട,കോഴി,ചപ്പാത്തി  എന്നിവ  പൊതിഞ്ഞു  വാങ്ങി ..
                                 വധൂ  ഗൃഹ സമീപസ്ഥമായ ഇരിങ്ങാലക്കുട കല്ലട ഹോട്ടലിന്റെ ഗേറ്റ് മലര്‍ക്കെ തുറന്നു കിടന്നു,ഇവിടെയാണ്‌ കല്യാണത്തിനു വന്ന വരന്റെ സുഹൃത്തുക്കള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്..ഞങ്ങളെ വരവേല്‍ക്കാന്‍ വരന്‍ ഏല്‍പ്പിച്ച 'പല്ലന്‍' എന്ന അവന്റെ കല്യാണ മാനേജര്‍ കോള്‍ഗേറ്റിന്റെ പരസ്യം പോലെ തിളങ്ങിയ പല്ലുകളുമായി വന്നു..
  ' എന്തുവാടെ പാതിരാത്രിക്കണോ ഫുഡ് വാങ്ങാന്‍ പറയുന്നേ?ഭാഗ്യത്തിന് കിട്ടി,ഞങ്ങള്‍ നാല് പേരുണ്ടാകും എന്ന്  പറഞ്ഞിരുന്നല്ലോ?"TD
"നിങ്ങള്‍ ആറു പേര്‍ക്കുള്ള  ഫുഡ് വാങ്ങി വെച്ചിരുന്നതാ, പക്ഷെ  കപ്പല്‍ .."
ആ ഗദ്ഗദത്തില്‍ എല്ലാം മനസിലാക്കി ഞങ്ങള്‍ 103- നമ്പര്‍ മുറിയിലെത്തി..
നാളുകള്‍ക്കു ശേഷം കാണുന്ന കപ്പല്‍ സന്തോഷാധിക്യത്താല്‍ പൊട്ടിച്ചിരിച്ചു..കെട്ടിപ്പിടിച്ചു..കറങ്ങി ഇരുന്നു..
 "പടെ" ബഹളം കേട്ട് കട്ടിലില്‍ കിടന്നു മയങ്ങി തുടങ്ങിയ പ്രവീണ്‍ ചാടിയെഴുന്നേറ്റു,ഏതോ ദു:സ്വപ്നത്തില്‍ എന്ന പോലെ ഞങ്ങളെ നോക്കി ചിരിച്ചു,വീണ്ടും കിടന്നു..
 അര്‍ജുന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു,ഒരു ബോധവുമില്ല..പറ്റിയ  കമ്പനി..
ഗ്ലാസ്സുകള്‍ നിറഞ്ഞു,ഒഴിഞ്ഞു..വിനോദ് സാറിന്റെ വയറ്റില്‍ ഇരകള്‍ നീന്തി തുടിച്ചു..സന്തോഷ പൂത്തിരികള്‍ വിരിയിച്ചു..
MH - ന്റെ label നീണ്ടു ഇഴഞ്ഞു കാണാന്‍ തുടങ്ങി..ഉം കിക്കായി..
തമാശ കഥകളുടെ  കെട്ടഴിഞ്ഞു.. ചിരിച്ചി ചിരിച്ചു പൂസിറിങ്ങി..നാറണത്ത് ഭ്രാന്തന്‍ കഷ്ട്ടപെട്ടു പാറയുരുട്ടി കയറ്റും പോലെ അടിച്ചു പൂസാകും,പിന്നെ പാറ താഴേക്കു ഉരുട്ടും പോലെ ചിരിച്ചി ചിരിച്ചു പൂസ് പോകും,ആ പ്രക്രിയയും പ്രതിക്രിയയും തുടര്‍ന്നു..
   ഇതിലൊക്കെ പങ്കു ചേരാനോ ഉറങ്ങാനോ പറ്റാതെ പാവം പ്രവീണ്‍ ..തിരിഞ്ഞു ,മറിഞ്ഞു,കമിഴ്ന്നു പല പോസിഷനുകളില്‍ കിടന്നുറങ്ങി നോക്കി..രാവിലെ അര്‍ജ്ജുന സ്വയം വരത്തിനു പോകേണ്ടതാ..സമയം 3 മണി..
 അപ്പോഴതാ ഒരു ഫോണ്‍ കാള്‍ , സെസ്സിലെ മുത്തിന്റെ മുത്തായ എല്‍ദോസ്, കൂട്ടുകാരന്‍ ഒരു കലാകാരന്‍ സിനിമാക്കാരന്‍ വള്ളി പുള്ളിയുമായി കല്ലട ഹോട്ടലിന്റെ ഗേറ്റില്‍ വന്നു കിടന്നു കറങ്ങുന്നു. മുഖം അല്‍പ്പം മുകളിലേക്കുയര്‍ത്തിയാല്‍  ഹോട്ടലിന്റെ ബോര്‍ഡു കാണാം,പക്ഷെ എല്‍ദോസ് മുകളിലേക്ക് നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മാത്രമേ കാണുന്നുള്ളൂ..പുണ്യ ജന്മം..
         അവരെത്തിയപ്പോഴേക്കും പരാജിതനായ  പ്രവീണ്‍ കുളിച്ചു റെഡി ആകാന്‍ പോയി.
              പിന്നെ പറയണോ പൂരം.സിനിമാക്കഥയും , നാടക രചനയും ,പിന്‍ സ്റ്റേജിലെ വിശേഷങ്ങളും കഴിഞ്ഞപ്പോഴേക്കും അനന്ത ശയനത്തില്‍ തറയിലും ,കട്ടിലിലും,മേശമേലും  കഥ കേട്ട് കിടന്നവര്‍ പ്രതിമ കണക്കെ ഉറങ്ങിക്കഴിഞ്ഞിരുന്നു..
     സുപ്രഭാതം..ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ആരെക്കെയോ വന്നു കുളിച്ചു റെഡി ആയി പോയി..
"എനിക്കൊരു അയണ്‍ ബോക്സ് താടാ " ഓ അന്‍വര്‍ എത്തി..മൂന്നാറില്‍ നിന്ന്.പോരുമ്പോ കൊണ്ട് വന്നൂടെ,ഉറക്കത്തില്‍ ഞാന്‍ എവുടുന്നു കൊടുക്കാന,ഉറക്കവും പോയി..തല ചൊറിഞ്ഞ് TD എഴുന്നേറ്റു  
ഹോട്ടലില്‍ വിളിച്ചു അയണ്‍ ചെയ്യുവാനുള്ള കാര്യം ശെരിയാക്കി ,മുഖം കഴുകി,പല്ല് തേച്ചു,,അപ്പോഴാണ്‌ കഴിഞ്ഞ രാത്രിയില്‍ കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് ഓര്‍മ്മ വന്നത്..
  പല്ലനെ വിളിച്ചു ബുക്ക് ചെയ്ത എല്ലാ റൂമിന്റെയും നമ്പര്‍  വാങ്ങി..ഭാഗ്യം ഒരു റൂമു പോലും ലോക് ചെയ്തിട്ടില്ല, നാട്യ  ശാസ്ത്രത്തിന്റെ A B C D പോലെ പല പൊസിഷനില്‍ എല്ലാവരും കിടപ്പുണ്ട്..പക്ഷെ കപ്പല്‍ രാവിലെ മുങ്ങി..
         നിമിഷങ്ങള്‍ക്കകം ഹോട്ടലിന്റെ ഇടനാഴിയില്‍ ഒറ്റ തോര്‍ത്ത് മുണ്ട് ഉടുത്തു പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന പ്രായത്തിലുള്ള നാലഞ്ചു യുവാക്കള്‍ തേരാ പാരാ നടന്നു..
     പകുതി തീര്‍ന്ന കുപ്പി ആലസ്യം വിട്ട കണ്ണുകളില്‍ ആശകള്‍ നിറച്ചു..കുളിചിട്ടാകാം..
TD യുടെ ഫോണ്‍ ബെല്ലടിച്ചു..VIP...vipin cod..!!! താരം ദെ താഴെ ഗേറ്റിനടുത്ത് നില്‍ക്കുന്നു..പുള്ളി റൂമിലെത്തിയ ഉടന്‍ എന്തോ പരതാന്‍ തുടങ്ങി..കുറച്ചു കഴിഞ്ഞു ഏതോ റൂമില്‍ നിന്നും അച്ചാറും കൊണ്ട് വന്നു , ആശകള്‍ വിരിയിച്ച പകുതി കുപ്പി കാലി കുപ്പിയാക്കി..
     കുളികഴിഞ്ഞു ഈറന്‍ ഉടുത്തു ഓരോരുത്തരായി റൂമില്‍ വന്നു .ഒഴിഞ്ഞ കുപ്പി നോക്കി 
                                   "ഒന്നുമില്ല അല്ലെ "..
പിന്നെ ഒന്നും മിണ്ടാതെ  നിരാശയോടെ പോയി..പിന്നെ ഒന്നും ആലോചിച്ചില്ല താഴെ ബാറില്‍ വിളിച്ചു കുപ്പികള്‍ വരുത്തിച്ചു.
യുവതലമുറയിലെ ചെറുപ്പക്കാര്‍ ആത്മാര്‍ത്ഥതയുടെ പ്രതീകങ്ങളായി മാറി..
                          
                              കൃത്യം മുഹൂര്‍ത്തം കഴിഞ്ഞതും എല്ലാ പാമ്പുകളും കല്യാണത്തിനെത്തി ,,ഫോട്ടോ സെഷന്‍ നടക്കുന്നു,അര്‍ജുന്‍ ആകെ ആവേശത്തിലാണ്,പാമ്പുകള്‍ എല്ലാരും നവ മിഥുനങ്ങളുടെ ഇരു വശത്തുമായി നിരന്നു നിന്നു, വധൂ വരന്മാരുടെ കഴുത്തില്‍ പൂമാല ഉണ്ടായിരുന്നത് കൊണ്ട് അവര്‍ രക്ഷപ്പെട്ടു,പക്ഷെ ഫോട്ടോ ഗ്രഫര്‍മാരും ബന്ധുക്കളും...ആ ആര്‍ക്കറിയാം..
            സദ്യക്ക് വേണ്ടി മുന്‍വശത്തെ വാതിലില്‍ തള്ളോട് തള്ള് ..മുന്‍പരിചയം ഉണ്ടായിരുന്നത് കൊണ്ട് TD എല്ലാ പാമ്പുകളെയും അടുക്കള വഴി നയിച്ചു .സദ്യക്ക് സമയം ആകുന്നതുവരെ 
പാമ്പുകള്‍ പലതും തൂണിലും,ചെമ്പ് കലത്തിന്റെ അടപ്പിലും ചുറ്റി ഇരുന്നു വിശ്രമിച്ചു.
  വിശാലമായ ഗംഭീര സദ്യ, പുറത്തിറങ്ങുമ്പോള്‍ അഭിവന്ദ്യരായ സെസ്സിലെ ഗുരുനാഥന്മാര്‍ ..എല്ലാവരെയും  കണ്ടു പരിചയം പുതുക്കി. 
                     ഒന്ന് വിശാലമായി മുറുക്കി ചുവപ്പിച്ചു നില്‍ക്കുമ്പോഴാ കാണുന്നെ പഴയ സുഹൃത്തുക്കളായ  ഷാജി, നിഷ ,ടിങ്കിള്‍ ,രേനോഷ് ഇത്യാധികളെ നയിച്ചു കൊണ്ട് അന്‍വര്‍ ,കുറച്ചു ഫോട്ടോ എടുത്തു ,പിന്നെ അവരെയും നയിച്ചു കൊണ്ട് ജാഥയായി അന്‍വര്‍ എങ്ങോട്ടോ പോയി.
   പാമ്പുകളെല്ലാം  അര്‍ജുനോടും പത്നിയോടും യാത്ര പറഞ്ഞു വീണ്ടും കല്ലട ടൂറിസ്റ്റ് ഹോമിലെ മുറിയിലേക്ക് മടങ്ങി..
          കല്യാണ മാനേജര്‍  പല്ലന്‍ അവര്‍കള്‍ പോകുവാനുള്ള ഒരുക്കത്തിലാണ്, ഇനി വിരുന്നു കോഴിക്കോട് അര്‍ജുന്റെ ഗൃഹത്തിലാണ്,കല്യാണം കഴിഞ്ഞാലുടന്‍ റൂമുകള്‍ ഒഴിയാമെന്ന ആഗ്രഹം വെറും അതിമോഹമായി പാവം പല്ലന്റെ മനസ്സില്‍ വീണുടഞ്ഞു,കല്യാണത്തിനു വന്ന മറ്റു സുഹൃത്തുക്കളും കൂടി മുറിയിലേക്ക് വന്നപ്പോള്‍ ഗംഭീരമായി..
              സഭയിലേക്ക് വിഭവങ്ങള്‍ ഓരോന്നായി വന്നു തുടങ്ങി..കുപ്പികള്‍ , ചിക്കന്‍ ചില്ലി, പെപ്പെര്‍ ചിക്കെന്‍,പന്നി,പോത്ത്, എരുമ, കരള്‍ ,ഇതൊക്കെ ഉലത്തിയത്‌ പൊരിച്ചത് കരിച്ചത് മുറിച്ചത് പൊതിഞ്ഞത്..വന്ന ബില്ലുകള്‍ മുറി എടുത്ത ആളിന്റെ പേരിലാ..TD യും എല്ദോസും മത്സരിച്ചു ഒപ്പിട്ടു ബില്ലുകള്‍ കൊടുത്തയച്ചു..
  എല്ലാം ടേസ്റ്റു നോക്കി പകുതി കഴിച്ചു ബാക്കി വെക്കുന്ന കാരണം വെയ്റ്റ്ര്‍ക് എടുത്തു കൊണ്ട് പോകുവാനും വയ്യ, 
           കൈ കഴുകാന്‍ മടിയായത് കാരണം എല്ലാരും തൊട്ടു നക്കിയ വിഭവങ്ങളുടെ ബാക്കി പത്രം ബെഡ് ഷീറ്റില്‍ ചിത്രകല നടത്തി രസിച്ചു..ആകെപ്പാടെ മുന്സിപാലിറ്റി വകയായി സ്യൂട്ട് റൂം ..
  അവിടം ആകെ നശിച്ചു നാറാണകല്ല്‌ പിടിച്ചതും എല്ലാവരും ഒരു തീരുമാനമെടുത്തു.
  "ഇനി അടുത്ത റൂമില്‍ പോയി കലാപരിപാടികള്‍ തുടങ്ങാം."
സ്യൂട്ട് റൂം വെക്കെറ്റു ചെയ്തു.
ക്ലീന്‍ ചെയ്യാന്‍ വന്നവര്‍ സ്വബോധം നശിച്ചു നെഞ്ചത്തടിച്ചു കൊണ്ട് ഇറങ്ങിയോടി,ആ നിലവിളി കേട്ട് ഹോട്ടല്‍ മാനേജര്‍  എത്തി,..അപ്പോഴാണ്‌ ആ നഗ്ന സത്യം ഞങ്ങള്‍ അറിയുന്നത്..റൂം ബുക്ക്‌ ചെയ്തത് വധുവിന്റെ ബന്ധു ജനങ്ങളാണത്രെ..മാനേജര്‍  ആ റൂമിന്റെ ഫോട്ടോകള്‍ പല ആങ്കിളില്‍ തെരു തെരെ എടുത്തു ,ബുക്ക്‌ ചെയ്ത ആ പാവങ്ങളെ അത് കാണിച്ചു പിഴിയാനാകും,പക്ഷെ അയാള്‍ ഒരു ശപഥം ചെയ്തു.."ഇനി അവര്‍ക്ക്  ഒരു കാരണവശാലും റൂം നല്‍കില്ല."
പിന്‍ കുറിപ്പ്  : മുന്‍കുറിപ്പില്‍  ഞാന്‍ പറഞ്ഞില്ലേ നരകം കാട്ടേണ്ടി വന്നുവെന്ന്..പക്ഷെ ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല കേട്ടോ..
"അര്‍ജുന്‍, നീ എന്നും ഞങ്ങളോട് കടപ്പെട്ടവനാണ് എന്ന് മാത്രം മനസിലാക്കുക.."

അവസാന താങ്ങ് ( END PUNCH ) : ഞങ്ങള്‍ ഒരു രാത്രി കൂടി അവിടെ ഉണ്ടായിരുന്നു,അടുത്ത റൂമില്‍ ..പേടിക്കണ്ട  എല്ലാം തഥൈവ: 
   
                     
                

Wednesday, August 3, 2011

സാക്ഷി

        വെയ്റ്റിംഗ്   ലിസ്റ്റില്‍ ആര്‍ക്കും വേണ്ടാത്ത പോലെ കിട്ടിയ ടിക്കെട്ട് , നല്ല തിരക്കുള്ള സമയം കംപാര്‍ട്ടുമെന്റുകളില്‍ അടുക്കാന്‍ പറ്റുന്നില്ല . ജനറല്‍ കമ്പാര്‍ട്ട്മെന്റിന്   തൊട്ടുമുമ്പ് സ്ലീപ്പേര്‍  തീരുന്ന ഭാഗത്തെ വാതിലിനു   സമീപം ഒരിടം കിട്ടി.തിരക്ക് കൂടുതലായതിനാല്‍ , സുരക്ഷയെ കരുതി വാതിലടച്ചു  ചേര്‍ന്ന് നിന്നു.
                                     "രാജ്യാന്തര സര്‍വീസ് നടത്തുന്ന പബ്ലിക് ടോയെലെട്ടുകള്‍ " എന്ന് ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാം, 'ലേഖകന്‍ - രവി ', ഫോട്ടോയും , അടിക്കുറുപ്പും, ജനങ്ങളുടെ പ്രതികരണവും  മാത്രം പോര,ജനപ്രതിനിധികള്‍ക്ക് പോകുന്ന 'പ്രതികളി'ല്‍ ആ ടോയെലെട്ടിന്റെ നാറ്റവും കൂടി ഉള്‍പെടുത്താന്‍   കഴിഞ്ഞെങ്കില്‍ ..സ്വന്തം ഫോട്ടോ  കാണുവാനെങ്കിലും മാഗസിന്‍ തുറന്നു നോക്കിയാല്‍ ജനസേവകരുടെ മൂക്ക് അടഞ്ഞേനെ .. 
                             അടുത്ത സ്ടെഷന്‍ എത്തുന്നതിനു മുമ്പ് തന്നെ തൊട്ടടുത്ത   കമ്പാര്‍ട്ട് മെന്റില്‍ നിന്നും പല തവണ നിലവിളികള്‍ കേട്ടു..എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും എഴുന്നേറ്റു നിന്നു,ഇനി ആരേലും പുറത്തേക്ക് വീണോ?
                         പെട്ടെന്ന് ശക്തിയേറിയ  തിരമാല പോലെ,  നില്‍ക്കുന്നവരുടെ ഇടയിലേക്ക് തള്ളല്‍ അനുഭവപ്പെട്ടു,അടുത്ത കമ്പാര്‍ട്മെന്റിലെ  കുറെ യാത്രക്കാര്‍  ഈ കമ്പാര്‍ട്ട്മെന്റിലേക്കു  ഇടിച്ചു കയറുന്നു,കുറച്ചു പേര്‍ വാതിലുകള്‍ വഴി പുറത്തേക്കു ചാടി..എന്താണ് സംഭവിക്കുന്നത്‌ എന്നറിയാന്‍ രവി, ചാരി നിന്ന വാതിലു തുറക്കാന്‍ ശ്രമിച്ചു ,അപ്പോഴേക്കും പക്ഷെ, പുറത്തേക്ക് ചാടുവാനുള്ള  മറ്റുള്ളവരുടെ  തിക്കും തിരക്കും കൂടി രവി വാതിലുമായി ചേര്‍ന്ന് അമര്‍ന്നു.. 
                                  പുറത്ത് സംഭവിക്കുന്നതൊന്നും നേരെ  കാണുവാനാകുന്നില്ല,നിലവിളികള്‍ കേട്ടു മുറുകുന്ന  മനസ്സ് ..
                          നക്സല്‍ ??തീവ്രവാദികള്‍ ??ജാതി സംഘടനകള്‍ ??അതോ രാഷ്ട്രീയ പാര്‍ട്ടികളോ??ഇന്ത്യയില്‍ ഈ പറഞ്ഞ വിഭാഗങ്ങള്‍ക്ക് പൊതുശത്രു സാധാരണ ജനം  ആണല്ലോ ?
വില കൂട്ടിയാലും,നിയമം പാസാക്കിയാലും, കൊമ്പത്തെ നേതാവ് വൈരികളുടെ കത്ത്തിക്കിരയായാലും അനുഭവിക്കേണ്ടി വരുന്നതും ശിക്ഷ വാങ്ങുന്നതും ഈ സാധാരണ- ക്കാരാണല്ലോ ?
                    അല്ല അവരാണല്ലോ വോട്ടിട്ട് ജയിപ്പിച്ചു ഇതിനൊക്കെ വളം വെക്കാന്‍ ഓരോരുത്തരെ തലയിലേറ്റി നടന്നത്, വോട്ടിട്ട് കഴിഞ്ഞാല്‍ ആ കൈകള്‍ വെട്ടാന്‍  ഇവര്‍ക്കൊക്കെ എന്താ ഉത്സാഹം..
                                           ഉള്ളില്‍ രോഷം ആളി കത്താന്‍ തുടങ്ങും മുമ്പേ പുറത്ത് തീചൂളകള്‍ കണ്ടു തുടങ്ങി, രവി ആവുന്ന ശക്തിയെടുത്ത്‌ വാതില്‍  പിന്നോട്ട്  വലിച്ചു ,അനങ്ങുന്നില്ല,സ്ലീപ്പേര്‍ ബര്‍ത്തുകളില്‍ കിടന്നവര്‍ തിക്കി തിരക്കുന്നവരുടെ മുകളിലേക്ക് ചാടുന്നു,ചതഞ്ഞും ഒടിഞ്ഞും നീരുകെട്ടി  വിരൂപമായി പുറത്തേക്ക് ഇറങ്ങിയവര്‍ നാലുപാടും ചിതറി ഓടുവാന്‍ തുടങ്ങി..
                 കമ്പാര്‍ട്ട് മെന്റു ഒന്നൊഴിഞ്ഞു തുടങ്ങി, ഒന്ന് നന്നായി ശ്വസിക്കുവാന്‍ കിട്ടിയ ആശ്വാസത്തില്‍ രവി ഒന്ന് നിവര്‍ന്നു,ഇനി കുറച്ചു വൃദ്ധര്‍ മാത്രമേ  അതിനകത്ത് അവശേഷിക്കുന്നുള്ളൂ..ഇനിയും തീരാത്ത ആഗ്രഹങ്ങളുടെ സ്വതന്ത്രത അവരെയും പുറത്തേക്ക് പോകുവാന്‍  ശക്തരാക്കി..
                               രവി , നിന്ന ഭാഗത്തെ വാതിലു തുറന്നു കുറച്ചു പേരെ പുറത്തേക്ക്  വഴി കാട്ടി..പെട്ടെന്ന് ,ഇറങ്ങുവാന്‍ മുന്നോട്ടഞ്ഞ രണ്ടു ജീവനുകള്‍ തുളച്ചു നട്ടെല്ല് കടന്നു  ചോരയുടെ നിറമുള്ള നാക്കുകള്‍ നീട്ടി  ഒരായുധം രവിയുടെ വയറിനെ തൊട്ടു നിന്നു..
                            എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു മറുവശത്ത് കൂടി ഇറങ്ങുവാന്‍ തുടങ്ങുമ്പോഴേക്കും  കഴുത്തിനു പിന്നിലൂടെ വലം കൈയ്യുടെ താഴെവരെ വെള്ളിടി കീറിയ പോലെ വേദന ആഴ്ന്നിറങ്ങി,രവി കമിഴ്ന്നു വീണു, പാന്റ്സിന്റെ ബെല്‍റ്റില്‍ തൂക്കി രണ്ടു പേര്‍ ചേര്‍ന്ന് രവിയെ ട്രെയിന്‍  ടോയിലെട്ടിനുള്ളിലേക്ക്  വലിച്ചിട്ടു ,നരച്ച നീല നിറത്തിലുള്ള ടോയിലെട്ടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ രവിയുടെ ബോധം മറഞ്ഞു..
                                       
          ചുമരുകള്‍ക്കുള്ളില്‍ അടഞ്ഞുപോയ മനസ്സിനെ ദൂരേക്ക്‌ പായിച്ചു കൊണ്ട് ഭീതിയുടെ വാള്‍ത്തലപ്പില്‍ ചോരക്കുഞ്ഞുങ്ങളുടെ ജീവന്‍ പിടഞ്ഞു, നിലവിളികളും , രോദനങ്ങളും പുരുഷന്റെതോ സ്ത്രീയുടെതോ എന്ന് തിരിച്ചറിയാന്‍ വയ്യാതെ കുഴങ്ങിയ അന്തരീക്ഷം,
   എന്നാല്‍ വാളേന്തിയ ക്രൂര മൃഗങ്ങളുടെ ആര്‍പ്പു വിളികള്‍ കര്‍ണ്ണ പടത്തില്‍ വിള്ളലുകളും, മനസ്സില്‍  പേമാരിയും , വയറ്റില്‍ വിഷവും നിറച്ചു..
                                 കാലുകള്‍  പുറത്തെടുക്കുവാന്‍  ആകാത്ത വിധം ജീവനറ്റ ശരീരങ്ങള്‍ രവിയുടെ ഉടലിനെ ചുറ്റി ധമനികള്‍ വിടര്‍ന്നു  കിടന്നു..  ട്രെയിന്‍ ടോയിലെട്ടിന്റെ ജനാലയുടെ നേര്‍ത്ത വിള്ളലിലൂടെ രവി പുറത്തേക്ക് നോക്കി..ശവങ്ങള്‍ ..ശരീര ഭാഗങ്ങള്‍ ..രക്തം പുരണ്ട ബാഗുകള്‍ . .മാനം നഷ്ടപെട്ട സ്ത്രീ വേഷങ്ങള്‍ ..
                           
             "പറയു ..ആരാണ് ,  ആരാണ് ഇതൊക്കെ ചെയ്തത്..??അവരുടെ വേഷം എന്തായിരുന്നു??അതിന്റെ നിറം എന്തായിരുന്നു??അവര്‍ തൊപ്പി  ധരിചിരുന്നുവോ  ? അതോ കുറി തോട്ടിരുന്നുവോ?? ചുവപ്പോ??പച്ചയോ??നീലയോ ??കാവിയോ??ഏതായിരുന്നു അവരുടെ കോടിയുടെ നിറം?? അവര്‍  എന്തെങ്കിലും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നോ........?..അവരുടെ ആശയങ്ങളോ മറ്റോ???
         നീണ്ട  ചോദ്യങ്ങള്‍ക്കൊടുവില്‍ രവി മുഖമുയര്‍ത്തി..ആ ടോയിലെട്ടിലേക്ക് തള്ളപ്പെട്ട ശവങ്ങളിലോന്നായി മാറുവാന്‍ കഴിയാത്തതില്‍ രവിക്ക് അരിശം തോന്നി..
 ചോദ്യങ്ങള്‍ ആവര്ത്തിക്കപെട്ടു..
                 "അവര്‍ ..." രവി പറഞ്ഞു തുടങ്ങി..
             "അവര്‍ വിവസ്ത്രരായിരുന്നു ..ഉടലും തലയുമില്ലാത്ത ..കൈകളും കാലുകളും  മാത്രമുള്ള ആയുധമേന്തിയ  യന്ത്രങ്ങളായിരുന്നു..അവരുടെ ആശയം ഉന്മൂലനം  മാത്രമാണ് ..സാധാരണക്കാരന്റെ ഉന്മൂലനം.."
        
                 "................ കൂടുതല്‍ വിചാരണക്കായി  ഈ കേസ് അടുത്ത മാസം 20 - )o തിയതിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു.." 
           കണ്ണുകെട്ടിയ പ്രതിമക്കു പിന്നില്‍ മാറ്റി വെക്കപെട്ട  അനേകായിരം  കേസുകളില്‍ ഒരെണ്ണം കൂടി..
        നീണ്ടു പോകുന്ന സാക്ഷി നിരകളുടെ പിന്നില്‍ ഒരാള്‍ കൂടി ചേര്‍ക്കപെട്ടു ..
                           
                                      
                                               
                                 
                                                    
                                   
                                              

Sunday, June 12, 2011

ഒരു വേനല്‍ അവധിക്കാലത്ത്‌ ... specially dedicated to anwar,vinod sir&robin

       സമയം ഉച്ചയോടടുത്തു, വെയില് കനത്തു നിന്നു, ഇലകള്‍ നിറഞ്ഞ മാവ് ചാഞ്ഞു തണലും തണുപ്പും ശുദ്ധ വായുവും നല്‍കുന്ന അജന്തയിലേക്ക് ഞാന്‍ നടന്നു,ഒരുപാട് ഓര്‍മ്മകള്‍ പേറുന്ന ആ മുത്തച്ചന്‍ മാവിന്റെ ചുവട്ടില്‍ പുറത്തേക്ക് അടവുകളോന്നുമില്ലാതെ തള്ളി നില്‍ക്കുന്ന മുകളിലെ വരാന്തയില്‍ വൃത്താകൃതിയിലെ  മേശക്കരികില്‍ ഞാന്‍ ഇരുന്നു, ഒറ്റയ്ക്ക് അങ്ങനെ ഇരിക്കുമ്പോഴും ചുറ്റും പാട്ടുപാടി  ആ ഹ്ലാദിക്കുന്ന, തമാശകളും കളിയാക്കലുകളും കൊണ്ട് നിറഞ്ഞ അന്തരീക്ഷമായിരുന്നു മനസ്സില്‍ - റോബിന്‍,വിനോദ്,വിനോദ് സര്‍ ,ആശാന്‍,മനു,VIP,അര്‍ജുന്‍,ഗിരീഷ്‌...എല്ലാവരും ചുറ്റുമിരിക്കുന്നു..കുഴഞ്ഞു തുടങ്ങിയ നാവുകളും,ഇനിയും തുറക്കാനാകാതെ അന്തം വിട്ടു ചിരിക്കുന്ന വായും,വാരിവലിച്ചിട്ട കുപ്പിയും ഗ്ലാസും,വൃത്തി ഹീനമാക്കിയ മേശവിരിയും, ചുരുളഴിക്കുന്ന തമാശക്കഥകളും..
         എല്ലാം നഷ്ടപ്പെടുത്തി ...വെയിറ്റര്‍  വന്നു, സ്വര്‍ഗത്തിലെ കട്ടുറുമ്പേ നിനക്ക് ഞാന്‍ ടിപ്പു തരത്തില്ല..
തണുപ്പിക്കാനല്ല ചൂടാക്കാനാണ് തോന്നിയത്, വീര്യമുള്ള ബ്രാണ്ടി ആകാം, വിനോദ് സര്‍ വരാമെന്നെറ്റിട്ടുണ്ട് റോബിനും......, ; പറഞ്ഞു പറ്റിച്ച വിനോദും  മനുവും VIP യും പോയി തുലയട്ടെ..  മൂന്നാറില്‍ സസുഖം വാഴുന്ന അന്‍വറിന്റെ സസുഖം തീത്ത് അസുഖം ആക്കുവാന്‍ പോകുവാനുള്ള പ്ലാനിലാ,വിനോദ് സര്‍ എത്തീട്ടില്ല ,ബസ്സില്‍ വന്നു കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ ഉണ്ട്, റോബിനെ വിളിച്ചിട്ട് കിട്ടുന്നുമില്ല..യാത്ര മുടങ്ങണെന്നു മൂന്നാറില്‍ നിന്നും ഒരു മനസുരുകി പ്രാര്‍ത്ഥന പോയിട്ടുണ്ടാകും..
            രണ്ടെണ്ണം തീര്‍ത്തു ചുണ്ട് തുടച്ചു ഫോണെടുത്തു, ഒരു വര്‍ഷവും രണ്ടു മാസവും മണലാരണ്യത്തില്‍ കയ്യും കാലുമിട്ടടിച്ചിട്ടു നാട്ടില്‍ വന്നതാ,എല്ലാവരെയും ഒന്ന് കണ്ടു പഴയ പോലെ ഒന്ന് കൂടാം,എവിടെ ??ഓരോര്‍ത്തര്‍ക്കും തിരക്ക്,മുടിഞ്ഞ തിരക്ക്..ഒരു യാത്രയുള്‍പ്പെടെ 24 മണിക്കൂര്‍  ജീവിതത്തില്‍ മാറ്റിവെക്കാന്‍ ആര്‍ക്കും ഇല്ല, ഇനിയൊരിക്കലും അങ്ങനെയൊന്നു ,ഒരു കൂടിച്ചേരല്‍ പ്രതിക്ഷിക്കെണ്ടതില്ല,എല്ലാവരും സസുഖം വാഴട്ടെ..ഒരിക്കലും നഷ്ടപെടുത്തിയ നല്ല സമയങ്ങളിലേക്ക് തിരിഞ്ഞു നോക്കതിരിക്കട്ടെ..ഒരു പക്ഷെ അത് ഒരു പാട് വേദനിപ്പിചേക്കും..ഞാന്‍ ആ വേദന അറിയുന്നുണ്ട്.. 
               തോളില്‍ കോളേജു പിള്ളര്‍ സ്റ്റൈലില്‍ ബാഗു തൂക്കി കുട്ടി ഷര്‍ട്ടിട്ട്ബുള്‍ഗാന്‍ വെച്ച് ഒരു മാറ്റവുമില്ലത്ത നിഷ്കളങ്കമായ ,സ്നേഹം തുളുമ്പുന്ന സ്വതസിദ്ധമായ ചിരിയുമായി വിനോദ് സര്‍ എത്തി,മുറുക്കെ കെട്ടി പിടിച്ചു,നാളുകള്‍ക്കു ശേഷം കാണുന്നു,പുള്ളിയുടെ വിവാഹ വിശേഷങ്ങളും വല്ലപ്പോഴും എത്തി നോക്കി ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സൗഹൃദം പങ്കിടാന്‍ ശ്രമിക്കുന്ന കൂട്ടുകാരെ കുറിച്ചും സംസാരിച്ചു,
 കുപ്പി തീര്‍ന്നു,പുതിയത് ശിരസ്സ്‌ ഭേദിക്കപെട്ടു ,ഉള്ളിലെ വീര്യം  ഗ്ലാസ്സിലെക്കും,സോഡാ ചേര്‍ന്ന് കുടലിലേക്കും , അവുടെ നിന്ന് ചോരയില്‍ കലര്‍ന്ന് തലച്ചോറിലേക്കും കുറച്ചു മൂത്രാശയത്തിലെക്കും പോയി..
ചുവന്ന   vox wagon പോളോ അജന്തയുടെ ഗേറ്റിനു മുന്നില്‍ വളഞ്ഞു തിരിഞ്ഞു പാര്‍ക്ക്‌ ചെയ്തു.വെളുത്തു ,ചുവന്നു , ക്ലീന്‍ ഷേവ് ചെയ്തു റോബിന്‍ സര്‍ എത്തി, വന്നയുടനെ "സൗദി രാജാവേ" എന്ന് നീട്ടി വിളി,മാറി മാറി കെട്ടിപ്പിടിച്ചു, പിന്നെ ആവേശം മൂത്തു.."വേഗം ഇറങ്ങു ഇപ്പൊ തന്നെ മണി  മൂന്നായി , ഇരുട്ടും മുമ്പ് അവിടെ എത്തണം,വന്യ  മൃഗങ്ങളോക്കെയുള്ള സ്ഥലാ.."
(11 മണിക്ക് കൃത്യം വരാമെന്ന് പറഞ്ഞവനാ..) 
ഞാന്‍ : ഓ എന്നാട രണ്ടെണ്ണം വിടടാ..
റോബിന്‍: ഇല്ല സാറേ വണ്ടി ഓടിക്കാനുള്ളതാ..
( ഒരു മാന്യന്‍ !! പണ്ട്  മദ്യപിച്ചു വണ്ടി ഓടിച്ചു ക്യാമ്പസ്സിനു മുന്നില്‍ വെച്ച് പോലീസ്  പൊക്കിയപ്പോള്‍ "അളിയാ  നിന്നെ പിന്നെ  എടുത്തോളാഡാ .."എന്ന് അവരോടു പറഞ്ഞ ടീമാ ..ഇപ്പൊ വണ്ടി ഓടിക്കണം പോലും..)
    മുന്‍ സീറ്റില്‍ റോബിന്‍ പൈലറ്റും വിനോദ് സാറും പിന്നില്‍ ഞാനും,cums-ല്‍ പോയി  ഗിരീഷിനെയും  ഷൈജു മാഷിനെയും മുഖം കാണിച്ചു അനുഗ്രഹം വാങ്ങി യാത്ര തുടങ്ങി,തേയിലയുടെ പച്ചപ്പിലേക്ക്,മൂന്നാറിലേക്ക്..അവിടെ ഫോറെസ്റ്റ്  ഓഫീസില്‍ ജോലി ചെയ്യുന്ന അന്‍വറിന്റെ സാമ്രാജ്യത്തിലേക്ക്...
   യാത്ര തുടങ്ങിയപ്പോഴേക്കും ഭക്തിഗാനം കാറില്‍ തുളുമ്പി തുടങ്ങി,അത് താഴെ വീണു  തൂകാതെ വിനോദ് സര്‍ ഓഫ് ചെയ്തു പിന്നെ കാറിന്റെ ഗ്ലാസ്സ് മെല്ലെ താഴ്ത്താന്‍ തുടങ്ങി,പെട്ടെന്ന് റോബിന്‍ ഞെട്ടിത്തിരിഞ്ഞു,വിനോദ് സര്‍ വെട്ടിത്തിരിഞ്ഞു..
  റോബിന്‍ : സാറേ ഗ്ലാസ്സ് താക്കല്ലേ..കാറിനകത്ത് പൊടിയാകും..കണ്ടോ ലെതെര്‍ സീറ്റാ   ..
വിനോദ് സര്‍ : എടാ പുറത്തെ കാറ്റ് കൊണ്ട് പോകുന്ന സുഖം...
റോബിന്‍ : ഒന്നും പറയണ്ട a/c ഉണ്ടല്ലോ അത് മതി ..

             പോകുന്ന വഴിക്കെല്ലാം 'കള്ള്,കള്ള്.."എന്നെഴുതിയ ബോര്‍ഡുകള്‍ കണ്ടു ഞാന്‍ വിനോദ് സാറിനോട് പറഞ്ഞു'സാറെ കള്ള്.."
വിനോദ് സര്‍ : ഇരുമ്പനത്ത് ഒരു ഷാപ്പുണ്ട്,നല്ല  കള്ളാ ..രാജേഷ്‌ llb യുടെ കൂടെ വന്നപ്പോ കഴിച്ചിട്ടുണ്ട്,പക്ഷെ അവിടെ വരെ എത്തുമ്പോള്‍ സമയം ..
   പിന്നെ വഴിക്ക് കണ്ട ഷാപ്പിലെല്ലാം കയറി..എവിടെ ഒരു തുള്ളി കള്ള് എടുക്കാനില്ല..കേരളത്തിന്റെ പുരോഗതി കള്ളിലൂടെ..അധ്വാനിക്കുന്ന ജനവിഭാഗമേ ഇനിയും കള്ള് ചെത്തിയിറക്കൂ ..ഞങ്ങള്‍ക്ക് ദാഹിക്കുന്നു..
      കള്ള് കിട്ടാത്ത വിഷമത്തില്‍ ഒരു കാലി ചായ അടിച്ചു യാത്ര തുടര്‍ന്നു,അടിമാലിയെത്തി,ദൈവത്തിന്റെ നാട്ടിലെ സോമരസ വില്‍പ്പന കേന്ദ്രം ഇനി മൂന്നാറിലെ ഉള്ളു.രണ്ടു കുപ്പി വാങ്ങി..രാത്രി മണ്ണിനെ മൂടിക്കഴിഞ്ഞിരുന്നു..
             വളഞ്ഞു പുളഞ്ഞു തിരിഞ്ഞു ചാടി കാറ് മലകയറി..ഞാനോ പിന്‍ സീറ്റില്‍ ഇരുന്നു ആടി ഉലഞ്ഞു ചാടി ഇരുന്നു വയറു കലങ്ങി മറിഞ്ഞു ഒരു പരുവമായി..കരിമ്പാറ  പോലെ വിനോദ് സര്‍ കഥകള്‍ പറഞ്ഞു ചിരിച്ചും രസിച്ചും ഇരുന്നു,ആ റോഡിലൂടെയുള്ള ഡ്രൈവിങ്ങില്‍ രസം പൂണ്ടു റോബിനും..
      ആകെ മന്ദതയിലാണ്    മൂന്നാര്‍ സിറ്റിയില്‍ എത്തിയത്, ചാടിയിറങ്ങി റോഡിന്റെ വക്കത്തു നിരന്നു നിന്ന് മൂത്രമൊഴിച്ചു,പുറത്ത് നല്ല തണുപ്പ്, മഞ്ഞിറങ്ങി അന്തരീക്ഷത്തില്‍ വേരുറപ്പിച്ചു അനങ്ങാതെ നില്‍ക്കുന്നു,...എന്റെ വയറില്‍ നിന്നും ചായയും ചാരായവും ഇണ ചേര്‍ന്ന് തികട്ടി വന്നു,പക്ഷെ വാളായി പുറത്തേക്ക് വന്നില്ല..
                  അന്‍വറിനെ വിളിചു ,എടുത്താല്‍ പൊങ്ങാത്ത കോട്ടും,വെളുത്ത ചിരിയുമായി കോതിയോതുക്കിയ മുടിയിഴകള്‍ പാണ്ടിലോറി പോകുന്ന കാറ്റില്‍ ഉലച്ചു സ്റ്റൈലില്‍ നില്‍ക്കുന്നു..
                    കൈകൊടുത്ത്,കെട്ടിപ്പിടിച്ചു..പരാതികളും,പരിഭവങ്ങളും പറഞ്ഞു,അല്ലെങ്കിലും അങ്ങനെയാണ്..കൂട്ടുകാര്‍ ഒത്തുചേരുമ്പോള്‍ രാത്രിയോ പകലോ സ്ഥലകാല ബോധമോ പോകും, ഏത് പ്രായത്തിലും..; ദൈവത്തിനു നന്ദി ..നീ ഭൂമിയിലേക്ക്‌ അനുഗ്രഹമായി ചൊരിഞ്ഞ സൗഹൃദങ്ങള്‍ക്ക്‌ ആയിരം നന്ദി ..
         തിരക്ക് കുടി ദോശയും ഓം ലെറ്റും ,അപ്പവും,പുട്ടും ഒന്നിച്ചു വേവിച്ചെടുക്കുന്ന അപൂര്‍വ്വ വേഗതയുള്ള തട്ട് കടയില്‍ നിന്നും അപ്പവും,കപ്പയും കോഴിയും വാങ്ങി തെയിലക്കാട്‌ കയറുവാന്‍  തുടങ്ങി.. 
 കാറിനുള്ളിലിരുന്നു അന്‍വര്‍ കൈചൂണ്ടി കാണിച്ച ഭാഗത്ത് ഇരുട്ടണെന്നും,എന്നാല്‍ വെളിച്ചം വീണാല്‍ അവിടം തേയില തോട്ടവും ഇപ്പുറത്തെ ഭാഗം കണ്ണീര്‍ ചാലിട്ടോഴുകുന അരുവിയാണെന്നും മനസിലായി..  
    ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ അന്‍വര്‍ സാറിന്റെ വരവും കാത്തു കാവല്‍ക്കാരന്‍.( വലിയ പുള്ളിയ..) അവുടുന്നു ഉയരത്തിലേക്ക് മലയെ വളഞ്ഞു കയറുന്ന റോഡ്‌ ..
   റോബിന്‍: എടാ വഴി പറഞ്ഞു തരണേ ഒരു വശത്ത് നല്ല താഴ്ചയാ..
അന്‍വര്‍ : എടാ വലത്തേക്ക് വളച്ചോ..
     റോബിന്‍ ചെറുതായൊന്നു വളച്ചു ..മുന്നില്‍  മല..വീണ്ടും വളച്ചു.... മല ..വീണ്ടും വളച്ചു...
 റോബിന്‍ :എടാ റോഡില്ലേ...?????
അന്‍വര്‍ : എടാ പൊട്ടാ നല്ല വളവാ..ആഞ്ഞു വളക്കു..
 റോ : മ*$##** ..ആദ്യമേ പറയണ്ടേ..വളചോന്നു മാത്രം പറഞ്ഞാല്‍..
അന്‍ : "എനിക്കറിയോ നിനക്കറിയോ ??"
വിനോ : എന്താ.... ഹ ഹ ഹ ഹ 
ഞാനും ഹ ഹ ഹ ഹ ഹ 
    റോബിന്‍ റിവേര്‍സ് എടുത്തു..വീണ്ടും കയറി..
അന്‍ : എടാ ഇടത്തോട്ടു വളച്ചോ..
                  റോബിന്‍ ആഞ്ഞു വളച്ചു..പക്ഷെ ഭാഗ്യത്തിന് ചെറിയ വളവായിരുന്നു..റോഡ്‌ കഴിഞ്ഞു വീണ്ടും വളഞ്ഞു കാര്‍ നിരത്തിന് താഴെയിറങ്ങി ചവുട്ടി നിര്‍ത്തി..
റോ : നീ പറയണ്ടേ പട്ടി , ചെറിയ വളവാണെന്ന്..*##*&;$**
അന്‍ : ഞാന്‍ അറിഞ്ഞോ നീ ഇങ്ങനെ വളചെടുക്കുമെന്നു ..
ഞാനും വിനോദ് സാറും ഹ ഹ ഹ ഹ ...
    അടുത്ത വളവിനു മുന്നിലായി ഫോറെസ്റ്റ് ഓഫിസിനു മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു..ടോര്‍ച്ചേടുത്തു  ആഹാരവുമെടുത്ത് അന്‍വര്‍ ഇരുട്ട്  മാത്രം നിറഞ്ഞു നിന്ന ഭാഗത്തേക്ക് ഇറങ്ങി.. 
റോ : എടാ നീ ഏത് കൊക്കയിലെക്കാടാ  ഞങ്ങളെ  കൊണ്ട് പോണേ ..?
 ഇടതൂര്‍ന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഉരുണ്ടു പിരണ്ട കല്ലുകളും കൊഴിഞ്ഞുണങ്ങിയ  ഇലകളും കുറ്റിചെടികളും കൊണ്ട് നിറഞ്ഞ അവിടെ വഴി പോലെ എന്തോ ഉണ്ട്..അന്‍വറിന്റെ പിന്നാലെ നമ്മള്‍ മൂവരും കൂടി.. 
  കുറ്റ കുറ്റിരുട്ടു..അന്‍വര്‍ തിരിഞ്ഞു നിന്നു..
"എടാ ഇവിടെ പുലിയിറങ്ങും .
റോ :  നമ്മളെ ഉദ്ധെശിച്ചാണോ ? അത്രയ്ക്ക് വേണ്ടട..
അന്‍ : സൂക്ഷിച്ചു നടക്കണേ പാമ്പ് ഉള്ളതാ..
വിനോ : ശെരിയാ T D പുറകെ വരുന്നുണ്ട്..
       എല്ലാരും ഹ ഹ ഹ ഹഹ.. 
          കുറച്ചകലെ വൈദ്യുതി ദീപം കണ്ടു, ആശ്വാസമായി .നിരന്നു ഓടിട്ട കെട്ടിടങ്ങള്‍ ,കൊട്ടെയ്സ്  ആണ്,അതിനുചുറ്റും വലിയ കിടങ്ങ് കുഴിച്ചിരിക്കുന്നു, കിടങ്ങിനു മുകളിലൂടെ തടികൊണ്ട് നിര്‍മ്മിച്ച ചെറിയ മരപ്പാലം-ഒരാള്‍ക്ക്‌ കഷ്ടി  നടക്കാനുള്ള വീതി..ഞാന്‍ കയറിയപ്പോള്‍ അതൊന്നാടി,വളഞ്ഞു !!
അന്‍ : ഓടിക്കാതെ ഇങ്ങു വാടെ..
  ആദ്യം കണ്ട കൊട്ട്യേസ്  അന്‍വറിന്റെയാണ് ,വൈദ്യുതി ബള്‍ബിന്റെ വെളിച്ചം വീഴുന്ന ഭാഗം മാത്രം കാണാം,അതിനെ കൂടി മറക്കുവാന്‍ ഇരുട്ട് കിണഞ്ഞു ശ്രമിക്കുന്നു,കണ്ണിലിട്ടു കുത്തിയാല്‍ വായില്‍ കൊള്ളുമെന്നു പറഞ്ഞ അവസ്ഥ..
                        ഈ അന്‍വറിന്റെ കാര്യം ആ ഇരുട്ടത്ത് പിന്നിലേക്ക്‌ കൈചൂണ്ടി കാണിച്ചിട്ട് പറയുവാ 'അതാ ആനമുടിയെന്നു..!!!',ദൈവമേ എന്തൊരു പരീക്ഷണം, ഞാനും റോബിനും മുഖത്തോടു മുഖം നോക്കി,വിനോദ് സര്‍ അവന്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി തലകുലുക്കുന്നു,നല്ല കാഴ്ചശക്തി ആണെന്ന് തോന്നുന്നു,x-ray കണ്ണുകളാകും  .
             വേഷം മാറി....കുപ്പികള്‍ പൊട്ടി... പെട്ടെന്ന് ഒരു ഫോണ്‍ കോള്‍ .. 
വിനോ : അതെ,... ഭാര്യയ്യാണ്,ഞാനിവിടെ എത്തിയോ എന്നറിയാന്‍ വിളികുകയാ,മിണ്ടല്ലെ..
   നിശബ്ദത..ഭയങ്കര നിശബ്ദത..വിനോദ് സര്‍ അറ്റെന്‍ഷനില്‍  നിന്നു ..
'ഹലോ ഞാനെത്തി കേട്ടോ, സുഹൃത്തുക്കളൊക്കെയുണ്ട്,പിന്നെ തണുപ്പായത്  കൊണ്ട്  'അവന്മാര്‍ '2 കുപ്പി ബിയര്‍ എടുത്തിട്ടുണ്ട് ( 2 കുപ്പി ബിയര്‍ ?? ? ഞങ്ങള്‍ എടുത്തത് കൂടാതെ ഒരു ബോട്ടില്‍ അന്‍വര്‍  വാങ്ങി വെച്ചിട്ടുണ്ട്, അതും ബ്രാണ്ടി..!!)
       "ഞാനോ ? ഞാന്‍ കഴിക്കത്തില്ലന്നറിയാലോ ,എന്നാലും ഒരു ഗ്ലാസ് ബിയര്‍ കഴിക്കുവേ..ഒരു കമ്പനിക്കു.."
 പിന്നെ ഞങ്ങളെ പരിചയപ്പെടുത്തി, ഒരു മുഴം കയറിലും 2 ബോല്‍ട്ടിലും ഓടുന്ന സംഭവമല്ലേ ദാമ്പത്യം..
      ഫോണ്‍ വെച്ചു,  ഞങ്ങള്‍ മൂവരും വിനോദ് സാറിന്റ മുഖത്ത് നോക്കി ആഞ്ഞൊന്നു ചിരിച്ചു..
                                             ഇങ്ങനെ ചിരിക്കുവാന്‍ കഴിയുമ്പോള്‍ ജീവിതം എത്ര സുന്ദരം,ഒരു ടെന്ഷനില്ല,വിഷമങ്ങളില്ല,ജീവിത ഭാരങ്ങളില്ല,കെട്ടുപാടുകളില്ല..മനസ്സില്‍ സന്തോഷം മാത്രം..മനസറിഞ്ഞു ആര്‍ത്തു ചിരിക്കുവാന്‍ ഈ സൌഹൃദ സദസ്സും..
  
 റോ : എടാ കുപ്പി എല്ലാം അടിച്ചു  തീര്‍ക്കുന്ന കൊള്ളാം, ആരും വാളുവെക്കരുത്..ഗവ : കൊട്ട്യേസാ  ഓര്‍മ്മ വേണം..
  ഞങ്ങള്‍ : ആഞ്ജ പോലെ രാജാവേ..ഹ ഹ ഹ ആഹ 
                                  പൊട്ടിച്ചിരികളും ,കഥപറച്ചിലും, ..ബഹളം കേട്ട് അടുത്ത കോട്ട്യ്സിലെ  ആള്‍ക്കാര്‍ എഴുന്നേറ്റു,ലൈറ്റിട്ടു,പുറത്തിറങ്ങി-അന്‍വറിന്റെ കൊട്ടെയ്സില്‍ ആണെന്നറിഞ്ഞു മൂത്രമൊഴിച്ചു പിന്നെയും അകത്തുകയറി കതകടച്ചു മുഖം വഴി മൂടിപ്പുതച്ചു, പക്ഷെ വെളുപ്പിന് 3 മണിവരെ നമ്മള്‍ അവരെ ഉറക്കീല,സത്യം ..മദമിളകി നിന്ന ഒറ്റയാന്‍ പോലും ഓടിക്കാണും, പിന്നെയാ..ദൈവമേ ഇങ്ങനൊരു ഭാഗ്യം അവര്‍ക്കിനിയും കൊടുക്കുവാന്‍ ഞങ്ങള്‍ക്കവസരം നല്‍കണേ.. 
            കുപ്പികള്‍ ചത്തുമലച്ചു..കോഴിക്കാലുകള്‍ അടുത്ത ജന്മത്തില്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടിച്ചുപോട്ടിച്ചു ചന്നം പിന്നം പാളീസാക്കി...
                                                        സമയം രാത്രി 2 മണി , ഇപ്പോഴാണ് നോസ്ടാല്‍ജിയ ഉണരുന്നത്,  നിലവില്‍ ലൈന്‍ കിട്ടുന്ന എല്ലാ സുഹൃത്തുക്കളെയും വിളിചെഴുന്നെല്‍പ്പിച്ചു,കഥകള്‍ തുടങ്ങി..മാറി മാറി സംസാരിച്ചു.. അവന്മാര്‍ക്ക് വരാന്‍ കഴിയാത്തതിന്റെ വിഷമവും,ഉറക്കം പോയതിന്റെ നിരാശയും,....എങ്കിലും രസമാണ്..ഒരുപാട് നേരം..ഒരുപാട് പേര്‍ ..
             റോബിന്‍ ഇതിനിടയില്‍ ഒന്ന് മുള്ളാന്‍ പോയി-
      "ബാഏ ബാഏ ബേആ   .."
അന്‍  : എന്താടാ മുള്ളുമ്പോള്‍ ഇങ്ങനെയൊരു ശബ്ദം..?
ഞാ :  അളിയാ, ഉറുമിയും ഉടവാളും..എടാ ഗവ : കോട്ട്യ്സാ മറന്നോ നീ..
  റോബിന്‍ അങ്കത്തട്ടില്‍ നിന്നും ഓടി വന്നിട്ട്..
"പോടാ പട്ടി..**##** വന്നാല്‍ പിന്നെ വക്കാതിരി....ബാഏ ബേആ ..""""
                           ഉണരുമ്പോള്‍ 9 മണി, ഞാന്‍ വീണ്ടും കിടന്നുറങ്ങി, 
10 മണി.. 
അന്‍വര്‍ എഴുന്നേറ്റു ഓഫീസില്‍ പോയി ( ഫേസ് ബുക്കില്‍ കയറാന്‍..!!!)
  സമയം 11 മണി :
റോ : സാറെ വരയാടിനെ കാണണം,ആനമുടി കാണണം,തേയിലത്തോട്ടം കാണണം, വിശക്കുന്നു ചോറ് കഴിക്കണം..
വിനോ : ഏതാ ആദ്യം വേണ്ടേ ?
റോ : കക്കൂസില്‍ പോകണം..
ഞാ : പിന്നെ അതിനിമ്മിണി പുളിക്കും,ഇവിടെ ആകെയുള്ള ക്ലോസെറ്റില്‍ ഞാനിരിക്കുവാ..'
    
 അന്‍വര്‍ വന്നു,ഞങ്ങള്‍ റെഡി ആയി, അവന്റെ ഓഫീസില്‍ പോയി,കാമറ പട പട ക്ലിക്ക് ചെയ്തു..ആരുമില്ലകെട്ടോ അവിടെ,അന്‍വറും ഒരു പയ്യനും മാത്രം..പക്ഷെ നല്ല സെറ്റ് അപ്പ്‌ .
                                            പുറത്തുപോയി ചോറ് കഴിച്ചു,ക്യാരറ്റു വാങ്ങി, തേയില വാങ്ങി, കറങ്ങി നടന്നു..
പിന്നെ സീസണില്‍ മാത്രം പുറത്തുള്ളവര്‍ക്ക്  അനുമതിയുള്ള ടൂറിസ്റ്റ് ഏരിയയില്‍ സീസണ് 2  മാസം ബാക്കി നില്‍ക്കെ ഞങ്ങള്‍ പോയി..അന്‍വര്‍ നിനക്ക് നന്ദി ,നിനക്ക്   ജോലി നല്‍കിയ ഫോറെസ്ടുകാരെ നന്ദി .. വരയാടിനെ കണ്ടു...വളരെ അടുത്ത്..ഫോട്ടോകള്‍ എടുത്തു..പേര് പോലെ വരയുള്ള ആടല്ല കേട്ടോ പാറയുള്ള ഭാഗങ്ങളില്‍ മാത്രം കാണുന്നത് കൊണ്ട് തമിഴില്‍ പാറ എന്നര്‍ത്ഥം വരുന്ന വരയാട് എന്നാക്കിയത,മലയാളത്തില്‍ മലയാട് എന്ന് പറയാം .പുള്ളി , ചാരനിറത്തില്‍ നല്ല വെടിക്കെട്ട്‌ കൊമ്പൊക്കെ വെച്ച്‌ സുന്ദരനാ..  
           ഒരു മലയില്‍ നിന്നും മറ്റൊന്നിലേക്കു പടര്‍ന്നു കയറുന്ന റോഡ്‌...കിഴുക്കാം തൂക്കായ പാറകളില്‍ ,മേഘങ്ങളില്‍  നിന്നും വറ്റാതെ വെള്ളം ശേഖരിച്ചു ആ മലയാടിവാരം പച്ചയില്‍ പുതപ്പിക്കുന്ന നീര്‍ച്ചാലുകള്‍ ..നേരമധികമായിട്ടില്ല എങ്കിലും  നേര്‍ത്ത മഞ്ഞ് ഇലത്തലപ്പുകളില്‍ തട്ടി മണ്ണിനെ നോക്കി നിന്നു ..
  റോ : എടാ ഇവിടെ വേറെ വന്യ മൃഗങ്ങളുണ്ടെന്നു പറഞ്ഞിട്ട് എവിടെ ?ഒന്നിനേം കാണുന്നില്ലല്ലോ? 
അന്‍ : വരും,പക്ഷെ വല്ലപ്പോഴുമൊക്കെ; ഭാഗ്യമുണ്ടെല്‍ കാണാന്‍ പറ്റും,അത്ര തന്നെ...!
 റോ : അയ്യോ !! അപ്പൊ സീസണില്‍ വന്നാലും അതിനെയൊന്നും കാണാന്‍ പറ്റില്ലേ ????
അന്‍ : ഒരുകാര്യം ചെയ്യാം..
റോ : ഹാ അങ്ങനെ പറയ്‌..
അന്‍ : അല്ലെ, സീസണ്‍ ആകുമ്പോ അവറ്റകള്‍ വന്നില്ലേല്‍ ഞങ്ങളെല്ലാരും കൂടി കാട്ടില്‍ പോയി അതിനെയൊക്കെ പിടിച്ചു ,ചങ്ങലക്കിട്ടു , വരുന്നവര്‍ക്ക് കാണാന്‍ ഇവുടെ കൊണ്ട് നിര്‍ത്താം ,എന്തെ? 
 റോബിന്‍ 'ബ്ലും.. ', ഞാനും വിനോദ് സാറും ഹ ഹ ഹ ഹ 
              സഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവസാന പോയിന്റിലെത്തി, വിശാലമായ പുല്‍മേട്‌.. സീസണ് മുന്നേ ,ആദ്യമായി കാണുന്ന ഞങ്ങളെ നോക്കി പൂക്കള്‍ അത്ഭുതം കൂറി.
   പൊടിയടിക്കുമെന്നു ഭയന്ന് , ആ കാലാവസ്ഥയിലും അടച്ചിട്ട ഗ്ലാസ്സുകള്‍ തുറക്കാത്ത റോബിന്റെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തണുത്ത കാറ്റ്..
  ഞങ്ങള്‍ പുല്‍മെട്ടിലേക്ക് കയറി,ഓരോ സിഗരറ്റ് കത്തിച്ചു...
അന്‍ : എടാ അവുടെ നിന്നു കത്തിക്കല്ലേ..പെട്ടെന്ന് തീ പിടിക്കും..
വിനോ : എന്തിനു സിഗരറ്റിനോ  ??
അന്‍ : അല്ല ഈ പുല്ലില്‍..പിന്നെ വലിയ പാടാ ..
     ഞങ്ങള്‍ സിഗരെറ്റ്‌ ചവുട്ടി അണച്ചു.
 അന്‍വര്‍ പുല്‍മെട്ടിലേക്ക് കയറി,സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍  ,
 ( ക്ഷമിക്കണം, മറന്നു പോയി,)ഉള്ള അവുടെ നിന്നു കിഴുക്കാം തൂക്കായ മലയുടെ അടിവാരത്തെ കാഴ്ചകള്‍ കാണിച്ചു തന്നു..ചെറിയ പൊട്ടു പോലെ വാഹനങ്ങള്‍ മല കയറുന്നു,വീടുകള്‍ . .അരുവി..തണുപ്പില്‍ നിന്നു രക്ഷ നേടാന്‍ മൂന്നാര്‍ പുതച്ച നല്ല പച്ച നിറമുള്ള കമ്പിളി പോലെ തേയിലത്തോട്ടം..-ഒരു നല്ല പെയിന്റിംഗ്  കാണും പോലെ.. ഹാ ഭൂമി എത്ര സുന്ദരം..
      അന്‍വര്‍ അവിടെ നിന്നു ഒരു സിഗരെറ്റ്‌ കത്തിച്ചു..
 ഞങ്ങള്‍ : എടാ പട്ടി ഞങ്ങളോട് പാടില്ല എന്ന് പറഞ്ഞിട്ട് ..???
അന്‍ : ഞാന്‍ നിങ്ങളെ പോലെയല്ല, എനിക്കെ പുല്‍മേട്ടില്‍ തീ പിടിക്കാതെ വലിക്കാനറിയാം..
ഞങ്ങള്‍ : ഹോ ഹോ ഹോ..പിന്നെ..ഹ ഹ് ഹ ആഹ ഹ 
            പിന്നീട് തെയിലത്തോട്ടങ്ങള്‍ക്കിടയിലേക്ക് പോയി, ക്യാമറ പാടാ പട ക്ലിക്ക് ചെയ്തു, അകലെ വലിയ മല നിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.. 
  അന്‍ : ദേ അതാണ്‌ ആനമുടി..
 ഞാന്‍ : ഏതു മല കണ്ടാലും നിനക്ക് ഉടനെ ആനമുടിയാണോ?
റോ : ഇന്നലെ കൊട്ടെയ്സിനു പിന്നില്‍ കാണിച്ചു ഒരു ആനമുടി..നിനക്ക് സത്യത്തില്‍ ഈ ആനമുടി അറിയോ?
അന്‍: എടാ ആ മലയില്ലേ അത് അവുടുന്നു വളഞ്ഞു... പുളഞ്ഞു... തിരിഞ്ഞു... 
വിനോ : ഇന്നെങ്ങാനും ഇങ്ങേത്തുമോ ? അത് പോട്ടെ നീ പോയിട്ടുണ്ടോ?
അന്‍ : പിന്നെ , പക്ഷെ നമുക്ക് പോലും പോകുവാന്‍ ജില്ലാ ഓഫിസ്സിന്നു പ്രത്യേക പെര്‍മിഷന്‍ വേണം, ഇപോ അതും കൊടുക്കുന്നില്ല..
                                                ' റോബിന്‍ കെഞ്ചി..
           "എടാ എനിക്ക് ഒരു അവസരം താടാ... അവിടെ പോകാന്‍.."
അന്‍ : എടാ നമുക്ക് പോലും ഇപോ കിട്ടത്തില്ല..
റോ : അങ്ങനെ പറയല്ലെടാ, ഒരു അവസരം താടാ അവിടെ പോകാന്‍.. , പ്ലീസ് മുത്തെ.. 
അന്‍ : എടാ അളിയാ പറ്റത്തില്ലടാ
റോ : എടാ പ്ലീസേടാ ,ഒരവസരം താടാ...
ഞാനും വിനോട് സാറും ഹ ഹ ഹ ഹ ആഹ ഹ ഒരവസരം കൊടുക്കെടാ.. 
         റോബിന്റെ മുഖം ഠിം..
   നീലക്കുറുഞ്ഞി  പൂക്കുന്ന ചെടി കണ്ടു,അതിനി 2024 -ലോ  മറ്റോ പൂക്കുകയുള്ളൂ.ഫോറെസ്റ്റ് ഓഫീസില്‍ കയറി യാത്ര പറഞ്ഞു, വീണ്ടും ആലിംഗനങ്ങള്‍ ...
             "അന്‍വര്‍ ..ശേരിയെടാ..."
          ആടിയുമുലഞ്ഞും മലയടി വാരത്തിലെത്തി  , ആദ്യം കണ്ട കള്ള് ഷാപ്പില്‍ കയറി,അങ്ങനെ ആ മോഹവും പൂവണിഞ്ഞു,പക്ഷെ ആ പൂ പെട്ടെന്ന് വാടി..കുറച്ചു വളവുകള്‍ തിരിഞ്ഞു മറിഞ്ഞു ഞാന്‍ കാറ് നിര്‍ത്തിച്ചു, ചാടിയിറങ്ങി നിലവിലെ  ഗുരു കാരണവരായ റോബിനില്‍ നിന്നും അനുഗ്രഹം വാങ്ങി റോഡരികിലെ പോസ്റ്റില്‍ പിടിച്ചു ചാരി നിന്നു കച്ച കെട്ടി നെടു നീളന്‍ വാളുകള്‍ കാഴ്ച വെച്ചു ....
   റോബിന് ആശ്വാസമായി,അങ്കത്തട്ടില്‍ ഒറ്റക്കായില്ലല്ലോ..
                 പിന്നെ  കരിമ്പാറ പോലെ മൂവാറ്റുപുഴ ബസ്സ് സ്റ്റാന്റ്  വരെ..
  ഇവിടെ , ഞങ്ങള്‍ പിരിയുകയാണ്...അടുത്ത അവധിക്കാലം വരെ...ഇവിടെ കുറിച്ചതും അല്ലാത്തതുമായ  ഒരുപാട് ഓര്‍മ്മകള്‍ ..ഓര്‍ക്കുമ്പോള്‍ ചിരിയും ..,ഒന്ന് കൂടി പറഞ്ഞു ചിരിക്കാന്‍ ഇനി ഒരുമിച്ചു കാണുന്ന കാലത്തിന്റെ ദൂരമോര്ത്ത് വിഷമവും..
       സുഹൃത്തുക്കളേ ......കണ്ണ് നനയുന്നു...
                    ഞങ്ങളെല്ലാരും ഹ ഹ ഹ ഹ ഹ ഹ് ആഹ ....

                       
              

Thursday, May 26, 2011

മനുവിന് ഒരു വിവാഹോപഹാരം..

മരം കേറി കഥകള്‍ - II

                    "മദ്യമേന്തുന്ന മന്മദ  ലഹരിയില്‍ 
                     ഹിമാലയം മൊട്ടകുന്നുപോല്‍   ..."

      പൂസ്..നല്ല പൂസ്..പിമ്പിര്‍..പാമ്പ് എന്നൊക്കെ കുറച്ചു കൂടി ഭംഗിയാക്കം..SAD- 26 നുള്ളിലെ നീണ്ടു നിവര്‍ന്ന ഹാളിനുള്ളില്‍ തീര്‍ന്ന കുപ്പികളും തേമ്പി വലിഞ്ഞ അച്ചാറു പാകെറ്റുകളും "വീണിത കിടക്കുന്നു ധരണിയില്‍  ചിതറിത്തെറിച്ച മിശ്ച്ചറും ചുറ്റും മഹാരഥന്‍മാരായ കുടിയന്മാരും..നമ്മുടെ രോമാവൃതനായ മഹാന്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചു തലയില്‍ തോര്‍ത്ത്‌ മുണ്ടും ചുറ്റികെട്ടി ആടിയുലഞ്ഞു മറ്റു മഹ്ഹന്മാരുടെ നാടന്‍ പാട്ടിനൊത്ത് ആടുന്നുണ്ട്..  
                           "പുതിയ വാതായനങ്ങള്‍ പോലെ പുതിയ കുപ്പി തുറക്കപെട്ടു ..ആരാണാവോ പെട്ടെന്ന് ദേവാസുരം മോഡലില്‍ കരിക്കൊഴിച്ചു കഴിക്കുവാനഗ്രഹം പ്രകടിപ്പിച്ചത്..
                         ആഗ്രഹങ്ങള്‍ നിറവേറ്റാനാകാതെ ഒരു ആത്മാവ് പോലും മദ്യപാന സദസ്സ് വിട്ടു പോകരുതെന്ന വിനോദ് സാറിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ കൊണ്ട് ആതിഥെയന്‍ മനു സര്‍ ചാടിയെഴുന്നേറ്റു..എഴുന്നേറ്റു..പക്ഷെ നിന്നില്ല..ആടി..ഉലഞ്ഞു.. പിന്നെ ഭിത്തിയിലേക്ക്  ചാരി..  മുണ്ട് മാടികുത്തി..ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ രോമാവൃതമായ  നെഞ്ചൊന്നു  തടവി.. മുഖത്തെ ഐശ്വര്യമോ..ഐശ്വര്യക്കെടോ  ആയ കണ്ണാടി ( എന്തായാലും നാല് പാവാട പ്രായങ്ങള്‍ ഒന്നിച്ചു വന്നാല്‍ ആരെയാ നോക്കുന്നതെന്ന് കണ്ണാടി വെച്ചാല്‍ അറിയില്ല,അപ്പൊ ഐശ്വര്യം.ഉറപ്പിക്കാം ) 
ഊരിവെച്ചു..മദ്യ  ലഹരിയില്‍ കറങ്ങുന്ന കണ്ണുകള്‍ ഇടം വലം വെട്ടി നേരെ നിന്നു.
                               ലോകത്തിലെ ഏറ്റവും വൃത്തി കെട്ട വൃത്തം പോലെ ചുറ്റും കൂടിയിരുന്ന സഹമദ്യപന്മാരെ  ഒന്നുഴിഞ്ഞു നോക്കി.. 
           നാളുകള്‍ക്കു ശേഷം വിനോദ് സാറും ബംഗ്ലൂര്‍ നിന്നും വിനോദ് ഉം പെട്ടെന്നൊരു സുപ്രഭാതം കഴിഞ്ഞു ഏതാണ്ടൊരു ഉച്ചയായപ്പോ ഗോവയില്‍ പൊട്ടിമുളച്ച ദിവസമായിരുന്നു..അവരെകൂടാതെ റോബിന്‍ ,രതീഷ്‌,ആദിയായതും ആവിയായതുമായ എല്ലാ കുടിയന്മാരും അവിടെ സന്നിഹിതരായിരുന്നു...
     വിനോദ് : എനിക്കിപ്പോ കരിക്കൊഴിച്ച് ദേവാസുരം മോഡലില്‍ കുടിക്കണം.. 
 വിനോദ് സര്‍ : ഒന്ന് പോടാ..ഈ രാത്രി കരിക്ക്..ഇവിടെ എവുടുന്ന..?
 റോബിന്‍ : സര്‍ ഏഏഏഏ  കിട്ടും..ദെ ഈ മുറ്റത്ത് നില്‍ക്കുന്ന തെങ്ങ്..വളരെ ചെറുത്‌..ആവശ്യം പോലെ കരിക്ക്..ഇന്നും കൂടി ഞാന്‍ നോട്ടമിട്ടതാ ..
                             "പക്ഷെ ആര് കയറും...?????????????????"
       ആ ചോദ്യം ഒരു വെള്ളിടി പോലെ SAD -26 ന്റെ മേല്‍ക്കൂര തകര്‍ത്തു മുകളിലത്തെ റൂമില്‍ ഉറങ്ങിക്കിടന്ന തരുണീ മണിയെ ഉറക്കത്തില്‍ ഞെട്ടിച്ചു , പിന്നിലെ ജനല്‍ വഴി donapola വരെ പോയേനെ.. പക്ഷെ araknchila ബാറിനു മുന്നിലെ കൈചൂണ്ടി നില്‍ക്കുന്ന പ്രതിമ ആരുടെയെന്നറിയാന്‍  വയ്യാതെ പയ്യെ തിരികെ വന്നു മനുവിന്റെ തലയില്‍ ഇരുന്നു.. തലയൊന്നു തടവി മനു ഒന്ന് മുറിച്ചിട്ടു ..
    "ഹും തെങ്ങില്‍ കയറാനോ...ഹ ഹ ഹ ആഹ ഹ ..എടാ നിങ്ങള്‍ക്കൊരു സത്യ മറിയോ  ? ആലപ്പുഴ .'കേരനിരകളാടും..'ബാക്കി അറിയത്തില്ല എന്നാലും എടാ എടാ എന്റെ വീട്ടിനു ചുറ്റും നിറയെ തെങ്ങുകളാ .ഒരു 10-80 എണ്ണം വരും..ആരാ അതിലൊക്കെ കയറുന്നെ..??
                                                   "ആരാ....?????????"
അടുത്ത ചോദ്യം വെള്ളിടി വെട്ടുന്ന കേട്ട് ഭയന്ന് മുകളിലത്തെ തരുണീമണി ജനാലയടച്ച് കട്ടിലിനടിയില്‍ കയറി..അവിടെ ആരെയും കാണാത്തത് കൊണ്ട് വെള്ളിടി പയ്യെ തിരികെ വന്നു..
                                              "ഞാന്‍ ..ഹ ഈ ഞാനേ..നടന്നു തുടങ്ങിയ പ്രായത്തില്‍ ഞാന്‍ തെങ്ങേല്‍ കയറിയാ പഠിച്ചേ..ഹെടാ ആലപ്പുഴ ചെന്നാല്‍ തെങ്ങേല്‍ കയറാന്‍ ആരേം കിട്ടില്ല..എല്ലാ ആലപ്പുഴകാര്‍ക്കും തെങ്ങേല്‍ കയറാന്‍ അറിയാം..."
    "അആഹഹഹ..എന്നാ പിന്നെ പെട്ടന്നാകട്ടെ അളിയാ."
വൃത്തികെട്ട വൃത്തം ചിന്നഭിന്നമായി നാലുപാടും തെറിച്ചു വീണെഴുന്നേറ്റു    ,മെല്ലെ  വരാന്തയിലേക്കിറങ്ങി..
 അടഞ്ഞ ശബ്ദത്തില്‍ റോബിന്‍ രഹസ്യം പറഞ്ഞു.. 
" എടാ ലൈറ്റ് ഓഫാക്കു.."
മനു : അപോ ഞാന്‍ എങ്ങിനെ കയറും..?കരിക്കെങ്ങനെ കാണും..?
വിനോദ് :നീ അടക്കുന്നതെല്ലാം കരിക്കായിരിക്കും  മുത്തെ..
റോബിന്‍: എടാ ഞാന്‍ താഴേന്നു തീപ്പട്ടി ഉരച്ചു  കാട്ടിത്തരാം ..
വിനോദ് : ഒന്ന് പോടാ താഴെ ഉരച്ച  വെട്ടം തെങ്ങിന്റെ മുകളില്‍ എങ്ങനാട കിട്ടണേ..ഹ ഹ ഹ  
മനു : ഞാന്‍ സ്ട്രീറ്റ് വെട്ടത്തില്‍ കയറികൊള്ളാം..
വിനോദ് സര്‍ : മനു സാറെ അറിയാല്ലോ അല്ലെ..???
മനു : പിനെഹ്ഹ്ഹ ദാ ഇപോ കണ്ടോ..ഇത് ചെറുത്‌..ഇതൊരു തെങ്ങാണോ??മ്ബാടും വലുത് ഞമ്മള് കണ്ടെക്കാണ്..അങ്ങ് ആലപ്പുഴേല് ,,
       മനു കച്ചകെട്ടി അങ്കപ്പുറപ്പാടിനായി ,ഇരുത്തം വന്ന തെങ്ങുകയറ്റകാരനെ പോലെ തെങ്ങിനെയോന്നു തടവി..
       " എടാ തിലാപ്പു വേണ്ടേ..???"
"ഹും ഈ തെങ്ങിന് തിലാപ്പോ?
                    " ഗ്ലുപ്പ്പ് "
പാണ്ടിലോറി കയറിയ പൊന്തന്‍ തവളയെ പോലെ മനു തെങ്ങില്‍ അള്ളിപിടിച്ചിരുന്നു ..
കണ്ടു നിന്നവര്‍ക്ക് ആവേശം മൂത്തു..അത് പഴുത്തു..പിന്നെ കാക്ക കൊത്തി..
                "കയറട കയറു..കൊള്ളാട നീയാണെടാ മുത്ത്‌.. "
  ആ മുത്ത് അള്ളിപിടിച്ച് ..ഏന്തിവലിഞ്ഞു ..എങ്ങനെയോ തെങ്ങിന്റെ മുകളിലെത്തി..
ആവേശം മൂത്ത്‌ ഒരോന്നിനു ഇറങ്ങിയ അവനെ പറഞ്ഞാ മതീലോ..  കണ്ണാടി ഊരി വെച്ചില്ലായിരുന്നുവെങ്കില്‍ പുറത്തേക്കു കണ്ണ് ഇത്രയും തള്ളുകെലായിരുന്നു..
     മുകളില്‍ എത്തിയ പാടെ ആഞ്ഞു വിട്ട ശ്വാസവും കീഴ്ശ്വാസവും ഒന്ന് ചേര്‍ന്ന ആശ്വാസത്തില്‍ ആദ്യം കണ്ട ഓലയില്‍ കയറി പിടിച്ചു..
        "എടാ അതേല്‍ പിടിക്കല്ലേ ..പണിപാളും..അതുണങ്ങി വീഴാന്‍ നില്ക്കുന്നതാ....എന്ന 'താ' 
തീരും മുമ്പേ "ധാം.....ധും കടും.."
                 ഒരു ആലപ്പുഴക്കാരന്‍ മുത്ത് താഴെയും ഓല മുകളിലുമായി  നിലം പതിച്ചു.. 
   കാട്ടു തീ  അങ്ങുമിങ്ങും പിടിച്ച പോലെ നെഞ്ചിലെ,കാലിലെ,കയ്യിലെ,കുറച്ചിടങ്ങളില്‍  രോമാവൃതം മാറി ചോരാമൃതമായി തോല് പൊളിഞ്ഞിരുന്നു..പൊളിഞ്ഞ തോല് തെങ്ങിന് പുറത്ത്  താടിയും  മീശയും പിടിപ്പിച്ചു..
വിനോദ് : എവിടെടാ കരിക്ക്...??
മനു :  പോടാ പട്ടി ...കരിക്ക് ദെ ...മുകളില്..