Friday, September 7, 2012

ഓര്‍മ്മകളുടെ തപാല്‍പെട്ടി

..... സൃഷ്ടാവ് അവന്റെ എക്കാലത്തേയും അതുല്യ സൃഷ്ടിയായ മനുഷ്യന്റെ രൂപകല്പനയില്‍ ..

മജ്ജയും, മാംസവും ,ധമനികളും ,രൂപഭംഗിയും ,ഹൃദയവും ,ജീവനും നല്‍കി മനുഷ്യനെ ഉണര്‍ത്തി . ദൈവം അവനെ, തന്റെ വീടിന്റെ ഇറയത്തു പാല്കുപ്പിയും നല്‍കി  ഇരുത്തിയിട്ടു,മനുഷ്യനെ  ജീവജാലങ്ങളുടെതില്‍ നിന്നും വ്യത്യസ്തനാക്കുവാന്‍ തന്‍റെ മാസ്റ്റര്‍ പീസ്  എന്ന് വിശേഷിപ്പിക്കാവുന്ന "മനസ്സ്" രൂപകല്പന ചെയ്യുന്നതിന്റെ അവസാന ഘട്ടത്തില്‍ പണിപ്പുരയിലായിരുന്നു .പണ്ടേ കുസൃതിയായ മനുഷ്യനുണ്ടോ നില്‍ക്കുന്നു , പിച്ചവെച്ചും ഉരുണ്ടുവീണ്‌ പെരെണ്ടെഴുന്നെറ്റും തുള്ളിചാടിയും പുള്ളി കണ്ട  വഴിക്ക് പോയി .
                  മനസിന്റെ പണി പൂര്‍ത്തിയാക്കി പാവം സൃഷ്ടാവ് welding glass ഒക്കെ ഊരി ,ഹെല്‍മെറ്റ്‌ മാറ്റി , സോപ്പിട്ടു കയ്യൊക്കെ കഴുകി ഒരു കപ്പ്‌ വെള്ളം കുടിച്ചുകൊണ്ട് ഇറയത്തു  വന്നു നോക്കുമ്പോ പാല്കുപ്പിയും കൊടുത്തു അവിടെ ഇരുത്തിയ മനുഷ്യനെ കാണ്മാനില്ല ..  
           സൃഷ്ടാവ് കാറി വിളിച്ചു ...  " മക്കളെ എവിടാ ..???"       ...........                എവിടെ ?
      അവസാനം അമ്പിളിമാമനെ പിടിച്ചു കൊടുക്കാമെന്നും പറഞ്ഞു പറ്റിച്ചു മനുഷ്യനെ ഒക്കത്തെടുത്ത്‌ തിരിച്ചു കൊണ്ടു  വന്നു  , ആ കുസൃതികുടുക്കയുടെ വികൃതികള്‍ക്കിടയില്‍ "മനസ്സ് " സമാധാനമായി നട്ടും ബോള്‍ട്ടും ഇട്ടു മുറുക്കുവാന്‍ കഴിഞ്ഞില്ല .അതീവ സങ്കീര്‍ണ്ണവും , അശേഷം  ഭാരമില്ലാത്ത്തതും അദൃശ്യവുമായ "മനസ്സ് " ഇനി എങ്ങനാ നല്‍കുക?? ദേഷ്യം വന്ന സൃഷ്ടാവ് " ദാ കൊണ്ട് പോ .." എന്നും പറഞ്ഞു മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ കീഴില്‍ ഹൃദയത്തിനുമിടയിലായി  ശരീരത്തിനു പുറത്ത് "മനസ്സ്" സ്ഥാപിച്ചു .
                      വികാര വിചാരങ്ങളുടെ, ക്രയ വിക്രയങ്ങളുടെ നിയന്ത്രണം കണ്ണിനും ഹൃദയത്തിനുമിടയില്‍ നിലകൊണ്ട മനസ്സു ഏറ്റെടുത്തു . എന്നിട്ടെന്തായി ?? എവുടുന്നു താങ്ങ് കിട്ട്യാലും മുന്നില്‍ നെഞ്ചും  വിരിഞ്ഞിരിക്കുന്ന മനസിനു  താങ്ങാന്‍ വയ്യാതായി..തോന്നുന്നിടത്തൊക്കെ സഞ്ചരിക്കാമെന്നായി ,curiyosity ക്ക്  മുന്നേ മനസ്സ് ചൊവ്വയില്‍ എത്തിയിരുന്ന്ന്നില്ലേ ..പലപ്പോഴും ചിന്തകളും സ്വപ്നങ്ങളും പിടിച്ചാല്‍ കിട്ടാതെ ആയി ..
                          ആദി താളത്തില്‍ പ്രണയിച്ചും ,അന്ത്യ താളത്തില്‍ ഭ്രാന്തെടുത്തും മനസ്സ് നിലകൊണ്ടു .
              ഇങ്ങനെയൊരു മനസിനു ഉടമയായിരുന്നു ഈ ഞാനും .പക്ഷെ അവിടെ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം ഒരു തപാല്‍ പെട്ടി ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല ..
                               ചെന്നെത്തുവാന്‍ കൊതിക്കുന്നെവിടെയോ ..വീണു പോകുന്നു മറ്റെവിടെയോ ..
എന്ന സ്ഥിരം ജീവിത ശൈലിയില്‍ "ജയിലഴികള്‍ "  മാത്രം നഷ്ടമായ നാല് ചുവരുകള്‍ക്കുള്ളിലേക്ക്  ജീവിതം വലിചെറിയപെട്ടിട്ടു  വര്‍ഷം  3 തികയുന്നു . നാല് ചുവരുകളും, മുറുകി മൂളിയും മുറു  മുറുത്തും വെള്ളം ചീറ്റിയും  നിലകൊള്ളുന്ന a /c യും , ഉറങ്ങുന്ന കട്ടിലും വിട്ടാല്‍ ഫ്ലാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ,ഇല്ലേലല്‍  കെട്ടിടത്തിന്റെ ,റോഡിലിറങ്ങും  മുമ്പേ ചില്ലു  ഗ്ലാസിട്ട വാഹനത്തിന്റെ നാല്  ഡോര്‍ കെട്ടുകളില്‍ , 2 ആള്‍ പൊക്കത്തിലുള്ള ഓഫീസ് മതിലിനകത്ത് നിന്നും മുറികളിലേക്കും ,അവിടെ നിന്നും അതിരുകള്‍ നിശ്ചയിക്കപെട്ട  സൈറ്റിലെക്കും, തിരിച്ചു കറങ്ങുന്ന ഒരു ചക്രം പോലെ വാഹനതതിലേക്കും.... ചുവരുകള്‍ക്കുള്ളിലെക്കും..
                                                അവിടെ മത്തു  പിടിച്ചു കിടന്ന മനസ്സില്‍ നിന്നാണു ഞാനാ  തപാല്‍ പെട്ടി  ആദ്യം കണ്ടെടുത്തത് .ഉള്ളിലേക്ക് നോക്കിയ കണ്ണുകളെ വിശ്വസിക്കാന്‍  ഒരു  നിമിഷം കഴിഞ്ഞില്ല..നിറഞ്ഞു തുളുമ്പുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട അനേകായിരം കത്തുകള്‍ ..from അഡ്രസുകളില്‍   മഷി പടര്‍ന്നു ഓര്‍മ്മകളില്‍ എങ്ങോ  മറഞ്ഞു പോയതും , മായ്ക്കുവാനാകാതെ പച്ചകുത്തിയതുമായ ഒരുപാട് പേരുകള്‍ ....ഒരുവട്ടം മാത്രം കണ്ടിട്ടുള്ളതും ,പേരു പോലും അറിയില്ലാത്തതും  ,പറഞ്ഞു കേട്ടിട്ടുള്ളതുമായ ഓര്‍മ്മ കുറിപ്പുകള്‍ പോലും അവിടെ എന്നെയും കാത്തു കിടക്കുന്നു  ...
             അതിലോന്നിലേക്ക്  ഞാന്‍ കണ്ണുകള്‍  പായിച്ചു .. അക്ഷരങ്ങള്‍ക്കു ജീവന്‍ വെച്ചു ..അവ ദൃശ്യമായി ചുറ്റും നിറയുവാന്‍  തുടങ്ങി ..
                 
                     അന്ന് കുസാറ്റിലെ നമ്മുടെ മറൈന്‍ ക്യാമ്പസ്‌ ഓണാഘോഷം ആയിരുന്നു ,             വിനോദ് പി ജി എന്ന വിനോദ് മാഷ്‌ -- യുഗയുഗാന്തരങ്ങളുടെ ആത്മബന്ധങ്ങള്‍ക്കു ദൃസാക്ഷിയെന്ന ജീവിതം നയിക്കുന്ന പച്ചയായ മനുഷ്യന്‍ ,AD 2000 മുതല്‍ 2012 വരെ (ഒരു പക്ഷെ അതിനൊക്കെയും മുകളില്‍   ) കുസാറ്റ്ല്‍ വന്നു പോയ ഏവരുടെയും ഹൃദയത്തില്‍ വേരോട്ടമുള്ള വൃക്ഷം ,വെളുത്ത ഷര്‍ട്ടും ,തേച്ചു പശ മുക്കിയ മുണ്ടും ധരിച്ചു ഓണാഘോഷങ്ങളുടെ അലങ്കാര പണികള്‍ക്കിടയിലൂടെ   മലയാളി സമൂഹത്തിന്റെ മുഴുവന്‍ ആരവങ്ങളും മനസ്സില്‍ ഉള്‍ക്കൊണ്ട്‌  നടുമുറ്റത്തേക്കിറങ്ങി .'ഇലകള്‍ പച്ച ..പൂക്കള്‍ മഞ്ഞ..പൂക്കളം പത്തു  നിറം  ...
                            പൂക്കൂടയും കസവ് പാവാടയും ഉടുപ്പും ധരിച്ചു, കുളിച്ചു ,തുളസിക്കതിരു  ചൂടി  നാരീ ജനങ്ങള്‍ പൂക്കളിറൂക്കുന്നതും കണ്ടു ഇനിയൊരിക്കലും ഒരോണം കൂടുവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ ക്യാമ്പസിലെ തരുണീമണികള്‍ പണപ്പിരിവ് നടത്തി 5 അടി 4 ഇഞ്ച്‌ വ്യാസത്തില്‍ ഒരുഗ്രന്‍ പൂക്കളം തീര്‍ത്തിരിക്കുന്നു ..മെഴുകുവാന്‍ ചാണകം കടയില്‍ വില്പനയ്ക്ക് എത്തി തുടങ്ങിയിട്ടില്ല എന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചിരുന്നു ..
                                    ചടേ പടേ എന്ന് ഫ്ളാഷ് മിന്നുച്ചു സെറ്റ് മുണ്ട് ഉടുത്തു മുല്ലപ്പൂ ധരിച്ചു               " ഇന്നാണ് ഞാനൊരു മലയാളി വനിത ആയതു .."എന്ന സുഖമുള്ള ഒരു കൊച്ചു അഹങ്കാരത്തോടെ  പൂക്കളം ഇടുന്നതായും ,അരികില്‍  ഇരിക്കുന്നതായും , നില്‍ക്കുന്നതായും പല പല പോസുകളില്‍ ഫോട്ടോകള്‍ കുമിഞ്ഞു കൂടി . facebook അന്ന് അമ്മയുടെ വയറ്റില്‍   ഗര്‍ഭസ്ഥാവസ്ഥയില്‍ ആയിരുന്നതിനാല്‍ ഇന്നത്തെ അത്രയും ലൈകും കമന്റും കിട്ടിയിടുണ്ടാകില്ല , ഇന്നാണേല്‍  ലൈക്‌ നു   കാശ് കിട്ടുവാണേല്‍ ഓരോ നാരിക്കും ഒരു പുതിയ സെറ്റ് മുണ്ട് വാങ്ങാനുള്ള കാശ്  facebook നല്‍കേണ്ടി വന്നേനേം  ..
                                " ഓണഘോഷമായിട്ടു രാവിലെ ഒരു ഉത്സാഹം വരുന്നില്ല!!" എന്ന എല്ലാ മലയാളി നരന്മാരുടെയും ഉള്ളിലെ ആശങ്ക പോലെ ഉത്സവകമ്മിറ്റി പ്രസിഡന്റായ വിനോദ് മാഷിന്റെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ഉദിച്ച ആശങ്ക ഒന്നിച്ചു കാമ്പസിനു  താഴത്തെ ഹാളില്‍ ഘടിപ്പിച്ച ,പലപ്പോഴും പരീക്ഷ എഴുതുവാന്‍ ക്ളാസ്സ് മുറിയിലേക്ക് കടക്കുമ്പോള്‍ വിധി ആദ്യം എഴുതിക്കാണിക്കുന്ന വലിയ പൂജ്യം പോലെ നില്‍ക്കുന്ന ക്ളോക്കിലെക്കു നോക്കി .സമയം 9.45 am ,  ഓട്ടോ പിടിക്കാന്‍ സമയമായി ..
                                                    L ഷേപ്പ്ലും പിന്നെ 7 ഷേപ്പ്ലും വളവുകള്‍ തിരിഞ്ഞു ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞു നില്‍ക്കുന്ന "അജന്ത " ബാറിലേക്ക് "വെള്ളയും വെള്ളയും " ധരിച്ച ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ ഭവ്യതയോടെ കടന്നിരുന്നു ,
.................................................. അല്‍പനേരം ഇടവേള .................................................................
       ആവേശോജ്ജ്വലമായ വള്ളം കളിക്ക് ഇടയില്‍ വെള്ളത്തില്‍ പോയ തുഴ തപ്പുവാനിറങ്ങിയത് പോലെ മേലറ്റം വരെ മുണ്ട് മടക്കി കുത്തി കമ്മിറ്റി അംഗങ്ങള്‍ പുറത്തിറങ്ങി ..
                                  ഓണത്തിന്റെ സുഖം ഇപ്പോഴാണു തുടങ്ങിയതു ..
" മാവേലി രാജാവേ ..താങ്കളൊരു സംഭവമല്ല കേരളാ  സംസ്ഥാനമാണ്  പൊന്നേ .."  "മൊട്ട"എന്നോമാനപ്പേരില്‍   അറിയപ്പെടുന്ന ഉത്സവ കമ്മിറ്റി ഖജാന്ജി റോഡിലെ ഘട്ടറില്‍ നോക്കി പാതാളത്തിലേക്കെന്ന പോല വിളിച്ചു പറഞ്ഞു ..
        സത്യത്തില്‍ മൊട്ട " എന്ന വ്യക്തിയാണ് ഒരു "സംസ്ഥാനം " എന്നതു പറയാതിരിക്കാന്‍ കഴിയില്ല ..ആയിരം ചുഴികള്‍ക്ക് മുകളിലൂടെ ഒറ്റയ്ക്ക് തുഴഞ്ഞു കയറിയ കൊതുമ്പു വള്ളം പോലെ ജീവിതത്തെ എത്തിപിടിച്ച യുവാക്കളില്‍ ഒരുവന്‍ ..കൊടുങ്കാറ്റിനും കുത്തോഴുക്കിനും എതിരേ മത്സരിച്ചു M sc സ്വന്തമാക്കിയതിനു ശേഷം 10000 RS  നു കാമ്പസില്‍ തന്നെ ഒരു പ്രോജെക്ടില്‍ നില്‍ക്കുന്നു ,കള്ളൂ  വാങ്ങിത്തരുന്ന, അത്രയും വരുമാനം ഉള്ള "മൊട്ട " യെ അല്ലാതെ മറ്റാരെയാ ഖജാന്‍ജി  എന്നു വിളിക്കുക.
                       L ഷേപ്പ്ലും 7 ഷേപ്പ്ലും  വളഞ്ഞു തിരിഞ്ഞു പോയ വഴികള്‍ നിവര്‍ത്തിവെച്ചു നടന്നു- നേരെ മുരുകന്‍ ചേട്ടന്റെ ചായ കടയുടെ പിന്നില്‍ ,  സിരകളില്‍ ഓടുന്ന ജീവാംശത്തിന്റെ പ്രണയം കുറിച്ച ഇലകള്‍ കായല്‍ പരപ്പിലേക്ക് പൊഴിച്ചു, ആ ഒഴിക്കില്‍പെടുവാന്‍ വെമ്പി നില്‍ക്കുന്ന കൂറ്റന്‍ ആലിനു ചുവട്ടിലെ തടിച്ച,ധമനികളെ ഓര്‍മിപ്പിക്കും വിധം പുളഞ്ഞു മണ്ണിനുള്ളിലേക്കു   ആഴ്ന്നിറങ്ങിയ വേരുകളെ മറയ്ക്കാതെ കൊച്ചി നഗരസഭ കെട്ടികയറ്റിയ തിട്ടമേല്‍ പുകയുന്ന ഓരോ സിഗരെറ്റ്‌കളുമായി ഞങ്ങള്‍ ഇരുന്നു .
                            കമ്മിറ്റി കൂടുവാനും ആഘോഷങ്ങള്‍ നിശ്ചയിക്കപ്പെടുവാനും ഇത്രയും സര്‍ഗാത്മകത തളം  കെട്ടി നില്‍ക്കുന്ന ഒരിടം വേറെ ഇല്ല ,മുരുകന്‍ ചേട്ടന്റെ കടയിലെ പരിപ്പുവടയും ഒരു stong  ആവി പാറുന്ന ചായയും കുടിച്ചു കുഞ്ഞോളങ്ങളില്‍ തഴുകുന്ന തണുത്ത പടിഞ്ഞാറന്‍ കാറ്റില്‍ തലയില്‍ വിരിയുന്ന ചിന്തകള്‍ ഒട്ടൊന്നുമല്ല മറൈന്‍ കാമ്പസിലും നിറഞ്ഞു കവിഞ്ഞ മറ്റു വേദികളിലും പ്രശംസകള്‍ ഏറ്റുവാങ്ങിയത് .
                                                             അപ്പൊ പറഞ്ഞു വന്നതു മത്സരങ്ങള്‍ നിശ്ചയിക്കപെട്ടു-സ്റ്റേജ് പരിപാടികള്‍ -ഉദ്ഘാടനം , പ്രസംഗം ,തിരുവാതിര,ഓണപ്പാട്ട് ,നാടന്‍ പാട്ട് ,ഒറ്റയ്ക്ക് പാട്ട്,പാട്ടുകേട്ടു കൂടെ പാട്ട്,മൂളിപ്പാട്ട്,നൃത്ത്യ നൃത്തങ്ങള്‍ ,പിന്നെ സദ്യ ,സദ്യ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചരിഞ്ഞു തുടങ്ങുമ്പോള്‍ കസേരകളി,വടം വലി,സ്പൂണില്‍ നാരങ്ങ വെചോട്ടം,തുടങ്ങി സാഹസിക ഐറ്റംകള്‍ .
                                                         രാവിലെ ഉദ്ഘാടനം കഴിഞ്ഞു , ഈ "തട്ടേലുള്ള" കളി "നാരീ ജനങ്ങളും" ,കര്‍ട്ടന്‍ പൊങ്ങുന്ന ഏതു പരിപാടിക്കും " ഹവാ  ഹവാ " ..എന്ന് തുടങ്ങുന്ന ഒരേ ഒരു മാസ്റ്റര്‍ ഗാനവുമായി ഇറങ്ങുന്ന അന്‍വര്‍ -ന്‍റെ  സംഗീതവും, കള്ളിന്റെ മത്തില്‍ പാടി തിമിര്‍ക്കുന്ന നാടന്‍ പാട്ടുകളും  ഏറ്റുപിടിക്കും എന്നതിനാല്‍ കോലിന്മേല്‍ കുത്തി നിര്‍ത്താത്ത ഒരു മൈക്ക് പിടിച്ചു മുന്നേ എഴുതി തയാറാക്കി വെച്ചിരിക്കുന്ന ലിസ്റ്റു നോക്കി നീല്കമലിന്റെ കസേരയിന്‍മേല്‍ കാലുകള്‍ ആട്ടി ആട്ടി ഇരുന്നു മെല്ലെ വായിച്ചു വിട്ടാല്‍ മതി .ഇടയ്ക്കിടെ തികട്ടി വരുന്ന "അജന്തയിലെ" ഫോറിന്‍ കള്ളിന്റെ തള്ളലില്‍ " ഓണാശംസകള്‍ " എന്ന് കൂടി നീട്ടി കൂട്ടിച്ചേര്‍ത്താല്‍   ഗംഭീരമായി .
                                തട്ടേല്‍ ഉള്ള  പരിപാടികള്‍ക്കിടയില്‍ "റീ ചാര്‍ജ് " ചെയ്യുവാന്‍ ഇടയ്ക്കിടെ തറവാട് വീടായ "അജന്ത" യിലേക്കും തിരിച്ചും പ്രയാണങ്ങള്‍ ഉണ്ടായി എന്നതു ഊഹിക്കുമല്ലോ .അതിലോരോന്നും ഓരോ ഘോഷയാത്രയായി മാറി ..മുന്നില്‍ ഏവരയും നയിച്ച്‌ കൊണ്ട് തലയില്‍ ഒരു ചുട്ടി തോര്‍ത്തുമുണ്ട് കെട്ടി  ഖജാന്‍ജി മൊട്ട അവര്‍കളും കാരണവര്‍ വിനോദ് മാഷും പിന്നാലെ ഞങ്ങളും ..
                                                               സദ്യ കഴിഞ്ഞ ആലസ്യത്തില്‍ നിറഞ്ഞ ഉണ്ണിക്കുടവയറുകളുമായി   ശാസ്ത്രലോകത്തിന്റെ മറൈന്‍ സന്തതികള്‍ ,അഞ്ചു നിലകളില്‍ കായല്‍ പരപ്പിനെ നോക്കി ഉപ്പു കാറ്റ് കൊണ്ടു നില്‍ക്കുന്ന കാമ്പസ് കെട്ടിടത്തിനു മുന്നിലെക്കിറങ്ങി. cums ഹോസ്റ്റലില്‍ നിന്നുള്ള അതി ഗംഭീര സദ്യ അങ്ങനെ ദഹിക്കാണ്ട് കിടക്കുന്നതിന്റെ ആലസ്യം ഏവരുടെയും മുഖത്ത് കാണുവാനുണ്ട് .
                     അല്പം കളിയും രസവുമൊക്കെ ആകാം ..
         ഈയുള്ളവന്‍ കസേരകളി പ്രഖ്യാപിച്ചു, നിയന്ത്രണം ഏറ്റെടുത്തു ,ജൂനിയറും സീനിയറുമായ നാരീ ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം കളത്തിലിറക്കി.14 സുന്ദരികള്‍ നിരന്നു നിന്നു , പുരുഷപ്രജകളില്‍ ഏറിയ  ഭാഗവും അജന്തയുടെയും സദ്യയുടെയും സമ്മിശ്രണത്തില്‍ നാരീ ജനങ്ങളെ "നോക്കി" നിന്നു .കമ്മിറ്റി നേതാവ് വിനോദ് മാഷ്‌  കസേരകള്‍ക്ക് ഉത്തരവിട്ടു,  ആവേശം കൊണ്ട് ഉച്ഹസ്ഥായിയില്‍ നില്‍ക്കുന്ന  "ഖജാന്ജി മൊട്ട"  അവര്‍കള്‍ കസേരകള്‍ വലിയൊരു വൃത്തമായി സിമെന്റു തേച്ചു നീളെയും കുറുകെയും വരകള്‍ കൊണ്ട് ചതുരാകൃതി സൃഷ്ടിച്ച മുറ്റത്തു നിരത്തി .നാരികള്‍ കസേരകള്‍ക്ക് ചുറ്റും വളഞ്ഞു .
                                      ഒരു ടേപ്പ് reccorder  വിനോദ് മാഷ് ഉയര്‍ത്തി പിടിച്ചു,പാട്ട് കേള്‍ക്കുമ്പോള്‍ നാരികള്‍ കസേരക്ക് ചുറ്റിലും ഓടുക,പാട്ട്  നില്‍ക്കുമ്പോള്‍ ഇരിക്കണം,ഇരിപ്പിടം കിട്ടാത്തവര്‍ പുറത്ത് .നിയമ നിബന്ധനകള്‍ വിവരിച്ചു, പാട്ട് തുടങ്ങി, സ്ത്രീ ജനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വളഞ്ഞു ചലിച്ചു തുടങ്ങി,വളഞ്ഞു വളഞ്ഞു വൃത്തം പൂര്‍ണ്ണമായി കറങ്ങി തുടങ്ങിയപ്പോള്‍ സംഗീതം നിലച്ചു ,എല്ലാവരും ഇരുന്നു ..
                       " ഹേ ... എല്ലാവരും ഇരുന്നോ ???"    ഒരാള് പോലും പുറത്ത്തായില്ലാ ..??ഇതെന്തു കസേര കളിയാ..??
       ഈയുള്ളവന്റെ ഉച്ചിയില്‍ നിന്നൊരു കിളി പറന്നു പോയി ..ബഹളത്തിനിടയില്‍ ആരോമല്‍ ചേകവര്‍ "മൊട്ട" അവര്‍കള്‍   ആളെത്ര എന്ന് നോക്കി 14 പേര്‍ക്ക് 14 കസേര  തുല്യം കൊണ്ട് വന്നത്  ആരു നോക്കുന്നു,വിനോദ് മാഷ് ആ കഷണം മെല്ലെ എന്റെ തലയിലേക്ക് വെച്ചു .
" എല്ലാവര്ക്കും കസേരയുന്ടെല്‍ എന്തിനാടാ ഒരു കസേര കളി ..ഹ ഹ ഹ ആഹ ഹ ഹ ഓരോരുത്തര്‍ ഓരോ കസേരയില്‍ അങ്ങ് ഇരുന്നാല്‍ പോരായോ ??"
  ആ ചിരികേട്ട് വിരിഞ്ഞു കൊഴിഞ്ഞു നിന്ന എന്റെ മുഖത്ത് നോക്കി ഒരു 50 പേരോളം വരുന്ന നാരീ ജനങ്ങള്‍ ഒരുമിച്ചു ഒരു ചിരി പാസാക്കി .. ഞാനന്നു മൂക്കില്‍ പഞ്ഞി വെച്ചില്ല എന്നെ ഉള്ളൂ ..ചത്തു എന്നൊക്കെ പറഞ്ഞാല്‍ ദൈവമേ..
  സ്വതസിദ്ധമായ വളിച്ച ചിരിയുമായി ഞാന്‍ മെല്ലെ വിനോദ് മാഷിന്റെ അടുത്തേക്ക് മുങ്ങി..കാരണവര്‍ അദ്ദേഹം നേരിട്ട് ഏറ്റെടുത്തു നടത്താന്‍ കനിവ് കാട്ടാന്‍ അപേക്ഷിച്ചു ..
              വെള്ളയും വെള്ളയും ധരിച്ചു തികഞ്ഞ പൌരുഷത്തോടെ വിനോദ് മാഷ് നടുമുറ്റത്തെക്കിറങ്ങി  ..ഗോപികമാര്‍ക്കു  നടുകില്‍ ഒടക്കുഴലിനു പകരം ടേപ്പ് reccorder  ചൂടിയ കാര്‍മുകില്‍ വര്‍ണ്ണനെ പോലെ വിനോദ് മാഷ് നിറഞ്ഞു നിന്നു ..
  " ഹോ എല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്യണമല്ലോ എന്നാ ഭാവമായിരുന്നു അപ്പോള്‍ ആ മുഖത്ത് .."
"ആ ശരി എല്ലാരും ഗാനം സ്റ്റാര്‍ട്ട്‌ ആകുമ്പോള്‍ ഓടുക..പാട്ട് നില്‍ക്കുമ്പോള്‍ ഇരിക്കണം  അറിയാലോ ??"
  ഗാനം തുടങ്ങി..നാരികള്‍ ഒന്നിന് പുറകെ ഒന്നായി കസേരകള്‍ക്കായി നീങ്ങി ..നിമിഷങ്ങള്‍ ചുരിദാര്‍ മണികളുടെ പാദങ്ങള്‍ക്കൊപ്പം  ചുറ്റും ഓടി നീങ്ങി..ഗാനം നിലച്ചു ..
        ............ എല്ലാവരും ഇരുന്നു .......................
         " ഹേ  !!!!! വീണ്ടും എല്ലാവരും ഇരുന്നോ ????   14 സുന്ദരികള്‍ക്കും 14 ഇരിപ്പിടം കിട്ടി..
ഹോ ഞാനൊന്ന്  അറിഞ്ഞു ചിരിച്ചു.. " ഹ ഹ ഹ ഹ ഹ "..
          നേരത്തെ എന്നെ നോക്കി ചിരിച്ച അതെ 50 സ്ത്രീ ജനങ്ങള്‍ ഒരു ചിരി വിനോദ് മാഷിനു  കോറസ്സായി നല്‍കി ..പക്ഷെ ആ അത്ഭുത പ്രതിഭയുണ്ടോ വിരിയുന്നു ..അതും ഈയുള്ളവന്റെ തലയിലേക്ക് ചാരി ..
        " T D ..നീ എന്തുവാ ഒരു ഉത്തരവാദിത്വം ഇല്ലാത്ത പോലെ..14 പേര്‍ക്ക് 13 കസേരയെ പാടുള്ളൂ എന്നറിയില്ലേ?? വാ ഇങ്ങു വന്നു ഒരെണ്ണം എടുത്തോണ്ട് പോയേ .."
                    ഇതുകേട്ട് കോറസ്സായി ചിരിക്കാന്‍ വേണ്ടി മാത്രം ഊണും കഴിച്ചു നില്‍ക്കുന്ന 50 സ്ത്രീ ജനങ്ങള്‍ എന്നെ നോക്കി വീണ്ടും ഒരു ചിരി,സഹിക്കാനാകാത്തത് ..മുമ്പ് പങ്കായം കളഞ്ഞു പോയപ്പോള്‍ അജന്തയില്‍ വെച്ച് 'മുണ്ടും പോക്കികുത്തി തപ്പാനിറങ്ങിയവന്മാര്'  കൂടി നാരികളുടെ കൂടെ നമുക്കിട്ടു ഒരു ചിരി ചാര്‍ത്തിയപ്പോഴാ...
         കസേര കളി കഴിഞ്ഞു ..ഇനിയിപ്പോ മഹാബലിയുടെ പുരുഷ പ്രജകള്‍ക്കു മസിലനക്കാനൊരു വടം വലിയാകാം ..
                         ലൈബ്രറിക്കും fisheries dept ഇടക്കു cums ഹോസ്റ്റല്‍ ന്റെ ചെമ്മണ്‍ പാതയില്‍ വടം ചുരുളുകള്‍ അഴിച്ചു  നീട്ടി നിവര്‍ത്തി കിടത്തി , മെസ്സില്‍ നിന്നു മൈദ  മാവെടുത്ത്‌ വടത്തിനു നടുകില്‍ 3 വരകള്‍ വരച്ചു ,ആ 3 വരകള്‍ക്ക് സമാന്തരമായി നിലത്തും വരകള്‍ തെളിഞ്ഞു ..
    പുരുഷ പ്രജകളുടെ ആധിക്യം ഉള്ളതു  Geo dept ലും കെമിസ്ട്രി dept ലും ആണ് .അതായത്  G  ടീമും C ടീമും ..
G  ടീം ആജാന ബാഹുക്കളെ കൊണ്ട് നിറഞ്ഞതാണ്‌ ..
1.ഈയുള്ളവന്‍ : 6 അടി 85 kg
2. വിനോദ് ഉമ്മന്‍ സാമുവേല്‍ : 6 അടി 82 kg
3.രാജീവ്‌ ആശാന്‍  : 5'9"           92 kg
4.അലോക് ( പൂണെ ) : 5'6"     96 kg
പിന്നെ റോബിന്‍ ,shynu  എന്നിങ്ങനെ ഒരു മീഡിയം കക്ഷികള്‍ ..G ടീമില്‍ പൊക്കം കുറഞ്ഞു നമ്മടെ ഖജാന്‍ജി മാത്രേ ഉള്ളു.. 
ഇനി C ടീം ..ഞെട്ടരുതെ..
1. രാകേഷ് : 5.5 അടി 41 kg
2.മുഫ്സിര്‍  : 5.2 അടി 24 kg
3. ശ്രീ നിഥി : 6 അടി 47 kg
4:റെനി  : 5.9 അടി 44 kg
5. രാഹുല്‍ : 5.5 അടി  40 kg
6: റെജി :5.8 അടി 57 kg
ഇങ്ങനെ ഇങ്ങനെ..
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈര്‍ക്കില്‍ കനത്തില്‍ തുടങ്ങി  പെരുമരത്തില്‍  നിന്ന് കൊഴിഞ്ഞ ചുള്ളി പോലുള്ളവര്‍ വരെ..( ഇന്ന് കണ്ടാല്‍ ഈ പറഞ്ഞവര്‍  Mr .പോനിക്കര ആണേ..)
           അന്ന് G ടീമിലെ ഒരാള്‍ക്ക്‌ സമം C ടീമിലെ 3 പേര്‍ .......!!!!!!!!
   അജന്ത എന്ന, G ടീമിന്റെ തറവാട് നല്‍കിയ ഉത്തേജകം മോന്തിയിട്ടാണ് ആജാന ബാഹുക്കള്‍ നില്‍ക്കുന്നത് എന്നതിനാല്‍  ചെറിയ ഒരു ആട്ടമുണ്ട് എന്ന കുറവേ  ഉള്ളു .. 
                                ഖജാന്‍ജി മൊട്ട അവര്‍കള്‍ മാത്രം അളവില്‍ കൂടുതല്‍ അകത്താക്കി നാല് കാലില്‍ കൂടി  നില്‍ക്കുവാനാകാതെ  വടം ഇടുപ്പിലൂടെ വളച്ചു വയറില്‍ ചുറ്റി ആ ബാലന്‍സില്‍ G ടീമിന്റെ നിരയുടെ ഏറ്റവും ഒടുവില്‍ നിലയുറപ്പിച്ചു ..
                             കസേര കളിയുടെ ആവേശോജ്ജ്വലമായ വിജയത്തിനു ശേഷം ഗോപികമാരുടെ അകമ്പടിയോടു കൂടി വിനോദ് മാഷ് വടം വലി നിയന്ത്രിക്കാന്‍ എത്തി ..
         വന്നുടനെ വടവും പിടിച്ചു മുന്നില്‍ നിന്ന എന്നോട് തുടങ്ങി " ദെ നോക്കിക്കേ വടം കയ്യിലെടുത്താല്‍ ദെ ഇങ്ങനെ ഈ ഇടുപ്പിന്റെ ഭാഗത്തേക്ക് ചേര്‍ത്ത് അങ്ങു  പിടിക്കണം ..ആ പിടി പിന്നെ വിടുകയേ അരുത് ..."
  "ഓ ശരി മാഷേ"
കഴിഞ്ഞുവല്ലോ ഏന്നു  കരുതി ആശ്വസിക്കുമ്പോള്‍ ദെ വീണ്ടും തുടങ്ങി .. 
" കാല്‍ ..കാലാണ് പ്രധാനം ..ദെ കാല് ഉപ്പൂറ്റി ഉറപ്പിച്ചു ചരിച്ചു മണ്ണില്‍ താഴ്ത്തി ചവുട്ടി വെച്ചാല്‍ പിന്നെ അനക്കരുത് .."
           പറയുന്നതിനൊപ്പം വടത്തില്‍ നിന്നും എന്റെ പിടി വിടുവിച്ചു   ഇപ്പറഞ്ഞതൊക്കെ അഭിനയിച്ചു  കാണിക്കുവാ ..വടംവലിയില്‍ സ്വര്‍ണ്ണ  മെഡല്‍ വാങ്ങിയ ആദ്യ കേരളീയനെ പോലെ..
   " T D...  ഈ വെള്ള വര ...വരയാണ് പ്രധാനം ,വരയുടെ അറ്റത്തു നിന്നും 2 അന്ഗുലം വിട്ടു വേണം നില്ക്കാന്‍ .."
  നരന്മാരും നാരികളും റഫറിയും എന്ന് വേണ്ട ചുറ്റും ആള് കൂടി മേപ്പറഞ്ഞ ഗംഭീര ട്രിക്കുകള്‍ കേട്ട്  അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുവാണേ ..
            ആ പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കുവാന്‍ ഞാന്‍ അനുവദിച്ചില്ല ,കയ്യിലിരുന്ന വടം നേരെ വിനോദ് മാഷിനെ ഏല്‍പ്പിച്ചു ..
" ഇത്രയും ആഴത്തില്‍ അറിവുള്ള മാഷ് ഇവുടുള്ളപ്പോള്‍ G ടീം നയിക്കാന്‍ അങ്ങ് തന്നെയാണ് യോഗ്യന്‍ "
  ഇതും പറഞ്ഞു ഞാന്‍ മെല്ലെ പിന്നിലേക്ക്‌ നീങ്ങി നിന്നു ..
                  ഒരു നിമിഷം എന്തു  ചെയ്യണമെന്നറിയാതെ മാഷ് നിന്നു . എല്ലാവര്ക്കും ആവേശമായി..അത്രയും നേരം ചുറ്റും കൂടി നിന്നവര്‍ മാഷ്‌ തന്നെ മുന്നില്‍ നില്ക്കാന്‍ നിര്‍ബന്ധിച്ചു ..
G ടീമിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ ഇതിലും നല്ല ക്യാപ്റ്റന്‍ മറ്റൊരാള്‍ ഇല്ല തന്നെ..!!
                                          C  ടീമിലെ പാവങ്ങള്‍ കണ്ണ് മിഴിച്ചു..
         ഏണി വെച്ചു വന്നു പിടിച്ച വടത്തില്‍ നിന്ന് പിടിവിടാനാകാതെ മാഷ് നിന്ന നില്‍പ്പില്‍ എല്ലാം ഏറ്റെടുത്തു,6 അടി ഉയരത്തില്‍ 71 kg ശരീരം വെള്ളയും വെള്ളയും അണിഞ്ഞു നിറഞ്ഞു നിന്ന മാഷ്‌ ടീമിലെ എല്ലാവരെയും വടത്തിനു ഇരു പുറവും ഒന്നിടവിട്ട് നിര്‍ത്തി  കാലുകള്‍ കോര്‍ത്തു ചവിട്ടിച്ചു ,മനസ്സില്‍ ആരോഗ്യമാസികയെ നമിച്ചു ....
                  ......................... വിസില്‍ മുഴങ്ങി ....................................
               ഏറ്റവും  പിന്നില്‍  ഖജാന്‍ജി മൊട്ട അവര്‍കള്‍ ഒരിഞ്ചു പോലും അനങ്ങാതെ                             ( അനങ്ങുവാന്‍  ആകാതെ എന്നതാകും ശരി ) വടം ഇടുപ്പിലും വയറിലും ചുറ്റി നിന്നു . വിനോദ് മാഷ്‌ ഏറ്റവും മുന്നില്‍ വടം മുന്നേ പറഞ്ഞ പോലെ എടുത്തങ്ങു പിടിച്ചു ..കാലുകള്‍ അമര്‍ത്തി  മണ്ണിലൂന്നി,
          കുട്ടിയാനകള്‍ പോലുള്ള ഇക്കണ്ട G ടീമിന് മുന്നില്‍ C ടീമിലെ എണ്ണമറ്റ  എല്ലിന്‍ കൂടുകള്‍ ഞെരിഞ്ഞു പിരിഞ്ഞു..  'ഉള്ള' മസിലുകള്‍ ത്രസിച്ചു .. ഞരമ്പുകള്‍ മുറുകി..വിയര്‍പ്പു കണങ്ങള്‍  നെറ്റിയിലും കഴുത്തിലും പൊടിഞ്ഞു ചാലുകള്‍ തീര്‍ത്തു ..
         ഉത്തേജനം ഓടുന്ന G ടീമിലെ പ്രതിഭകള്‍ കണ്ണുകള്‍ ചുവപ്പിച്ചു ..
 .............അടുത്ത വിസില്‍ മുഴങ്ങി............ വടം , പല്ലുകളില്‍ പുളിപ്പും കുളിരും   കോരിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെ വലിഞ്ഞു മുറുകി..
                          വടത്തിനു നടുകില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് മെല്ലെ G ടീമിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി ..C   ടീമിന്റെ ഉച്ചിയിലൂടെ ആവി പൊങ്ങി ..
          പെട്ടന്നാണു അത് സംഭവിച്ചത് ..
"അയ്യോ ..അമ്മച്ചീ ... ഹെന്റമ്മച്ചീ ......"
 ഏറ്റവും മുന്നില്‍ G  ടീമിനെ നയിച്ച്‌ കൊണ്ടു അടിപതറാതെ നിന്ന വിനോദ് മാഷ്‌ ,നിലത്തു മണ്ണില്‍ ആഞ്ഞു ചവുട്ടി നിന്ന കാല്‍ ചെരിഞ്ഞ് ,കാല്‍ മുട്ട് വളഞ്ഞു ,തിരിഞ്ഞു മുക്കി മൂളി ഇരുന്നു വടത്തില്‍ നിന്നും പിടിവിട്ടു, കൂടി നിന്ന കാണികളുടെ ഇടയിലേക്ക് സാഷ്ടാംഗം കമിഴ്ന്നു വീണു ..
         മാഷ്‌  വീഴുന്നതു കണ്ടു, പിടിക്കാന്‍ വടത്തിന്റെ പിടി വിട്ട  എന്റെ പിന്നാലെ മറ്റുള്ളവരും പിടി വിട്ടു "വിനോദ് മാഷേ.." എന്ന് നിലവിളിച്ചു..എന്താണ് സംഭവിച്ചതെന്നറിയാതെ നിന്നു ..
             പക്ഷെ എന്ത് സംഭവിച്ചാലും എത്ര ശ്രമിച്ചാലും വടത്തിന്റെ പിടി വിടുവിക്കാന്‍ കഴിയാതെ ഒരാളുണ്ട്ടയിരുന്നു, നമ്മടെ ഖജാന്‍ജി മൊട്ട !!!!
            ദേഹം മുഴുവന്‍ ചുറ്റി വരിഞ്ഞു ഒരിഞ്ചു പോലും അനങ്ങാതെ നിന്ന "ധീര യോദ്ധാവ് " ലങ്കാ ദഹനത്തിനു ഹനുമാന്‍ വാലില്‍ ചുറ്റിയ കീറത്തുണി  പോലെ  വടത്തിനൊപ്പം പറന്ന് , ആഞ്ഞുപിടിച്ച C  ടീമിന്റെ ഇടയില്‍ ചെന്ന് പതിച്ചു .അജന്തയിലെ ഉത്തേജക മരുന്നിന്റെ സംരക്ഷണ വലയത്തിലായതിനാല്‍ അധികം പരിക്ക് പറ്റാതെ വട്ത്തിനോപ്പം മറിഞ്ഞു വീണ C ടീമിലെ എല്ലിന്‍കൂട്ടില്‍ നിന്നും പാഞ്ചാലി വസ്ത്രാക്ഷേപത്തിലെന്ന പോലെ അഴിഞ്ഞു തീരാത്ത വടത്തില്‍ നിന്നും ഒരു വിധം പുറത്ത് വന്നു ..കിതപ്പോട് കൂടി തൊട്ടടുത്ത പടികളില്‍ ആസനസ്ഥനായി .
         വീണുപോയ വിനോദ് മാഷിനെ ഉടന്‍തന്നെ ആദ്യം കിട്ടിയ ഓട്ടോയില്‍ " അയ്യോ പോത്തോ"
എന്ന ചെറിയ നിലവിളികളൂമായി കിടത്തി 2 പേരെ കൂടെ  ഇരുത്തി നേരെ ലക്ഷ്മി ഹോസ്പിടല്‍ ലക്ഷ്യമാക്കി നീങ്ങി .. മറ്റുള്ളവര്‍   വരുമ്പോഴേക്കും ഖജാന്‍ജി മൊട്ട അവര്‍കള്‍ എവുടുന്നോ കുറച്ചു കൂടി ഉത്തേജകം സേവിച്ചു നില്‍പ്പുണ്ട്.
             "ഈ വിനോദ് മാഷ്‌ എവിടെ പോയി കിടക്കുവാ..അല്ല എന്താ സംഭവിച്ചേ ?? എങ്ങനാ വടം കയ്യിന്നു പോയെ.??മാഷ് തലപ്പത്തു  നിന്നപ്പോഴേ ഞാന്‍ കരുതിയത്  ഇത് പോക്കാണെന്ന് .." എന്ന് തുടങ്ങി കണ്മുന്നിലൂടെ 4 പേര്‍ ചേര്‍ന്ന് പൊക്കിയെടുത്തു കൊണ്ടുപോയ മാഷിനെ കാന്മാനില്ലെന്നു ആരോടെന്നില്ലാതെ പിറ് പിറുത്ത മൊട്ടയുടെ തിളയ്ക്കുന്ന രക്തത്തിലെ ഉത്തെജകമേ..നീയൊരു അനുഭവം തന്നെയാണേ ..
                     ഏതായാലും captain നഷ്ടമായ ടീം വടം വലിയില്‍ അമ്പേ പരാജയമായി പ്രഖ്യാപിക്കപെട്ടു .വിജയികള്‍ക്ക് നല്‍കിയ പൂവന്‍ പഴക്കുല കഴിക്കുമ്പോഴാണ് വിനോദ് മാഷ് എങ്ങോട്ടാ  പോയതെന്ന് ഖജാന്‍ജിമൊട്ട അറിയുന്നത് .
                  കാല്‍ മുട്ടിനു നിസ്സാരമായി കേടുപറ്റി ആ മുട്ടുകാലു plaster ചുറ്റി ഇന്ത്യന്‍ നിര്‍മ്മിതിയില്‍ രാവിലെ കുത്തിയിരിക്കുവാന്‍ സാധിക്കാഞ്ഞതിനാല്‍ europe കടന്നു കൂടിയ cums ഹോസ്റ്റല്‍നു മുകളില്‍ ഗിരീഷിന്റെ മുറിയില്‍ ആ ഓണക്കാലം ഞങ്ങളും വിനോദ് മാഷും മൊട്ടയും ആഘോഷിച്ചു..
                                              From ,
                                                     വിനോദ് മാഷ് & മൊട്ട
                                                      ഓര്‍മ്മകള്‍ P O .
           മണ്ണിനു മുകളില്‍ പതിഞ്ഞ കാലുകള്‍ നടന്നു പഠിച്ച നാളുകള്‍തൊട്ടു എത്ര ദൂരം നടന്നു എന്നറിയില്ല ,പിന്നിലേക്ക്‌  കാലുകള്‍ നടന്നു തീര്‍ത്ത വഴികളില്‍ സുഖന്ധമുള്ളതും ,ദുര്‍ഗന്ധം വമിക്കുന്നതുമായ ഓര്‍മ്മകള്‍ വേരുറപ്പിച്ചു നില്‍ക്കുന്നു .
                    ഓര്‍മ്മകള്‍ നിറച്ച പൂക്കൂടകളില്‍ സുഖന്ധമേറിയവ മാത്രം പേറുന്ന സുഹൃത്തുക്കള്‍ മനസ്സില്‍ വര്‍ണ്ണമേറിയ പൂക്കളം തീര്‍ക്കുന്നു ,അതിന്റെ വലിപ്പം പക്ഷെ, എന്റെ മനസിനു  ഉള്‍കൊള്ളുവാന്‍  ആകില്ല...തോളുരുമ്മി നടന്ന മനസുകള്‍ ചേര്‍ത്തുവെച്ചാല്‍ അതിനെന്തു വലിപ്പം ഉണ്ടാകുമെന്ന് ഊഹിക്കാന്‍ ആകുമോ ??
             ഉഷ്ണവും , ശീതവും ,കാറ്റും ,മഴയും ചേര്‍ന്നു  തിങ്ങിയ ബന്ധങ്ങള്‍   തീര്‍ത്ത നീര്‍ചാലുകളുടെ  പച്ചപ്പിലാണ് നഷ്ടമായ 3-)മത്തെ ഓണവും ..
                             പശമുക്കി തേച്ചു വടിവോപ്പിച്ച ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചു സ്മൃതികളില്‍ വിളമ്പുന്ന ഓണസദ്യ കഴിക്കുവാന്‍ ഞാനുമിരുന്നു ..
       ഹൃത്തിലെ ആരവങ്ങള്‍ക്കിടയില്‍ " ആര്‍പ്പോ..ഇര്‍ റോ .."ഞാനും ഏറ്റു  വിളിക്കട്ടെ ..
         


                        

No comments: